Saturday, July 15, 2023

കഥകളുടെ കാലം - പത്ത്

കത്ത്

അച്ഛൻ വീട്ടിൽ വരാതെയായിട്ട് മാസങ്ങളായി. സീമ നിരവധി കത്തുകൾ എഴുത്തിനോക്കി. അമ്മ ഓഫീസിൽ നിന്ന് ഫോണിൽ വിളിച്ച്, താണുകേണപേക്ഷിച്ചു. എന്നിട്ടും അച്ഛന്റെ മനസ്സലിഞ്ഞില്ല. ആദ്യമൊക്ക സീമയും അമ്മയും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. ഓരോ ദിവസവും അമ്മ കരയാറുണ്ടായിരുന്നു. അവരെ ആശ്വസിപ്പിക്കേണ്ടത് സീമയുടെ നിത്യേനയുള്ള ജോലിയായിരുന്നു. അപൂർവ്വമായാണെങ്കിലും കരയുന്നത് സീമയാണെങ്കിൽ 'അമ്മ അവളുടെ നെറുകയിൽ തഴുകി, ചേർത്തുപിടിക്കും. "വേനലവധിയ്ക്ക് ഇനി മാസങ്ങളല്ലേയുള്ളൂ, നമുക്ക് അങ്ങോട്ടുപോകാം, അപ്പോൾ തീരുന്നതേയുള്ളൂ ഈ പ്രശ്നങ്ങളെല്ലാം," അവർ പറയും. ഒടുവിൽ ഇരുവരും കരയാതെയായി. ജീവിതം തികഞ്ഞ നിർബന്ധബുദ്ധിയോടെ മുന്നോട്ടു തന്നെ പോയി.

അതേ നിർബന്ധബുദ്ധിയോടെ തന്നെ സീമ സ്കൂളിലെ പാഠങ്ങൾ പഠിച്ചു. പരീക്ഷകളിൽ മികച്ച മാർക്ക് നേടി. പുതിയൊരാവേശത്തോടെ പുസ്തകങ്ങൾ വായിച്ചു. അവയെക്കുറിച്ച് കൂട്ടുകാരുമായി ചർച്ചചെയ്തു. ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ പരീക്ഷ ആദ്യത്തെ ഭാഗം വിജയിച്ചു.

"എട്ടാം ക്ലാസ്സുകാരിക്ക്, സാഹിത്യാചാര്യയോ ? എന്റെ അറിവിൽ ആദ്യമായാണത്," ക്ലാസ്സിൽ ഹിന്ദി പഠിപ്പിക്കുന്ന സുലോചന ടീച്ചർ അത്ഭുതപ്പെട്ടു. " ഭാവിയിൽ ഹിന്ദിസാഹിത്യം പഠിച്ച്, ഹിന്ദി പ്രൊഫെസ്സർ ആകുവാൻ കഴിയട്ടെ.." ടീച്ചർ ആശീർവദിച്ചു.

"എന്തിന് ? ഞാൻ അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടുകൂടിയില്ല!" സീമ നിസ്സംഗതയോടെ മറുപടി പറഞ്ഞു.

വർദ്ധിച്ചുവരുന്ന ഹിന്ദി പദസമ്പത്തുകൊണ്ട് സീമ സ്വന്തമാക്കിയത്, അമ്മയുടെ ഓഫീസ് ലൈബ്രറിയുടെ ഒരു മൂലയിൽ മറ്റുവായനക്കാരാൽ അവഗണിക്കപ്പെട്ടു കിടന്ന ഒരു കൂട്ടം പുസ്തകങ്ങളെയാണ്. മുൻഷി പ്രേംചന്ദിന്റെയും ഭിഷം സാഹ്നിയുടെയും നോവലുകൾ, അമൃത പ്രീതത്തിന്റെ കഥകൾ, ഹരിവംശറായ് ബച്ചന്റെ കവിതകൾ - മൊഴിമാറ്റം ചെയ്‌ത്‌ അന്തസ്സത്ത ചോർന്നുപോകാതെ അവ എഴുതപ്പെട്ട ഭാഷയിൽ! ഡിക്ഷനറിയുടെ സഹായമില്ലാതെയാണ് , പതുക്കെ പതുക്കെയാണെങ്കിലും മുൻഷിപ്രേംചന്ദിന്റെ നിർമ്മല വായിച്ചുതീർത്തത്.സംശയാലുവായ മധ്യവയസ്കനെ വിവാഹം കഴിക്കേണ്ടിവരുന്ന പാവം പെൺകുട്ടിയുടെ കഥ. വായിച്ചുതീർന്നപ്പോൾ നന്ദിനി പറഞ്ഞതാണോർത്തത്. 'സ്ത്രീകൾക്ക്, ഡ്രാക്കുളക്കോട്ടാരത്തിലെന്നല്ല ഒരിടത്തും രക്ഷയില്ല!'

സാഹിത്യത്തിൻറെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ആഘോഷിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങൾക്കെല്ലാം അവരുടേതായ ദുരന്തകഥയുണ്ട്. സന്തോഷവതികളായ സ്ത്രീകൾ ഇല്ല എന്നാണോ ? അഥവാ ഉണ്ടെങ്കിൽ തന്നെ അവർ സ്വന്തമായി ചിന്തിക്കാൻ കഴിവില്ലാത്തവരാണോ ? അച്ഛനെ വിവാഹം കഴിക്കാൻ അമ്മയ്ക്ക് സമ്മതമായിരുന്നോ ? അതും അവരുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു തീരുമാനമായിരുന്നോ ? ഭാവിയിൽ അത്തരമൊരുസാഹചര്യം സീമയ്ക്കും ഉണ്ടായിക്കൂടേ ?

