Saturday, October 19, 2024

കഥകളുടെ കാലം - പതിനേഴ്

നിഗൂഢത 

ഉച്ചനേരമാണ്. മഞ്ഞക്കൊന്നകൾക്കിടയിൽ ചെറിയ കുട്ടികൾ ഓടിക്കളിക്കുകയാണ്. ചെറിയൊരു ഗൃഹാതുരതയോടെ അതുനോക്കിക്കൊണ്ട് നന്ദു ലൈബ്രറിയുടെ ജനാലയ്ക്കടുത്തുള്ള കസേരയിൽ ഇരുന്നു. ഉച്ചനേരത്തിന് പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു നിഗൂഢതയുണ്ടെന്ന് നന്ദുവിന്‌ തോന്നി 

ലൈബ്രറിയ്ക്കകത്തും ഉണ്ട് കുട്ടികൾ. അവർ ലേഖയോട് പുസ്തകങ്ങളെക്കുറിച്ചുചോദിക്കുന്നു.

"എന്തുകൊണ്ടാണ് എന്റെകഥയും ശബ്ദങ്ങളും ഞങ്ങൾക്ക് വായിക്കാൻ തരാത്തത് ?" എട്ടാം ക്ലാസുകാരിയുടെ ചോദ്യമാണ്. 

"ചെറിയകുട്ടികൾക്ക് വായിക്കാൻ പാടുള്ള പുസ്തകങ്ങളല്ല അവ!" ലേഖ പറഞ്ഞു.

"ആണോ , എന്നാരു പറഞ്ഞു?"

" അതങ്ങനെയാണ് , മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകൾ വായിച്ചോളൂ, ബഷീറിന്റെ പാത്തുമ്മയുടെ ആട് വായിച്ചോളൂ , വായിക്കാൻ അനുവാദമില്ലാത്തവ തന്നെ വേണമെന്നുണ്ടോ ?" ലേഖ അക്ഷമയോടെ രജിസ്റ്റർ അടച്ചുവച്ചു.

"സീമച്ചേച്ചി എന്ന് തിരിച്ചുവരും ? " കുട്ടികൾ ചോദിച്ചു.

ലേഖ ദയനീയമായി നന്ദുവിനെ നോക്കി.

"വൈകാതെ വരും, ഒരുപക്ഷെ ഈ ആഴ്ചതന്നെ, അവൾക്ക് പനിയായിരുന്നു, " നന്ദു പറഞ്ഞു. "ശബ്ദങ്ങളെക്കുറിച്ചും എന്റെകഥയെ കുറിച്ചും അവളോടുതന്നെ ചോദിച്ചോളൂ .."

സീമ സ്‌കൂളിൽ വരാതെയായിട്ട് രണ്ടാഴ്ചയോളമായി. പനിയാണെന്ന് ഓഫീസിൽ അറിയിച്ചതായി ദിവ്യ പറഞ്ഞിരുന്നു. ഒരു പനി മാറാൻ ഇത്രയും നാളെടുക്കുമോ ? എന്താണിത്ര നിഗൂഢമായ ഒരു പനി ? പനി എന്നു പറഞ്ഞത് ഇനി ടൈഫോയിഡ് ആണോ ? ആശുപത്രി കിടക്കയിൽ കിടക്കുന്ന സീമയെ നന്ദു മനസ്സിൽകണ്ടു. സീമയുടെ മുഖത്ത് വല്ലാത്തൊരു ചാരനിറം! നടുക്കത്തോടെ നന്ദു എഴുനേറ്റു.

"ഞാൻ ക്‌ളാസ്സിലേക്ക് പോകുകയാണ്, കണക്കുടീച്ചർ വരുന്നതിനുമുൻപ് ഹോംവർക് ചെയ്തുതീർക്കാൻ ഓർമ്മിപ്പിക്കണം " നന്ദു ലേഖയോടു പറഞ്ഞു.

"മറ്റുള്ളവരെയോ അതോ നിന്നെത്തന്നെയോ ?" ലേഖ ചിരിച്ചു.

ക്ലാസ്സ്‌ലീഡർ എന്ന നിലയിൽ നന്ദുവിന്‌ ഇപ്പോൾ ഉത്തരവാദിത്തങ്ങൾ കൂടുതലാണ്. അസംബ്ലിക്ക് മുഴുവൻ ക്ലാസ്സിനെ ഒരു വരിയായി കൊണ്ടുപോകണം. മടി പിടിച്ചിരിക്കുന്നവരെ നിർബന്ധിക്കണം. കോമ്പോസിഷൻ ബുക്കുകൾ ചുമന്ന് ടീച്ചറുടെ മേശപ്പുറത്തു എത്തിക്കണം. ഓരോ പീരീഡിനു ശേഷവും ബോർഡ് മായ്ക്കണം.  ടീച്ചർ വന്നിട്ടില്ലെങ്കിൽ ക്ലാസ്സ് അച്ചടക്കം പാലിക്കുന്നു എന്ന് ഉറപ്പാക്കണം. അതാണ് ഏറ്റവും ബുദ്ധിമുട്ട്. കഴിഞ്ഞ വര്ഷം ദിവ്യ  മേശമേൽ ഒന്നുമുട്ടിയാൽ എല്ലാവരും നിശ്ശബ്ദരാകുന്നത് കണ്ടിട്ടുണ്ട്. നന്ദു മേശപ്പുറത്ത് ഒരു ചെണ്ടമേളം തന്നെ നടത്തിയാലും ആരും തിരിഞ്ഞുനോക്കാറില്ല.

