Saturday, June 17, 2023

കഥകളുടെ കാലം - എട്ട്

ദുഃഖം

വലിയൊരു ബഹളം കേട്ടാണ് അന്ന് സീമ ഞെട്ടിയുണർന്നത്. അച്ഛൻ ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്. അമ്മ കരഞ്ഞുകൊണ്ട് വാതിൽക്കൽ നിൽക്കുന്നു.

"എങ്ങനെയെങ്കിലും നേരം വെളുക്കട്ടെ എന്ന് കരുതി. നട്ടപ്പാതിരായ്ക്ക് ബാഗുംകൊണ്ട് ഇറങ്ങേണ്ട എന്ന് വിചാരിച്ചു. ഇനി എന്തായാലും ഒരു നിമിഷം ഞാൻ നിൽക്കുന്നില്ല. എല്ലാം സ്വന്തം ഇഷ്ടത്തിനല്ലേ ഇവടെ ചെയ്യുന്നത്. ഇനിയും അങ്ങനെ തന്നെ ആകട്ടെ. ഞാനെന്തായാലും നിൽക്കുന്നില്ല.."

സീമ കണ്ണുതിരുമ്മിക്കൊണ്ട് അച്ഛനെ തടയാൻ ശ്രമിച്ചു. ഞെട്ടിയുണർന്നതായതുകൊണ്ട് ചുറ്റും നടക്കുന്നതെന്താണെന്ന് ശരിക്കും മനസ്സിലാക്കാനാകുന്നില്ല. ഇതൊക്കെ സ്വപ്നമാണോ സത്യമാണോ എന്നുപോലും.

അച്ഛൻ ബാഗിൽ മുഷിഞ്ഞ തുണി പോലും എടുത്തുവയ്ക്കുകയാണ്. അമ്മയേയോ സീമയേയോ ഗൗനിയ്ക്കുന്നില്ല. "ഇപ്പോൾ ബസ്സുണ്ടാകില്ലല്ലോ അച്ഛാ.. നേരം വെളുക്കട്ടെ," സീമ പറഞ്ഞു.

"ബസ്സുണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി, ഇവിടെ ഇനി നിൽക്കുന്നില്ല ," അച്ഛൻ ബാഗ് അടയ്ക്കുകയാണ്.

അമ്മ കരയുകയാണെങ്കിലും അച്ഛനെ തടയുന്നില്ല. ഒടുവിൽ അച്ഛൻ ബാഗുംകൊണ്ട് വാതിൽ വലിച്ചുതുറന്ന് , തിടുക്കത്തിൽ പടികളിറങ്ങി പുറത്തേക്ക് പോയി. അമ്മ കട്ടിലിൽ കമഴ്ന്നുകിടന്ന് വിതുമ്പി. സീമ നിസ്സഹായയായി നോക്കി നിന്നു.

എന്താണ് ശരിക്കും സംഭവിച്ചത്. സീമ ഓർത്തെടുക്കാൻ ശ്രമിച്ചു.

കഴിഞ്ഞ രാത്രി അത്താഴത്തിനിടയിലാണ് അമ്മ ചെറിയൊരുവീടുണ്ടാക്കാനുള്ള സ്ഥലം വാങ്ങിയാലോ എന്ന് പറഞ്ഞത്. കഴിഞ്ഞ കുറെ മാസങ്ങളായി അങ്ങനെ ഒരാഗ്രഹം അമ്മയുടെ മനസ്സിലുണ്ട് എന്ന് സീമയ്ക്കറിയാം.

"എന്റെ ഓഫീസിലെ പലരും വീടുപണിയുകയാണ്. ലോൺ കിട്ടുമല്ലോ ?" അമ്മ ശങ്കിച്ചുപറഞ്ഞു.

"സർക്കാർ ജോലിയുടെ അഹങ്കാരം, അല്ലാതെന്താ ഇത്.," അച്ഛൻ ചോറുണ്ടുകൊണ്ടിരുന്ന പാത്രം മാറ്റിവച്ചുകൊണ്ടുപറഞ്ഞു.

അമ്മ പിന്നീട് ഒന്നും മിണ്ടിയില്ല. കനത്ത മുഖത്തോടെ പാത്രം കഴുകി, അടുക്കള വൃത്തിയാക്കി കട്ടിലിൽ കമഴ്ന്നു കിടന്നു. എന്തായാലും ഒരു വാക്കുതർക്കം ഒഴിവായല്ലോ എന്ന് ആശ്വസിച്ചാണ് സീമ അന്ന് ഉറങ്ങാൻ കിടന്നത്.

അമ്മ അപ്പോഴും കമഴ്ന്നുകിടന്ന് കരയുകയാണ്. സീമ അടുത്തുചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. എന്തുപറയാനാണ്. ആരുടെ ഭാഗത്താണ് ശരി ആരുടെ ഭാഗത്താണ് തെറ്റ് എന്നൊക്കെ നിർണ്ണയിക്കാനുള്ള കഴിവുപോലും തനിക്കില്ലാതെ ആയോ എന്ന് അവൾ സംശയിച്ചു.

