Thursday, August 13, 2015

തളർന്ന കണങ്ങളാൽ വേച്ചുഞാൻ നടക്കവേ
വിധുരയായി വൃഥാ നോക്കിനിൽക്കുന്നൂ ലോകം.
ഒടുവിൽ നിതാന്തമീയൊഴുക്കുമടുക്കുകിൽ
ഭൂമിതൻ മടിത്തട്ടിൽ വിശ്രമിക്കില്ലേ കാലം.
കരഞ്ഞുകുഴഞ്ഞൊരെൻ കണ്ണുകൾ തേടീടുന്നു
പ്രപഞ്ചം വിളക്കുമാ കനിവിൻ പ്രഭാപൂരം
വരകൾക്കപ്രാപ്യമാം, വർണ്ണങ്ങൾക്കതീതമാം
വരികൾക്കവാച്യമാം സർവ്വദാതാവിൻ രൂപം.
ധരയെപ്പുൽകും വെയിൽനാളങ്ങളറിയുന്നോ
സൂര്യനെ തപം ചെയ്യും സൂര്യകാന്തിതൻ താപം
അറിയുന്നുണ്ടാകുമോ വേഴാമ്പലൊന്നിൻ മനം
മണ്ണിനെ കുളിർപ്പിക്കാനെത്തുമീ വർഷപാതം.
ഒടുവിൽ ദയാമയൻ നെറുകിൽ തലോടുകിൽ
ഞൊടിയിൽ ബാഷ്പങ്ങളായ് പെയ്തുതീരുമെൻ ശോകം
ധന്യമായ് തീർന്നീടുമെൻ തുച്ഛമാം ജന്മം പോലും
ആയിരം നിറങ്ങളെ ചൂടിടുമന്നാകാശം.