Wednesday, January 27, 2016

ദിവസങ്ങൾക്ക് ദൈർഘ്യം കൂടുകയാണോ? എന്റെ കാത്തിരിപ്പിന്റെ ഏകാന്തതയിൽ അങ്ങനെ തോന്നുന്നതാണോ ? ചിലപ്പോളൊക്കെ ഭയം എന്നെ കീഴടക്കുന്നു. ദൈവം എന്നെയേൽപ്പിച്ച ജീവിതങ്ങളെ എനിയ്ക്ക് സംരക്ഷിക്കനാവട്ടെ , രക്തം കൊണ്ടും വിയർപ്പുകൊണ്ടും വാക്കുകൾ കൊണ്ടും... ശരീരം കൊണ്ടും ആത്മാവുകൊണ്ടും...

Friday, January 22, 2016

വീണ്ടുമൊരു നോവിന്നഖണ്ഡമാം ശാസന
കാത്തിരിപ്പാണെന്നപൂർണ്ണമാം ചേതന
അടരാതിരിയ്ക്കട്ടഭംഗമീ പ്രേരണ
തോറ്റുമടങ്ങട്ടനന്തമാം വേദന

Monday, January 18, 2016

ഒരിക്കൽ അമ്മ പറഞ്ഞു, ആരെയും ഒന്നിനെയും തീവ്രമായി സ്നേഹിക്കരുത് എന്ന്. അവരുടെ ജീവിതവിജയത്തിന്റെ രഹസ്യം ഒരുപക്ഷെ അതായിരിക്കണം. തീവ്രമായി സ്നേഹിക്കാൻ കഴിയുന്നവരൊക്കെ വേദനകൾ സഹിക്കാനും സന്നദ്ധരായിരിക്കണം.
ഞാൻ അമ്മയെപ്പോലെ ആയിരുന്നില്ല. എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠങ്ങൾ വേറെ ആയിരുന്നു.

ജീവിതം നിറം മാറി ഒഴുകുന്ന ഒരു പുഴപോലെയല്ലേ. അതിന്റെ ഗതിവേഗങ്ങളിൽ നമുക്കുണ്ടാകുന്ന തിരിച്ചറിവുകൾക്ക്‌പോലും ചിലപ്പോൾ ആയുസ്സുണ്ടാവില്ല. മറക്കാനാവാത്ത ഒരു ദിവസം, ആത്മാവുണർത്തുന്ന ഒരു സംഭാഷണം , പ്രകൃതിയുടെ വിസ്മയങ്ങൾ ഇവയൊക്കെ നമ്മെ ചിന്തിപ്പിക്കും, ജീവിതത്തിന്റെ നിർവ്വചനത്തെ പറ്റി. പക്ഷെ അത് ശാശ്വതമാണെന്ന് എന്താണ് ഉറപ്പ് ? മറ്റൊരു ദിവസം നമ്മെ മാറ്റി ചിന്തിപ്പിച്ചേക്കാം ..

ഒരിക്കൽ ഞാൻ കരുതിയിരുന്നു, എല്ലാവർക്കും എല്ലാത്തിനും മാപ്പുകൊടുക്കാൻ ആകുമെന്ന്. പക്ഷെ അത് ശരിയായിരുന്നില്ല പ്രതികാരത്തിന്റെ കനൽ ഇപ്പോഴും എന്റെ ഉള്ളിൽ കെടാതെയുണ്ട്. പ്രപഞ്ചം എനിയ്ക്ക് നിഷേധിച്ച നീതിയുടെ കനൽ..  ജീവിതകാലം മുഴുവൻ അതിന്റെ ചൂടിൽ ഞാൻ പിടഞ്ഞുകൊണ്ടിരിക്കും.

ഞാൻ എന്താണ് , ആരാണ് , ആർക്കറിയാം.. എങ്കിലും എന്നും,തീവ്രമായി സ്നേഹിക്കാൻ ഭയമില്ലാത്ത ഒരു ഹൃദയം എനിക്കുണ്ടായിരിക്കും എന്ന് കരുതുന്നു.

