കഥകളുണ്ടായിരം കാറ്റിന്റെ കൈകളിൽ
വിണ്ണിന്റെ മാറിൽ പറന്നലഞ്ഞങ്ങനെ.
അവയിലുണ്ടെത്രയോ നൊമ്പരപ്പാടുകൾ
എണ്ണമറ്റെന്നപോൽ നോവിൻ നുറുങ്ങുകൾ,
ഏറെ ചിറകടിച്ചെങ്കിലും സന്ധ്യക്കു-
കൂടണയാഞ്ഞൊരു തൂവൽ തുടിപ്പുകൾ ,
അലയടിച്ചീടുന്നൊരാഴിതൻ താപവും
താങ്ങിത്തളർന്നോരു മേഘാശ്രുധാരകൾ.
പണ്ടേ വിളിച്ചിരുന്നെന്നെയീ ഗീതികൾ,
കാലം മറന്നോരു നൊമ്പരഗാഥകൾ,
രാവിൻറെയിരുളിൽ നിമഗ്നമാം മൗനമായ് പുലരിതൻ പുഞ്ചിരിയ്ക്കുള്ളിലെ വിങ്ങലായ്..
അന്നൊക്കെ ഞാനെന്റെ മൺകൂടിനുള്ളിലെ
ഇരുളിൻ നിഗൂഢമാം സ്പന്ദനം മാത്രമായ് ,
അവ്യക്തമേതോ നിഴലനക്കങ്ങളെ
പേടിച്ചൊളിച്ചിരിപ്പായിരുന്നു സദാ..
എങ്കിലും രാത്രിതൻ നിശ്വാസമേൽക്കവേ
ഉണരുവാറുണ്ടായിരുന്നുവെൻ ചേതന
സത്വരം, ഈശ്വരകൽപിതമെന്നപോൽ
തേങ്ങലും നിസ്വന സങ്കീർത്തനങ്ങളായ്!
ദൂരങ്ങളെത്രയോ കീഴടക്കീടുവാൻ
വെമ്പിയതെന്തിനെൻ 'ഇല്ലാച്ചിറകുകൾ'
കാലത്തിനോടൊപ്പമോടിയെത്തീടുവാൻ
ആകില്ലെനിയ്ക്കെന്നറിഞ്ഞതേയില്ലഞാൻ!
കഥകളും തേടിയലഞ്ഞലഞ്ഞൊടുവിലീ
ഞാനുമീ വിണ്ണിന്റെ മാറിലലിയവേ
പറയാതെ പോയെന്നു പരിഭവം ചൊല്ലുമോ
കേൾക്കാതെ പോയോരു കഥയിലെ നോവുകൾ
ദൂരങ്ങളെത്രയോ കീഴടക്കീടുവാൻ
വെമ്പിയതെന്തിനെൻ 'ഇല്ലാച്ചിറകുകൾ'
കാലത്തിനോടൊപ്പമോടിയെത്തീടുവാൻ
ആകില്ലെനിയ്ക്കെന്നറിഞ്ഞതേയില്ലഞാൻ!
കഥകളും തേടിയലഞ്ഞലഞ്ഞൊടുവിലീ
ഞാനുമീ വിണ്ണിന്റെ മാറിലലിയവേ
പറയാതെ പോയെന്നു പരിഭവം ചൊല്ലുമോ
കേൾക്കാതെ പോയോരു കഥയിലെ നോവുകൾ