പായുന്നു കാലമീ കഠിനമാം പാതയി-
ലൊരുഞൊടി നിൽക്കാതെ തന്നെയിന്നും.
മായുന്നു , വീണ്ടുമീ രാവിൻറ്റെ മാറിലായ്
കുങ്കുമം ചാർത്തിയീ സന്ധ്യയെന്നും.
പെരുകുന്നനന്തമായ് യാതനയെങ്കിലും
പൂക്കുന്നു നിർലജ്ജമീ വസന്തം.
ഉരുകുന്നു ദാരുണം, ഉലകമെന്നാകിലും
ഉണരാതെ പോകുവതില്ലുഷസ്സും.
അറിയാമെനിയ്ക്കെന്റ്റെ നൊമ്പരം, മണ്ണിലി-
ന്നൊരു മൺതരിമാത്രമായിരിക്കാം.
പറയുവാനാകാതെയുള്ളിൽ നിറയുവ -
തരുതാത്ത മോഹങ്ങളായിരിക്കാം.
നിറയുന്ന കണ്ണുകൾ തേടുന്നു, എങ്കിലും,
നിത്യവുമാകാശ ദൂതിനായി.
മറയുന്നൊരിന്നുകൾ പറയാൻ മറന്നൊരു
മധുരമാം വാഗ്ദാനമൊന്നിനായി.