 

Friday, January 15, 2016

ലോകർ  ചിരിക്കട്ടെ യഥേഷ്ടമെന്നെ
ചാപല്യ മെന്നാർത്തുവിളിച്ചിടട്ടെ
ഞാൻ വാർത്ത കണ്ണീർക്കടലന്ധമാകും
നീതിയ്ക്കളന്നീടുക സാധ്യമാണോ

 

Monday, January 4, 2016

കാലം മുന്നോട്ട് ഒഴുകുകതന്നെയാണല്ലോ .. പുതിയ വർഷങ്ങളും, ദശകങ്ങളും, നൂറ്റാണ്ടുകളും, യുഗങ്ങളും ഒക്കെയായി.. കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മളും ഒഴുകുന്നു.. എങ്ങോട്ടൊക്കെയോ..

കുറച്ചുദിവസംമുൻപാണ്.. ചെയ്തുതീർക്കാനുള്ള എന്തോ ഒന്ന് മുഴുമിക്കാനുള്ള വ്യഗ്രത എന്നെ അലട്ടുകയായിരുന്നു. എന്നാൽ ചെയ്യുന്നതൊന്നും ശരിയാകുന്നില്ലതാനും.  എന്തുകൊണ്ടോ ഞാൻ എന്റെ മുത്തശ്ശന്റെ പേരിൽ ഒരു വിക്കിപീഡിയ പേജ് ഉണ്ടാക്കാൻ ആരംഭിച്ചു.
ഇംഗ്ലീഷിലുള്ള  സൂചികകളുടെ , റഫറൻസ് കളുടെ അഭാവം മൂലം എന്റെ ആദ്യ സംരംഭം വിക്കിപീഡിയ അപ്പോൾ തന്നെ തള്ളി. നിരാശയായ ഞാൻ എന്തോ ഉൾവിളികൊണ്ടെന്ന പോലെ മറ്റൊരു പേജിന്റെ സൂചികകൾ നോക്കി. കേരളത്തിന്റെ സാമൂഹികചരിത്രവുമായി ബന്ധമുള്ള ഒരു പുസ്തകമായിരുന്നു അത്. ഞാൻ തുറന്ന പേജിൽ തന്നെ ഉണ്ടായിരുന്നു എന്റെ മുത്തശ്ശനെ കുറിച്ചുള്ള വിവരങ്ങൾ.

ഞാൻ ചെറിയ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു. പ്രതീക്ഷനഷ്ടപ്പെടുന്ന ഓരോ അവസരത്തിലും അവ നമ്മെ മുന്നോട്ട് നയിക്കട്ടെ. തുടങ്ങിവച്ചതെല്ലാം പൂർത്തിയാക്കപ്പെടുകതന്നെ ചെയ്യും. സമയം ഓരോ പ്രഹേളികയേയും അഴിക്കട്ടെ..
പുതുവത്സരാശംസകൾ !
അമ്മയുടെ ഒരേയൊരു അനുജത്തിയുടെ വീട്ടിൽ ചിലവഴിച്ച ഒരു അവധിക്കാലത്താണ് ഞാൻ ചാലിയാർ എന്ന പുഴയെ ആദ്യമായി കാണുന്നത്. ആ പുഴയും അതിന്റെ മഞ്ഞിച്ച പരിസരവും നഗരത്തിലെന്നവണ്ണം ഞങ്ങളുടെ കുടുംബത്തിലും പ്രക്ഷോഭങ്ങളുണ്ടാക്കുമെന്ന് അന്ന് എനിയ്ക്ക് അറിഞ്ഞുകൂടായിരുന്നു.