ചിന്തകൾ കാടുകയറുകയാണ്. സീമ പുസ്തകമടച്ചുവച്ചു.

ഒരു സ്‌കൂൾ വര്ഷം കൂടി അവസാനിക്കുകയാണ്. കലോത്സവവും കായികോത്സവവും കഴിഞ്ഞു. വാർഷികദിനത്തിനോടനുബന്ധിച്ചുള്ള കലാപരിപാടികൾക്കായുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ. ലേഖയുടെ പാട്ടുണ്ട്. നിമിഷയുടേയും സംഘത്തിൻറെയും നൃത്തവും. ഇടവേളകളിൽ കൊട്ടും പാട്ടും കാരണം ക്ലാസ്സിനത്തിരിക്കുന്നതേ സീമയ്ക്ക് ദുസ്സഹമായി തോന്നി. അല്പം സമാധാനം തേടി നടക്കാനിറങ്ങിയതാണ്, വലിയ മൈതാനത്ത്തിനു ചുറ്റുമുള്ള മരങ്ങളുടെ തണലിലൂടെ. അവടെയുമുണ്ട് കുട്ടികളുടെ ബഹളം. എന്തുകൊണ്ടോ കണ്ണുകൾ നിറഞ്ഞു. ഒന്നോരണ്ടോ തുള്ളികളായി തുടങ്ങിയ ചാറ്റൽ മഴ പൊടുന്നനേ പേമാരിയായതുപോലെ കരച്ചിലടക്കാനാകാതെയായി. തൂവാലകൊണ്ട് മുഖം തുടച്ച് എങ്ങനെയോ അടച്ചിട്ടിരിക്കുന്ന ലൈബ്രറിയുടെ വരാന്തയിലെത്തി. അവിടെ മാത്രം കൊട്ടും പാട്ടും ബഹളവുമൊന്നുമില്ല. എല്ലാവരാലും വിസ്മരിക്കപ്പെട്ടുകിടക്കുന്ന ഒരിടം. അവൾക്കുവേണ്ടിമാത്രമായി...

തൂണിൽ ചാരിയിരുന്ന് പൊട്ടിപ്പൊട്ടി കരഞ്ഞു..

ഒടുവിൽ പേമാരി താനേ അടങ്ങി. ഉള്ളിൽ തങ്ങിനിൽക്കുന്ന കൊടുംകാറ്റിന്റെ ശേഷിപ്പ് നെടുവീർപ്പുകളായി. കണ്ണുകൾ തുടച്ചുചുറ്റും നോക്കി. അപ്പോഴാണ് നന്ദിനിയെ കണ്ടത്. വരാന്തയുടെ മറുവശത്തെ തൂണിന്റെ മറവിലായി നിലത്തിരിക്കുകയാണവൾ, സീമയെ ഉറ്റുനോക്കിക്കൊണ്ട്. കയ്യിലൊരു നോട്ടുപുസ്തകവുമുണ്ട്. എന്താണിനി അവളോടു പറയേണ്ടത് ?

"ഞാൻ..., എനിക്ക് ക്ലാസ്സിലെ ബഹളം സഹിക്കാനായില്ല.." സീമ പറഞ്ഞു.

"എനിക്കും .." നന്ദിനി ചിരിച്ചുകൊണ്ടു പറഞ്ഞു.

"നീ എഴുതുകയായിരുന്നോ ? എന്തായി കഥ," സീമ പ്രസന്നഭാവം മുഖത്തുവരുത്താൻ ശ്രമിച്ചുകൊണ്ടുചോദിച്ചു.

"ഒന്നും ആകുന്നില്ല. മാളവികയെ എങ്ങനെ രക്ഷിക്കണമെന്ന് എനിക്കറിയില്ല! എത്ര ആലോചിച്ചുനോക്കിയിട്ടും പിടികിട്ടുന്നില്ല!"

"നീ അന്നുപറഞ്ഞത് ശരിയാണ്. സ്ത്രീകൾക്ക് ഈ ലോകത്ത് എവിടെയും രക്ഷയില്ല. ഒരുപക്ഷെ മാളവികയ്ക്കും..അവളെ നിഴലുകൾ തിന്നതുതന്നെ .."

ഒരു ഞെട്ടൽ നന്ദിനിയുടെ മുഖത്ത് പരക്കുന്നത് കണ്ടു.

" ഇല്ല, ഒരിക്കലുമില്ല, " നന്ദിനി ഉറക്കെ പ്രസ്താവിച്ചു . "ഈ കഥ ഉണ്ടാക്കുന്നത് നമ്മൾ തന്നെയാണല്ലോ. മാളവികയെ ഒരിക്കലും നിഴലുകൾക്ക് കൊടുക്കില്ല. അവൾ ബുദ്ധിമതിയായ ഒരുകുട്ടിയാണ് . ഒരുപായം അവൾ കണ്ടെത്താതിരിക്കില്ല. "

"എനിക്കും അറിയാം ഒരു മാളവികയെ. അവളുടെ അച്ഛൻ അമ്മയോട് പിണങ്ങിപ്പോയിട്ട് മാസങ്ങളായി. ഒരുപായവും അവൾക്ക് കണ്ടെത്താനായില്ല."

നന്ദിനി ഒരു നിമിഷം സീമയെ സൂക്ഷിച്ചുനോക്കി.

""കത്തെഴുതി.നോക്കിയില്ലേ..." അവൾ അല്പമൊരു പരിഭ്രമത്തോടെ ചോദിച്ചു.

"കത്തെഴുതി.. ഫോണിൽ വിളിച്ചു..ഒരു പ്രയോജനവുമുണ്ടായില്ല.." സീമ പറഞ്ഞു.

നന്ദിനി എന്തോ ആലോചിച്ചെന്നപോലെ തലകുലുക്കി.

