Saturday, June 17, 2023

കഥകളുടെ കാലം - എട്ട്

ദുഃഖം

വലിയൊരു ബഹളം കേട്ടാണ് അന്ന് സീമ ഞെട്ടിയുണർന്നത്. അച്ഛൻ ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്. അമ്മ കരഞ്ഞുകൊണ്ട് വാതിൽക്കൽ നിൽക്കുന്നു.

"എങ്ങനെയെങ്കിലും നേരം വെളുക്കട്ടെ എന്ന് കരുതി. നട്ടപ്പാതിരായ്ക്ക് ബാഗുംകൊണ്ട് ഇറങ്ങേണ്ട എന്ന് വിചാരിച്ചു. ഇനി എന്തായാലും ഒരു നിമിഷം ഞാൻ നിൽക്കുന്നില്ല. എല്ലാം സ്വന്തം ഇഷ്ടത്തിനല്ലേ ഇവടെ ചെയ്യുന്നത്. ഇനിയും അങ്ങനെ തന്നെ ആകട്ടെ. ഞാനെന്തായാലും നിൽക്കുന്നില്ല.."

സീമ കണ്ണുതിരുമ്മിക്കൊണ്ട് അച്ഛനെ തടയാൻ ശ്രമിച്ചു. ഞെട്ടിയുണർന്നതായതുകൊണ്ട് ചുറ്റും നടക്കുന്നതെന്താണെന്ന് ശരിക്കും മനസ്സിലാക്കാനാകുന്നില്ല. ഇതൊക്കെ സ്വപ്നമാണോ സത്യമാണോ എന്നുപോലും.

അച്ഛൻ ബാഗിൽ മുഷിഞ്ഞ തുണി പോലും എടുത്തുവയ്ക്കുകയാണ്. അമ്മയേയോ സീമയേയോ ഗൗനിയ്ക്കുന്നില്ല. "ഇപ്പോൾ ബസ്സുണ്ടാകില്ലല്ലോ അച്ഛാ.. നേരം വെളുക്കട്ടെ," സീമ പറഞ്ഞു.

"ബസ്സുണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി, ഇവിടെ ഇനി നിൽക്കുന്നില്ല ," അച്ഛൻ ബാഗ് അടയ്ക്കുകയാണ്.

അമ്മ കരയുകയാണെങ്കിലും അച്ഛനെ തടയുന്നില്ല. ഒടുവിൽ അച്ഛൻ ബാഗുംകൊണ്ട് വാതിൽ വലിച്ചുതുറന്ന് , തിടുക്കത്തിൽ പടികളിറങ്ങി പുറത്തേക്ക് പോയി. അമ്മ കട്ടിലിൽ കമഴ്ന്നുകിടന്ന് വിതുമ്പി. സീമ നിസ്സഹായയായി നോക്കി നിന്നു.

എന്താണ് ശരിക്കും സംഭവിച്ചത്. സീമ ഓർത്തെടുക്കാൻ ശ്രമിച്ചു.

കഴിഞ്ഞ രാത്രി അത്താഴത്തിനിടയിലാണ് അമ്മ ചെറിയൊരുവീടുണ്ടാക്കാനുള്ള സ്ഥലം വാങ്ങിയാലോ എന്ന് പറഞ്ഞത്. കഴിഞ്ഞ കുറെ മാസങ്ങളായി അങ്ങനെ ഒരാഗ്രഹം അമ്മയുടെ മനസ്സിലുണ്ട് എന്ന് സീമയ്ക്കറിയാം.

"എന്റെ ഓഫീസിലെ പലരും വീടുപണിയുകയാണ്. ലോൺ കിട്ടുമല്ലോ ?" അമ്മ ശങ്കിച്ചുപറഞ്ഞു.

"സർക്കാർ ജോലിയുടെ അഹങ്കാരം, അല്ലാതെന്താ ഇത്.," അച്ഛൻ ചോറുണ്ടുകൊണ്ടിരുന്ന പാത്രം മാറ്റിവച്ചുകൊണ്ടുപറഞ്ഞു.

