Saturday, July 1, 2023

കഥകളുടെ കാലം - ഒൻപത്

പന്ത്രണ്ടാം വയസ്സ്

ക്ഷണിക്കാതെ വന്ന അതിഥിയെപോലെയാണ് പന്ത്രണ്ടാം വയസ്സ് വന്നത്. നന്ദുവിനാണെങ്കിൽ 'നാലാം വയസ്സിലെ നട്ടപ്രാന്ത്' അതുവരെയും മാറിയിട്ടില്ല. അപ്പോഴാണ് ബാല്യം വിടപറയുകയാണെന്ന് ശരീരം പറഞ്ഞുതുടങ്ങിയത്. നന്ദുവിന്‌ രണ്ടോ മൂന്നോ ഇഞ്ച് പൊക്കം കൂടിയിരിക്കുന്നു. അടിയ്ക്കടി വരുന്ന ജലദോഷപ്പനികാരണം വെട്ടിച്ചെറുതാക്കിവച്ചിരുന്ന തലമുടിയാണെങ്കിൽ വാശിയോടെ വളരുകയാണ്. മെലിഞ്ഞുണങ്ങിയ ശരീരത്തിനുമുണ്ട് ചെറിയൊരുമാറ്റം.

കണ്ണാടിക്കുമുന്നിൽ നിൽക്കുമ്പോൾ കാണുന്നത് ഒരു അപരിചിതയെയാണ്, എവിടെ പോയി പ്രസന്നവദനയായ ആ ചെറുബാലിക. ചരൽ വിരിച്ച ഇടവഴികളിലൂടെ ഓടി നടന്നിരുന്നവൾ? ആ സ്ഥാനത്തിതാ സ്വപ്നം കാണുന്ന കണ്ണുകളുള്ള ഒരു പെൺകുട്ടി. നന്ദുവിന്‌ ഭയം തോന്നി.

റേഡിയോയിൽ വർഷങ്ങളായി മുഹമ്മദ് റാഫി പാടിവർണ്ണിച്ച 'ഇരുനിറക്കാരി സുന്ദരി' താൻ തന്നെയാണെന്ന് നന്ദുവിന്‌ ഇടയ്ക്കൊക്കെ തോന്നിയിരുന്നു. ഉറക്കത്തിൽ അവ്യക്തസ്വപ്നത്തിൽ പുഞ്ചിരിക്കുന്നവൾ. എന്നിട്ടോ ? തലയിണകൾ തട്ടിത്താഴെയിടുന്നവൾ. ലക്ഷ്യം എന്തെന്നറിയാതെ എങ്ങോട്ടോ നടക്കുന്നവൾ. ചിലപ്പോളൊക്കെ രാത്രിയെ പകലെന്നും പകലിനെ രാത്രിയെന്നും വിളിക്കുന്നവൾ ...

പാട്ടിലെ നായികയ്ക്ക് പ്രണയം എന്ന ഭ്രാന്താണ്. നന്ദുവിന്റെ ഭ്രാന്തിന്റെ പേരെന്താണ്?

ക്രിസ്തുമസ് പരീക്ഷകഴിഞ്ഞ്, പ്രോഗ്രസ്സ് കാർഡ് കിട്ടിയപ്പോൾ നന്ദുവിന്റെ പഠനത്തിന്റെ ഗ്രാഫ് കുത്തനെ താഴ്ന്നതുകണ്ട്‌ അച്ഛനും അമ്മയും ആവലാതിപ്പെട്ടു.

"രാവും പകലും എഴുത്തും വായനയുമാണ് , എന്നിട്ട് മലയാളത്തിനുപോലുമില്ല അൻപതിൽ നാല്പതുമാർക്ക്‌. ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും കാര്യം പറയാനുമില്ല.. ഈ എഴുതിക്കൂട്ടുന്നതിൽ കുറച്ച് ഉത്തരപ്പേപ്പറിൽ എഴുതിയിരുന്നുവെങ്കിൽ.." അമ്മ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.

മൂന്നുഭാഷകളെയും അതിരറ്റു സ്നേഹിച്ചിട്ടും ഒരിറ്റു സ്നേഹം പോലും തിരിച്ചുകിട്ടാത്തതെന്തുകൊണ്ടാണ് എന്ന് നന്ദുവിനും മനസ്സിലായിരുന്നില്ല.