"ക്ലാസ്സ് തുടങ്ങാനുള്ള സമയമായി," സീമ എഴുനേറ്റുകൊണ്ടുപറഞ്ഞു. "ഇതൊന്നും ആരോടും പറയരുത്.."

പിറ്റേ ദിവസം നന്ദിനി വന്നത്, സ്റ്റാമ്പൊട്ടിച്ച ഒരു കവറുമായാണ്.

"ഇത് അയക്കൂ അച്ഛന്," അല്പം മടിയോടെ അവൾ സീമയോട് പറഞ്ഞു.

"എന്താണിത്? ഇത് ഒട്ടിച്ചിരിക്കയാണല്ലോ ?" സീമ അത്ഭുതത്തോടെ ചോദിച്ചു.

"തുറന്നുവായിക്കുകയാണെങ്കിൽ നീ കൂലംകുശമായി ചിന്തിക്കും. അതുവേണ്ട."

അന്നുവൈകുന്നേരം തന്നെ സീമ ആ കത്ത് തപാൽപെട്ടിയിലിട്ടു. സീമയുടെ പേരിൽ, നന്ദിനിയുടെ ഭാഷയിൽ, അച്ഛനൊരു കത്ത്. 'മറ്റുകത്തുകളുടെ അതെ വിധിതന്നെയാവും ഇതിനും.' സീമ വിചാരിച്ചു.

മറുപടികളൊന്നുമില്ലാതെ ഒരാഴ്ച കഴിഞ്ഞു. പ്രതീക്ഷയില്ലെങ്കിലും , പോസ്റ്റുമാൻ കത്തുമാറി മറ്റൊരുവീട്ടിൽ കൊടുത്തുവോ എന്നറിയാനായി സീമ എന്നും തന്റെ കെട്ടിടത്തിലെ ഓരോ വീട്ടിലും പോയി അന്വേഷിച്ചു.

"ആരുടെ കത്താണ് ഇത്ര മാത്രം കാത്തിരിക്കുന്നത് ?" അഭിലാഷ് ചെറിയൊരു പരിഭവത്തോടെ ചോദിച്ചത് കേട്ടില്ല എന്നു നടിച്ചു.

"എന്തെങ്കിലും മറുപടി വന്നോ?" ഒരു ദിവസം രാവിലെ നന്ദിനി ചോദിച്ചു.

വാർഷികദിനത്തിനു മുന്നോടിയായി, സമ്മാനദാനത്തിന് അർഹരായവരുടെ പേരുകൾ പ്രഖ്യാപിക്കുന്ന അസംബ്ലി തുടങ്ങുകയാണ്. അതിനിടയിലാണ്.. സീമയ്ക്ക് ദേഷ്യം വന്നു.

ഹെഡ് മിസ്ട്രസ് ആയിടെ പത്രത്തിൽ വന്ന ഒരു ലേഖനത്തെക്കുറിച്ചുപറയുകയാണ്. സ്ത്രീ സുരക്ഷയാണ് വിഷയം. ഇല വന്നുമുള്ളിൽ വീണാലും മുള്ളുവന്ന് ഇലയിൽ വീണാലും പണ്ടുകാലത്തെപോലെ തന്നെ ഇലയാണ് മുറിവേൽക്കുന്നത്. അതുകൊണ്ട് പെൺകുട്ടികൾ സൂക്ഷിച്ചാൽ നല്ലത്. അപരിചതരുമായി സംസാരിക്കരുത്. ബസ്സിലും ബസ് സ്റ്റോപ്പിലും ട്യൂഷൻ ക്ലാസ്സിലും ആൺകുട്ടികളുമായി സൗഹൃദം സൃഷ്ടിക്കുവാൻ ശ്രമിക്കരുത്. അത്തരത്തിലുള്ള എന്തെങ്കിലും അദ്ധ്യാപകരുടെ കണ്ണിൽ പെടുകയാണെങ്കിൽ തക്കതായ ശിക്ഷ ലഭിക്കുന്നതാണ്. അതാണ് സംഗ്രഹം. സീമ വിരസത കൊണ്ട് നെടുവീർപ്പിട്ടു. ഇതൊന്നു തീർന്നുകിട്ടിയിരുന്നുവെങ്കിൽ..

ഹെഡ് മിസ്ട്രസ് നിർത്താനുള്ള ഭാവമില്ല. സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ലാത്ത നിർഭാഗ്യരായ കുട്ടികളെക്കുറിച്ചുപറഞ്ഞ് കണ്ണീർവാർക്കുകയാണിപ്പോൾ. ഇനി ഒരുനിമിഷം പോലും സഹിക്കാനാവില്ല എന്ന് സീമയ്ക്ക് തോന്നി. അപ്പോഴാണ് നന്ദിനി ബോധരഹിതയായി താഴെ വീണത്.

കുട്ടികളും അദ്ധ്യാപകരും നന്ദിനിയുടെ ചുറ്റും കൂടുകയാണ്. കൈകൾകൊണ്ട് മറ്റുകുട്ടികളെ വകഞ്ഞുമാറ്റി സീമ നന്ദിനിയുടെ അടുത്തെത്തി. ദിവ്യ കുനിഞ്ഞിരുന്ന് നന്ദിനിയുടെ മുഖത്ത് വെള്ളം തളിക്കുകയാണ്. മറ്റാരോ ഒരു കടലാസ്സുകഷണം കൊണ്ട് വീശുന്നുമുണ്ട്. രാജാമണി ടീച്ചർ നന്ദിനിയുടെ മുഖത്തുതട്ടിക്കൊണ്ടിരിക്കുന്നു. സീമയ്ക്ക് വല്ലാത്തൊരു ഭയം തോന്നി. കുഴഞ്ഞുവീണുമരിക്കുന്ന എത്രയോ കഥാപാത്രങ്ങളുണ്ട് കഥകളിൽ ...

