വിണ്ണിന്റെ ദിവ്യമാം നാദമേളത്തിൽനി-
ന്നറിയാതെ വീണുപോയ് ഈണങ്ങളെത്രയോ
മണ്ണിന്റെ മാറിലലിഞ്ഞവയൊക്കെയും
സംവത്സരങ്ങൾതൻ സങ്കീർത്തനങ്ങളായ് !
അരമാത്ര മാത്രമെന്നരികത്തുവന്നുപി-
ന്നകലങ്ങൾ പൂകിയോരാ ഗാനമാധുരി
ഒരുമാത്രപോലും പിരിഞ്ഞില്ല പിന്നെയെൻ
ഹൃദയത്തിലെന്തേ കലർന്നുപോയീവിധം!
കാതോർത്തിരിപ്പുഞാനെത്രയോ കാലമായ്
ആ നാദവീചികളെന്നെത്തഴുകുവാൻ
വാക്കുകൾകൊണ്ടു വികലമാകാത്തൊരാ
സമ്പൂർണ്ണഗീതകമെന്തെന്നറിയുവാൻ !