ഉച്ചയ്ക്ക് ക്ലാസ്സ് തുടങ്ങാനുള്ള മണിമുഴങ്ങി. നന്ദു ബോർഡ് തുടച്ച് ഡസ്റ്ററും ചോക്കും യഥാസ്ഥാനത്തു വച്ചിരുന്നു. കുട്ടികൾ ഗൃഹപാഠം ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. ടീച്ചറുടെ  മേശയും കസേരയും യഥാസ്ഥാനത്തേക്ക് നീക്കിയിട്ടിരുന്നു. എന്നിട്ടും അന്ന് ടീച്ചർ വന്നില്ല. ക്ലാസ്സിൽ ആഹ്ളാദത്തിമിർപ്പുകൾ ഉണർന്നുതുടങ്ങുകയാണ്. നന്ദുവിന്‌ മാത്രം നിരാശതോന്നി. അവൾ മനസ്സില്ലാമനസ്സോടെ മേശയ്ക്കു സമീപം വന്നുനിന്നു.  നിശ്ശബ്ദരാകുവാൻ ക്ലാസ്സിനോട് ആദ്യം ആവശ്യപ്പെട്ടു. പിന്നീട്  അഭ്യർത്ഥിച്ചു. ഒടുവിൽ അവൾ  കരച്ചിലിന്റെ വക്കോളമെത്തി.

ഒരു നാടകം കാണുന്നതുപോലെ, ചെറുപുഞ്ചിരിയോടെ നന്ദുവിനെ നോക്കിയിരിക്കുകയാണ് ദിവ്യ. അവൾ തന്റെ രക്ഷയ്‌ക്കെത്തുമെന്ന് നന്ദുവിന്‌ തോന്നിയില്ല . നന്ദു ദയനീയമായി ലേഖയെനോക്കി.

"നീ നിന്റെ കഥ വായിക്കൂ ," ഒരു ദേവദൂതയെപോലെ ലേഖപറഞ്ഞു.

നന്ദു മാളവികയുടെ കഥ വായിച്ചുതുടങ്ങി. ക്ലാസ്സിൽ വീണ്ടും നിശ്ശബ്ദത.

മാളവിക മന്ത്രവാദിനി ഡെട്രീഷ്യയോടൊപ്പം അതിസാഹസികമായി രക്ഷപ്പെടുകയാണ്. കത്തിച്ചുവെച്ച മെഴുകുതിരികളുള്ള മെഴുകുതിരിസ്റ്റാന്റുകൾ കയ്യിലേന്തിയാണ് അവർ ചുമരലമാരിയിൽ നിന്ന് പുറത്തിറങ്ങുന്നത്. മാളവികയുടെ സ്കൂൾ ബാഗിൽ ഒരു ചെറുകോടാലിയും എണ്ണക്കുപ്പികളും തീപ്പെട്ടിയുമുണ്ട്. മെഴുകുതിരി വീശിയും എറിഞ്ഞും നിഴലുകളോട് യുദ്ധം ചെയ്ത് താഴെയെത്തുന്ന മാളവിക ഡെട്രീഷ്യയുടെ സഹായത്തോടെ കൂട്ടിയിട്ടിരിക്കുന്ന മേശകൾക്കും കസേരകൾക്കും തീ കൊളുത്തുന്നു.  പരിഭ്രാന്തരായി ഇരുണ്ടമൂലകളിലേക്ക് മറയുകയാണ്  നിഴലുകൾ. വാതിൽ  വെട്ടിപ്പൊളിച്ച് മാളവികയും ഡെട്രീഷ്യയും പുറത്തുകടക്കുന്നു.

വേനലവധിക്കാലത്ത് എഴുതിത്തീർത്തതാണ് ആ ഭാഗം. സ്കൂൾ തുറന്നപ്പോൾ സീമ അതുവായിച്ച് നെറ്റി ചുളിച്ചിരുന്നു.

"മെഴുകുതിരികളോ ? വേറെയൊന്നും നിനക്കുകിട്ടിയില്ലേ.." അവൾ ചോദിച്ചിരുന്നു.

