Saturday, October 14, 2023

കഥകളുടെ കാലം - പതിമൂന്ന്

മന്ത്രവാദിനി

'മാളവിക തന്റെ രാജകീയ ജീവിതം ആസ്വദിച്ചുവരികയാണ്. തിളക്കമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് കണ്ണാടിക്കുമുന്നിൽ നില്ക്കാൻ അവൾക്ക് ഏറെ ഇഷ്ടമാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്റെ കവിളുകൾ തുടുത്തതായും തലമുടി നീണ്ടു കനംവച്ചതായും കണ്ട് അവൾ അത്ഭുതപ്പെട്ടു. ദിവസവും തീന്മേശയിൽ നിരത്തിയിരിക്കുന്ന വിശിഷ്ട വിഭവങ്ങൾ അവൾ ആർത്തിയോടെ ഭക്ഷിച്ചു. മനോഹരമായ ചുവർചിത്രങ്ങൾ കൊണ്ട് അലംകൃതമായ ഇടനാഴികളിലൂടെ ഉലാത്തി.

എന്തുകൊണ്ടാണ് ഇവിടെ വാതിലുകളും ജനാലകളും ഇല്ലാത്തത്? നിഴലുകളെ ഭയന്നിട്ടാണോ? നിഴലുകളുടെ ലോകത്തിൽ നിന്ന് രക്ഷപ്പെട്ടുവന്നവരാണോ ഇവിടെ ഉള്ള മറ്റുള്ളവരും. ചിലപ്പോഴൊക്കെ മാളവിക ചിന്തിക്കാറുണ്ടായിരുന്നു. എങ്കിലും എന്തുകൊണ്ടോ അവൾക്ക് അതേപറ്റി ആരോടും ചോദിക്കാനായില്ല. കൂടുതൽ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുകയാണെങ്കിൽ താൻ കുമാരി മാളവിക അല്ലെന്ന് ആരെങ്കിലും മനസിലാക്കിയാലോ?

അപ്രതീക്ഷിതമായെങ്കിലും തനിക്കുലഭിച്ച സൗഭാഗ്യങ്ങളെ അത്രവേഗം വേണ്ടെന്നുവയ്ക്കാൻ മാളവിക ഒരുക്കമല്ലായിരുന്നു.

എങ്കിലും രാത്രിയിൽ തന്റെ സപ്രമഞ്ചക്കട്ടിലിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ, അമ്മയുടെ താരാട്ടുപാട്ട് ദൂരെയെവിടെയോ നിന്നും ഒഴുകിവരുന്നതായി മാളവികയ്ക്കുതോന്നും. അപ്പോഴൊക്കെ അവളുടെ കണ്ണുനനയും.'

നന്ദു എഴുത്തുനിർത്തി ചുറ്റും നോക്കി. താഴെനിന്ന് ശബ്ദം എന്തെങ്കിലും കേൾക്കുന്നുണ്ടോ ? തന്റെ പുതിയ ഒളിസങ്കേതത്തിൽ ഒളിച്ചിരിക്കുകയായിരുന്നു അവൾ. മുറിയുടെ ഭിത്തിയുടെ ഏറ്റവും മുകളിലായി , ചുവരലമാരിയുടെ പ്രത്യേകം വാതിലുള്ള മുകളിലത്തെ തട്ടിൽ വലിഞ്ഞുകയറിയിരിക്കാൻ ആയിടെയാണ് അവൾ പഠിച്ചത്. കുട്ടിക്കാലത്ത് പേരമരത്തിന്റെ ഇലകൾക്കിടയിൽ ഒളിച്ചിരിക്കുമ്പോൾ, താൻ താഴെയുള്ള ലോകത്തിന്റെ ഭാഗമേയല്ല എന്ന് അവൾക്ക് തോന്നിയിരുന്നു. അതുപോലെയൊരു ആവേശമാണ് ഈ പുതിയ ഇടവും അവൾക്ക് സമ്മാനിച്ചത്.മുറിയുടെ വാതിൽ തുറന്നുനോക്കുന്നവർക്ക് അവിടെ ആരുമില്ല എന്നുതോന്നും. മുറിയുടെ മുകളിൽ നന്ദുവെന്ന ഒരാൾ ഒളിച്ചിരിക്കുണ്ടെന്ന് ആരും അറിയില്ല.

