Friday, November 28, 2014

വർഷങ്ങൾക്ക് മുൻപൊരു പനി  ദിവസം.

ഉച്ചയ്ക്ക് വീട്ടിലെത്തിയത് വല്ലാത്തൊരു മന്ദതയോടെയാണ്. അവർ എന്റെ നെറ്റിയിൽ കൈവച്ചുനോക്കി.
"നല്ല ചൂടുണ്ടല്ലോ.." അവരുടെ മുഖത്ത് പരിഭ്രമം. "രാവിലെ തന്നെ ടീച്ചറോട് ചോദിച്ചിട്ട് പോരായിരുന്നില്ലേ. ഇനിയിപ്പോ ഉച്ചയ്ക്ക് പോണ്ട ."
"എന്റെ ബാഗ്‌ സ്കൂളിലാണ്." ഞാൻ പറഞ്ഞു. ചുമരിൽ താങ്ങിക്കൊണ്ട് ഞാൻ കോണിപ്പടികളിലൊന്നിലിരുന്നു.
"അത് സുപ്രിയ പോയി കൊണ്ടോരും."
അവർ ചൂടുള്ള കഞ്ഞിവെള്ളം ഒരു കോപ്പയിൽ പകർന്ന് കൊണ്ടുവന്നു. ഞാൻ നിസ്സഹായതയോടെ അവരെ നോക്കി അത് വാങ്ങി.
"മോളില് കെടക്കണ്ട, ഇവിടെ താഴെ കെടന്നാമതി. വിളിച്ചാ കേട്ടില്ലെങ്കിലൊ?"
"എനിയ്ക്ക് 'ഗംഗ' പാടിത്തെരോ?" ഞാൻ ചോദിച്ചു?

തുറന്നു കിടക്കുന്ന ജനാലയിലൂടെ പടിയ്ക്കലെ പേരമരം എനിയ്ക്ക് കാണാമായിരുന്നു. ഉച്ചവെയിലിൽ പേരയിലകൾക്ക് വല്ലാത്തൊരു തിളക്കമുണ്ടോ? അതോ പനിയുടെ മന്ദതയോ ?
 

എന്റെ കണ്ണുകളിൽ വീണ്ടുമൊരു പനിയുടെ ആലസ്യം. എന്റെ കൈകാലുകളിൽ ചെറിയ നീർക്കുമിളകൾ. എന്തോകൊണ്ടോ ഞാൻ അവരെയും ആ പേരമരത്തേയും ഓർക്കുന്നു.

Wednesday, November 12, 2014

changampuzhayute matoru kavitha..
 

Friday, November 7, 2014

തണുപ്പ് രോമാക്കുപ്പായങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങുകയാണ്. വീണ്ടും.

ഞാൻ എല്ലായ്പ്പോഴും നിരീക്ഷിക്കപ്പെടുകയാണ്.
സ്വകാര്യത എന്നത് ഒരു മിഥ്യയായിരിക്കുന്നു . എങ്കിലും ,
എന്റെ കണ്ണുനീർത്തുള്ളികളെ ഞാൻ ഭയക്കുന്നില്ല. കാരണം അവ എന്റേത് മാത്രമല്ല എന്ന് ഞാൻ അറിയുന്നു.
ഈ തണുത്ത കാറ്റിനും ഉണ്ട്, കണ്ണീരിന്റെ നനവ്‌.
 എന്റെ ചിന്തകളെ ഞാൻ ഈ തണുത്ത കാറ്റിന്  സമർപ്പിയ്ക്കുന്നു. അവ അന്തരീക്ഷത്തിലെ മർദ്ദവ്യതിയാനങ്ങളിലൂടെ സഞ്ചരിക്കട്ടെ. ആകാശത്തിൽ ഉയർന്നുതാഴ്ന്ന്, മഞ്ഞും മഴതുള്ളികളും എറ്റുവാങ്ങി, വൻകരകൾ താണ്ടി, വെമ്പലും വേദനയും അടക്കാനാകുന്ന ഒരിടത്ത് ഇരിപ്പിടം കണ്ടെത്തട്ടെ.
വാക്കുകൾ നുകരുവാനാകാത്ത മധുരമാകട്ടെ.

Saturday, November 1, 2014

മണ്ണിൽ പതിഞ്ഞ കാൽപ്പാടുകളോട്  ഞാൻ ചോദിച്ചു. നിങ്ങൾ എവിടെ നിന്നു വന്നു? എങ്ങോട്ടു പോകുന്നു?
നീ മറന്നുവോ ഞങ്ങളെ? അവ അമ്പരന്നു. ഞങ്ങൾ അത്ര വേഗം തെഞ്ഞുമാഞ്ഞുപോകും എന്ന് കരുതിയോ ?
പൊടിക്കാറ്റും പേമാരിയും ഞങ്ങളെ ഇല്ലാതാക്കും എന്ന് കരുതിയോ?

മറന്നതല്ല. പക്ഷെ ഇവിടം എന്റെതല്ലാതായിരിക്കുന്നു. എന്റെ ചിന്തകളുടെ നീർകുമിളകൾ പൊട്ടിപ്പോയിരിയ്ക്കുന്നു.