Sunday, October 1, 2017

കാലമാം കാരാഗൃഹത്തിനുള്ളിൽ
ജീവിതം വിങ്ങുകതന്നെയെന്നും,
എങ്കിലുമുണ്ടായിരുന്നുവെന്നോ 
സ്വച്ഛന്ദമായോരുനാളതെന്നോ

എന്തേ, കെടാതെ ഞാൻ കാത്തതില്ലാ ,
കാലം മറന്നിട്ട കൈത്തിരിയെ
ഇരുളിൽ വീണെങ്ങോ അലഞ്ഞു ഞാനെൻ
പാതയുമെങ്ങോ അകന്നുപോയോ ?

എത്രമേൽ കണ്ണുനീർ വീഴ്ത്തിയാലും
കാലം വഴങ്ങില്ല തെല്ലുപോലും
അല്ലെങ്കിലീ നിഴൽക്കൂത്തുവീണ്ടും
ദീപ്‌തമാം രാത്രിയായ് മാറിയേനെ..

പാടിടാം, പാട്ടിൻറെയീണമെൻറെ
നെഞ്ചിലെ തേങ്ങലായ് മാറുവോളം
പാടിടാമീ  നെടുവീർപ്പുവീണ്ടും
മൗനമായ് കാറ്റിൽ പടരുവോളം