Thursday, June 14, 2018

പണ്ടുപൂക്കൾ പൊഴിച്ചൊരെൻ പൂമര-
മിന്നുമണ്ണിന്റെയുള്ളിലൊളിയ്ക്കിലും ,
കാലമാർത്തുചിരിയ്ക്കിലും, വന്യമാം
വേഗതയിലിന്നെങ്ങോ കുതിയ്ക്കിലും,
പുതിയ ചായങ്ങൾ ചാർത്തിയ ലോകവു-
മിന്നു ന്യൂനം, മുഖം മറന്നീടിലും,
മിന്നൽ വേഗത്തിലെങ്ങുമണഞ്ഞിടും
യന്ത്രമായിന്നു ജീവിതമെങ്കിലും ,
രാത്രി വീണ്ടുമെൻ ജാലകവാതിലിൽ
ചേർന്നുനിന്നിന്ദ്രജാലങ്ങൾ കാട്ടവേ,
ആർദ്രമെന്നെത്തലോടവേ , മന്ദമെൻ
ഹൃത്തടത്തിലലിഞ്ഞു ചേർന്നീടവേ,
കാലമല്പം പകച്ചുവോ? സംശയി-
ച്ചൊന്നുപിന്നോട്ടുനോക്കിക്കിതച്ചുവോ ?
പന്തയത്തിന്നൊരുങ്ങും കുതിരയി-
തൊട്ടു വിശ്രമിച്ചീടാൻ കൊതിച്ചുവോ ?
പഴയവാഗ്ദാനമോർക്കാതിരിയ്ക്കുമോ
വഴിയിലെന്നെപ്പിരിഞ്ഞോരുഷസ്സുകൾ ?
യന്ത്രവൽകൃതലോകത്തിലെങ്കിലും
മേഘസന്ദേശമന്യമായ്ത്തീരുമോ ?
രാത്രി വീണ്ടുമെൻ ജാലകവാതിലിൽ
നേർത്തനിശ്വാസമായിപ്പടർന്നുവോ ?
മന്ദമെന്നെപ്പുണർന്നുവോ ? മൂകമെൻ
നീർമിഴികളെ ചുംബിച്ചുണർത്തിയോ ?