Saturday, September 30, 2023

കഥകളുടെ കാലം - പന്ത്രണ്ട്

പ്രണയകഥകൾ

സ്കൂളിനു മുൻവശത്തെ മൈതാനത്തിനു ചുറ്റും തേക്കിൻ തൈകൾ നടുകയാണ് നേച്ചർ ക്ലബ്ബിലെ അംഗങ്ങൾ.

"ഇനിയൊരു കാലത്ത് ഇവടെ അസംബ്ലി നടക്കുമ്പോൾ വെയിലേറ്റ് ആരും തലചുറ്റിവീഴാതിരിക്കട്ടെ," നന്ദിനിയെ നോക്കി ചിരിച്ചുകൊണ്ട് രുക്മിണി ടീച്ചർ പറഞ്ഞു.

മൺവെട്ടിയെടുത്ത് ലേഖയോടും നന്ദിനിയോടുമൊപ്പം കൂടേണ്ടിവന്നു സീമയ്ക്കും. കഴിഞ്ഞദിവസങ്ങളിലെ മഴയിൽ നനഞ്ഞ മണ്ണ് ആയുധത്തിന്റെ ഊക്കിനു വേഗം കീഴടങ്ങി. തന്റെ മൃദുവായ കൈകൾകൊണ്ട് ലേഖ തേക്കിൻതൈകളിൽ ഒന്നിനെ ഏറ്റവും വാത്സല്യത്തോടെ ആ കുഴിയിൽ പ്രതിഷ്ഠിച്ചു. സീമയും നന്ദിനിയും മണ്ണുവാരിയിട്ടും വെള്ളം തൂകിയും ആ വേരുകളെ സംരക്ഷിച്ചു.

കൈകളിൽ മുഴുവൻ ചെളിയാണ്. അപ്പോഴാണ് സംഭാഷണം പ്രണയത്തെ കുറിച്ചായത്. എന്തൊരു വിരോധാഭാസമാണത്.

സത്യത്തിൽ പ്രണയത്തെ കുറിച്ചല്ല, ജെയിൻ ആസ്റ്റിന്റെ കഥകളെ കുറിച്ചാണ് സംസാരിച്ചുതുടങ്ങിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ജെയിൻ ആസ്റ്റിന്റെ നായികമാരുടെ ലോകത്താണ് സീമ. എമ്മയും എലിസബത്തും മരിയാനും എലിനോറും ജീവിച്ച ചായസൽക്കാരങ്ങളും നൃത്തവിരുന്നുകളും നിറഞ്ഞ ലോകത്തെക്കുറിച്ചുള്ള വർണ്ണനകൾ അവളിൽ വല്ലാത്തൊരു ശാന്തത ഉളവാക്കി. വർണ്ണപകിട്ടുള്ള വസ്ത്രങ്ങൾ ധരിച്ച നായികമാർ പ്രണയത്തിന്റെ തീച്ചൂളകളിൽ ചിലപ്പോളൊക്കെ നീറുന്നുവെങ്കിലും , ആ വേദനയും തനിക്കിപ്പോൾ ആസ്വദിക്കാനാവുന്നതായി സീമ മനസിലാക്കി.

സത്യത്തിൽ എന്തുകൊണ്ടാണത്? കഴിഞ്ഞ കുറെ മാസങ്ങളായി വീട്ടിൽ കലഹങ്ങളില്ലാത്തതുകൊണ്ടാണോ ? ഉച്ചത്തിലുള്ള വഴക്കുകളും ഇറങ്ങിപ്പോക്കുകളും ഇല്ലാത്തതുകൊണ്ടാണോ ? ആകാശത്തിന്റെ നീലനിറവും മഴത്തുള്ളികളുടെ സംഗീതവും ഇപ്പോൾ ശ്രദ്ധിക്കാനാവുണ്ട്. പൂക്കളുടെ സൗരഭ്യം ഇപ്പോൾ മനം മടുപ്പിക്കുന്നില്ല. സ്‌കൂളിലേക്കുള്ള വഴിയിൽ ആരാധനയോടെ തന്നെ നോക്കുന്ന കണ്ണുകളിൽ ചിലതിനോടെങ്കിലും ഇപ്പോൾ തികഞ്ഞ അവജ്‌ഞ തോന്നുന്നില്ല.