അമ്മ പിന്നീട് ഒന്നും മിണ്ടിയില്ല. കനത്ത മുഖത്തോടെ പാത്രം കഴുകി, അടുക്കള വൃത്തിയാക്കി കട്ടിലിൽ കമഴ്ന്നു കിടന്നു. എന്തായാലും ഒരു വാക്കുതർക്കം ഒഴിവായല്ലോ എന്ന് ആശ്വസിച്ചാണ് സീമ അന്ന് ഉറങ്ങാൻ കിടന്നത്.

അമ്മ അപ്പോഴും കമഴ്ന്നുകിടന്ന് കരയുകയാണ്. സീമ അടുത്തുചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. എന്തുപറയാനാണ്. ആരുടെ ഭാഗത്താണ് ശരി ആരുടെ ഭാഗത്താണ് തെറ്റ് എന്നൊക്കെ നിർണ്ണയിക്കാനുള്ള കഴിവുപോലും തനിക്കില്ലാതെ ആയോ എന്ന് അവൾ സംശയിച്ചു.

സമയം ആറര കഴിഞ്ഞുകാണും. സ്‌കൂളുള്ള ദിവസമാണ്. അമ്മയ്ക്ക് ഓഫീസിലും പോകേണ്ടതുണ്ട്. എന്താണ് ചെയ്യേണ്ടത് ? ചായയുണ്ടാക്കണം , പലഹാരവും. ഉച്ചഭക്ഷണം പൊതിഞ്ഞുകെട്ടണം. ഒരു ദിവസം സ്‌കൂളിൽ പോകാതെയിരുന്നാലോ? നേച്ചർ ക്ളബ്ബിന്റെ ആദ്യത്തെ വിനോദയാത്രയാണ് അന്ന്. നാഗരാതിർത്തിയിലുള്ള ഒരു കൃത്രിമവനം കാണാനാണ് പോകുന്നത്. വേണ്ടെന്നുവയ്ക്കണോ.

ലേഖയുടെ നിർബന്ധപ്രകാരമാണ് നേച്ചർ ക്ലബ്ബിൽ അംഗമായത്. അവളാണ് ക്‌ളാസ്സിലെ പ്രഖ്യാപിത പ്രകൃതിസ്നേഹി.

"മരം, ഒരുവരം എന്നല്ലേ .."

മരം എന്നുകേട്ടതും നന്ദിനി കൂടെക്കൂടിയിരുന്നു. മടിച്ചുനിന്ന സീമയേയും ദിവ്യയേയും ഉത്ബോധിപ്പിക്കുവാനായി അവർ സുഗതകുമാരിയുടെ 'മരത്തിന്‌സ്തുതി' ഈണത്തിൽ പാടിയിരുന്നു.

സ്‌കൂളിൽ പോകാതെ വയ്യ. എന്താണ് ചെയ്യേണ്ടത്. പാലില്ല. പാലുവാങ്ങണം.

തന്റെ വീട് ഉൾപ്പെടുന്ന പാർപ്പിടസമുച്ഛയത്തിൽനിന്നും പുറത്തുകടന്ന് സീമ, റോഡരികിലെ ചെറിയ പലചരക്കുകടയ്ക്കു മുന്നിൽ തന്റെ ഊഴത്തിനായി കാത്തുനിന്നു. കവർ പാലാണ് വാങ്ങേണ്ടത്. എത്ര കവർ വേണം എന്നറിയില്ല, സാധാരണയായി അമ്മ പാലിനോടൊപ്പം മറ്റെന്തൊക്കെയാണ് വാങ്ങുന്നത് എന്നും അറിയില്ല.

മുട്ടയും റൊട്ടിയും വാങ്ങാമെന്ന് ഒടുവിൽ സീമ തീരുമാനിച്ചു. ഇന്ന് പ്രാതലും ഉച്ചഭക്ഷണവും അതുതന്നെ!