"എന്തിനാണ് പാഠഭാഗത്തിലില്ലാത്ത കാര്യങ്ങൾ എഴുതിവയ്ക്കുന്നത് ?" ആത്മാർത്ഥമായ സങ്കടത്തോടെയാണ് അന്ന് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന രാജാമണി ടീച്ചർ നന്ദുവിനോട് അതു ചോദിച്ചത്? " ഓ. ഹെൻറിയുടെ സർഗാത്മകതയെ ചോദ്യം ചെയ്യാൻ നമ്മൾ ആരാണ് ? കഥയുടെ അവസാനഭാഗത്ത് സോപ്പിക്ക് ഉണ്ടായ ആത്മീയ ഉണർവ്വ് നൈമിഷികം മാത്രമാണെന്ന് നന്ദിനിക്ക് എങ്ങനെ ഇത്ര ഉറപ്പോടെ പറയാൻ കഴിയും?"

നന്ദു ഉത്തരമൊന്നും പറഞ്ഞില്ല. ഇത്തരം ആത്‌മീയ ഉണർവ്വ് , ദിവസം പ്രതി പലർക്കുമുണ്ടാവാം എന്ന് മനസ്സിൽ പറഞ്ഞു. അടച്ചിട്ട ലൈബ്രറിയുടെ വരാന്തയിൽ ഇരിക്കുമ്പോളൊക്കെ എന്നെങ്കിലും ആ വാതിൽ തുറപ്പിക്കാതെ താൻ അടങ്ങില്ല എന്ന് സീമ പറയാറുണ്ട്. എന്നാൽ നല്ലൊരു പുസ്തകം വായിക്കാൻ കിട്ടിയാൽ അവൾ അതു മറന്നുപോകും. അതുപോലെ തന്നെയാവില്ലേ ഒരുപക്ഷെ സോപ്പിയും.

"ടീച്ചർ പറഞ്ഞതൊന്നും നീ കാര്യമാക്കേണ്ട, " ഉച്ചതിരിഞ്ഞ് വായനാ ക്ലബിന്റെ മീറ്റിംഗിന് മുൻപായി നന്ദുവിന്റെ തോളത്തുതട്ടിക്കൊണ്ട് സീമ പറഞ്ഞു. "നിന്നെക്കാൾ നന്നായി മലയാളമോ ഇംഗ്ലീഷോ എഴുതാൻ കഴിയുന്ന ആരും ഈ ക്ലാസ്സിലില്ല. എട്ടാം ക്ലാസ്സിലെ മാർക്കിനൊക്കെ ജീവിതത്തിൽ എന്താണ് പ്രസക്തി?"

"അതെ, എന്നെങ്കിലും നന്ദിനി എഴുതിയ കവിതകളും കഥകളുമൊക്കെ ഈ ടീച്ചർമാർ വായിക്കാനിടയാവട്ടെ ," ദിവ്യ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

എല്ലാ വിഷയങ്ങൾക്കും അൻപതിൽ നാല്പത്തഞ്ചിലധികം മാർക്കുവാങ്ങുന്ന സീമയ്ക്കും ദിവ്യക്കും മാർക്കിന് പ്രസക്തിയില്ല എന്ന് എളുപ്പത്തിൽ പ്രസ്താവിക്കാമെന്ന് നന്ദു വിചാരിച്ചു.

അന്ന് കൂട്ടുകാരിൽ പലരും വായിച്ചപുസ്തകങ്ങളെ കുറിച്ച് പറഞ്ഞു. നന്ദുവിന്‌ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനായില്ല. "ഞാൻ വായിച്ചത് ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുളയാണ്." ഒടുവിൽ തന്റെ ഊഴം വന്നപ്പോൾ നന്ദു പറഞ്ഞുതുടങ്ങി "ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരത്തിൽ അകപ്പെട്ടിരിക്കുകയാണ് പാവം ജോനാഥൻ ഹാർക്കർ. രക്തദാഹിയായ രക്ഷസ്സാണ് തന്റെ കൂടെയുള്ളതെന്ന് പാവം ഹാർക്കർക്ക് അറിയില്ല. തരം കിട്ടിയാൽ വന്ന് ഞെക്കിപ്പിഴിഞ്ഞ് ചോരകുടിച്ചുകളയും. പക്ഷെ എന്തുകൊണ്ടോ ഹാർക്കർ രക്ഷപ്പെട്ടു. ഡ്രാക്കുള പ്രഭുവിന് പ്രിയം സ്ത്രീകളെയാണ്, ഒരു പക്ഷെ അതാകാം.. സ്ത്രീയായിരുന്നെങ്കിൽ ഹാർക്കർക്ക് രക്ഷയില്ല ..."