ഒഴിവുദിവസങ്ങളിലും മറ്റും ഒളിച്ചിരിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കണമെന്ന് നന്ദു കുറേക്കാലമായി ആഗ്രഹിച്ചിരുന്നു. ഒരർത്ഥത്തിൽ നിഴലുകളെ ഭയന്നോടി ചുമരലമാരിക്കുള്ളിലെ അത്ഭുതലോകം കണ്ടെത്തിയ മാളവികയെപ്പോലെ തന്നെ ആയിരുന്നു അവൾ.

നന്ദു വീണ്ടും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു. അമ്മയെ കുറിച്ചോർക്കുയാണ് മാളവിക. അമ്മയുടെ വാത്സല്യത്തെക്കുറിച്ചുള്ള വർണ്ണനകളാണ് ഇനി വേണ്ടത്. എന്താണെഴുതേണ്ടത്. ഇവിടെയാണ് ഭാവന വേണ്ടത്.

സ്‌കൂളിലെ കൂട്ടുകാർ തങ്ങളുടെ അച്ഛനമ്മമാരെക്കുറിച്ചും സഹോദരങ്ങളെ കുറിച്ചും സംസാരിക്കുമ്പോൾ തന്റെ അമ്പരപ്പും ആശ്ചര്യവും പുറത്തുകാട്ടാതിരിക്കാൻ അവൾ ശ്രമിക്കാറുണ്ട്. ചിലപ്പോളൊക്കെ 'അതെ, എന്റെ വീട്ടിലും അതുപോലെ തന്നെ' എന്നൊക്കെ പറയുകയും ചെയ്യും. ഭാവനയുടെ മായാലോകത്ത് വിരാചിക്കുന്ന അവൾക്ക് അത്തരം ചെറിയ നുണകളൊക്കെ നിസ്സാരമായിരുന്നു.

'അമ്മയെ കുറിച്ചുള്ള ഓർമ്മകൾ ഒരു ശൃംഖലയായാണ് വരിക. ഒന്നിനുപുറകിൽ മറ്റൊന്നായി, അന്തമില്ലാത്ത ഒരു ചങ്ങലപോലെ അത് മാളവികയെ വരിഞ്ഞുമുറുക്കി.' നന്ദു വീണ്ടും എഴുതിത്തുടങ്ങി. 'വീട്ടിനുപിറകിലെ അടുപ്പിനുമുന്നിൽ കുനിഞ്ഞിരുന്ന് തീയൂതുന്ന അവരുടെ രൂപം. നെറ്റിയിൽ പൊടിയുന്ന വിയർപ്പുതുള്ളികൾ, സ്കൂൾ വിട്ടെത്തുന്ന മാളവികയെ കാണുമ്പോൾ വിടരുന്ന പുഞ്ചിരി....

തന്റെ ഗദ്ഗദം പുറത്തുകേൾക്കാതിരിക്കാൻ മാളവിക തലയണകൊണ്ട് മുഖം പൊത്തും. കരഞ്ഞുകരഞ്ഞ് രാത്രിയുടെ ഏതോ ഒരു യാമത്തിൽ ഉറങ്ങും. പ്രഭാതത്തിൽ പ്രാതൽമേശയിൽ തന്നെ കാത്തിരിക്കുന്ന വിഭവങ്ങളെ ഓർത്ത് വീണ്ടും സന്തോഷിക്കും.തന്റെ ആയാസരഹിതമായ ജീവിതം അമ്മയുടേതിൽനിന്ന് എത്ര വ്യത്യസ്തമാണ് എന്ന് ഓർത്ത് ആശ്വസിക്കും.

ഇത്തരമൊരു ക്രമത്തിൽ, സംഭ്രമമുണ്ടാക്കുന്ന ഒന്നും തന്നെയില്ലാതെ ദിനരാത്രങ്ങൾ മുന്നോട്ടുപോകുകയായിരുന്നു. അപ്പോഴാണ് ആ കത്ത് അവളെ തേടിയെത്തിയത്.

