Thursday, July 30, 2015


ഞങ്ങൾ നടക്കുകയായിരുന്നു. ഞാനും വല്യച്ഛനും. കുതിരവട്ടം വഴി പുതിയപാലത്തേയ്ക്ക്. മാനസികരോഗാശുപത്രിയുടെ വലിയ മതിൽക്കെട്ടിലേയ്ക്ക് ഞാൻ അത്ഭുതപൂർവ്വം നോക്കി. എത്രയോവട്ടം ആ വഴി നടന്നുപോയിട്ടുണ്ട്. എങ്കിലും ആ വലിയ മതിലുകളോട് എനിയ്ക്ക് നേരിയ ഭയമാണ്.അതോടൊപ്പം അടക്കാനാകാത്ത കൌതുകവും. ശ്രദ്ധിച്ചുനിന്നാൽ അപ്പുറത്തുനിന്നും ഉച്ചത്തിലുള്ള പൊട്ടിച്ചിരികളും കൂക്കിവിളികളും കേൾക്കാം. മതിഭ്രമം ബാധിച്ചവരുടെ ലോകം ഞാൻ ഭാവനയിൽ കണ്ടു. ലോകത്തെ കുറിച്ച് കേവലം ഒരു ചിന്ത പോലുമില്ലാതെ പാട്ടുപാടിയും നൃത്തം ചെയ്തും പൊട്ടിച്ചിരിച്ചും സമയം കളയുന്ന സന്തോഷവാന്മാർ ആയിരുന്നു എന്റെ ചിന്തകളിലെ ഭ്രാന്തന്മാർ. മതിൽകെട്ടിനുള്ളിലെ അവരുടെ യഥാർത്ഥ ജീവിതം കാണാൻ ഞാൻ ആഗ്രഹിച്ചു.

പലപ്പോളും ആ മതിലുകളുടെ നിഗൂഢമായ പഴുതുകളിലൂടെ മനോരോഗികൾ രക്ഷപ്പെടാറുണ്ടായിരുന്നു.  ഒരിയ്ക്കൽ ഒരാൾ എങ്ങനെയോ പുതിയറയിലെത്തി ഞങ്ങളുടെ വീട്ടുവളപ്പിലും ഓടിക്കയറി.

"ഭ്രാന്തൻ.. ഭ്രാന്തൻ," അന്ന് മുറ്റത്തു നിന്ന് വല്യമ്മ ഉറക്കെ വിളിച്ചത് എനിയ്ക്ക് ഓർമ്മയുണ്ട്. പൊട്ടിച്ചിരിച്ചുകൊണ്ട് ആ മനുഷ്യൻ പടിയ്ക്കലെ പേരയ്ക്ക മരത്തിൽ കയറുകയായിരുന്നു.
"വേഗം വിളിയ്ക്ക് പോലീസിനെ," വല്യമ്മ പരിഭ്രാന്തയായി വിളിച്ചു പറഞ്ഞു. " ആ മരത്തിലെങ്ങാൻ തൂങ്ങിച്ചത്താൽ നമ്മളെന്താ ചെയ്യാ..? ഭ്രാന്തനല്ലേ.." സ്വയം മരിയാക്കാൻ ഒരുങ്ങുന്നവർ എല്ലാം മനോരോഗികളാണെന്ന് അവർ കരുതിയിരുന്നോ?

പലപ്പോളും ആശുപത്രിയിലെ ഓണാഘോഷപരിപാടികൾക്ക് വല്യച്ഛൻ ക്ഷണിയ്ക്കപ്പെടാരുണ്ടായിരുന്നു. ഒരു കുതിരയും അതിനുചുറ്റും ഒരു വട്ടവും വരച്ച് രോഗികൾ പൂക്കളമിട്ടത് അദ്ദേഹം എനിയ്ക്ക് പറഞ്ഞു തന്നിരുന്നു. ഒരിയ്ക്കൽ സാമൂതിരിയുടെ  കുതിരകളെ കെട്ടിയിരുന്ന സ്ഥലമായിരുന്നു അത് എന്ന് പറഞ്ഞുതന്നതും അദ്ദേഹമാണ്. വല്യച്ഛന് നഗരത്തെ കുറിച്ച് പല കഥകളും അറിയാം. അതുകൊണ്ടാകാം അദ്ദേഹം നഗരത്തിന്റെ സമരങ്ങളെ ഉള്ളിലേറ്റിയത്.

ഒന്നോർത്താൽ ഒരിയ്കലും കൂടിച്ചേരാൻ പാടില്ലാത്ത ജീവിതങ്ങൾ ആയിരുന്നു അവരുടേത്. ഗാർഹികമായ ചുമതലകളിൽനിന്ന് വല്യച്ഛൻ ഒഴിവുകഴിവുകൾ ഉണ്ടാക്കി ഒളിച്ചോടിക്കൊണ്ടിരുന്നു. കോലേജിൽ പോകാതെ തന്നെ ഒരു തികഞ്ഞ പണ്ഡിത ആയിരുന്ന വല്യമ്മ, ചെറുപ്രായത്തിൽ തന്നെ അദ്ധേഹത്തിന്റെ ഭാര്യയായി  അടുക്കളയിൽ കരിഞ്ഞുപോരിഞ്ഞു ജീവിച്ചു. അവർക്ക് എന്നോടുണ്ടായിരുന്ന സ്നേഹം, എന്റെ ജന്മാവകാശം അല്ല എന്ന് അറിയുന്നതിനാലാകാം, എനിയ്ക്ക് അവരിൽ കുറ്റങ്ങൾ ഒന്നും കാണുവാൻ ആയില്ല. രക്തബന്ധങ്ങൾ സ്നേഹം എന്ന വികാരത്തെ നിർവചിയ്ക്കുന്നില്ല എന്ന് എനിയ്ക്ക് മനസ്സിലാക്കാൻ ആയത് അതുകൊണ്ടാകാം.

വല്യച്ഛൻ ആരോടോ സംസാരിയ്ക്കുകയായിരുന്നു. അദ്ധേഹത്തെ പരിചയമില്ലാത്തവർ കുറവാണ് ആ ഭാഗത്ത്.
"വക്കീലിന് ഇത്ര ചെറിയ ഒരു മോളോ?" ആഗാതൻ എന്നെ നോക്കി പറഞ്ഞു. വല്യച്ഛൻ പുഞ്ചിരിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.
ഞാൻ മതിൽക്കെട്ടിനോട് ചേർന്നുനിന്നു. കൂക്കിവിളി കേൾക്കുന്നുണ്ടോ ? പൂപ്പൽ പിടിച്ച കല്ലുകളിൽ ഞാൻ എന്റെ മുഖമമർത്തി . അപ്പുറത്തു നിന്ന് ആരോ കിതയ്ക്കുന്നുണ്ടോ. അതോ എങ്ങിക്കരയുകയാണോ ? പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിയാൻ ആകാത്ത ഒരു നേർത്ത ശബ്ദം മാത്രം എനിയ്ക്ക് കേൾക്കാനായി.
ആരോ കരയുകയായിരുന്നു, അസ്പഷ്ടമായി എന്തൊക്കെയോ പുലമ്പിക്കൊണ്ട്. ഒന്നും മനസ്സിലായില്ലെങ്കിലും ആ ശബ്ദത്തിലെ വേദന എന്നെ അസ്വസ്ഥയാക്കി.

ചില കഥകൾക്ക് യുക്തിപരമായ ഒരു അന്ത്യം ഉണ്ടാകാറില്ല. ഇതും അതുപോലെ ഒരു കഥ.