Thursday, December 26, 2024

 ജീവിതജാലങ്ങൾ നെയ്യുന്നകാലമേ

ഈവിധം നിന്നോടുതോറ്റുപോയിന്നു ഞാൻ,

ഇല്ല, പ്രതീക്ഷതൻ തീപ്പൊരി പോലുമി-

ന്നെല്ലാം കവർന്നോരു രാവുതാണ്ടീടുവാൻ.

ഉരുകില്ല മഞ്ഞിനി, ഉണരില്ല പൂവുകൾ 

ഒരു പുലർക്കാലത്തിനാഹ്ളാദമാകുവാൻ.

മരവിച്ച ലോകമേ, ഇവിടെ നിൻ വഴികളിൽ

കരയുവാൻമാത്രമായ് ഇനി വരുന്നില്ല ഞാൻ.


ഇനി വരുന്നില്ല ഞാൻ, കാറ്റിന്റെ മൂളലിൽ

ഇതുവരെ കേൾക്കാത്തൊരീണങ്ങൾ തേടുവാൻ

ഇനി വരുന്നില്ല ഞാൻ, ഒരു നിലാച്ചീന്തിലീ

ഇരവിൻ നിഗൂഢമാം ആത്മാവുകാണുവാൻ.


ഇമകളിൽ കാത്തോരു  വിഫലസ്വപ്നങ്ങളേ,

സമയമായ് നിങ്ങൾക്കു മൂകം മടങ്ങുവാൻ!

ഈ മണൽ പാതയിൽ വീണ കാൽപ്പാടുകൾ

താമസിയാതെയാ കാറ്റങ്ങു മായ്ച്ചിടും.

കണ്ണുനീർച്ചാലുകൾ, കാറ്റിന്നലകളായ്

വിണ്ണിന്റെ മാറിലലിഞ്ഞങ്ങു തീർന്നിടും.

ഇവിടെ തളിർക്കുന്ന പുതുനാമ്പുതന്നിലെ

കവിതയെ കാണുവാൻ ഇനി വരുന്നില്ല ഞാൻ.