എന്നോമൽക്കുരുന്നിന്റെ പൊൻകവിൾ തലോടി ഞാൻ
മറന്ന താരാട്ടൊന്നിന്നീരടിതേടീടവേ,
പുൽകുന്നു വിലോലമായ് , ഈറനാം കാറ്റിൻ കൈകൾ
ഉണരാൻ മടിച്ചുറങ്ങീടുമീയൂഷസ്സിനെ
അറിഞ്ഞേയില്ല ഞാനീ രാവുമാഞ്ഞതും പുറ
ത്തായിരം ഹിമകണം പൂക്കളായ് വിരിഞ്ഞതും,
ഹേമന്തമണിയിച്ചതാവണം പ്രകൃതിയ്ക്കി
ന്നീവിധം മനോജ്ഞമാം വെൺപട്ടുവസ്ത്രം ന്യൂനം !
ഉദിപ്പൂ, മന്ദം ചുവന്നാദരസമസ്വമീ
യൂഴിയെ വന്ദിയ്ക്കുന്നൂ, കാതരനൊരു സൂര്യൻ !
ദിവ്യമാം മന്ദസ്മിതം പൊഴിച്ചും വിശുദ്ധിയിൽ
കുളിച്ചുമണഞ്ഞിതാ ധന്യമാം പുലർക്കാലം!
നന്മതൻ നിറച്ചാർത്തിലുണ്മതൻ നിറവിലി
ന്നീദിനമൊഴുകട്ടെ , മംഗളസ്തുതികളിൽ.
രാത്രിതൻ ചുടുനെടുവീർപ്പുകൾ പതിഞ്ഞൊരീ
പ്രാർത്ഥനാഗീതം കൂടി അവയിൽ ചേർന്നീടട്ടെ .