Monday, March 11, 2024

കഥകളുടെ കാലം - പതിനാറ്

അസ്തമയം

അച്ഛനോടും അമ്മയോടും ഒപ്പം സീമ കടൽത്തീരത്തുപോകുന്നത് ആദ്യമായാണ്. കടലും തീരവും മനോഹരമായ വൈകുന്നേരങ്ങളും എന്നും ആ നഗരത്തിലുണ്ടായിരുന്നു. എന്തുകൊണ്ടോ അവയെല്ലാം അവർക്ക് അപ്രാപ്യമായിരുന്നു. പക്ഷെ അന്ന്, ഒരേ ദിശയിലേക്ക് പറക്കുന്ന പക്ഷികളെപോലെ അവർ മൂവരും നഗരത്തിൽ ചുറ്റിക്കറങ്ങാനായി തർക്കങ്ങളൊന്നുമില്ലാതെ ഇറങ്ങിത്തിരിച്ചു. തമാശകൾ പറയുന്ന അച്ഛനെയും പൊട്ടിച്ചിരിക്കുന്ന അമ്മയെയും അധികമൊന്നും കണ്ടിട്ടില്ല.അതുകൊണ്ടു തന്നെ സീമ അധികമൊന്നും സംസാരിക്കാതെ അവർ പറയുന്നത് കേട്ടിരുന്നു.

പത്താംക്ലാസ്സുകഴിഞ്ഞാൽ ഏതുവിഷയം പഠിക്കണമെന്നും ഏതുകോളേജിൽ പഠിക്കണമെന്നും അവർ ചർച്ചചെയ്തു. സീമ യഥാർത്ഥത്തിൽ അതെ പറ്റി ചിന്തിച്ചുതുടങ്ങിയിരുന്നില്ല. ഭാവിയിൽ എന്തായിത്തീരണമെന്ന ഏകദേശധാരണപോലും സത്യത്തിൽ അവൾക്കുണ്ടായിരുന്നില്ല. നഗരത്തിലെ ഏതുകോളേജും തനിയ്ക്ക് തിരഞ്ഞെടുക്കാം , എന്തും പഠിക്കാൻ കഴിയും, അതുകൊണ്ട് എന്തുവേണമെങ്കിലും ആകാം. ആവലാതിപ്പെടേണ്ട കാര്യമില്ല , അവൾ സ്വയം പറഞ്ഞു. വേണമെങ്കിൽ അഭിലാഷ് പഠിക്കുന്ന കോളേജിൽ പഠിക്കാം. എവിടെയാണെങ്കിലും കൂട്ടുകാരോടൊപ്പം പഠിക്കാനായെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു.

എന്തുകൊണ്ടാണ് തന്റെ കൂട്ടുകാരെല്ലാവരും ഏകകണ്ഠരായി കണക്കും ശാസ്ത്രവിഷയങ്ങളും പഠിക്കാൻ തീരുമാനിച്ചതെന്ന് സീമയ്ക്ക് സത്യത്തിൽ മനസ്സിലായില്ല. എപ്പോഴും കഥയെഴുത്തുപുസ്തകം കൂടെ കൊണ്ടുനടക്കുന്ന നന്ദിനിപോലും അധികം ആലോചിക്കാതെ തന്നെ ആ തീരുമാനമെടുത്തു.

"ലേഖയ്ക്ക് അവളുടെ എൻജിനീയറായ അച്ഛന്റെ പാത പിന്തുടരാനുണ്ട്. അതുമനസിലാക്കാം. പക്ഷെ കഥകൾ സ്വപ്നം കാണുന്ന നിനക്കെങ്ങനെ ഇങ്ങനെയൊരു തീരുമാനം എടുക്കാനായി?" സീമ നന്ദിനിയോട് ചോദിച്ചിരുന്നു.

"അതോ, ഭാഷകളോട് എനിക്ക് ഏകപക്ഷീയമായ ഒരു സ്നേഹബന്ധമാണ് ഉള്ളത്. പക്ഷെ കണക്ക് എന്നെ ഒരിക്കലും ചതിക്കാറില്ല." നന്ദിനി പറഞ്ഞിരുന്നു.

വേനലവധിയ്ക്ക് മുൻപായിരുന്നു അത്. അവധിക്കാലം നന്ദിനിയുടെ മനസ് മാറ്റിക്കാണണേ എന്ന് സീമ പ്രാർത്ഥിച്ചു.