 ഞങ്ങൾ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. ഞാനും ഇളയമ്മയുടെ മക്കളും അവരുടെ ആയയും. ഇഞ്ചിപ്പുല്ലും ബോഗൈൻവില്ലയും നിറഞ്ഞ മലഞ്ചെരിവുകൾ ഇറങ്ങി ഞങ്ങൾ ആ ചെറിയ പട്ടണത്തിലൂടെ നടന്നു. വലിയ നിരത്തിലൂടെ അതിവേഗത്തിൽ പാഞ്ഞുപോകുന്ന ബസ്സുകൾ ഞങ്ങളെ അലക്ഷ്യമായ ആ നടത്തത്തിലും ജാഗരൂകരാക്കി. വലിയ മതിൽക്കെട്ടുകളും അവയുക്കുള്ളിൽ പ്രവർത്തിയ്ക്കുന്ന ഫാക്ടറിയും അതിന്റെ പടുകൂറ്റൻ പുകക്കുഴലുകളും നോക്കിക്കണ്ട്, ഞങ്ങൾ ഒടുവിൽ പുഴയോരത്ത് എത്തി.

മലിനമാക്കപ്പെട്ട ആ പുഴയുടെ നെടുവീർപ്പുകൾ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നോ? എന്തോകൊണ്ടാണ് പ്രകൃതിയ്ക്ക് അതിന്റെ ഓജസ്സ് അവിടെ നഷ്ടമായത്. അവിടത്തെ വായുവിന് അസഹ്യമായ ഒരു രൂക്ഷഗന്ധമുണ്ടായിരുന്നു. അത് എന്നെ അസ്വസ്ഥയാക്കുകയും, എന്റെ കാലുകളെ തളർത്തുകയും ചെയ്തു. വാക്കുകളില്ലാതെ ഒരു  വിങ്ങൽ അടക്കുകയായിരിക്കണം പ്രകൃതി. പുഴയാകട്ടെ രക്ഷപ്പെടാനുള്ള വ്യഗ്രതയോടെ ഓടി അകലുകയായിരുന്നു.

എങ്കിലും ഞാൻ പുഴയുടെ കയ്യൊപ്പ് പതിഞ്ഞ ഉരുളൻ കല്ലുകൾ കുറെ പെറുക്കിയെടുത്തു. പുഴവെള്ളത്തിൽ കൈകാലുകൾ നനച്ചു.
തിരിച്ചുള്ള നടത്തത്തിൽ എനിയ്ക്ക് വല്ലാത്ത ഒരു മന്ദത തോന്നി. എന്നാൽ അവിടത്തെ താമസക്കാരായ എന്റെ അനുജനെയും അനുജത്തിയെയും അവരുടെ ആയയെയും അത് ബാധിച്ചില്ല. അവർ ഉത്സാഹത്തോടെ നടന്നു. എപ്പോഴോ മൂന്നു വയസ്സുകാരനായ എന്റെ അനുജൻ ചെരുപ്പ് ഊരി നിരത്തിലേക്ക് വലിച്ചെറിഞ്ഞു . അർദ്ധബോധാവസ്ഥയിൽ ആയതുകൊണ്ടാവും ഞാൻ ബസ്സുകളെ വകവെക്കാതെ അത് നടന്നുപോയി എടുത്തത്‌.

പിന്നീടുള്ള വർഷങ്ങളിൽ പുഴയും പുരോഗതിയും നഗരത്തിന്റെ തർക്കവിഷയങ്ങളിൽ ഒന്നായി. നഗരം ചേരി തിരിഞ്ഞ് സമരം ചെയ്തു. ആരുടെ ഭാഗത്താണ് ശരി എന്ന് എനിയ്ക്കന്ന് തീർച്ചപ്പെടുത്തുവാൻ ആയില്ല.

എല്ലാം പഴയ കഥകളാണ്. പുഴ ഇപ്പോഴും ഒഴുകുന്നുണ്ടാകും. പ്രകൃതി പുഞ്ചിരിക്കുന്നുണ്ടാകും.