കുട്ടികളിൽ ആരൊക്കെയോ ചിരിച്ചു. സീമ അല്പം പരുഷമായി അവരെ നോക്കി.

"ഡ്രാക്കുള കൊട്ടാരത്തിലെന്നല്ല , ഒരിടത്തും രക്ഷയില്ല.. " നന്ദു കൂട്ടിച്ചേർത്തു.

"വിശ്വവിഖ്യാതമായ ഒരു കൃതിയിൽ നിന്ന് നീ ഇതാണോ വായിച്ചെടുത്തത് ?" സീമ ചോദിച്ചു.

"അതെ, ഡ്രാക്കുളയുടെ കയ്യിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ സ്ത്രീകൾക്ക് അസാമാന്യ ഭാഗ്യം വേണം. ബുദ്ധിയും. മിനാ ബുദ്ധിമതിയാണ്. തന്റെ ആരാധകരുടെ എണ്ണം പറഞ്ഞു സന്തോഷിക്കുന്ന ലൂസിയോ , ഒരു സുന്ദരിവിഡ്ഢിയും..."

"സുന്ദരവിഡ്ഢി എന്നല്ലേ പ്രയോഗം ," ലേഖ ചോദിച്ചു.

"സുന്ദരിയായ വിഡ്ഢി, അതാണ് ഞാനുദ്ദേശിച്ചത്.."

"മതി, നിർത്ത് ," സീമ പറഞ്ഞു. "ഇത് നിന്റെ ടോർച്ച് ലൈറ്റ് കഥയല്ല, ഒന്നുകൂടി വായിക്ക്, എന്നിട്ട് സംസാരിക്കാം.."

നന്ദു പിന്നീടൊന്നും മിണ്ടിയില്ല. ലേഖ ഓ.എൻ.വി കുറുപ്പിന്റെ ഭൂമിയ്‌ക്കൊരു ചരമഗീതം എന്ന കവിതയെ കുറിച്ച് പറയാൻ തുടങ്ങി. നന്ദു തന്റെ കയ്യിലിരുന്ന നോട്ട് പുസ്തകം തുറന്ന് തന്റെ 'ടോർച്ച് ലൈറ്റ് കഥ' തുടർന്നെഴുതി.

'മുകളിലത്തെ നിലയിൽ ചെറിയൊരു ഇടനാഴിയുണ്ട്. തന്റെ ടോർച്ച് ലൈറ്റ് തെളിച്ച വെളിച്ചത്തിൽ മാളവികയ്ക്ക് ഇടനാഴിയുടെ മറുവശത്തുള്ള മുറി വ്യക്തമായി കാണാം. അവൾ ഇടറിയ കാൽവയ്പുകളോടെ മുറിയ്ക്കുള്ളിൽ പ്രവേശിച്ചു ചില്ലുജാലകങ്ങളാണ് ആ മുറിയിലുള്ളത്. അവ തുറക്കാനാകാത്തവിധത്തിൽ അടച്ചിട്ടിരിക്കുകയാണെങ്കിലും അകത്ത് സൂര്യപ്രകാശമുണ്ട്. മാളവിക തിരിഞ്ഞുനോക്കി. കൂട്ടത്തോടെ കോണിപ്പടികൾ കയറുകയാണ് നിഴലുകൾ . അവൾ ടോർച്ച് ലൈറ്റ് അവയ്ക്കുനേരെ തെളിച്ചു . അവ കൈകൾകൊണ്ട് മുഖംപൊത്തി. കോണിപ്പടിയിലിരുന്നു. മാളവിക മുറിയുടെ വാതിൽ അടച്ചുസാക്ഷയിട്ടു.

ജനാലയ്ക്കുസമീപത്തായി, പൊടിപിടിച്ച ഒരു തറയിലിരുന്ന്, മാളവിക തന്റെ അവസ്ഥ അവഗ്രഥനം ചെയ്തു.