ഏതാനും ദിവസങ്ങൾക്കകം സ്കൂൾ തുറക്കും. സ്കൂളിലെ അവസാനത്തെ വർഷമാണ്. ട്യൂഷൻ ക്‌ളാസ്സുകളുടെയും പരീക്ഷകളുടെയും ഭാരമുണ്ടാകും. എങ്കിലും ഓർത്തുസന്തോഷിക്കാൻ എന്തൊക്കെയുണ്ട്? ലൈബ്രറി തുറക്കുകയാണ്. പുസ്തകങ്ങൾ അടുക്കുവാനും റെക്കോർഡുകൾ സൂക്ഷിക്കുവാൻ ടീച്ചർമാരെ സഹായിക്കുവാനുമുള്ള വോളണ്ടിയർമാരിൽ സീമയുമുണ്ട്. എന്തെല്ലാം അവടെ ചെയ്യാനുണ്ടാകും.

സൂര്യൻ മാഞ്ഞുതുടങ്ങുകയാണ്. ചുവന്ന ആകാശം. തിരമാലകൾ പോലെ ഓരോരോ ചിന്തകൾ. അസ്തമയം ഇരുട്ടിന്റെ തേരാളിയാകാം, പക്ഷെ അതിന്റെ തുടക്കം ഏറ്റവും മനോഹരമാണ്.

അച്ഛനും അമ്മയും അല്പം പുറകിലിരുന്ന് വർത്തമാനം പറയുന്നുണ്ട്. ആർത്തിരമ്പുന്ന തിരമാലകളുടെ ശീൽക്കാരത്തിനിടയിലും അവർ പറയുന്നത് അല്പാല്പം കേൾക്കാം.

ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു അത്. എങ്കിലും സീമയ്ക്ക് എന്തുകൊണ്ടോ ഭയം തോന്നി.

സ്‌കൂൾ തുറന്ന ആദ്യത്തെ ദിവസം പുതിയ ക്ലാസിൽ നന്ദിനിയെക്കണ്ടപ്പോൾ സീമ പൊട്ടിച്ചിരിച്ചുപോയി. അവളുടെ മുടി വളർന്നിരിക്കുന്നു. കണ്ണിൽ കൺമഷിപോലെ എന്തോ തേച്ചിട്ടുണ്ട്. നെറ്റിയിൽ പൊട്ടുണ്ട്. രണ്ടുമാസങ്ങൾക്കുള്ളിൽ നന്ദിനി മറ്റൊരാളായിരിക്കുന്നു.

"ചിരിക്കരുത്, " ലേഖ കാതിൽ മന്ത്രിച്ചു. "ചിരിച്ചാൽ, ഇവളിതെല്ലാം തേച്ചുമാച്ചുകളയും."

"നീയാണോ? ഈ വിപ്ലവത്തിനുപുറകിൽ ?" സീമ ലേഖയോട് ചോദിച്ചു.

"ആണെന്നു വച്ചോളൂ. ദിവ്യയുടെ ഞെട്ടൽ നീ കാണണമായിരുന്നു. " ലേഖ പറഞ്ഞു.

ക്ലാസ് തുടങ്ങി, പുതിയ ക്ലാസ് ടീച്ചർ, ഗോമതിടീച്ചർ ക്ലാസ് ലീഡറെ തിരഞ്ഞെടുക്കാനൊരുങ്ങി.

"കഴിഞ്ഞവർഷത്തെ ലീഡർ തന്നെയാണോ ഈ ഇത്തവണയും?" ടീച്ചർ ദിവ്യയെ നോക്കി ചോദിച്ചു

"ഈ വര്ഷം മറ്റൊരാളാകട്ടെ," ദിവ്യ പറഞ്ഞു.

"അതെന്താണ്? പത്താം ക്ലാസ്സിലെ പരീക്ഷയെ പേടിച്ചിട്ടാണോ? അതൊന്നും അത്രക്ക് പേടിക്കാനൊന്നുമില്ല.."

"അതല്ല, ഈ കൊല്ലം ഞാൻ സ്കൂൾ ലീഡർ ആകാൻ മത്സരിക്കുന്നുണ്ട് .."