സമയം ആറര കഴിഞ്ഞുകാണും. സ്‌കൂളുള്ള ദിവസമാണ്. അമ്മയ്ക്ക് ഓഫീസിലും പോകേണ്ടതുണ്ട്. എന്താണ് ചെയ്യേണ്ടത് ? ചായയുണ്ടാക്കണം , പലഹാരവും. ഉച്ചഭക്ഷണം പൊതിഞ്ഞുകെട്ടണം. ഒരു ദിവസം സ്‌കൂളിൽ പോകാതെയിരുന്നാലോ? നേച്ചർ ക്ളബ്ബിന്റെ ആദ്യത്തെ വിനോദയാത്രയാണ് അന്ന്. നാഗരാതിർത്തിയിലുള്ള ഒരു കൃത്രിമവനം കാണാനാണ് പോകുന്നത്. വേണ്ടെന്നുവയ്ക്കണോ.

ലേഖയുടെ നിർബന്ധപ്രകാരമാണ് നേച്ചർ ക്ലബ്ബിൽ അംഗമായത്. അവളാണ് ക്‌ളാസ്സിലെ പ്രഖ്യാപിത പ്രകൃതിസ്നേഹി.

"മരം, ഒരുവരം എന്നല്ലേ .."

മരം എന്നുകേട്ടതും നന്ദിനി കൂടെക്കൂടിയിരുന്നു. മടിച്ചുനിന്ന സീമയേയും ദിവ്യയേയും ഉത്ബോധിപ്പിക്കുവാനായി അവർ സുഗതകുമാരിയുടെ 'മരത്തിന്‌സ്തുതി' ഈണത്തിൽ പാടിയിരുന്നു.

സ്‌കൂളിൽ പോകാതെ വയ്യ. എന്താണ് ചെയ്യേണ്ടത്. പാലില്ല. പാലുവാങ്ങണം.

തന്റെ വീട് ഉൾപ്പെടുന്ന പാർപ്പിടസമുച്ഛയത്തിൽനിന്നും പുറത്തുകടന്ന് സീമ, റോഡരികിലെ ചെറിയ പലചരക്കുകടയ്ക്കു മുന്നിൽ തന്റെ ഊഴത്തിനായി കാത്തുനിന്നു. കവർ പാലാണ് വാങ്ങേണ്ടത്. എത്ര കവർ വേണം എന്നറിയില്ല, സാധാരണയായി അമ്മ പാലിനോടൊപ്പം മറ്റെന്തൊക്കെയാണ് വാങ്ങുന്നത് എന്നും അറിയില്ല.

മുട്ടയും റൊട്ടിയും വാങ്ങാമെന്ന് ഒടുവിൽ സീമ തീരുമാനിച്ചു. ഇന്ന് പ്രാതലും ഉച്ചഭക്ഷണവും അതുതന്നെ!

ഇടറിയ ശബ്ദത്തിലാണ് എന്തൊക്കെയാണ് വേണ്ടതെന്ന് സീമ പറഞ്ഞത്.

"എന്തുപറ്റി? സുഖമില്ലേ " പുറകിൽ നിന്ന ആരോ ചോദിച്ചു.

തിരിഞ്ഞു നോക്കി. മുകളിലത്തെ താമസക്കാരുടെ കോളേജ് വിദ്യാർത്ഥിയായ മകനാണ്. അഭിലാഷ്.

തന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞുനിൽക്കുകയാണോ? സീമയ്ക്ക് സംശയമായി. തിടുക്കത്തിൽ കണ്ണുതുടച്ചു.

അയൽക്കാരായ ആൺകുട്ടികളോടൊന്നും ആവശ്യമില്ലാതെ സംസാരിക്കരുതെന്ന് അച്ഛൻ നൂറുതവണ താക്കീതുചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും അഭിലാഷിനോട്.

'ആ ഗേറ്റിനപ്പുറത്ത് സിഗരറ്റും പുകച്ചുകൊണ്ട് ഒരു കൂസലുമില്ലാതെ നിൽക്കും. കഷ്ടിച്ച് സ്‌കൂൾ കഴിഞ്ഞതേയുള്ളൂ. ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ ഇവനൊക്കെ ഇത്തിരി മൂക്കുമ്പോൾ എന്താകും' അതായിരുന്നു അച്ഛന്റെ വാക്കുകൾ!

"സുഖമില്ലേ.." അഭിലാഷ് വീണ്ടും ചോദിക്കുകയാണ്.

"ഇല്ല ഒന്നുമില്ല. അമ്മയ്ക്ക് നല്ല തലവേദന, അതാണ്," മുഖത്തുനോക്കാതെ അത്രയും പറഞ്ഞ് കടക്കാരൻ പൊതിഞ്ഞുകൊടുത്ത സാധനങ്ങളുമായി സീമ വേഗം നടന്നു.