ഒന്നോ രണ്ടോ നിമിഷങ്ങൾക്കുശേഷം നന്ദിനി കണ്ണുതുറന്നു. ആരോ അവൾക്ക്‌കുടിക്കാനായി വെള്ളം കൊണ്ടുവന്നു. പിന്നീടവൾ വല്ലാത്തൊരു പരിഭ്രമത്തോടെ എഴുന്നേറ്റുനിന്നു. ദിവ്യ രാജാമണിടീച്ചറോട്‌ അനുവാദം ചോദിച്ച് നന്ദിനിയെയും കൊണ്ട് ക്ലാസ്സിലേക്ക് നടന്നു. സീമയും ഒപ്പം കൂടി.

"ഞാൻ കരുതി ഞാനാകും വീഴുന്നതെന്ന്, അത്രയധികം വിരസമായിരുന്നു അവരുടെ പ്രസംഗം," സീമ ഒരു ചിരിയോടെ പറഞ്ഞു.

നന്ദിനി മറുപടിയൊന്നും പറഞ്ഞില്ല. ക്ഷീണിച്ച ഒരു ചിരി ചിരിച്ചു. പിന്നീടവൾ ആദ്യം കണ്ട ബെഞ്ചിൽ കണ്ണുകളടച്ച് നീണ്ടുനിവർന്നുകിടന്നു. സീമ ദിവ്യയെ നോക്കി. അവൾ നന്ദിനിയുടെ ഒരു കൈ ചേർത്തുപിടിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ തൂവാലകൊണ്ട് മുഖവും നെറ്റിയും തുടച്ചുകൊടുക്കുന്നുമുണ്ട്. നന്ദിനി ഉറങ്ങുകയാണ്. സീമയ്ക്ക് വിശ്വസിക്കാനായില്ല. ആർക്കെങ്കിലും ഇങ്ങനെ കിടന്നുറങ്ങാനാകുമോ?

"എന്തുകൊണ്ടാവും ഇവൾ തലചുറ്റിവീണത്?" അൽപനേരത്തെ മൗനത്തിനുശേഷം ദിവ്യ ചോദിച്ചു.

"വിരസതകൊണ്ട്! അല്ലാതെന്താണ് ?" സീമ പറഞ്ഞു.

"എങ്കിലും വീട്ടിനുള്ളിലെ സുരക്ഷയെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ .."

"നീ എന്താണ് പറഞ്ഞുവരുന്നത്.."

"ഇല്ല ഒന്നുമില്ല. നന്ദിനി ഈയിടെയായി സ്കൂൾബസ്സിലിരുന്ന് ഉറങ്ങിപ്പോകുന്നതായി മറ്റുകളാസ്സുകളിലെ കുട്ടികൾ പറഞ്ഞു."

"അവൾ ഉറക്കമിളച്ചിരുന്ന് കഥയെഴുതുന്നുണ്ടാവും.."

ദിവ്യ പിന്നീടൊന്നും പറഞ്ഞില്ല. അവൾ അതീവശ്രദ്ധയോടെ നന്ദിനിയുടെ മുഖം തുടച്ചു. നെറ്റിയിലേക്കു വീണുകിടന്ന മുടിയിഴകൾ ഒതുക്കി.

"നീ എന്തിനാണ് മറ്റുകളാസ്സിലെ കുട്ടികളോട് നന്ദിനിയെ പറ്റി ചോദിക്കുന്നത്. എന്തെങ്കിലും ഉണ്ടെങ്കിൽ അവളോട് നേരിട്ടു ചോദിച്ചുകൂടെ .." സീമ ചോദിച്ചു . ദിവ്യ അല്പമൊരു പരിഭ്രമത്തോടെ സീമയെ നോക്കി.

"ഇപ്പോൾ തന്നെ, ക്ലാസ് ലീഡറായ നീ എന്തിനാണ് അസംബ്ലി ഉപേക്ഷിച്ചുവന്നത്. ഞാനും ലേഖയും കൊണ്ടുവരുമായിരുന്നില്ലേ ഇവളെ.. പിന്നെ നന്ദിനിയുടെ ഡെസ്കിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ആശംസാകാർഡുകളെകുറിച്ച് കേട്ടിട്ടുണ്ട്. അതുകൊണ്ടുചെന്നുവയ്ക്കുന്നത് നീയാണോ ?"

ദിവ്യ നന്ദിനിയുടെ കൈ വിട്ട് എഴുന്നേറ്റുനിന്നു.

നിമിഷ വാതിൽക്കൽ വന്നുനിൽക്കുന്നുണ്ട്. " ക്ലാസ് ലീഡറെ ടീച്ചർ അന്വേഷിച്ചു. സമ്മാനദാനത്തിന്റെ വിവരങ്ങൾ പറഞ്ഞുതുടങ്ങി."അവൾ പറഞ്ഞു.

ദിവ്യ തിടുക്കത്തിൽ പുറത്തേക്കുനടന്നു.

"നീയും പൊയ്ക്കോളൂ. നിന്നെ കണ്ടിട്ടില്ലെങ്കിൽ ഹിന്ദി സാഹിത്യവിഭാഗം എന്തുചെയ്യും," നിമിഷ പറഞ്ഞു "ഞാൻ നിൽക്കാം ഇവിടെ"

"ഞാനിനെന്തിനുപോകുന്നു, എനിക്കുവേണ്ട സമ്മാനങ്ങളൊന്നും." സീമ പറഞ്ഞു.