നിഴലുകൾക്ക് വെളിച്ചം ഭയമാണ്. മുറിയിൽ സൂര്യപ്രകാശമുണ്ട് അതിനാൽ അവയ്ക്ക് മുറിക്കുള്ളിൽ വരാനാകില്ല. അവൾ ടോർച്ച ലൈറ്റ് അണച്ചു. ആ വെളിച്ചം കാത്തുവയ്ക്കേണ്ടതുണ്ട് . രാത്രിയിൽ അതുമാത്രമാവും അവളെ സംരക്ഷിക്കുക.

ചില്ലുജാലകം ഭാരമുള്ള ഒരു വസ്തുകൊണ്ടു ഇടിച്ചുപൊട്ടിക്കാവുന്നതാണ്. പക്ഷെ ഈ മുറിക്കുള്ളിൽ ആ വിധത്തിലുള്ള ഒന്നുമില്ല. ഒരു പൊട്ടിയ കസേര പോലുമില്ല. മാളവികയുടെ കയ്യിൽ ആകെ ഉള്ളത് തുണിസഞ്ചിയും പൊതിച്ചോറുമാണ്. അവ കൊണ്ട് ചില്ല്‌ പൊട്ടിക്കാനാവില്ല. പിന്നീടുള്ളത് ടോർച്ചാണ്. അതുകൊണ്ടടിച്ചാൽ ചില്ലുജാലകം തകർന്നേക്കാം. ഒരുപക്ഷെ തകരുന്നത് ടോർച്ച് ആണെങ്കിലോ? അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല.

സൂര്യാസ്തമയം വരെ താൻ സുരക്ഷിതയാണെന്ന് മാളവിക സ്വയം പറഞ്ഞു. അതിനുള്ളിൽ എന്തെങ്കിലും ഒരുപായം കണ്ടെത്തണം. '

എങ്ങനെയാണ് മാളവികയെ രക്ഷപ്പെടുത്തുക. അന്ന് ഉച്ചയ്‌ക്കുശേഷമുള്ള ക്‌ളാസ്സുകളിലെല്ലാം നന്ദു ചിന്തിച്ചത് അതാണ്. കണക്കുപിരീഡിൽ അവൾ അതിനുള്ള സമവാക്യങ്ങൾ എഴുതി. ഭൂമിശാസ്ത്രത്തിൽ അതിനായി മാപ്പുകൾ വരച്ചു. ഒരുപായവും കണ്ടെത്താനായില്ല.

രാത്രി, മറ്റുള്ളവരിൽ നിന്നുമാറി, അത്താഴമേശയിലെ തന്റെ പതിവു മൂലയിലിരുന്ന്, മൂന്നുവിരലുകൾ മാത്രമുപയോഗിച്ച് ചപ്പാത്തി നുറുക്കി കഷണങ്ങളാക്കിയപ്പോളും അവൾ അതുമാത്രമാണ് ചിന്തിച്ചത്. അച്ഛനുമമ്മയും പ്രോഗ്രസ്സ് കാർഡിനെ കുറിച്ച് വീണ്ടും പറഞ്ഞു. എന്തുകൊണ്ട് നന്ദു അവളുടെ സഹോദരനെ കണ്ടുപഠിക്കുന്നില്ല! അവൾ തന്റെ പാത്രത്തിൽ നിന്ന് മുഖം പൊക്കി നോക്കിയില്ല.

കുറഞ്ഞസമയം കൊണ്ട് സഹപാഠികളുടെ കണ്ണിലുണ്ണിയായ നന്ദിനി അല്ല വീട്ടിൽ അവൾ. ആരോടും സംസാരിക്കാറേയില്ല. തന്റെ മുറിയുടെ സുരക്ഷിതത്വത്തിലേക്ക് വലിയാനാണ് അവൾ ഓരോ നിമിഷവും ആഗ്രഹിച്ചിരുന്നത്. മുറിക്കുള്ളിലാകുമ്പോൾ അവൾക്കു തന്റെ ഭാവനാലോകത്ത് ഒരല്ലലുമില്ലാതെ വിരാജിക്കാം.

അന്നും ഒരുവിധം ഗൃഹപാഠം ചെയ്തെന്നുവരുത്തിയശേഷം അവൾ വീണ്ടും തന്റെ എഴുത്തുപുസ്തകം പുറത്തെടുത്തു.

'സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്. സ്‌കൂളിൽ ഹാജർ വിളി കഴിഞ്ഞുകാണണം. അതോ ഉച്ചഭക്ഷണത്തിനുള്ള സമയമാകാറായോ ? മാളവികയ്ക്ക് വിശപ്പുതോന്നി. പക്ഷെ ആകെയുള്ളത് ഒരു ചെറിയപൊതിയാണ്. ഭക്ഷണവും സംരക്ഷിക്കേണ്ടതുണ്ട്. അവൾ വെയിലിന്റെ കാഠിന്യം കൊണ്ട് സമയം മനസ്സിലാക്കാൻ ശ്രമിച്ചു. കത്തുന്ന വെയിലാണ്. ഉച്ചയോടടുത്തുകാണണം.

അപ്പോഴാണ് അവൾ മുറിയുടെ മറ്റേ മൂലയിൽ ഒരു മെഴുകുതിരിയുടെ അവശിഷ്ടം പോലെ ഏതാനും ഉറഞ്ഞ മെഴുകുത്തുള്ളികൾ കണ്ടത്. അതിനു സമീപത്തായി ഒരു കടലാസ്സു കഷണവും.

'എത്ര ദിവസങ്ങളായി ഞാൻ ഈ വിചിത്രലോകത്ത് അകപ്പെട്ടിട്ട്. ' മാളവിക വായിച്ചുതുടങ്ങി. ' ഇനിയുള്ളത് ഏതാനും മണിക്കൂറുകൾ മാത്രം. അതിനുള്ളിൽ ഈ ചെറിയ വെളിച്ചം ഇല്ലാതെയാകും . ഈ അടഞ്ഞമുറിക്കുള്ളിൽ എവിടെ നിന്നാണ് കാറ്റുവരുന്നത് എന്നറിയില്ല. തീജ്വാല വല്ലാതെ ഉലയുന്നുണ്ട് . അടച്ചിട്ട വാതിലിനു വെളിയിൽ കാത്തുനിൽക്കുകയാണ് പേടിപ്പെടുത്തുന്ന നിഴലുകൾ. ഏതു നിമിഷവും അവ വാതിന്റെ അടിയിലെ ചെറിയ വിടവിലൂടെ ഊർന്നിറങ്ങാം. അതിനു ശേഷം എന്തെന്നറിയില്ല. കാത്തിരുന്ന് കാണുകതന്നെ - ഡെട്രീഷ്യ '

മാളവിക ഭയം കൊണ്ട് വിറച്ചു. തനിക്കുമുൻപ് മറ്റൊരാൾ ഈ മുറിയിൽ അഭയം തേടിയിട്ടുണ്ട്.'

നന്ദു എഴുത്തുനിർത്തി ചുറ്റും നോക്കി. നന്ദുവിനും ഭയം തോന്നി. മുറിക്കുള്ളിൽ വെളിച്ചമുള്ളിടത്തോളം ഒരു നിഴലിനെയും പേടിക്കേണ്ടതില്ല അവൾ സ്വയം പറഞ്ഞു.

ഡെട്രീഷ്യ - ആ പേരിന് ഒരു അപാകതയുണ്ടോ. പട്രീഷ , മെലിസ്സ എന്നെല്ലാം പേരുകളുണ്ട്. ഡെട്രീഷ്യ എന്ന ഒരു പേര് ഒരിടത്തും ഉണ്ടാകില്ല . ഒരുപക്ഷെ അതാകും സീമ ആദ്യം പറയുന്നത്.

ഉറങ്ങാൻ സമയമായി എന്ന് അമ്മ മുറിയ്ക്കുപുറത്തുനിന്നു ഉറക്കെ പറഞ്ഞു. നന്ദു മനസില്ലാമനസോടെ ലൈറ്റണച്ച് കിടന്നു. മുറിയിൽ ഇരുട്ടായി. പേടിപ്പെടുത്തുന്ന ഇരുട്ട്.

നന്ദു തലയിണയുടെ അടിയിൽ നിന്നും വിറയ്ക്കുന്ന കൈവിരലുകൾ കൊണ്ട് ടോർച്ച് ലൈറ്റ് പുറത്തെടുത്ത് ബട്ടണിൽ ഞെക്കി. ആ ചെറിയ പ്രകാശസ്‌തൂപം അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം നൽകി. അവൾ ടോർച്ച് ലൈറ്റ് ഒരായുധം പോലെ വീശി തന്റെ ഭയങ്ങളോട് യുദ്ധം ചെയ്തു.