ഇടറിയ ശബ്ദത്തിലാണ് എന്തൊക്കെയാണ് വേണ്ടതെന്ന് സീമ പറഞ്ഞത്.

"എന്തുപറ്റി? സുഖമില്ലേ " പുറകിൽ നിന്ന ആരോ ചോദിച്ചു.

തിരിഞ്ഞു നോക്കി. മുകളിലത്തെ താമസക്കാരുടെ കോളേജ് വിദ്യാർത്ഥിയായ മകനാണ്. അഭിലാഷ്.

തന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞുനിൽക്കുകയാണോ? സീമയ്ക്ക് സംശയമായി. തിടുക്കത്തിൽ കണ്ണുതുടച്ചു.

അയൽക്കാരായ ആൺകുട്ടികളോടൊന്നും ആവശ്യമില്ലാതെ സംസാരിക്കരുതെന്ന് അച്ഛൻ നൂറുതവണ താക്കീതുചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും അഭിലാഷിനോട്.

'ആ ഗേറ്റിനപ്പുറത്ത് സിഗരറ്റും പുകച്ചുകൊണ്ട് ഒരു കൂസലുമില്ലാതെ നിൽക്കും. കഷ്ടിച്ച് സ്‌കൂൾ കഴിഞ്ഞതേയുള്ളൂ. ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ ഇവനൊക്കെ ഇത്തിരി മൂക്കുമ്പോൾ എന്താകും' അതായിരുന്നു അച്ഛന്റെ വാക്കുകൾ!

"സുഖമില്ലേ.." അഭിലാഷ് വീണ്ടും ചോദിക്കുകയാണ്.

"ഇല്ല ഒന്നുമില്ല. അമ്മയ്ക്ക് നല്ല തലവേദന, അതാണ്," മുഖത്തുനോക്കാതെ അത്രയും പറഞ്ഞ് കടക്കാരൻ പൊതിഞ്ഞുകൊടുത്ത സാധനങ്ങളുമായി സീമ വേഗം നടന്നു.

അച്ഛനറിഞ്ഞാൽ എന്തു പറയും.

'അമ്മ വീടും പറമ്പും വാങ്ങാൻ നടക്കുന്നു. മോള് കണ്ട പൂവാലന്മാരോടൊക്കെ കൊഞ്ചുന്നു.'

വീട്ടിൽ തിരിച്ചുവന്ന് ചായയുണ്ടാക്കുന്ന പാത്രത്തിൽ പാലും വെള്ളവും കൃത്യമായ അനുപാതത്തിൽ അളന്നെടുത്ത് അടുപ്പിൽ വച്ചപ്പോൾ സീമയ്ക്ക് തന്റെ ഹൃദയമിടിപ്പ്‌ പതിവിലധികം വേഗത്തിലായതുപോലെ തോന്നി. പിന്നീടവൾ ചായപ്പാത്രത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ചീനച്ചട്ടി ചൂടാക്കി മുട്ട പൊരിച്ചെടുത്തു. സ്കൂൾ ബാഗിൽ ചോറ്റുപാത്രം ശ്രദ്ധയോടെ വച്ചു. അമ്മയുടെ കട്ടിലിനരികിലുള്ള മേശപ്പുറത്ത് ചായയും മൊരിച്ച റൊട്ടിയും കൊണ്ടു വച്ചപ്പോൾ അമ്മ അത്ഭുതത്തോടെ സീമയെ നോക്കി.

പതിവിലും നേരത്തെതന്നെ സീമ അന്ന് സ്കൂളിൽ എത്തിച്ചേർന്നു. ലേഖ ഉത്സാഹത്തോടെ നേച്ചർ ക്ലബ്ബിന്റെ നേതൃത്വം വഹിച്ചിരുന്ന രുക്മിണിടീച്ചറോട് സംസാരിക്കുകയാണ്. ദിവ്യ ബോർഡ് തുടച്ചുവൃത്തിയാക്കി അന്നത്തെ ദിവസത്തെ തീയതി കുറിക്കുന്നു. നന്ദിനി ജാലകപ്പടിയിലിരുന്നു എന്തോ ഉറക്കെ വായിക്കുന്നു. ഒരു സംഘം കുട്ടികളുണ്ട് അവൾക്കു ചുറ്റും.