അച്ഛനറിഞ്ഞാൽ എന്തു പറയും.

'അമ്മ വീടും പറമ്പും വാങ്ങാൻ നടക്കുന്നു. മോള് കണ്ട പൂവാലന്മാരോടൊക്കെ കൊഞ്ചുന്നു.'

വീട്ടിൽ തിരിച്ചുവന്ന് ചായയുണ്ടാക്കുന്ന പാത്രത്തിൽ പാലും വെള്ളവും കൃത്യമായ അനുപാതത്തിൽ അളന്നെടുത്ത് അടുപ്പിൽ വച്ചപ്പോൾ സീമയ്ക്ക് തന്റെ ഹൃദയമിടിപ്പ്‌ പതിവിലധികം വേഗത്തിലായതുപോലെ തോന്നി. പിന്നീടവൾ ചായപ്പാത്രത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ചീനച്ചട്ടി ചൂടാക്കി മുട്ട പൊരിച്ചെടുത്തു. സ്കൂൾ ബാഗിൽ ചോറ്റുപാത്രം ശ്രദ്ധയോടെ വച്ചു. അമ്മയുടെ കട്ടിലിനരികിലുള്ള മേശപ്പുറത്ത് ചായയും മൊരിച്ച റൊട്ടിയും കൊണ്ടു വച്ചപ്പോൾ അമ്മ അത്ഭുതത്തോടെ സീമയെ നോക്കി.

പതിവിലും നേരത്തെതന്നെ സീമ അന്ന് സ്കൂളിൽ എത്തിച്ചേർന്നു. ലേഖ ഉത്സാഹത്തോടെ നേച്ചർ ക്ലബ്ബിന്റെ നേതൃത്വം വഹിച്ചിരുന്ന രുക്മിണിടീച്ചറോട് സംസാരിക്കുകയാണ്. ദിവ്യ ബോർഡ് തുടച്ചുവൃത്തിയാക്കി അന്നത്തെ ദിവസത്തെ തീയതി കുറിക്കുന്നു. നന്ദിനി ജാലകപ്പടിയിലിരുന്നു എന്തോ ഉറക്കെ വായിക്കുന്നു. ഒരു സംഘം കുട്ടികളുണ്ട് അവൾക്കു ചുറ്റും.

"മാളവികയെ നിഴലുകൾ വളയുകയാണ്. അവയുടെ കയ്യിലകപ്പെട്ടാൽ അവൾക്ക് സ്വത്വബോധം നഷ്ടപ്പെടും. ക്രമേണ അവളും നീണ്ടകൈകാലുകളുള്ള ഒരു നിഴലായിമാറും. തന്നെ കാത്തിരിക്കുന്ന അച്ഛനമ്മമാരെ പോലും അവൾ മറന്നുപോകും ഇരകളെ കാത്ത് അവളും ഇരുളടഞ്ഞ മൂലകളിൽ പതിഞ്ഞിരിക്കും.

ഭയം മാളവികയെ ശ്വാസം മുട്ടിക്കുകയാണ്. നിഴലുകളുടെ കൈകൾ നീളുകയാണ്. "

കുട്ടികൾ ശ്വാസം പിടിച്ചിരുന്നു കേൾക്കുകയാണ്. അവരിൽ ചിലരെങ്കിലും ഇത്തരമൊരുക്കഥ ആദ്യമായികേൾക്കുകയാണ്. അവരുടെ മുന്നിൽ അതി സമർത്ഥയായ എഴുത്തുകാരിയാണ് നന്ദിനി. മറ്റൊരുദിവസമായിരുന്നെങ്കിൽ ഇതെല്ലം വിനോദഭാവത്തിൽ നോക്കിക്കണ്ട് സീമ പുറകിലെവിടെയെങ്കിലും ഇരുന്നേനെ. എത്രയോ തവണ വായിച്ചിട്ടുള്ളതാണെങ്കിലും എന്തെങ്കിലും കുസൃതി ചോദ്യങ്ങൾ ചോദിച്ച് നന്ദിനിയുടെ കഥപറച്ചിലിന്റെ ഒഴുക്ക് തെറ്റിച്ചേനെ . ഇന്നെന്തോ എല്ലാം അസഹ്യമായി തോന്നുന്നു. ഏതുസാഹചര്യത്തിൽ നിന്നാണ് അവളിന്ന് സ്‌കൂളിലെത്തിയതെന്ന് കൂട്ടുകാർ ആരെങ്കിലും അറിയുന്നുണ്ടോ ?

