Saturday, February 25, 2017

രാജ് ഖോസ്‌ലയുടെ ദൊ ബദൻ എന്ന സിനിമ കണ്ടത് എനിയ്ക്ക് ഒൻപത് വയസുള്ളപ്പോളാണെന്ന് തോന്നുന്നു, അത്തരം ദുരന്തപര്യവസാനികളായ അനേകം പ്രേമകഥകൾ ഉണ്ടെങ്കിലും എന്തുകൊണ്ടോ ഈ സിനിമയും അതിലെ മനോഹരഗാനങ്ങളും എന്റെ മനസ്സിൽ തങ്ങിനിന്നു.

കോളേജ് എന്ന സ്വപ്നലോകം വിട്ട് ജീവിതയാഥാർത്ഥ്യങ്ങൾ നേരിടേണ്ടിവന്ന ആശയും വികാസും ലോകത്തിനുമുന്നിൽ പരാജയപ്പെടുന്നു. താൻ വഞ്ചിയ്ക്കപ്പെട്ടു എന്ന ധാരണയിൽ ആശ മറ്റൊരാളുടെ ഭാര്യയാകുന്നു. പിന്നീട് എല്ലാം ഒരു ഗൂഢാലോചനയുടെ ഭാഗം ആയിരുന്നു എന്ന് തിരിച്ചറിയുന്ന നിമിഷം തൊട്ട് ആശ രോഗിയാകുന്നു.

എങ്ങനെ, എന്തുകൊണ്ട് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ടോ ? രോഗിയാകാൻ അവൾ തന്റെ ശരീരത്തിന് അനുവാദം കൊടുത്തതാകണം. ഇക്കാലത്താണെങ്കിൽ അവൾ വിഷാദരോഗത്തിനുള്ള മരുന്നുകൾകൊണ്ട് ഒരുപക്ഷെ രക്ഷപ്പെട്ടേനേ.. പക്ഷെ ഹൃദയവേദനകൊണ്ട് മാത്രം രോഗിയാകാൻ കഴിയുന്ന ഒരു കാലത്തിന്റെ വക്താവാവണം അവൾ. അവളുടെ ഹൃദയം അവളെ അനുദിനം ക്ഷീണിതയാക്കി.

അവൾ നിഴലുകൾ നോക്കി നെടുവീർപ്പിടുകയും കാറ്റേറ്റ് അനങ്ങുന്ന തിരശീലകൾ കണ്ട് വിറയ്ക്കുകയും ചെയ്തുകൊണ്ട് മരണം കാത്ത് കിടന്നു. മരണം അവളെ വിളിച്ചത് പ്രിയപ്പെട്ടവന്റെ ശബ്ദത്തിലായിരുന്നു. വികാസും മരിയ്ക്കുന്നു.എങ്ങനെ, എന്തുകൊണ്ട് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ടോ ?

പൂർണ്ണ ആരോഗ്യവാനായിരുന്ന വികാസ് എങ്ങനെ മരിച്ചു, അത് യുക്തിയ്ക്ക് നിരക്കുന്നതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്ന നിരൂപണങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. അധികം യുക്തിബോധമില്ലാത്തതിനാൽ ആകണം ഞാൻ ഇത്തരത്തിൽ ചിന്തിച്ചിട്ടില്ല.
ദൊ ബദൻ എന്ന പേരുതന്നെ ഒരു പ്രഹേളികയാകണം , 'രണ്ടു ശരീരങ്ങൾ' എന്നതിൽ ഒരു ആത്മാവ് എന്നുള്ളത് അടങ്ങിയിരിക്കണം..

പലപ്പോഴും ഞാൻ പാവം ആശയെ ഓർക്കാറുണ്ട്.