അസംബ്ലി കഴിഞ്ഞ് കുട്ടികൾ തിരിച്ചുവന്നതോടെ നന്ദിനി ഊർജ്ജസ്വലതയോടെ എഴുന്നേറ്റിരുന്നു. അവൾ ഒന്നും സംഭവിക്കാത്തഭാവത്തിൽ ലേഖയോട് തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു. ദിവ്യയ്ക്ക് അന്ന് ആദ്യമായി സാമൂഹ്യപാഠത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനായില്ല. മുറിവേറ്റപക്ഷിയെപ്പോലെയുള്ള അവളുടെ മുഖഭാവം കണ്ടപ്പോൾ സീമയ്ക്ക് ചെറിയൊരു കുറ്റബോധം തോന്നി.

ദിവ്യയെ കുറിച്ചാലോചിച്ചുകൊണ്ടാണ് അന്ന് വീട്ടിലേക്കു യാത്രചെയ്തത്. മറ്റുകുട്ടികൾ 'മൊട്ടച്ചി' എന്ന് വിളിക്കുന്ന നന്ദിനി എങ്ങനെ ദിവ്യക്കുമാത്രം മാലാഖയായി?

വീടിന്റെ വാതിൽ തുറന്നുകിടക്കുകയാണ്. അമ്മ നേരത്തേയെത്തിയോ. അത്ഭുതത്തോടെ അകത്തുചെന്നപ്പോൾ കണ്ടത് അച്ഛനെയാണ്.

"നിന്റെ കത്ത്, എന്റെ കണ്ണുതുറപ്പിച്ചു!" അച്ഛൻ പറഞ്ഞു. സീമയെ കെട്ടിപ്പിടിച്ച് മാപ്പുചോദിക്കുകയാണച്ഛൻ ..

നന്ദിനി എന്തായിരിക്കും ആ കത്തിൽ എഴുതിയത്. സീമ അത്ഭുതപ്പെട്ടു.

Saturday, July 1, 2023

കഥകളുടെ കാലം - ഒൻപത്

പന്ത്രണ്ടാം വയസ്സ്

ക്ഷണിക്കാതെ വന്ന അതിഥിയെപോലെയാണ് പന്ത്രണ്ടാം വയസ്സ് വന്നത്. നന്ദുവിനാണെങ്കിൽ 'നാലാം വയസ്സിലെ നട്ടപ്രാന്ത്' അതുവരെയും മാറിയിട്ടില്ല. അപ്പോഴാണ് ബാല്യം വിടപറയുകയാണെന്ന് ശരീരം പറഞ്ഞുതുടങ്ങിയത്. നന്ദുവിന്‌ രണ്ടോ മൂന്നോ ഇഞ്ച് പൊക്കം കൂടിയിരിക്കുന്നു. അടിയ്ക്കടി വരുന്ന ജലദോഷപ്പനികാരണം വെട്ടിച്ചെറുതാക്കിവച്ചിരുന്ന തലമുടിയാണെങ്കിൽ വാശിയോടെ വളരുകയാണ്. മെലിഞ്ഞുണങ്ങിയ ശരീരത്തിനുമുണ്ട് ചെറിയൊരുമാറ്റം.

കണ്ണാടിക്കുമുന്നിൽ നിൽക്കുമ്പോൾ കാണുന്നത് ഒരു അപരിചിതയെയാണ്, എവിടെ പോയി പ്രസന്നവദനയായ ആ ചെറുബാലിക. ചരൽ വിരിച്ച ഇടവഴികളിലൂടെ ഓടി നടന്നിരുന്നവൾ? ആ സ്ഥാനത്തിതാ സ്വപ്നം കാണുന്ന കണ്ണുകളുള്ള ഒരു പെൺകുട്ടി. നന്ദുവിന്‌ ഭയം തോന്നി.

റേഡിയോയിൽ വർഷങ്ങളായി മുഹമ്മദ് റാഫി പാടിവർണ്ണിച്ച 'ഇരുനിറക്കാരി സുന്ദരി' താൻ തന്നെയാണെന്ന് നന്ദുവിന്‌ ഇടയ്ക്കൊക്കെ തോന്നിയിരുന്നു. ഉറക്കത്തിൽ അവ്യക്തസ്വപ്നത്തിൽ പുഞ്ചിരിക്കുന്നവൾ. എന്നിട്ടോ ? തലയിണകൾ തട്ടിത്താഴെയിടുന്നവൾ. ലക്ഷ്യം എന്തെന്നറിയാതെ എങ്ങോട്ടോ നടക്കുന്നവൾ. ചിലപ്പോളൊക്കെ രാത്രിയെ പകലെന്നും പകലിനെ രാത്രിയെന്നും വിളിക്കുന്നവൾ ...

പാട്ടിലെ നായികയ്ക്ക് പ്രണയം എന്ന ഭ്രാന്താണ്. നന്ദുവിന്റെ ഭ്രാന്തിന്റെ പേരെന്താണ്?

ക്രിസ്തുമസ് പരീക്ഷകഴിഞ്ഞ്, പ്രോഗ്രസ്സ് കാർഡ് കിട്ടിയപ്പോൾ നന്ദുവിന്റെ പഠനത്തിന്റെ ഗ്രാഫ് കുത്തനെ താഴ്ന്നതുകണ്ട്‌ അച്ഛനും അമ്മയും ആവലാതിപ്പെട്ടു.

"രാവും പകലും എഴുത്തും വായനയുമാണ് , എന്നിട്ട് മലയാളത്തിനുപോലുമില്ല അൻപതിൽ നാല്പതുമാർക്ക്‌. ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും കാര്യം പറയാനുമില്ല.. ഈ എഴുതിക്കൂട്ടുന്നതിൽ കുറച്ച് ഉത്തരപ്പേപ്പറിൽ എഴുതിയിരുന്നുവെങ്കിൽ.." അമ്മ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.