നന്ദിനി തുടരുകയാണ്

"മാളവിക വിറയ്ക്കുന്ന കൈകൾ കൊണ്ട് സ്കൂൾ ബാഗിൽ നിന്ന് ഒരു ടോർച്ച് പുറത്തെടുത്തു. അതിന്റെ ചെറിയ ബട്ടൺ അമർത്തുമ്പോൾ അവളുടെ കൈവിരലുകൾപോലും വിയർക്കുണ്ടായിരുന്നു. പ്രകാശത്തിന്റെ ആ ദണ്ഡ് നിഴലുകളെ ഭയപ്പെടുത്തി. അവ മാളവികയിൽ നിന്നും അകന്നുമാറി അടച്ചിട്ട വാതിലിനുചുറ്റും കൂടി നിന്നു.

'ഇനി എന്തുചെയ്യണം' മാളവിക ചിന്തിച്ചു. വാതിൽ തുറക്കാനാവില്ല.പുറത്തുപോകാനാവില്ല . അവൾ ഓരോ കാലടിയും സൂക്ഷിച്ചുവച്ച് മരക്കോണി കയറി മുകളിലെ മുറികളിലൊന്നിൽ പ്രവേശിച്ചു."

പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിനി ആയ മാളവികയുടെ ബാഗിൽ എങ്ങനെ ഒരു പ്രകാശദണ്ഡിനെ തന്നെ സൃഷ്ടിക്കാവുന്നതരം ശക്തിയുള്ള ടോർച്ച് വന്നു എന്ന് ആരും ചോദിച്ചില്ല. സീമയ്ക്ക് നിരാശതോന്നി. ഒരു പ്രൈമറി സ്കൂൾ കുട്ടിയുടെ ബാഗിൽ എന്തുണ്ടാകാനാണ്, പെൻസിലും പുസ്തകങ്ങളും ഏറിവന്നാൽ ഒരു മുറി ചോക്കും. അത്രതന്നെ. പ്രകാശദണ്ഡുകൊണ്ട് നിഴലുകളെ അടിച്ചോടിച്ചുപോലും. നന്ദിനി ഈയിടെയായി വായിക്കുന്നതെന്താണ്.

അധികം വൈകാതെ തന്നെ നേച്ചർ ക്ലബ്ബിലെ കുട്ടികൾ സ്കൂൾ ബസ്സിൽ കയറി കൃത്രിമവനം കാണാൻ യാത്രതിരിച്ചു. ബസ്സിലിരുന്ന് രുക്മിണിടീച്ചറും ലേഖയും സുഗതകുമാരിയുടെ കവിതകൾ ചൊല്ലി ഉൾപ്പുളകംകൊണ്ടു. നന്ദിനിയോടൊപ്പമാണ് സീമ ഇരുന്നത്. നന്ദിനി പുറത്തെകാഴ്ചകൾ അത്ഭുതത്തോടെ നോക്കി മിണ്ടാതെയിരിക്കുകയാണ്. ദിവ്യ തൊട്ടുമുന്നിലെ സീറ്റിലിരുന്ന് എന്തോ വരയ്ക്കുന്നു. സീമയുടെ മുഖഭാവം പോലും ആരും ശ്രദ്ധിക്കുന്നില്ല.

"നട്ടുനനച്ചുണ്ടാക്കിയ വനമാണിത്." ബസ്സിറങ്ങിയപ്പോൾ രുക്മിണി ടീച്ചർ പറഞ്ഞു. "വനപ്രദേശങ്ങൾ അമ്പാടെ നശിപ്പിക്കാൻ മാത്രമല്ല മനുഷ്യന് വേണമെങ്കിൽ അവ സൃഷിക്കാനും സംരക്ഷിക്കാനുമാകും."

ലേഖ ഉത്സാഹത്തോടെ തലകുലുക്കി.

തേക്കുമരങ്ങളാണ് കൂടുതൽ. ഇതെങ്ങനെ ഒരു വനമാകും. സീമ ചിന്തിച്ചു.

"തേക്ക് വൃക്ഷരാജനാണ്," ടീച്ചർ പറയുകയാണ്.

'തേക്ക് ഏറ്റവും വിലക്കൂടുതലുള്ള തടിയുമാണ്' സീമ മനസ്സിൽ പറഞ്ഞു.

കുട്ടികളോരോരുത്തരും പ്രകൃതിയെയും മരങ്ങളെയും പ്രകീർത്തിച്ചുകൊണ്ട് അങ്ങുമിങ്ങും ഓടിനടന്നു. സീമ ഒറ്റയ്ക്കുനിന്ന ഒരു ആൽമരത്തിന്റെ ചുവട്ടിൽ വെറുതെയിരുന്നു.

"നിനക്ക് എന്തു പറ്റി, സുഖമില്ലേ?" ഒടുവിൽ നന്ദിനി ചോദിച്ചു. എവിടെ തുടങ്ങണം. എന്തുപറയണം. പ്രകാശദണ്ഡുകൊണ്ട് ഓടിക്കാനാകാത്ത ചില നിഴലുകളുണ്ടെന്ന് നന്ദിനിയ്ക്ക് മനസിലാക്കാൻ ആകുമോ?

"തലവേദനയാണ്," സീമ പറഞ്ഞു.