സീമ അത്ഭുതത്തോടെ ദിവ്യയെ നോക്കി. എവിടെ നിന്നുകിട്ടുന്നു ഇവൾക്ക് ഇതിനൊക്കെയുള്ള ഊർജ്ജം. ആരാണ് ഇനിയൊരു പകരക്കാരിയാകുക. ആരും തന്റെ പേരുപറയാതിരിക്കട്ടെ. സീമ തലതാഴ്ത്തിയിരുന്നു. അടുത്തിരിക്കുന്ന ലേഖയും തലതാഴ്ത്തിയിരിക്കുകയാണ്.

"ആർക്കെങ്കിലും താല്പര്യമുണ്ടോ ?" ടീച്ചർ ചോദിക്കുകയാണ്. ക്ലാസ്സിൽ പരിപൂർണ്ണനിശ്ശബ്ദത.

സീമ തല ചെരിച്ചുതിരിഞ്ഞുനോക്കി. മൂന്നാമത്തെ ബെഞ്ചിൽ ജനാലയ്ക്കടുത്തായി പുറത്തേക്കുനോക്കിയിരിക്കുകയാണ് നന്ദിനി. ക്ലാസ്സിൽ നടക്കുന്നതൊന്നും അവൾ അറിയുന്നേയില്ല.

"ദിവ്യതന്നെ നിർദ്ദേശിക്കൂ, മറ്റൊരാളുടെ പേര്." ഒടുവിൽ ടീച്ചർ പറഞ്ഞു.

"നന്ദിനി, " കാത്തിരുന്നതുപോലെ, അല്പംപോലും ചിന്തിക്കാതെ ദിവ്യ ഉത്തരം കൊടുത്തു.

സീമ നിവർന്നിരുന്ന് നന്ദിനിയെ നോക്കി. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനാകാതെ ചുറ്റും മിഴിച്ചുനോക്കുകയാണവൾ. സീമ വീണ്ടും പൊട്ടിച്ചിരിച്ചുപോയി. ഈ വർഷം തികച്ചും സംഭവബഹുലം തന്നെ.ഇനി എന്തെല്ലാം കാണാനിരിക്കുന്നു.

ലൈബ്രറി ആദ്യവാരം മുതൽ പ്രവർത്തനം തുടങ്ങി. പുസ്തകങ്ങൾ പല വിഭാഗങ്ങളായി തരംതിരിക്കുവാനും അടുക്കുവാനുമുള്ള ചുമതല രാധാമണി ടീച്ചർ സീമയ്ക്കുതന്നെ കൊടുത്തു. ആദ്യം ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പുസ്തകങ്ങൾ രണ്ടുവശങ്ങളിലാക്കി മാറ്റി. ഓരോ ഭാഷയിലെയും നോവലുകളെയും ചെറുകഥകളെയും ഉപന്യാസങ്ങളെയും ജീവചരിത്രങ്ങളെയും വേർതിരിച്ചു പ്രത്യേകം ഷെൽഫുകളിലാക്കി പുസ്തകങ്ങളുടെ പേരിന്റെ ക്രമത്തിൽ അടുക്കി.

"എത്ര ദിവസം കാണും ഇതെല്ലാം. കുറച്ചു ദിവസങ്ങൾക്കകം എല്ലാം ക്രമം തെറ്റും, എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കും " നന്ദിനി പറഞ്ഞു. " വേരുകളുടെ സ്ഥാനത്ത് വേരയാകും പിന്നെ കാണുക."

കുറെ നേരമായി മലയാറ്റൂർ രാമകൃഷ്ണന്റെ വേരുകൾ മറിച്ചുനോക്കി ഒരു കസേരയിൽ ഇരിക്കുകയാണവൾ.

"ഇത് നീ വായിച്ചിട്ടില്ലേ ," സീമ ചൊടിച്ചുകൊണ്ട് ചോദിച്ചു.

"എത്രയോ തവണ!"

"അപ്പോൾ പിന്നെ അത് തിരിച്ചുവച്ച് ആത്മകഥയും ജീവചരിത്രവും വേർതിരിക്കാൻ എന്നെ സഹായിക്കൂ"

"ഈ ഹാസ്യവും ആക്ഷേപഹാസ്യവും രണ്ടാണോ..?" പുറകിലെ ഷെൽഫിനടുത്തുനിന്ന് ലേഖ ചോദിച്ചു. "എനിയ്ക്കെങ്ങനെ പറയാനാകും ഏതാണ് ആക്ഷേപഹാസ്യമെന്ന്.."