മൂന്നുഭാഷകളെയും അതിരറ്റു സ്നേഹിച്ചിട്ടും ഒരിറ്റു സ്നേഹം പോലും തിരിച്ചുകിട്ടാത്തതെന്തുകൊണ്ടാണ് എന്ന് നന്ദുവിനും മനസ്സിലായിരുന്നില്ല.

"എന്തിനാണ് പാഠഭാഗത്തിലില്ലാത്ത കാര്യങ്ങൾ എഴുതിവയ്ക്കുന്നത് ?" ആത്മാർത്ഥമായ സങ്കടത്തോടെയാണ് അന്ന് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന രാജാമണി ടീച്ചർ നന്ദുവിനോട് അതു ചോദിച്ചത്? " ഓ. ഹെൻറിയുടെ സർഗാത്മകതയെ ചോദ്യം ചെയ്യാൻ നമ്മൾ ആരാണ് ? കഥയുടെ അവസാനഭാഗത്ത് സോപ്പിക്ക് ഉണ്ടായ ആത്മീയ ഉണർവ്വ് നൈമിഷികം മാത്രമാണെന്ന് നന്ദിനിക്ക് എങ്ങനെ ഇത്ര ഉറപ്പോടെ പറയാൻ കഴിയും?"

നന്ദു ഉത്തരമൊന്നും പറഞ്ഞില്ല. ഇത്തരം ആത്‌മീയ ഉണർവ്വ് , ദിവസം പ്രതി പലർക്കുമുണ്ടാവാം എന്ന് മനസ്സിൽ പറഞ്ഞു. അടച്ചിട്ട ലൈബ്രറിയുടെ വരാന്തയിൽ ഇരിക്കുമ്പോളൊക്കെ എന്നെങ്കിലും ആ വാതിൽ തുറപ്പിക്കാതെ താൻ അടങ്ങില്ല എന്ന് സീമ പറയാറുണ്ട്. എന്നാൽ നല്ലൊരു പുസ്തകം വായിക്കാൻ കിട്ടിയാൽ അവൾ അതു മറന്നുപോകും. അതുപോലെ തന്നെയാവില്ലേ ഒരുപക്ഷെ സോപ്പിയും.

"ടീച്ചർ പറഞ്ഞതൊന്നും നീ കാര്യമാക്കേണ്ട, " ഉച്ചതിരിഞ്ഞ് വായനാ ക്ലബിന്റെ മീറ്റിംഗിന് മുൻപായി നന്ദുവിന്റെ തോളത്തുതട്ടിക്കൊണ്ട് സീമ പറഞ്ഞു. "നിന്നെക്കാൾ നന്നായി മലയാളമോ ഇംഗ്ലീഷോ എഴുതാൻ കഴിയുന്ന ആരും ഈ ക്ലാസ്സിലില്ല. എട്ടാം ക്ലാസ്സിലെ മാർക്കിനൊക്കെ ജീവിതത്തിൽ എന്താണ് പ്രസക്തി?"

"അതെ, എന്നെങ്കിലും നന്ദിനി എഴുതിയ കവിതകളും കഥകളുമൊക്കെ ഈ ടീച്ചർമാർ വായിക്കാനിടയാവട്ടെ ," ദിവ്യ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

എല്ലാ വിഷയങ്ങൾക്കും അൻപതിൽ നാല്പത്തഞ്ചിലധികം മാർക്കുവാങ്ങുന്ന സീമയ്ക്കും ദിവ്യക്കും മാർക്കിന് പ്രസക്തിയില്ല എന്ന് എളുപ്പത്തിൽ പ്രസ്താവിക്കാമെന്ന് നന്ദു വിചാരിച്ചു.

അന്ന് കൂട്ടുകാരിൽ പലരും വായിച്ചപുസ്തകങ്ങളെ കുറിച്ച് പറഞ്ഞു. നന്ദുവിന്‌ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനായില്ല. "ഞാൻ വായിച്ചത് ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുളയാണ്." ഒടുവിൽ തന്റെ ഊഴം വന്നപ്പോൾ നന്ദു പറഞ്ഞുതുടങ്ങി "ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരത്തിൽ അകപ്പെട്ടിരിക്കുകയാണ് പാവം ജോനാഥൻ ഹാർക്കർ. രക്തദാഹിയായ രക്ഷസ്സാണ് തന്റെ കൂടെയുള്ളതെന്ന് പാവം ഹാർക്കർക്ക് അറിയില്ല. തരം കിട്ടിയാൽ വന്ന് ഞെക്കിപ്പിഴിഞ്ഞ് ചോരകുടിച്ചുകളയും. പക്ഷെ എന്തുകൊണ്ടോ ഹാർക്കർ രക്ഷപ്പെട്ടു. ഡ്രാക്കുള പ്രഭുവിന് പ്രിയം സ്ത്രീകളെയാണ്, ഒരു പക്ഷെ അതാകാം.. സ്ത്രീയായിരുന്നെങ്കിൽ ഹാർക്കർക്ക് രക്ഷയില്ല ..."

കുട്ടികളിൽ ആരൊക്കെയോ ചിരിച്ചു. സീമ അല്പം പരുഷമായി അവരെ നോക്കി.

"ഡ്രാക്കുള കൊട്ടാരത്തിലെന്നല്ല , ഒരിടത്തും രക്ഷയില്ല.. " നന്ദു കൂട്ടിച്ചേർത്തു.

"വിശ്വവിഖ്യാതമായ ഒരു കൃതിയിൽ നിന്ന് നീ ഇതാണോ വായിച്ചെടുത്തത് ?" സീമ ചോദിച്ചു.