Wednesday, June 14, 2023

നിന്നോടുമാത്രമായ് ചൊല്ലുവാനായി ഞാൻ, എന്തെന്തുകാര്യങ്ങളോർത്തുവച്ചു. 
മെല്ലെനിൻ കാതിലായ് മൂളുവാനായി ഞാൻ, ഈണങ്ങളെത്രയോ ചേർത്തുവച്ചു. 
വന്നതേയില്ല നീ, ഈണങ്ങളൊക്കെയും 
കാറ്റിന്റെ കൈകൾ കവർന്നെടുത്തു. പറയാതെപോയതും അറിയാതെപോയതും ഇന്നെന്റ്റെ നെഞ്ചിലുറഞ്ഞുപോയി.

Saturday, June 3, 2023

കഥകളുടെ കാലം - ഏഴ്

നിഴലുകളുടെ ലോകം

'ചരൽ നിറഞ്ഞ ഊടുവഴികളുടെ ഒരു ശൃംഖല താണ്ടിയാണ് മാളവികയും സ്‌കൂളിലേക്ക് പോയിക്കൊണ്ടിരുന്നത്. വർഷങ്ങളായി എന്നും രാവിലെ ഒരേ വഴികളിലൂടെ നടന്നിട്ടും അവൾക്ക് സ്ഥിരം സഹയാത്രികരായി മറ്റു കുട്ടികൾ ആരും ഉണ്ടായിരുന്നില്ല. ഏകാന്തത ആസ്വദിച്ചിരുന്ന അവൾക്ക് അതിൽ ലവലേശം പരാതിയില്ലായിരുന്നു. പാതവക്കത്തെ തൊട്ടാവാടികളെ തൊട്ടുവാടിച്ചും, മഷിത്തണ്ടുകൾ പറിച്ചും അവൾ വളരെ സാവധാനമാണ് എന്നും നടന്നിരുന്നത്.

ഇടുങ്ങിയ പാതയിലൂടെ സ്കൂളിലേക്ക് നടക്കുമ്പോൾ, മാളവിക ആൾത്താമസമില്ലാത്ത ആ വീട് ശ്രദ്ധിച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും വള്ളിച്ചെടികൾ പടർന്നുകയറിയ ആ ഗേറ്റ് പതുക്കെ തുറന്ന്, കാട്ടുചെടികൾ കീഴടിക്കിയ മുറ്റം മുറിച്ചുകടന്ന് ആ വരാന്തയിൽ കയറിയിരിക്കണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. വരാന്തയിൽ കയറിപ്പറ്റിയാൽ അടഞ്ഞുകിടക്കുന്ന ആ വാതിൽ പതുക്കെ തള്ളി നോക്കണം. അത് തുറന്നുകിടക്കുകയാണെങ്കിൽ പതുക്കെ അകത്തുകയറണം.അകത്ത് ഒരുപക്ഷെ ഒരിഞ്ചുകനത്തിൽ പൊടിയുണ്ടാകാം. മാറാല കെട്ടിയ ചുമരുകളിൽ ചിലപ്പോൾ പഴയ ചിത്രങ്ങൾ കാണാമായിരിക്കാം. മൺമറഞ്ഞുപോയ ഒരു കാലത്തിന്റെ ബാക്കിപത്രം പോലെയുള്ള ആ ചിത്രങ്ങളിൽ നിന്നും മരിച്ചവർ അവളെ തുറിച്ചുനോക്കിയേക്കാം. മരക്കോണിയിലൂടെ മുകളിലേക്ക് കയറുമ്പോൾ ഓരോ കാലടിയും സൂക്ഷിച്ചുവേണം വയ്ക്കാൻ. ധൂളീപടലങ്ങളുടെ ആവരണത്തിനു താഴെ മരത്തടി ദ്രവിച്ചതാവാം..'

നന്ദു താൻ എഴുതിക്കഴിഞ്ഞ വാചകങ്ങൾ ഒന്നുകൂടി വായിച്ചു. എന്തോ ഒരു പോരായ്കയുണ്ട്. അതെന്താണെന്ന് അവൾക്ക് കണ്ടുപിടിക്കാനായില്ല. ലവലേശം - ആ പ്രയോഗം തെറ്റാണോ? ലവലേശംപോലും എന്നാണോ ശരി..?

