Saturday, September 26, 2015

സ്കൂളിൽ പഠിച്ച കവിതയുടെ ചില വരികളാണ്.. ഏറെ പ്രസിദ്ധമല്ലെങ്കിലും എന്തുകൊണ്ടോ എന്റെ മനസ്സിൽ തങ്ങിനിന്നു..

എത്രമധുരം സഖീ , ജീവിതമെനിയ്ക്കെന്റെ സ്വപ്നമോഹങ്ങളിൽ ചുടുചാരമെങ്കിലും ;
എങ്കിലുമതിന്നുള്ളിൽ നീറുന്ന പുകയുണ്ട്, അസ്ഥിത്തറകളിൽ ജീവിതസ്പന്ദമു-
ണ്ടൊട്ടകലെയെങ്കിലും നീയുണ്ട്, ഞാനുണ്ട്, നമ്മളിൽ പൂത്ത നൽത്തിരികളുണ്ട്.
എല്ലാം നശിച്ചുപോയിട്ടില്ല പോകില്ല വല്ലതും ശേഷിയ്ക്കുമെന്നു വിചാരിയ്ക്കെ
എന്തെന്തിതെൻ കരളിലാനന്ദവും , മിഴിയിൽ വിശ്വാസവും
പുതിയ ഭാവിയുടെ തെളിവാർന്ന സൂര്യപ്രകാശവും...

Tuesday, September 15, 2015

കുറച്ചുദിവസം മുൻപാണ്.
നല്ല വെയിലും അതോടൊപ്പം അല്പം തണുപ്പും ഉള്ള ഒരു പ്രഭാതത്തിൽ ഞാൻ ആപ്പിൾ മരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു. രണ്ടുമാസംമുൻപ് തികച്ചും പച്ചയായിരുന്ന പഴങ്ങൾ പഴുത്തുചുവന്നു നിൽക്കുന്നത് ഞാൻ കുറെ നേരം നോക്കിനിന്നു. വലിയ നെല്ലിയ്കയുടെ വലിപ്പമേയുള്ളൂ അവയിൽ പലതിനും. മരുന്നും വളവുമൊന്നുമില്ലാതെ, ആർക്കും വേണ്ടാതെ കായ്ക്കുന്നതുകൊണ്ടാകും. പഴുത്തുകൊഴിഞ്ഞ പഴങ്ങൾ പുൽത്തകിടിയിൽ ആരും തൊടാതെ കിടക്കുന്നു. പണ്ട് ഇവിടം ഒരു ആപ്പിൾതോട്ടമായിരുന്നുവോ? എപ്പോഴോ ആരോ കൈയൊഴിഞ്ഞു പോയതാവാം ഈ മരങ്ങളെ..
 കാൽവിരലുകളിൽ ഏന്തിനിന്ന് ഒന്നോ രണ്ടോ പഴങ്ങൾ ഞാൻ പറിച്ചെടുത്തു. കാലം തെറ്റിവന്ന തണുത്ത കാറ്റ് എന്റെ ഈറൻ തലമുടികളെ തലോടി.

ഇവിടത്തെ കാലാവസ്ഥ എനിയ്ക്കൊരിക്കലും പിടികിട്ടില്ല. ഞാൻ എന്നുപഠിയ്ക്കും ?

മരുന്നുകഴിയ്ക്കാൻ ആകാത്ത അവസ്ഥ ആയതിനാൽ, കിടപ്പിലാണ് ഞാൻ.  എംടി യുടെ പഴയ നോവലുകൾ വായിച്ചുകൊണ്ട്.  കുട്ടിക്കാലത്തും ഞാൻ അദ്ധേഹത്തിന്റെ വള്ളുവനാടൻ നാട്ടിൻപുറത്തുകൂടി വെറുതെ നടക്കാൻ ആഗ്രഹിച്ചിരുന്നു. ഞാവൽമരങ്ങൾ നിറഞ്ഞ കുന്നിൻപുറങ്ങളും, വൈക്കോൽ മേഞ്ഞ നാലുകെട്ടുകളും, വറ്റിത്തുടങ്ങിയ ആ പുഴയും... വർഷങ്ങൾക്കു ശേഷം വായിക്കുകയാണ് ഈ  പുസ്തകങ്ങൾ. കാലത്തിന്റെ വിഭ്രമക്കാഴ്ചകളാണോ വികാരങ്ങളും വിചാരങ്ങളും...? അല്ല, എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. നഗരത്തിലെ വസതിയിലിരുന്നും അദ്ദേഹം  തന്റെ ഗ്രാമത്തെ കുറിച്ചെഴുതി. അദ്ദേഹം ഒരിയ്ക്കലും ആ നഗരത്തിന്റേതായില്ല. നഗരം അദ്ധേഹത്തിന്റേതും.

കാലത്തിന് കീഴടങ്ങാനാവാത്ത എത്ര മനസുകൾ ഉണ്ടാകാം...