Wednesday, August 16, 2017

അരികിൽ വന്നെന്റെ മുടിയിൽ തലോടുവാൻ
വെന്പി നിന്നൊരാ കാറ്റിന്റെ മർമ്മരം
അകലെയെങ്ങോ അലഞ്ഞു പോയെങ്കിലും
ഹൃത്തടത്തിൽ പ്രതിധ്വനിപ്പൂ സദാ

ഓർത്തിരിപ്പു ഞാൻ, ഓരോ പുലരിയും
നേർത്തുനേർത്തങ്ങു രാവായിമാറവേ
ഓർത്തിരിപ്പു ഞാൻ രാത്രിതൻ മാറിലീ
കുങ്കുമച്ചാർത്തലിഞ്ഞുചേർന്നീടവേ

ഇരുളിലെങ്ങോ മയങ്ങും നിഴലിനെ
എത്രമാത്രം ഭയന്നുഞാൻ ഇത്രനാൾ
പിന്മാറഞ്ഞ പേക്കാഴ്ചകളൊക്കെയും
എന്തിനായിച്ചുമന്നു  ഞാൻ ഇത്രനാൾ

അര ഞാടിയിലെന്നരികത്തണഞ്ഞിടാൻ
ഹൃദയപൂർവമെൻ കൈകളിൽ തങ്ങുവാൻ
കെഞ്ചിനിൽപ്പുഞാൻ വീണ്ടും, പ്രകൃതിതൻ
ആത്മനിശ്വാസമെന്നിൽ നിറയുവാൻ