"മന്ത്രവാദിനിയുടെ കത്താണ്," കത്ത് മാളവികയുടെ കയ്യിലേൽപിച്ച് പരിചാരിക പറഞ്ഞു. ഞെട്ടലോടെ മാളവിക കത്ത് തുറന്ന് വായിച്ചു.

'എവിടെ ഞാൻ ആവശ്യപ്പെട്ട മെഴുകുതിരികൾ. കുമാരി മാളവിക എന്റെ ക്ഷമ പരീക്ഷിക്കുകയാണോ?'

ആ കയ്യക്ഷരം താൻ എവിടെയോ കണ്ടിട്ടുള്ളതായി മാളവികയ്ക്കുതോന്നി. ആരാണീ മാന്തവാദിനി.. മെഴുകുതിരികൾ.. തീർച്ചയായും ഈ കയ്യക്ഷരം മുൻപ് കണ്ടിട്ടുണ്ട്.

"ഈ മന്ത്രവാദിനിയുടെ പേര് ഡെട്രീഷ്യ എന്നാണോ?" മാളവിക ചോദിച്ചു.

"കുമാരീ.., ദയവുചെയ്ത് ആ പേര് ഇത്ര ഉറക്കെ പറയാതിരിക്കൂ. ആ പേരുകേൾക്കുന്നതുതന്നെ എനിക്ക് ഭയമാണ്." പരിചാരിക പറഞ്ഞു.

മന്ത്രവാദിനി ഡെട്രീഷ്യ! നന്ദുവിന്‌ തന്റെ ഭാവനയിൽ അഭിമാനം തോന്നി. പെട്ടെന്ന് താഴെ മുറിക്കുള്ളിൽ കാലൊച്ചകേട്ടു. നന്ദു ശ്വാസമടക്കിപ്പിടിച്ചിരുന്നു.

പിറ്റേന്ന് സമരമായിരുന്നു. ഭാവി പ്രവചിക്കാനാവുന്ന മന്ത്രവാദിനിയെപോലെ അന്ന് സമരമാണെന്ന് സീമ രാവിലെ തന്നെ പ്രഖ്യാപിച്ചിരുന്നു.

"നിനക്കെങ്ങനെ അറിയാം," ലേഖ ചോദിച്ചു.

"അത്, ബസ്സിൽ ആരൊക്കെയോ പറയുന്നതുകേട്ടു." സീമ വിക്കി വിക്കിയാണ് മറുപടി കൊടുത്തത്. അവളുടെ മുഖം ചുവന്നുതുടുക്കുന്നത് നന്ദു ശ്രദ്ധിച്ചു. ആയിടെയായി ഒരുകാരണവുമില്ലാതെ സീമയുടെ മുഖം ചുവക്കാറുണ്ട്. എന്തുകൊണ്ടാണത് ?

പതിവില്ലാതെ പുസ്തകങ്ങളും ബാഗുമെടുത്ത് സീമ വേഗം തന്നെ വീട്ടിലേക്കുപോകാൻ ഒരുങ്ങി.

"കുറച്ചുനേരം നിന്നുകൂടെ ," നന്ദു കെഞ്ചി.

"എന്തിനാണ്? നിന്റെ കഥ വായിക്കാനാണോ ?" സീമ ചിരിച്ചുകൊണ്ട് ചോദിച്ചു.

"അതുമാത്രമല്ല, ലേഖയ്ക്ക് മറ്റൊരുകാര്യം പറയാനുണ്ട്."

"തേക്കിൻതൈ നടനാണെങ്കിൽ ഇന്ന് ഞാനില്ല." സീമ ഉറപ്പിച്ചു പറഞ്ഞു.

നന്ദുവിന്റെ എഴുത്തുപുസ്തകം വാങ്ങി , സീമ നിമിഷങ്ങൾകൊണ്ട് പുതിയ ഭാഗങ്ങൾ വായിച്ചു തീർത്തു.

"മന്ത്രവാദിനി ഡെട്രീഷ്യയോ?" അവൾ പൊട്ടിച്ചിരിച്ചു.