തന്റെ മാറ്റം കൂട്ടുകാർ കളിയാക്കുന്നതുപോലെ ഭയപ്പെടേണ്ട ഒന്നാണോ? സീമയ്ക്കുതന്നെ പിടികിട്ടിയില്ല.

"ഈ പ്രണയം എന്നത് സിനിമകളിലും കഥകളിലും ഉള്ളതുപോലെ അത്ര മഹത്തായ ഒന്നുമല്ല," ലേഖ പറഞ്ഞു. " എന്റെ ചേച്ചിയുടെ കൂട്ടുകാരിയെ വീട്ടുകാർ പൂട്ടിയിട്ടിട്ട് മാസം രണ്ടായി. വക്കീലാവാൻ വേണ്ടി പഠിക്കുകയായിരുന്നു, പ്രേമിക്കാൻ പോയി ഇപ്പോൾ സ്വന്തം കേസ് പോലും വാദിക്കാൻ കഴിയാതെയായി. ഇപ്പോൾ പ്രണയവും വേണ്ട ഒന്നും വേണ്ട , എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ മതിയെന്നായി."

"ഇതെല്ലം നിന്നോട് നിന്റെ ചേച്ചി പറയാറുണ്ടോ ?" നന്ദിനി അത്ഭുതത്തോടെ ചോദിച്ചു.

"പിന്നെന്താ.. എന്നോടുമാത്രമല്ല, അച്ഛനോടും അമ്മയുമെല്ലാം.."

നന്ദിനിയുടെ മുഖത്ത് വല്ലാത്തൊരു അമ്പരപ്പുപരക്കുന്നത് സീമ കണ്ടു. ഹാരിയറ്റിനെ കണ്ടെത്തിയ എമ്മയെ പോലെ സീമ നന്ദിനിയെ ഒരു നിമിഷം സാകൂതം നിരീക്ഷിച്ചു. അല്പം ചുരുണ്ട ആ തലമുടി നീട്ടിവളർത്തിയാൽ എങ്ങനെയുണ്ടാകും? നീണ്ടുവളഞ്ഞ ആ പിരികങ്ങൾക്കുനടുവിൽ ഒരു പൊട്ടുണ്ടെങ്കിൽ ? എപ്പോഴും സ്വപ്നം കാണുന്ന കണ്ണുകളിൽ അല്പം മഷിയെഴുതിയാൽ ?... ഒരു മിസ്റ്റർ എൽട്ടണെ കണ്ടെത്തുകയാണെങ്കിൽ..?

ശരിയാണ്. പ്രണയകഥകൾ വായിക്കുന്നത് നിർത്തേണ്ടിയിരിക്കുന്നു.

"ആ പെൺകുട്ടി പ്രണയിക്കുന്നത് നിർത്തുമെന്ന് നിനക്കെങ്ങനെ അറിയാം? " നന്ദിനി ചോദിക്കുകയാണ്. " ഇത്ര അനായാസമായി നിർത്താനാകുന്ന ഒന്നാണ് പ്രണയമെങ്കിൽ ഇത്രയധികം വിരഹഗാനങ്ങൾ ഉണ്ടാകുമായിരുന്നോ?"

"അതെല്ലാം സിനിമകളിലല്ലേ ? യഥാർത്ഥ ജീവിതത്തിലെ പ്രണയം വെറും അബദ്ധമാണ്." ലേഖ പ്രഖ്യാപിച്ചു."അല്ലെങ്കിൽതന്നെ ഒരാൾക്ക് മറ്റൊരാളോട് ഒരുകാരണവുമില്ലാതെ ഞൊടിയിടയിലെന്നപോലെ അത്തരമൊരു സ്നേഹമുണ്ടാകുമോ? തിരിച്ചുകിട്ടാത്ത സ്നേഹം ഹൃദയത്തിന്റെ വിങ്ങലാണെന്നൊക്കെ പറയുന്നത് ഏറ്റവും വലിയ കള്ളത്തരമാണ്..."

