Saturday, September 28, 2024

 വഴിതെറ്റിയെങ്ങോ അലഞ്ഞുവെന്നാകിലും

വഴികളിലൊക്കെയും പൂക്കൾ തിരഞ്ഞു ഞാൻ.

പുലരിയിൽ പാടുന്ന കിളികളെ തേടി ഞാൻ.

ഇരുളിൽ നിലാവിന്റെ പുഞ്ചിരി തേടി ഞാൻ.

മഴയിൽ  മറന്ന മഴപ്പാട്ടുതേടി ഞാൻ.

മഴതോർന്ന വേളയിൽ മഴവില്ലുതേടി ഞാൻ.

ഈവിധമെന്തോ തിരഞ്ഞുകൊണ്ടെത്രയോ

വീണ്ടുമലഞ്ഞു ഞാൻ; നിന്നെപ്പിരിഞ്ഞ ഞാൻ!






ഈ പാഴ്മുളംതണ്ട് പൊട്ടില്ല!
ഈ ഗാനമില്ലാതെയാകില്ല!
അലയടിച്ചീടുന്ന ഹൃദയമാം സാഗരം
കരയോടുചേരാൻ കൊതിച്ചിടുന്നു.
നുരകളായ് വിങ്ങുന്ന മോഹങ്ങൾ പിന്നെയാ
കഴലിൽ ചിറകുകളായിടുന്നു.
പാഞ്ഞും പതഞ്ഞുമടുക്കവേ എന്തിനോ
വീണ്ടും തിരിഞ്ഞു മടങ്ങിടുന്നു.

Friday, September 13, 2024

 വർഷങ്ങൾതൻ വർഷപാതത്തിലൊക്കെയും

പൂത്തുലഞ്ഞാരെയോ കാത്തോരു പാഴ്ച്ചെടി,

ഇക്കൊല്ലമെന്തിനേ പൂക്കാൻ മറന്നുപോയ്!

ഒരുവെറും ചാറ്റൽമഴയിലമർന്നുപോയ്!



























 

Sunday, September 1, 2024


കാലം എന്നോട് ഏറെക്കുറെ കരുണകാണിച്ചിരുന്നു. എന്റെ മുഖത്ത്  ചുളിവുകൾ വീണുതുടങ്ങിയിരുന്നില്ല. തലമുടി കൂട്ടത്തോടെ നരച്ചുതുടങ്ങിയിരുന്നില്ല. അഹന്ത കൊണ്ടാവണം, ദൈവത്തിന് ഞാൻ പ്രിയപ്പെട്ടവളാണെന്ന് ഞാൻ കരുതി.

എത്ര പെട്ടെന്നാണ് എല്ലാം മാറിമറഞ്ഞത്.

കണ്ണിമകൾക്കുമുകളിലായികണ്ട പുള്ളിക്കുത്തുകൾക്ക് ഒരു കാരണമുണ്ടാകുമെന്ന് വിചാരിച്ചില്ല. ഹൃദയവേദന മറ്റുകാരണങ്ങൾ കൊണ്ടാകുമെന്ന് കരുതി. എന്തുകൊണ്ടാകണം അതിവിരളമായ, ചികിത്സിച്ചു ഭേദമാക്കാനാകത്ത ഈ രോഗം എന്നെ പിടികൂടിയത്.

മരുന്നുകൾകൊണ്ട് നീട്ടിക്കിട്ടുന്ന വർഷങ്ങൾക്ക് ഒരുപക്ഷെ നല്ല കഥകൾ പറയാനുണ്ടാവും..