നിഴലുകളുടെ കൊട്ടാരത്തിൽനിന്ന് വെളിയിലെത്തിയപ്പോഴാണ് തന്റെ മുന്നിൽ നിൽക്കുന്ന കണങ്കാൽ മറയുന്ന കറുത്ത ഉടുപ്പുധരിച്ച മന്ത്രവാദിനി യഥാർത്ഥത്തിൽ 18 വയസ്സുമാത്രം പ്രായമുള്ള ഒരുപെണ്കുട്ടിയാണെന്ന് മാളവിക മനസ്സിലാക്കുന്നത്.

"നിനക്ക് തനിയെ വീട്ടിലേക്കുപോകാൻ അറിയാമല്ലോ ?" തിരിഞ്ഞു നടക്കുന്നതിനിടയിൽ മന്ത്രവാദിനി ചോദിച്ചു.

"അറിയാം , പക്ഷെ നിൽക്കൂ , എവിടെയാണ് നിങ്ങളുടെ വീട് ? നമുക്ക് സുഹൃത്തുക്കളായിക്കൂടെ .."

മന്ത്രവാദിനി ചിരിച്ചുകൊണ്ട് തിരിഞ്ഞുനോക്കാതെ നടന്നു തുടങ്ങി . മാളവിക കൂടെ ഓടിയെത്താൻ ശ്രമിച്ചു.

"നമ്മൾ സുഹൃത്തുക്കളാണല്ലോ , വലിയൊരു അപകടമാണല്ലോ നമ്മൾ ഒരുമിച്ചു തരണം ചെയ്തത്. ഇനിയുള്ള ജീവിതത്തിൽ നമ്മൾ ഒരുമിച്ചുവേണമെന്നില്ല. പക്ഷെ നമ്മൾ കണ്ടത്, പൊരുതിത്തോൽപിച്ചത് ,  നമ്മളെ എന്നും ബന്ധിപ്പിക്കും. അതുപോരെ ? നീ ഒരിക്കലും വിചാരിക്കാത്ത ഒരുദിവസം ഒരുപക്ഷെ എന്നെ നീ വീണ്ടും കണ്ടേക്കും . അതുവരേക്കും വിട തരൂ."  അത്രയും പറഞ്ഞുകൊണ്ട് മന്ത്രവാദിനി അതിവേഗത്തിൽ നടന്നു.

"അതെന്താണ് അങ്ങനെ ഒരവസാനം ?" ആരോ ചോദിച്ചു.

"മന്ത്രവാദിനിക്ക്  ഒരു നിഗൂഢത വേണമല്ലോ .. അതുകൊണ്ടാണ് " നന്ദു ഉത്തരം കൊടുത്തു.

"സീമാ " ലേഖ ഉറക്കെ വിളിച്ചു.

"സീമായല്ല ഡെട്രീഷ്യ , അതാണ് മന്ത്രവാദിനിയുടെ പേര്. അതോ പെട്രീഷ്യയോ " ആരോ പറഞ്ഞു.

നന്ദു വാതിൽക്കലേക്ക് നോക്കി . സീമ വാതിലിനു സമീപം നിൽക്കുകയാണ് . അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. കണ്ണുതുടച്ചുകൊണ്ടു അവൾ ലേഖയുടെ അടുത്തായി തന്റെ സ്ഥാനത്ത് വന്നിരുന്നു.

"നിന്റെ പനിയൊക്കെ മാറിയോ ?" ലേഖ ചോദിച്ചു.

സീമ തലകുലുക്കി. 
"കഥയുടെ അവസാനം എന്നെ കരയിച്ചുകളഞ്ഞു ," അവൾ നന്ദുവിനോട് പറഞ്ഞു.

"ഇത് വായിച്ച് നീ പൊട്ടിചിരിച്ചതല്ലേ ," നന്ദു അത്ഭുതപ്പെട്ടു.
സീമ ഒന്നും പറഞ്ഞില്ല. അവൾ കണ്ണുതുടച്ചുകൊണ്ടു മിണ്ടാതെ ഇരുന്നു.

വൈകുന്നേരം സ്കൂൾ വിട്ട് പുറത്തേക്ക്‌ നടക്കുമ്പോളാണ്  സീമ സംസാരിച്ചു തുടങ്ങിയത്. 

"ഞാൻ ഈ നഗരം വിട്ടുപോകുകയാണ് പത്താം ക്ലാസ്സുകഴിഞ്ഞാൽ. " അവൾ വിഷമത്തോടെ പറഞ്ഞു. "കോളേജിൽ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകില്ല. ഇനിയുള്ള എന്റെ ജീവിതം അച്ഛന്റെ നാട്ടിലാണ്."

"അതൊരു കുഗ്രാമമല്ലേ? അങ്ങനെയല്ലേ നീ പറഞ്ഞത് ?"

"അതിനടുത്തുള്ള നഗരത്തിൽ. ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിക്കും."

"അതെന്താണ് അങ്ങനെ ?"

"അച്ഛന്റെ തീരുമാനം. അതിനിനി മാറ്റമില്ല. " അത്രയും പറഞ്ഞ് സീമ അതിവേഗത്തിൽ നടന്നു.