"ഈ കഥയിൽ ഒരു മന്ത്രവാദിനി തന്നെ വേണ്ടേ നിഴലുകളെ തുരത്താൻ," നന്ദു മടിച്ചുകൊണ്ടുപറഞ്ഞു. സീമയുടെ വിമർശനം അവൾ പ്രതീക്ഷിച്ചതുതന്നെയാണ്. എങ്കിലും അത് തീർത്തും ക്രൂരമാകരുതെന്ന് അവൾ ആഗ്രഹിച്ചിരുന്നു. യാഥാർത്ഥജീവിതവുമായി ബന്ധമില്ലാത്ത കഥകളൊന്നും സീമയ്ക്ക് മനസ്സിലാക്കാനാവുന്നില്ല എന്ന് നന്ദുവിന്‌ തോന്നിയിരുന്നു.

"ശരിയാണ്," കുറച്ചുനേരം ആലോചിച്ചതിനുശേഷം സീമ പറഞ്ഞു. "കഥ നന്നാവുന്നുണ്ട്."

"ശരിക്കും?" നന്ദുവിന്‌ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും അത്ഭുതവും തോന്നി. ഓരോവാചകമായി കീറിമുറിച്ച് വിമർശിക്കാൻ നിൽക്കാതെ സീമ പറയുകയാണ് കഥ നന്നാവുന്നുണ്ടെന്ന്.

"ഇനി ഞാൻ പോകട്ടെ," സീമ ചോദിച്ചു. അവളുടെ ശബ്ദത്തിൽ വല്ലാത്തൊരു തിടുക്കമുണ്ടായിരുന്നു.

"പോകാനോ? നമുക്ക് വായനാക്ലബ്ബിന്റെ പുതിയ ഘട്ടത്തെ കുറിച്ച് ആലോചിക്കണ്ടേ. പുതിയ ക്ലാസ്സ് ടീച്ചറോട് ലൈബ്രറി തുറപ്പിക്കുന്നതിനെ പറ്റി പറഞ്ഞാലോ?"

സീമ മനസ്സില്ലാമനസ്സോടെയെന്നവിധം ക്ലാസ്സിന്റെ വരാന്തയിൽ ചെന്നിരുന്ന് നന്ദുവിനോടും ലേഖയോടും മറ്റുചിലകുട്ടികളോടും വായിച്ചുതീർത്ത പുസ്തകങ്ങളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞു. ഒടുവിൽ ഓരോരുത്തരായി പിരിഞ്ഞുപോയി. സീമ വീണ്ടും തിടുക്കത്തോടെ എഴുനേറ്റു.

"ഈ വർഷം നാടകമത്സരത്തിൽ നമ്മൾ പങ്കെടുക്കുന്നുണ്ട്. ഞാൻ പേരുകൊടുത്തു," ലേഖ പറഞ്ഞു.

"ഏതു നാടകം, നീ ഏതെങ്കിലും തിരഞ്ഞെടുത്തോ ?" സീമ ചോദിച്ചു.

"ഇത്തവണ നമ്മൾ എഴുതിയുണ്ടാക്കുകയാണ് ഒരു നാടകം."

"ആരെഴുതും? നന്ദിനിയോ " സീമ പൊട്ടിച്ചിരിച്ചു.

"കഥാതന്തു നമുക്കൊരുമിച്ചുണ്ടാക്കാം. പിന്നെ നന്ദിനിയാണല്ലോ നമ്മുടെ എഴുത്തുകാരി." ലേഖപറഞ്ഞു.

"മന്ത്രവാദിനിയുടെ കയ്യിലകപ്പെടുന്ന ഒരു കുട്ടിയുടെ കഥയായാലോ ?" നന്ദു ചോദിച്ചു.

"മന്ത്രവാദിനികളും പ്രേതങ്ങളും ഇല്ലാത്ത ഒരു കഥ നന്ദിനി എഴുതുമോ എന്ന് സംശയമാണ്," സീമ ലേഖയെ നോക്കി വീണ്ടും ചിരിച്ചു.

"യുദ്ധകാലത്ത് നാടുകടക്കാൻ ശ്രമിക്കുന്ന ചിലരുടെ കഥയായാലോ?" നന്ദു വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു.