നന്ദു, ആൾതാമസമില്ലാത്ത വീടിനുമുന്നിൽ നിൽക്കുന്ന മാളവികയെ സങ്കൽപ്പിക്കാൻ ശ്രമിച്ചു. വീട്ടിൽ നിന്നും അവൾ നടന്നുവന്ന വഴി മനസ്സിൽ കാണാൻ ശ്രമിച്ചു. ചരൽ നിറഞ്ഞ ഒരിടവഴിയിലൂടെ കാലുരച്ചു ശബ്ദമുണ്ടാക്കിയാണ് പണ്ട് നന്ദുവും സ്കൂളിലേക്ക് പോയിക്കൊണ്ടിരുന്നത്. ആ ഇടവഴികൾ തന്നെയായിരുന്നു മാളവികയെ കുറിച്ചാലോചിക്കുമ്പോൾ ഇത്രനാളും മനസ്സിൽ. പക്ഷെ ഈയിടെയായി എന്താണ് അവ പഥേർ പാഞ്ചാലിയിലെ അപുവും ദുർഗ്ഗയും കളിച്ചുനടന്ന വഴികളുമായി കൂടിച്ചേർന്നത്? ആയിരം കഥകളുടെ ഭാരംപേറുന്ന പഴയ നഗരം എന്തുകൊണ്ടാണ് ഏതാണ്ട് ഒരുനൂറ്റാണ്ടുമുൻപുള്ള വടക്കുകിഴക്കെ ഇന്ത്യയിലെ പരിഷ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഗ്രാമമായി മാറിയത്?

നന്ദു കൈപ്പത്തികൊണ്ട് നെറ്റിയുടെ ഒത്ത നടുവിൽ തടവി തന്റെ ഭാവനയെ ഉത്തേജിപ്പിക്കാൻ ശ്രമിച്ചു.അതു ഫലിക്കാതെ ആയപ്പോൾ അവൾ തല കുറേനേരം അങ്ങോട്ടുമിങ്ങോട്ടും ആട്ടി നോക്കി. ഇല്ല. മാളവിക വലിയ മാന്തോപ്പുകളും ചെറുവനങ്ങളും താണ്ടിയല്ല സ്കൂളിലേക്ക് പോകുന്നത്. ആ ഇടവഴിക്കിരുവശവും ചെങ്കല്ലുകൊണ്ടുതീർത്ത മതിലുകളുണ്ട്.അവളുടെ ജിജ്ഞാസയെ ഉണർത്തിയ ആളൊഴിഞ്ഞകെട്ടിടത്തിനുപോലുമുണ്ട് ഇരുമ്പുഗേറ്റ്. കാടുപിടിച്ച മുറ്റത്തുകൂടെ നടന്ന് , മാറാലകെട്ടിയ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയാൽ മാളവിക കാണുന്നതെന്താണ്?

ഗ്രാമത്തിലെ കുപ്രസിദ്ധയായ ദുർമന്ത്രവാദിനിയെ!..
ശ്ശൊ! അതല്ല! നന്ദു രണ്ടുകൈകളും ഉപയോഗിച്ച് നെറ്റി അമർത്തി തടവി.

വായിച്ചുതീർത്ത ഒരു പുസ്തകം ഒരാളെ ഇത്രയധികം പിൻതുടരുമോ..?

ഇനി എഴുതാൻ ശ്രമിച്ചിട്ടു കാര്യമില്ല എന്ന് നന്ദുവിന്‌ തോന്നി.ഉറങ്ങാൻ കിടക്കുകതന്നെ. സമയം പതിനൊന്നുകഴിഞ്ഞുകാണണം.

ലൈറ്റണച്ച് നന്ദു കുറെ നേരം ഇരുട്ടിനെ തുറിച്ചുനോക്കി. ഉറങ്ങണം, അപുവിനെയും ദുർഗ്ഗയെയും കുറിച്ചുചിന്തിക്കരുത്. മാളവികയെ കുറിച്ചും..

തീവണ്ടിയുടെ ചൂളം വിളി കേൾക്കുന്നുണ്ട്. അങ്ങ് ദൂരെ ..അപുവും ദുർഗ്ഗയും വയലിലൂടെ ഓടുകയാണ്. കൽക്കരിതിന്നുന്ന, ചൂളം കുത്തുന്ന ആ അത്ഭുതം ഒന്ന് കാണണം. അതിനാണ് ആ ഓട്ടം..

വണ്ടിയിലിരുന്ന് നന്ദു ഇരുണ്ടു തുടങ്ങിയ ആകാശത്തിലെ അർദ്ധചന്ദനെ നോക്കുകയാണ്. കാറ്റിൽ തിരയിളകുംപോലെ ഇളകുന്ന അന്തമില്ലാത്ത വയലുകളിലെവിടെയോ രണ്ടുകുട്ടികളുടെ നിഴലുകൾ.

നന്ദു ഞെട്ടിയെഴുനേറ്റു. ഇരുട്ടാണ് ചുറ്റും. എങ്കിലും കാണാം . നന്ദുവിന്റെ കട്ടിലിനരികിൽ നിൽക്കുന്ന നിഴൽ. മുൻപും നന്ദുവിനെ ഭയപ്പെടുത്തിയിട്ടുണ്ട് നിഴൽ, അപ്പോഴൊക്കെ നന്ദുവിന്‌ ശ്വസിക്കാൻ കഴിയാത്തതുപോലെ തോന്നിയിരുന്നു. പിന്നീട് പകലിന്റെ സുരക്ഷിതത്ത്വത്തിൽ അതിനെകുറിച്ചാലോചിക്കുമ്പോഴൊക്കെ അതൊരു ദുസ്വപ്നം മാത്രമായിരുന്നു എന്നാണ് അവൾ വിശ്വസിക്കാൻ ശ്രമിച്ചിരുന്നത്.

