ജീവിതത്തിലെ ഏഴോ എട്ടോ മാസങ്ങൾ മാത്രം ചിലവഴിച്ച വെസ്റ്റ്-ഹിൽ എന്ന സ്ഥലം എന്റെ ഭാവനയെ അത്യധികം സ്വാധീനിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് കുന്നുകളും. അത്തരമൊരു ഭൂപ്രകൃതിയാൽ അനുഗ്രഹീതമായിരുന്നു അവിടം.
അവധിദിവസങ്ങളിൽ എനിക്ക് മനോഹരിയേച്ചിയോടൊപ്പം കടൽത്തീരത്തോ കുന്നിൻ ചെരിവിലെ വരയ്ക്കൽ ക്ഷേത്രത്തിലോ പോകാനുള്ള അനുവാദമുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അയൽപക്കത്തുള്ള ചില കുട്ടികളും ഞങ്ങളോടൊപ്പം കൂടി. എട്ടിനും പന്ത്രണ്ടിനും ഇടയ്ക്കുപ്രായമുള്ള കുട്ടികളുടെ ഒരു സംഘം മനോഹരിയേച്ചിക്കുപുറകിൽ ജാഥപോലെ നടന്നു.
വെസ്റ്റ്-ഹില്ലിലെ കടൽത്തീരത്ത് അന്നൊന്നും കപ്പലണ്ടി വിൽപ്പനക്കാർ പോലുമുണ്ടായിരുന്നില്ല. ഇരുവശത്തും ഓലമേഞ്ഞപുരകളുള്ള വഴികളും കാറ്റാടിക്കാടുകളും കഴിഞ്ഞാൽ കടലായി. അവിടത്തെ കാറ്റിനുപോലും ഉപ്പുരസമായിരുന്നു.
ഇനി ക്ഷേത്രത്തിലേക്കാണ് പോകേണ്ടതെങ്കിൽ ഒരു തീവണ്ടിപ്പാത മുറിച്ചുകടക്കണം. ആമ്പലും താമരയും നിറഞ്ഞ വലിയൊരു കുളത്തിനരിലൂടെ ദീർഘദൂരം നടക്കണം. അസംഘ്യം പടികൾ കയറണം. കുന്നിൻ ചെരിവിലാണ് ക്ഷേത്രം. ചില പ്രതിഷ്ഠകൾ ഗുഹയ്ക്കുള്ളിലാണ്.
നേരത്തെതന്നെ വീട്ടിൽനിന്നിറിങ്ങിയാലും എന്തുകൊണ്ടോ അമ്പലത്തിനടുത്തെത്തിച്ചേരുമ്പോൾ സന്ധ്യമയങ്ങിക്കാണും. മങ്ങിയ വെളിച്ചത്തിൽ കുളത്തിലെ ആമ്പലുകൾ തിളങ്ങാറുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. പൂക്കളുടെ അല്ലെങ്കിൽ സുഗന്ധദ്രവ്യങ്ങളുടെ ഹൃദയഹാരിയായ ഗന്ധം അന്തരീക്ഷത്തിൽ സദാ തങ്ങിനിന്നു.
ശ്രീകോവിലിനുമുന്നിൽ തൊഴുതുകൊണ്ടുനിൽക്കുമ്പോളും പിന്നീട് ഗുഹയ്ക്കുള്ളിലേക്ക് തലകുനിച്ചുനോക്കുമ്പോളും ഞാൻ പറയുന്നതുകേൾക്കാൻ സന്മനസ്സുള്ള ഒരു ദൈവം അരികിലുണ്ടെന്ന് എനിക്ക് എന്തുകൊണ്ടോ തോന്നിത്തുടങ്ങി. സന്ധ്യയുടെ സിന്ദൂരവർണ്ണം രാത്രിയുടെ ഇരുളുമായി കലരുന്ന ആ വേളയിൽ, മലഞ്ചെരിവിലെ പൂർണ്ണനിശ്ശബ്ദതയിൽ ഞാൻ പറയുന്നതെന്തും ആ ദൈവത്തിന് കേൾക്കാനാവുമായിരുന്നു.
എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് ആരും പറഞ്ഞുതന്നിട്ടില്ലായിരുന്നു. നിരവധി പ്രാർത്ഥനാഗീതങ്ങൾ കാണാതെപഠിച്ചിരുന്നു. ഭഗവത്ഗീതയും ആത്മോപദേശശതകവും പറയുന്ന തത്വചിന്തകളെക്കുറിച്ച് ചെറിയൊരു അറിവുണ്ടായിരുന്നു. ബൈബിളിലെയും ഖുറാനിലെയും ചിലഭാഗങ്ങളെങ്കിലും വായിക്കാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു. എങ്കിലും എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് അറിയില്ല.
ഭൗതികമായ കാര്യങ്ങൾ ആവശ്യപ്പെടാൻ ഭയമായിരുന്നു. അതുകൊണ്ട് ഒരിക്കലും ആരെയും വേദനിപ്പിക്കാൻ ഇടയാകരുതേയെന്ന് പ്രാർത്ഥിച്ചു.
പ്രാർത്ഥിക്കാനാകുന്നത് വലിയൊരു കാര്യമാണ് എന്ന് മനസ്സിലാക്കിയത് പിന്നീടാണ്. സ്വയം തീർക്കാനാകാത്ത പ്രശ്നങ്ങൾ ജീവിതം മുന്നിലേക്കിട്ടുതരുമ്പോൾ പിന്നെന്താണ് ചെയ്യാനാകുക.
വിഷമവേളകളിൽ ഞാൻ ഇപ്പോഴും മലഞ്ചേരിവിലെ ആ ക്ഷേത്രം വിഭാവനചെയ്യാറുണ്ട്. തിളങ്ങുന്ന ആമ്പൽപ്പൂക്കളും, ചുവന്ന മേഘങ്ങളും , അഭൗമമായ സുഗന്ധവും, ഞാൻ പറയുന്നതുകേൾക്കാൻ സന്മനസ്സുള്ള ദൈവവും അരികിലുണ്ടെന്ന് വിചാരിക്കാറുണ്ട്. ആ ദൈവം പറയുന്നതുകേൾക്കാനായി കാതോർത്തിരിക്കാറുണ്ട്.
ദൈവം എന്നെ ഏല്പിച്ചവരെയെല്ലാം തീവ്രമായി സ്നേഹിക്കാൻ എനിക്കുകഴിയട്ടെ. കുഴഞ്ഞുമറിഞ്ഞ ജീവിതസാഹചര്യങ്ങളിൽ കൂടുതൽ സ്നേഹിക്കുക എന്നതല്ലാതെ മറ്റൊരുത്തരവും എനിക്കൊരിക്കലും കണ്ടെത്താനായിട്ടില്ല. എന്റെ തുച്ഛമായ ജീവിതത്തിൽ ആകെ ചെയ്യാനാകുന്നത് ഒരുപക്ഷെ അതുമാത്രമായിരിക്കും.