"മതി, ഞാൻ പറയാം, " ലേഖ പറഞ്ഞു. " കഥ ടീച്ചർമാർക്ക് ഇഷ്ടമാകണം, അതാണ് മുഖ്യം! അവർക്ക് ഏറ്റവും ഇഷ്ടമുള്ളകാര്യമെന്താണ്? ഇപ്പോഴത്തെ കുട്ടികളുടെ രീതികളെ കുറ്റം പറയുക, അതായിരിക്കണം നമ്മുടെ വിഷയം!"

"വഴി തെറ്റിപ്പോകുന്ന ഒരുകുട്ടി, ടീച്ചറുടെ ഉപദേശം കേട്ട് നന്നാവുവുന്നതായാലോ?"

"ടീച്ചർ മന്ത്രവാദിനിയാണോ ? അത്രവേഗം ഉപദേശിച്ചുനന്നാക്കാൻ ?"

"ആയിക്കൂടെന്നില്ല.."

"നമ്മളിൽ ആരുകേൾക്കാറുണ്ട്, ഉപദേശം, ഒന്നാലോചിച്ചുനോക്കൂ."

"നാട്ടിൻപുറത്തിന്റെ നന്മകളുമായി പത്താം ക്‌ളാസ്സുകഴിഞ്ഞ് നഗരത്തിൽ പഠിക്കാനെത്തുന്ന ശാലീനസുന്ദരിയായ പെൺകുട്ടിക്ക് നഗരത്തിന്റെ കാപട്യത്തിൽ സ്വയം നഷ്ടപ്പെടുന്നു. ഒടുവിൽ അവൾ സ്വയം തിരിച്ചറിയുന്നു, അതുമതി " ലേഖ പ്രഖ്യാപിച്ചു.

"ഈ സ്വയം തിരിച്ചറിയുന്നതെങ്ങനെയാണ് ?" നന്ദു ചോദിച്ചു.

"അത് ഞാൻ നിനക്ക് വിട്ടുതരുന്നു. നീയാണല്ലോ എഴുതുന്നത് ."

"എന്തായാലും മന്ത്രവാദം കൊണ്ടാകരുത്. " സീമ പറഞ്ഞു.

"അതിരിക്കട്ടെ, ആരുണ്ട് നമ്മുടെ കൂട്ടത്തിൽ നീണ്ടമുടിയുള്ള ഒരു ശാലീനസുന്ദരി. സ്റ്റേജിൽ കയറാൻ ധൈര്യമുള്ള ആളായിരിക്കണം ?"

"ദിവ്യ? നന്ദിനി പോയി ചോദിച്ചാൽ മതി. അവൾ സമ്മതിക്കാതിരിക്കില്ല." സീമ തന്റെ ബാഗും പുസ്തകങ്ങളുമെടുത്ത്, തിരക്കിട്ട് ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.

കുത്തനെയുള്ള പടികളിറങ്ങി സ്‌കൂളിന്റെ മുഖ്യഭാഗത്തേക്ക് പോകുന്ന സീമയെ നോക്കി നന്ദു വരാന്തയിൽ തന്നെയിരുന്നു. ഇടയ്ക്കിടെ വാച്ചിൽ നോക്കി തിടുക്കത്തിലാണ് സീമ നടന്നിരുന്നത്. എങ്കിലും ലൈബ്രറിയുടെ അടുത്തെത്തിയപ്പോൾ അവൾ നടത്തിനുവേഗം കുറച്ചു. അമ്പലത്തിനു മുന്നിൽ തൊഴുതുനിൽക്കുന്ന ഭക്തയെപോലെ കുറച്ചുനേരം അവടെ നിന്നു. പിന്നീട് അതിവേഗത്തിൽ സ്‌കൂളിന്റെ ഗേറ്റിനടുത്തേക്ക് നടക്കാൻ തുടങ്ങി.

"എനിക്കറിയാം, സ്വയം തിരിച്ചറിയുന്നത് എങ്ങനെയാണ് എന്ന്," ഒരു പ്രഹേളികയ്ക്ക് ഉത്തരം കണ്ടുപിടിച്ചപോലെ നന്ദു ലേഖയോട് പറഞ്ഞു.