"മാളവികയെ നിഴലുകൾ വളയുകയാണ്. അവയുടെ കയ്യിലകപ്പെട്ടാൽ അവൾക്ക് സ്വത്വബോധം നഷ്ടപ്പെടും. ക്രമേണ അവളും നീണ്ടകൈകാലുകളുള്ള ഒരു നിഴലായിമാറും. തന്നെ കാത്തിരിക്കുന്ന അച്ഛനമ്മമാരെ പോലും അവൾ മറന്നുപോകും ഇരകളെ കാത്ത് അവളും ഇരുളടഞ്ഞ മൂലകളിൽ പതിഞ്ഞിരിക്കും.

ഭയം മാളവികയെ ശ്വാസം മുട്ടിക്കുകയാണ്. നിഴലുകളുടെ കൈകൾ നീളുകയാണ്. "

കുട്ടികൾ ശ്വാസം പിടിച്ചിരുന്നു കേൾക്കുകയാണ്. അവരിൽ ചിലരെങ്കിലും ഇത്തരമൊരുക്കഥ ആദ്യമായികേൾക്കുകയാണ്. അവരുടെ മുന്നിൽ അതി സമർത്ഥയായ എഴുത്തുകാരിയാണ് നന്ദിനി. മറ്റൊരുദിവസമായിരുന്നെങ്കിൽ ഇതെല്ലം വിനോദഭാവത്തിൽ നോക്കിക്കണ്ട് സീമ പുറകിലെവിടെയെങ്കിലും ഇരുന്നേനെ. എത്രയോ തവണ വായിച്ചിട്ടുള്ളതാണെങ്കിലും എന്തെങ്കിലും കുസൃതി ചോദ്യങ്ങൾ ചോദിച്ച് നന്ദിനിയുടെ കഥപറച്ചിലിന്റെ ഒഴുക്ക് തെറ്റിച്ചേനെ . ഇന്നെന്തോ എല്ലാം അസഹ്യമായി തോന്നുന്നു. ഏതുസാഹചര്യത്തിൽ നിന്നാണ് അവളിന്ന് സ്‌കൂളിലെത്തിയതെന്ന് കൂട്ടുകാർ ആരെങ്കിലും അറിയുന്നുണ്ടോ ?

നന്ദിനി തുടരുകയാണ്

"മാളവിക വിറയ്ക്കുന്ന കൈകൾ കൊണ്ട് സ്കൂൾ ബാഗിൽ നിന്ന് ഒരു ടോർച്ച് പുറത്തെടുത്തു. അതിന്റെ ചെറിയ ബട്ടൺ അമർത്തുമ്പോൾ അവളുടെ കൈവിരലുകൾപോലും വിയർക്കുണ്ടായിരുന്നു. പ്രകാശത്തിന്റെ ആ ദണ്ഡ് നിഴലുകളെ ഭയപ്പെടുത്തി. അവ മാളവികയിൽ നിന്നും അകന്നുമാറി അടച്ചിട്ട വാതിലിനുചുറ്റും കൂടി നിന്നു.

'ഇനി എന്തുചെയ്യണം' മാളവിക ചിന്തിച്ചു. വാതിൽ തുറക്കാനാവില്ല.പുറത്തുപോകാനാവില്ല . അവൾ ഓരോ കാലടിയും സൂക്ഷിച്ചുവച്ച് മരക്കോണി കയറി മുകളിലെ മുറികളിലൊന്നിൽ പ്രവേശിച്ചു."

പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിനി ആയ മാളവികയുടെ ബാഗിൽ എങ്ങനെ ഒരു പ്രകാശദണ്ഡിനെ തന്നെ സൃഷ്ടിക്കാവുന്നതരം ശക്തിയുള്ള ടോർച്ച് വന്നു എന്ന് ആരും ചോദിച്ചില്ല. സീമയ്ക്ക് നിരാശതോന്നി. ഒരു പ്രൈമറി സ്കൂൾ കുട്ടിയുടെ ബാഗിൽ എന്തുണ്ടാകാനാണ്, പെൻസിലും പുസ്തകങ്ങളും ഏറിവന്നാൽ ഒരു മുറി ചോക്കും. അത്രതന്നെ. പ്രകാശദണ്ഡുകൊണ്ട് നിഴലുകളെ അടിച്ചോടിച്ചുപോലും. നന്ദിനി ഈയിടെയായി വായിക്കുന്നതെന്താണ്.

അധികം വൈകാതെ തന്നെ നേച്ചർ ക്ലബ്ബിലെ കുട്ടികൾ സ്കൂൾ ബസ്സിൽ കയറി കൃത്രിമവനം കാണാൻ യാത്രതിരിച്ചു. ബസ്സിലിരുന്ന് രുക്മിണിടീച്ചറും ലേഖയും സുഗതകുമാരിയുടെ കവിതകൾ ചൊല്ലി ഉൾപ്പുളകംകൊണ്ടു. നന്ദിനിയോടൊപ്പമാണ് സീമ ഇരുന്നത്. നന്ദിനി പുറത്തെകാഴ്ചകൾ അത്ഭുതത്തോടെ നോക്കി മിണ്ടാതെയിരിക്കുകയാണ്. ദിവ്യ തൊട്ടുമുന്നിലെ സീറ്റിലിരുന്ന് എന്തോ വരയ്ക്കുന്നു. സീമയുടെ മുഖഭാവം പോലും ആരും ശ്രദ്ധിക്കുന്നില്ല.

"നട്ടുനനച്ചുണ്ടാക്കിയ വനമാണിത്." ബസ്സിറങ്ങിയപ്പോൾ രുക്മിണി ടീച്ചർ പറഞ്ഞു. "വനപ്രദേശങ്ങൾ അമ്പാടെ നശിപ്പിക്കാൻ മാത്രമല്ല മനുഷ്യന് വേണമെങ്കിൽ അവ സൃഷിക്കാനും സംരക്ഷിക്കാനുമാകും."

ലേഖ ഉത്സാഹത്തോടെ തലകുലുക്കി.

തേക്കുമരങ്ങളാണ് കൂടുതൽ. ഇതെങ്ങനെ ഒരു വനമാകും. സീമ ചിന്തിച്ചു.

"തേക്ക് വൃക്ഷരാജനാണ്," ടീച്ചർ പറയുകയാണ്.

'തേക്ക് ഏറ്റവും വിലക്കൂടുതലുള്ള തടിയുമാണ്' സീമ മനസ്സിൽ പറഞ്ഞു.

കുട്ടികളോരോരുത്തരും പ്രകൃതിയെയും മരങ്ങളെയും പ്രകീർത്തിച്ചുകൊണ്ട് അങ്ങുമിങ്ങും ഓടിനടന്നു. സീമ ഒറ്റയ്ക്കുനിന്ന ഒരു ആൽമരത്തിന്റെ ചുവട്ടിൽ വെറുതെയിരുന്നു.

"നിനക്ക് എന്തു പറ്റി, സുഖമില്ലേ?" ഒടുവിൽ നന്ദിനി ചോദിച്ചു. എവിടെ തുടങ്ങണം. എന്തുപറയണം. പ്രകാശദണ്ഡുകൊണ്ട് ഓടിക്കാനാകാത്ത ചില നിഴലുകളുണ്ടെന്ന് നന്ദിനിയ്ക്ക് മനസിലാക്കാൻ ആകുമോ?

"തലവേദനയാണ്," സീമ പറഞ്ഞു.