നന്ദിനി വീണ്ടും എന്തൊക്കെയോപറഞ്ഞ് ലേഖയോട് തർക്കിച്ചു. സീമ മരിയാനെക്കുറിച്ചു ചിന്തിച്ചു. എന്തുകൊണ്ടോ ദിവ്യയെ കുറിച്ചും. ദിവ്യ എന്തുകൊണ്ട് തങ്ങളോടൊപ്പം വന്നില്ല എന്ന് അല്പം മുൻപേ ലേഖയും നന്ദിനിയും ചർച്ചചെയ്യുന്നുണ്ടായിരുന്നു. അപ്പോഴും സീമ അവരോടൊന്നും പറഞ്ഞിരുന്നില്ല. രഹസ്യങ്ങൾ സൂക്ഷിക്കുന്നത് വല്ലാത്തൊരു അനുഭൂതിതന്നെയാണ്.

അന്നുവൈകുന്നേരം ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ അഭിലാഷിനെ കാണാനിടയായി. കാണാനിടയായി എന്നതോ , നടത്തത്തിനു വേഗതകുറച്ച് കാത്തുനിന്നു എന്നതോ സത്യം? അത് സീമയ്ക്കുതന്നെ അറിയില്ല.

"എന്തുപറ്റി, യൂണിഫോമിൽ മുഴുവൻ ചെളിയാണല്ലോ ?" എന്നത്തേയുമെന്നപോലെ അലസമായ ഒരു ശബ്ദത്തിൽ അഭിലാഷ് ചോദിച്ചു.

സീമ അപ്പോഴാണത് ശ്രദ്ധിച്ചത്. ഷർട്ടിന്റെ കോളറിൽ പോലുമുണ്ട് ചേറും ചെളിയും. എന്തിനാണ് ഈ കോലത്തിൽ അഭിലാഷിന്റെ മുന്നിൽ വന്നുപെട്ടത് ?

"കുറെ തേക്കിൻ തൈകൾ നടാനുണ്ടായിരുന്നു." അല്പം ജാള്യതയോടെ പറഞ്ഞു.

"സ്‌കൂളിലോ?" അഭിലാഷ് പൊട്ടിച്ചിരിച്ചു.

ലേഖയോട് കഠിനമായ ദേഷ്യം തോന്നി. എന്തിനാണ് അവൾ മറ്റുള്ളവരെ നിർബന്ധിച്ച് ഇതിനെല്ലാം വിളിച്ചുകൊണ്ടുപോകുന്നത്?

ചിരിക്കാൻ ശ്രമിച്ചു. അല്ലാതെ എന്തുചെയ്യാനാണ്?

കോണിപ്പടികൾ ഒരുമിച്ചുകയറിയപ്പോൾ ഹൃദയമിടിപ്പുകൾ ധ്രുതഗതിയിലായത് ആയാസം കൊണ്ടാണെന്ന് സീമ തന്നോടുതന്നെ പറഞ്ഞു. വീടിന്റെ വാതിലിനടുത്തെത്തിയപ്പോൾ താക്കോൽകൂട്ടം കയ്യിൽനിന്നു വഴുതിപ്പോയി.

"നാളെയും ഈ ബസ്സിൽ തന്നെയല്ലേ?" മുകളിലേക്കുള്ള പടികൾ കയറുന്നതിടയിൽ അഭിലാഷ് ചോദിച്ചു. അതെ എന്ന് തലയാട്ടി.

വീടുതുറന്ന് വാതിലടച്ച് സീമ കുറേനേരം ചുമരിൽ ചാരിനിന്നു. രഹസ്യങ്ങൾ ഉണ്ടാകുക എന്നത് ഒരനുഭൂതിതന്നെയാണ്. പക്ഷെ എന്തുകൊണ്ടോ വീണ്ടും മരിയാനെ ഓർത്തു.

Tuesday, September 19, 2023

ആകാതെപോയി നിന്നാകാശവീചിയിൽ പുലരിയായ് വീണ്ടും പുനര്‍ജ്ജനിക്കാൻ കാണാൻ മറന്നോരു കനവിന്റെ കടവിലൊരു കടലാസുതോണിപോൽ കാത്തിരിക്കാൻ എങ്കിലുമേതോ പ്രതീക്ഷതൻ തേരിലെൻ ഹൃദയമിന്നെങ്ങോ അലഞ്ഞിടട്ടെ 
വെറുതെ നിന്നോർമ്മതൻ തോരാത്ത മഴയിലെൻ ആത്മാവുവീണ്ടും നനഞ്ഞിടട്ടെ