Sunday, December 13, 2015

അനിയേച്ചി അവരുടെ സഹോദരങ്ങളിൽ നിന്ന് വ്യത്യസ്ത  ആയിരുന്നു. എന്നേക്കാൾ ഏതാണ്ട് പത്തോ പതിനൊന്നോ വയസ്സ് പ്രായക്കൂടുതൽ ഉള്ള അവർ, ഉറക്കെ പൊട്ടിച്ചിരിക്കാനും കണ്ണാടിയുടെ മുന്നിൽ നിന്ന് മണിക്കൂറുകളോളം അണിഞ്ഞൊരുങ്ങാനും ഇഷ്ടപ്പെട്ടു. ജീവിതം ആസ്വദിക്കാനുള്ള വ്യഗ്രത കാരണം ആകാം അവർ പഠനത്തിൽ പിറകെ ആയത്. എപ്പോഴും തടിച്ച പുസ്തകങ്ങൾ വച്ചുകൊണ്ടിരിക്കാരുണ്ടായിരുന്ന ചേച്ചിമാരോട് അവർക്ക് മതിപ്പില്ലായിരുന്നു. അവർ തങ്ങളുടെ വെളുത്ത നിറത്തിന് ഇണങ്ങുന്ന കടുത്ത നിറമുള്ള വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങുമ്പോൾ മാത്രം അനിയേച്ചി കുറച്ചൊരു അസൂയ്യയോടെ കണ്ണിറുക്കി.

ബസ്സിനും മറ്റുമായി വലിയമ്മ എണ്ണി കൊടുത്തിരുന്ന കാശ് എങ്ങനെയൊക്കെയോ ലാഭിച്ച് അവർ മിഠായിത്തെരുവിലെ വളക്കടകളിൽ നിന്ന് വെളുക്കാനുള്ള ലേപനങ്ങൾ വാങ്ങി. കുടുംബത്തിലെ കറുത്ത പെണ്‍കുട്ടി എന്നാ ലേബൽ അവരെ അത്യധികം വിഷമിപ്പിച്ചിരുന്നു. ഞാൻ വെളുത്തിട്ടോ കറുത്തിട്ടോ ആയിരുന്നില്ല. അതിനാലാകും അവർ എന്നെ കൂടെ കൂട്ടിയിരുന്നത്. വളക്കടകളിലെ വിൽപ്പനക്കാരോട് അവർ അൽപമൊന്നു കുഴഞ്ഞ് പൊട്ടിച്ചിരിച്ചുകൊണ്ട് വളരെ നേരം സംസാരിച്ചു.
അത്തരം 'അഗൗരവതരമായ' സംഭാഷണങ്ങൾ അവര്ക്ക് കൊടുത്തിരുന്ന ഊര്ജ്ജം എന്നെ വിസ്മയിപ്പിച്ചു. ആദ്യമായി കോഴിക്കോട്ടെ ബെറ്റർ ഹാഫ് എന്ന ബ്യൂട്ടിപാർലറിൽ ഞാൻ പോയതും അവരോടൊപ്പമാണ്.

ജീവിതം ആസ്വദിയ്ക്കാൻ ആഗ്രഹിച്ചിരുന്ന അവർക്ക് ദൈവം അതിനുള്ള അവസരം എന്തുകൊണ്ടോ കൊടുത്തില്ല. കാലം അവരെ പുതിയ പരീക്ഷണങ്ങളിലേക്ക് കൊണ്ടുപോയി. അവരുടെ കാര്യങ്ങൾ ചര്ച്ച ചെയ്യാൻ എന്നും ഉത്സാഹമാണ് എന്റെ ബന്ധുക്കൾക്ക്.

ഒരാളുടെ ശരിതെറ്റുകൾ വിലയിരുത്താൻ മറൊരാൾക്ക് അവകാശമുണ്ടോ?

അമ്മയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടത് അവരാണ്, ഒരിയ്ക്കലും വേണ്ടത്ര സ്നേഹിയ്ക്കപ്പെട്ടിട്ടില്ലാത്ത ഇളയ മകൾ.  ധൃതിയിൽ തീരുമാനിയ്ക്കപ്പെട്ട ചേർച്ചയില്ലാത്ത വിവാഹം അവരെ മറ്റാരോ ആക്കി മാറ്റി. ഇതെല്ലാം അവരുടെ തെറ്റാണോ?

സന്തോഷിയ്ക്കാനുള്ള കാരണങ്ങൾ കണ്ടുപിടിയ്ക്കാൻ എല്ലാവർക്കും അവകാശമില്ലേ ?
അവർ ജീവിയ്ക്കട്ടെ..