"അതെ, ഡ്രാക്കുളയുടെ കയ്യിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ സ്ത്രീകൾക്ക് അസാമാന്യ ഭാഗ്യം വേണം. ബുദ്ധിയും. മിനാ ബുദ്ധിമതിയാണ്. തന്റെ ആരാധകരുടെ എണ്ണം പറഞ്ഞു സന്തോഷിക്കുന്ന ലൂസിയോ , ഒരു സുന്ദരിവിഡ്ഢിയും..."

"സുന്ദരവിഡ്ഢി എന്നല്ലേ പ്രയോഗം ," ലേഖ ചോദിച്ചു.

"സുന്ദരിയായ വിഡ്ഢി, അതാണ് ഞാനുദ്ദേശിച്ചത്.."

"മതി, നിർത്ത് ," സീമ പറഞ്ഞു. "ഇത് നിന്റെ ടോർച്ച് ലൈറ്റ് കഥയല്ല, ഒന്നുകൂടി വായിക്ക്, എന്നിട്ട് സംസാരിക്കാം.."

നന്ദു പിന്നീടൊന്നും മിണ്ടിയില്ല. ലേഖ ഓ.എൻ.വി കുറുപ്പിന്റെ ഭൂമിയ്‌ക്കൊരു ചരമഗീതം എന്ന കവിതയെ കുറിച്ച് പറയാൻ തുടങ്ങി. നന്ദു തന്റെ കയ്യിലിരുന്ന നോട്ട് പുസ്തകം തുറന്ന് തന്റെ 'ടോർച്ച് ലൈറ്റ് കഥ' തുടർന്നെഴുതി.

'മുകളിലത്തെ നിലയിൽ ചെറിയൊരു ഇടനാഴിയുണ്ട്. തന്റെ ടോർച്ച് ലൈറ്റ് തെളിച്ച വെളിച്ചത്തിൽ മാളവികയ്ക്ക് ഇടനാഴിയുടെ മറുവശത്തുള്ള മുറി വ്യക്തമായി കാണാം. അവൾ ഇടറിയ കാൽവയ്പുകളോടെ മുറിയ്ക്കുള്ളിൽ പ്രവേശിച്ചു ചില്ലുജാലകങ്ങളാണ് ആ മുറിയിലുള്ളത്. അവ തുറക്കാനാകാത്തവിധത്തിൽ അടച്ചിട്ടിരിക്കുകയാണെങ്കിലും അകത്ത് സൂര്യപ്രകാശമുണ്ട്. മാളവിക തിരിഞ്ഞുനോക്കി. കൂട്ടത്തോടെ കോണിപ്പടികൾ കയറുകയാണ് നിഴലുകൾ . അവൾ ടോർച്ച് ലൈറ്റ് അവയ്ക്കുനേരെ തെളിച്ചു . അവ കൈകൾകൊണ്ട് മുഖംപൊത്തി. കോണിപ്പടിയിലിരുന്നു. മാളവിക മുറിയുടെ വാതിൽ അടച്ചുസാക്ഷയിട്ടു.

ജനാലയ്ക്കുസമീപത്തായി, പൊടിപിടിച്ച ഒരു തറയിലിരുന്ന്, മാളവിക തന്റെ അവസ്ഥ അവഗ്രഥനം ചെയ്തു.

നിഴലുകൾക്ക് വെളിച്ചം ഭയമാണ്. മുറിയിൽ സൂര്യപ്രകാശമുണ്ട് അതിനാൽ അവയ്ക്ക് മുറിക്കുള്ളിൽ വരാനാകില്ല. അവൾ ടോർച്ച ലൈറ്റ് അണച്ചു. ആ വെളിച്ചം കാത്തുവയ്ക്കേണ്ടതുണ്ട് . രാത്രിയിൽ അതുമാത്രമാവും അവളെ സംരക്ഷിക്കുക.

ചില്ലുജാലകം ഭാരമുള്ള ഒരു വസ്തുകൊണ്ടു ഇടിച്ചുപൊട്ടിക്കാവുന്നതാണ്. പക്ഷെ ഈ മുറിക്കുള്ളിൽ ആ വിധത്തിലുള്ള ഒന്നുമില്ല. ഒരു പൊട്ടിയ കസേര പോലുമില്ല. മാളവികയുടെ കയ്യിൽ ആകെ ഉള്ളത് തുണിസഞ്ചിയും പൊതിച്ചോറുമാണ്. അവ കൊണ്ട് ചില്ല്‌ പൊട്ടിക്കാനാവില്ല. പിന്നീടുള്ളത് ടോർച്ചാണ്. അതുകൊണ്ടടിച്ചാൽ ചില്ലുജാലകം തകർന്നേക്കാം. ഒരുപക്ഷെ തകരുന്നത് ടോർച്ച് ആണെങ്കിലോ? അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല.

സൂര്യാസ്തമയം വരെ താൻ സുരക്ഷിതയാണെന്ന് മാളവിക സ്വയം പറഞ്ഞു. അതിനുള്ളിൽ എന്തെങ്കിലും ഒരുപായം കണ്ടെത്തണം. '

എങ്ങനെയാണ് മാളവികയെ രക്ഷപ്പെടുത്തുക. അന്ന് ഉച്ചയ്‌ക്കുശേഷമുള്ള ക്‌ളാസ്സുകളിലെല്ലാം നന്ദു ചിന്തിച്ചത് അതാണ്. കണക്കുപിരീഡിൽ അവൾ അതിനുള്ള സമവാക്യങ്ങൾ എഴുതി. ഭൂമിശാസ്ത്രത്തിൽ അതിനായി മാപ്പുകൾ വരച്ചു. ഒരുപായവും കണ്ടെത്താനായില്ല.