ഉറക്കെ ശബ്ദമുണ്ടാക്കണമെന്നുണ്ട് . പക്ഷെ ശബ്ദം തൊണ്ടയിൽ കുടുങ്ങുകയാണ്. നിഴലിന്റെ കൈ നീളുകയാണോ..

ഇതൊരു സ്വപ്നം മാത്രമാണ്. നന്ദു തന്നോട് തന്നെ പറഞ്ഞു. കുറച്ചുമുൻപ് സ്വപ്നത്തിൽ അപുവും ദുർഗ്ഗയും വയലിലൂടെ ഓടുകയായിരുന്നു. അതുപോലെ ഇതും. നന്ദു പുതപ്പ് കണ്ണിനുമുകളിൽക്കൂടി മൂടിക്കൊണ്ട് കിടന്നു.

പതിവില്ലാതെ അതിരാവിലെ ഉണർന്നു. ജനലിനു വെളിയിൽ ചുവന്നുതുടങ്ങുന്ന ആകാശം.അപുവും ദുർഗ്ഗയും വയലും അർദ്ധചന്ദ്രനും പേടിപ്പെടുത്തിയ നിഴലും എല്ലാം പകുതി മറന്ന സ്വപ്‌നങ്ങൾ.

നന്ദു തന്റെ മേശപ്പുറത്തുതുറന്നുകിടക്കുന്ന നോട്ടുപുസ്തകത്തിലേക്ക് നോക്കി. കസേര ശബ്ദമുണ്ടാക്കാതെ മേശയുടെ അടുത്തേക്ക് നീക്കിയിട്ട്, അവൾ എഴുതാൻ തുടങ്ങി.

'ഒടുവിൽ, നേരത്തെതന്നെ സ്കൂളിലേക്ക് തിരിച്ച ഒരുദിവസം, മാളവിക അതിനുള്ള ധൈര്യം സംഭരിച്ചു. ഇടവഴിയിൽ തലേന്നുപെയ്ത മഴ തീർത്ത ചെളിക്കുഴികൾ ഓരോന്നും അവൾ അന്ന് നിഷ്പ്രയാസം ചാടിക്കടന്നു. താൻ തരണം ചെയ്ത ഓരോ ചെളിക്കുഴിയും അവളിൽ ഒരു പ്രത്യേക ആത്മവിശ്വാസമുണ്ടാക്കി.

ഗേറ്റുതുറക്കാൻ പ്രയാസമുണ്ടായിരുന്നില്ല. മുറ്റത്തെ കാട്ടുചെടികൾ പൂക്കളുണ്ട്. പെട്ടെന്നുവന്ന കാറ്റിൽ അവ വിചിത്രമായ രീതിയിൽ ഇരു വശങ്ങളിലേക്കുമായി വകഞ്ഞു മാറി. പൊടിപിടിച്ച വരാന്തയിൽ തന്റെ കാലടി പതിഞ്ഞപ്പോൾ അവൾക്ക് അതിയായ ആനന്ദം തോന്നി. ഇനി തിരിച്ചു പോയാലോ ? അവൾ ചിന്തിച്ചു. എങ്കിലും ആ വാതിൽ ഒന്ന് തള്ളിനോക്കാതെ പോകുന്നതെങ്ങിനെ? അത്ഭുതമെന്നു പറയട്ടെ, ഒന്ന് തൊട്ടതേയുള്ളൂ, വാതിൽ മലക്കെ തുറന്നു. ആശങ്കാഭരിതമായ ഹൃദയത്തോടെ മാളവിക അകത്തുകടന്നു. അരണ്ടവെളിച്ചമേയുള്ളൂ അകത്ത്. ജനാലയുടെ മരപ്പാളികളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

ഇരുളുമായി കണ്ണുകൾ പൊരുത്തപ്പെട്ടുകഴിഞ്ഞപ്പോൾ ഒടിഞ്ഞ കസേരകളുടെയും മേശകളുടെയും രൂപരേഖകൾ കാണാമെന്നായി. അകത്തെ മുറികളിലൊന്നിൽ എന്തോ ഒന്ന് അനങ്ങിയോ?

മാളവികയ്ക്ക് ഭയം തോന്നി. എങ്കിലും അവളുടെ കാലുകൾ മുന്നോട്ടുതന്നെ നടന്നു. തനിയ്ക്കുപുറകിൽ വാതിൽ തികച്ചും നിശബ്ദമായി, തള്ളിത്തുറക്കാനാകാത്തവിധം അടയുന്നത് അവൾ അറിഞ്ഞില്ല.

ഇരുണ്ട മൂലകളിൽ നിന്ന് നിഴലുകൾ ഓരോന്നായി പുറത്തുവന്നു. മാളവിക നിഴലുകളുടെ ലോകത്തിൽ അകപ്പെട്ടിക്കുന്നു!'

