വന്നുനിൽക്കയാണിന്നുമെന്നോർമ്മകൾ
വെമ്പലോടെ, നിൻ മാനസവീഥിയിൽ.
മൂടിവച്ചൊരാ വാതായനങ്ങളിൽ
മെല്ലെ വന്നു വിളിക്കയാണെന്തിനോ.
താഴടച്ചോരു വാതിലിൻ പാളികൾ
തള്ളിനോക്കുകയാണവർ, ദീനരായ്!
താഴെ വന്നു പതിക്കിലും, മൂകരായ്,
തങ്ങി നിൽക്കുന്നു വാതിൽപ്പടികളിൽ!
'നിഷ്കളങ്കരാം ഞങ്ങളെയീവിധം,
നിർദ്ദയം പുറത്താക്കുവതെന്തിനായ്?'
നിസ്സഹായരായ് ചോദിക്കയാണവർ.
നിഷ്പ്രതീക്ഷരായ് കേഴുകയാണവർ.