സീമ തലയിൽ കൈവച്ചുകൊണ്ട് അങ്ങോട്ട് നടന്നു.

ഒന്നോ രണ്ടോ ആഴ്ചകളെടുത്തു. പക്ഷെ ഒടുവിൽ സീമ ഒരു മികച്ച ലൈബ്രറിയോടു കിടപിടിക്കുന്ന തരത്തിൽ തന്നെ പുസ്തകങ്ങൾ തരംതിരിച്ചെടുത്തു. മാറിനിന്ന് കൃത്യമായ അകലത്തിൽ അവാച്യമായ പ്രൗഢിയോടെ നിൽക്കുന്ന പുസ്തകഷെൽഫുകളെ നോക്കിയപ്പോൾ സീമയ്ക്ക് അഭിമാനം തോന്നി. വലിയ മേശക്കുചുറ്റുമുള്ള കസേരകളിലിരുന്ന് പുസ്തകങ്ങൾ മറിച്ചു നോക്കുന്ന ഏഴാം ക്ലാസ്സുകാരെ കണ്ടപ്പോൾ അത്ഭുതവും. എത്രകാലമായി മനസ്സിൽ കാത്ത സ്വപ്നമാണിത്! ചുരുക്കം ചില സ്വപ്ങ്ങളെങ്കിലും ജീവിതത്തിൽ സഫലമാകാതെയിരിക്കില്ല!

 പുതിയ സ്‌കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ദിവ്യയും അതുതന്നെ പറഞ്ഞു. 'ചില സ്വപ്നങ്ങൾ സഫലമാകും. മറ്റു ചിലത് നിലത്തുവീണ കരിയിലകൾ പോലെ അടിച്ചുകൂട്ടി കത്തിക്കപ്പെടും.' ഏതാണ് സഫലമാകുന്നത് ഏതാണ് കരിയിലയായി പറന്നുപോകുന്നത് എന്ന് എങ്ങനെ അറിയാനാണ്? സ്വപ്‌നങ്ങൾ കാണുകതന്നെ.. സീമ വിചാരിച്ചു.

 ജൂലെ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച, വൈകുന്നേരത്തെ കണക്ക് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കുള്ള കോണിപ്പടികൾ കയറിയത് സ്വപ്നങ്ങളെ കുറിച്ചുചിന്തിച്ചുകൊണ്ടാണ്. ആകാശത്ത് വീണ്ടും അസ്തമയത്തിന്റെ മായാജാലം. തന്റെ സ്വപ്നങ്ങൾക്ക് അസ്തമയസൂര്യന്റെ നിറമാണെന്ന് സീമയ്ക്ക് തോന്നി. വീട്ടിൽ അച്ഛനുണ്ട്. അമ്മയും ഓഫീസുവിട്ടുവന്നിട്ടുണ്ടാകണം. ഉച്ചത്തിലുള്ള സംസാരം കേൾക്കാം. വീണ്ടും ശണ്ഠകൂടുകയാണോ രണ്ടാളും. സീമ വേഗത്തിൽ വാതിൽ തുറന്നു. 

 "കയറൂരി വിടരുതെന്ന് ഞാൻ പണ്ടേ പറഞ്ഞതാ.. " അച്ഛൻ അക്ഷരാർത്ഥത്തിൽ കലിതുള്ളുകയാണ്. "നഗരത്തിലെ സ്‌കൂളിൽ തന്നെ പഠിക്കണം, എന്നാലേ നന്നാവൂ എന്ന് അമ്മയും മോളും .. ഇപ്പൊ കണ്ടില്ലേ.." 

 അച്ഛന്റെ കയ്യിൽ ഒരുകെട്ട് കടലാസുകളുണ്ട്, കത്തുകളാണ്, ചുവന്ന പനിനീർപൂവിന്റെ ചിത്രമുള്ള ഒരു ആശംസാകാർഡും. അച്ഛൻ അലറിക്കൊണ്ട് അവ സീമയുടെ നേരെ എറിഞ്ഞു. അവ കരിയിലകൾ പോലെ നാലുപാടും ചിതറി. ജനാലയ്ക്ക് പുറത്ത് ഇരുട്ട് പരന്നു തുടങ്ങിയിരുന്നു.