തൽക്കാലം ഇത്രയും മതി. സ്‌കൂളുള്ള ദിവസമാണ്. നന്ദു തിടുക്കത്തിൽ എഴുനേറ്റ്, സ്‌കൂൾ ബാഗിൽ പുസ്തകങ്ങൾ അടുക്കുവാൻ തുടങ്ങി.

അന്നുച്ചയ്ക്ക് നന്ദുവിന്റെ കഥ ചെറിയൊരു പുഞ്ചിരിയോടെ സീമ വായിച്ചു.

"എന്താണിണിത്," സീമ ചോദിച്ചു. ഇങ്ങനെയൊന്നുമല്ലല്ലോ തുടങ്ങിയത്. ഈ നിഴലുകളൊക്കെ പെട്ടെന്നെങ്ങനെ ഉണ്ടായി? അതല്ലല്ലോ നീ പറഞ്ഞത്.."

ശരിയാണ്. ഇതൊന്നുമല്ല സീമയോടുപറഞ്ഞ കഥാതന്തു. പക്ഷെ ഇനിയിത് നിഴലുകളുടെ കഥയാണ്. പേടിപ്പെടുത്തുന്ന നിഴലുകളുടെ കഥ.

ഇനി ഈ കഥ എങ്ങോട്ടാണ് പോകുന്നത്. നിഴലുകളുടെ നീണ്ടകൈകൾ മാളവികയെ തൊടാനായി നീളുമായിരിക്കും. രക്ഷപ്പെടാനായി മാളവിക എങ്ങോട്ടാണ് ഓടുക. അവൾ അകപ്പെട്ടിരിക്കുന്നത് നിഴലുകളുടെ ലോകത്തിലല്ലേ.

"സത്യം പറയെട്ടെ? എനിക്കിഷ്ടമായില്ല. ഇതൊരു നാലാംകിട പ്രേതകഥ പോലെ ആയിപ്പോയില്ലേ. ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചു പാത്തിരിക്കുന്ന നിഴൽ പ്രേതങ്ങൾ!"

നന്ദു ഒന്നും പറഞ്ഞില്ല. അവൾ തന്നെ ഭയപ്പെടുത്തിയ നിഴലിനെ ഓർത്തു. വീണ്ടും ശ്വസിക്കാൻ കഴിയാത്തതുപോലെ.
അപുവിനെയും ദുർഗ്ഗയെയും ഓർക്കാൻ ശ്രമിച്ചു.

സീമ തുടരുകയാണ്..

"മാളവികയ്ക്ക് എന്തെല്ലാം ചെയ്യാമായിരുന്നു. പഴയ നഗരത്തിന്റെ കഥകൾ തിരയാമായിരുന്നു. മൺപാതകളുടെ ഊരാക്കുടുക്കുകൾ അഴിച്ചെടുക്കാമായിരുന്നു. അല്ലെങ്കിൽ പോട്ടെ, ആ ആളൊഴിഞ്ഞ വീടിന്റെ ചരിത്രം അന്വേഷിക്കാമായിരുന്നു. പക്ഷെ നിനക്ക് മാളവികയെ നിഴലുകളുടെ ചതിയിൽ വീഴ്ത്തിയെ മതിയാകൂ.. ഭയപ്പെടുത്തിയേ മതിയാകൂ.."

"ഭയം, ഒരർത്ഥത്തിൽ ഏറ്റവും ശക്തമായ വികാരമല്ലേ.. ," നന്ദുപറഞ്ഞു.. "ഒരാളെ അനങ്ങാൻ പോലുമാകാത്തവിധം അശക്തനാക്കുന്ന വികാരം."

"ആണോ.. ഞാൻ കരുതുന്നത് ഏറ്റവും ശക്തമായ വികാരം ദുഖമാണെന്നാണ്." സീമ ഒരുനിമിഷം മറ്റെന്തോ ആലോചിച്ചപോലെ ദൂരേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

നന്ദുവും ദൂരേക്കുനോക്കി. ക്‌ളാസ് വരാന്തയ്ക്കപ്പുറത്തുള്ള ചെറിയ മുറ്റത്തിനുമറുവശത്ത് അക്കേഷ്യ മരങ്ങളുടെ നീണ്ട നിരയുണ്ട്. അവയുടെ നിഴലുകൾ മുറ്റത്തേക്കു നീളുകയാണ്. മുറ്റത്ത് കൂട്ടം കൂടിയും ഒറ്റയ്ക്കും നടക്കുന്ന കുട്ടികൾക്കുമുണ്ട് നിഴലുകൾ. ചെറിയ നിഴലുകളെ വലിയ നിഴലുകൾ വിഴുങ്ങുകയാണോ?

അതെ ഇത് ഭയപ്പെടുത്തുന്ന നിഴലുകളുടെ കഥ തന്നെയാണ്..