രാത്രി, മറ്റുള്ളവരിൽ നിന്നുമാറി, അത്താഴമേശയിലെ തന്റെ പതിവു മൂലയിലിരുന്ന്, മൂന്നുവിരലുകൾ മാത്രമുപയോഗിച്ച് ചപ്പാത്തി നുറുക്കി കഷണങ്ങളാക്കിയപ്പോളും അവൾ അതുമാത്രമാണ് ചിന്തിച്ചത്. അച്ഛനുമമ്മയും പ്രോഗ്രസ്സ് കാർഡിനെ കുറിച്ച് വീണ്ടും പറഞ്ഞു. എന്തുകൊണ്ട് നന്ദു അവളുടെ സഹോദരനെ കണ്ടുപഠിക്കുന്നില്ല! അവൾ തന്റെ പാത്രത്തിൽ നിന്ന് മുഖം പൊക്കി നോക്കിയില്ല.

കുറഞ്ഞസമയം കൊണ്ട് സഹപാഠികളുടെ കണ്ണിലുണ്ണിയായ നന്ദിനി അല്ല വീട്ടിൽ അവൾ. ആരോടും സംസാരിക്കാറേയില്ല. തന്റെ മുറിയുടെ സുരക്ഷിതത്വത്തിലേക്ക് വലിയാനാണ് അവൾ ഓരോ നിമിഷവും ആഗ്രഹിച്ചിരുന്നത്. മുറിക്കുള്ളിലാകുമ്പോൾ അവൾക്കു തന്റെ ഭാവനാലോകത്ത് ഒരല്ലലുമില്ലാതെ വിരാജിക്കാം.

അന്നും ഒരുവിധം ഗൃഹപാഠം ചെയ്തെന്നുവരുത്തിയശേഷം അവൾ വീണ്ടും തന്റെ എഴുത്തുപുസ്തകം പുറത്തെടുത്തു.

'സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്. സ്‌കൂളിൽ ഹാജർ വിളി കഴിഞ്ഞുകാണണം. അതോ ഉച്ചഭക്ഷണത്തിനുള്ള സമയമാകാറായോ ? മാളവികയ്ക്ക് വിശപ്പുതോന്നി. പക്ഷെ ആകെയുള്ളത് ഒരു ചെറിയപൊതിയാണ്. ഭക്ഷണവും സംരക്ഷിക്കേണ്ടതുണ്ട്. അവൾ വെയിലിന്റെ കാഠിന്യം കൊണ്ട് സമയം മനസ്സിലാക്കാൻ ശ്രമിച്ചു. കത്തുന്ന വെയിലാണ്. ഉച്ചയോടടുത്തുകാണണം.

അപ്പോഴാണ് അവൾ മുറിയുടെ മറ്റേ മൂലയിൽ ഒരു മെഴുകുതിരിയുടെ അവശിഷ്ടം പോലെ ഏതാനും ഉറഞ്ഞ മെഴുകുത്തുള്ളികൾ കണ്ടത്. അതിനു സമീപത്തായി ഒരു കടലാസ്സു കഷണവും.

'എത്ര ദിവസങ്ങളായി ഞാൻ ഈ വിചിത്രലോകത്ത് അകപ്പെട്ടിട്ട്. ' മാളവിക വായിച്ചുതുടങ്ങി. ' ഇനിയുള്ളത് ഏതാനും മണിക്കൂറുകൾ മാത്രം. അതിനുള്ളിൽ ഈ ചെറിയ വെളിച്ചം ഇല്ലാതെയാകും . ഈ അടഞ്ഞമുറിക്കുള്ളിൽ എവിടെ നിന്നാണ് കാറ്റുവരുന്നത് എന്നറിയില്ല. തീജ്വാല വല്ലാതെ ഉലയുന്നുണ്ട് . അടച്ചിട്ട വാതിലിനു വെളിയിൽ കാത്തുനിൽക്കുകയാണ് പേടിപ്പെടുത്തുന്ന നിഴലുകൾ. ഏതു നിമിഷവും അവ വാതിന്റെ അടിയിലെ ചെറിയ വിടവിലൂടെ ഊർന്നിറങ്ങാം. അതിനു ശേഷം എന്തെന്നറിയില്ല. കാത്തിരുന്ന് കാണുകതന്നെ - ഡെട്രീഷ്യ '

മാളവിക ഭയം കൊണ്ട് വിറച്ചു. തനിക്കുമുൻപ് മറ്റൊരാൾ ഈ മുറിയിൽ അഭയം തേടിയിട്ടുണ്ട്.'

നന്ദു എഴുത്തുനിർത്തി ചുറ്റും നോക്കി. നന്ദുവിനും ഭയം തോന്നി. മുറിക്കുള്ളിൽ വെളിച്ചമുള്ളിടത്തോളം ഒരു നിഴലിനെയും പേടിക്കേണ്ടതില്ല അവൾ സ്വയം പറഞ്ഞു.

ഡെട്രീഷ്യ - ആ പേരിന് ഒരു അപാകതയുണ്ടോ. പട്രീഷ , മെലിസ്സ എന്നെല്ലാം പേരുകളുണ്ട്. ഡെട്രീഷ്യ എന്ന ഒരു പേര് ഒരിടത്തും ഉണ്ടാകില്ല . ഒരുപക്ഷെ അതാകും സീമ ആദ്യം പറയുന്നത്.

ഉറങ്ങാൻ സമയമായി എന്ന് അമ്മ മുറിയ്ക്കുപുറത്തുനിന്നു ഉറക്കെ പറഞ്ഞു. നന്ദു മനസില്ലാമനസോടെ ലൈറ്റണച്ച് കിടന്നു. മുറിയിൽ ഇരുട്ടായി. പേടിപ്പെടുത്തുന്ന ഇരുട്ട്.

നന്ദു തലയിണയുടെ അടിയിൽ നിന്നും വിറയ്ക്കുന്ന കൈവിരലുകൾ കൊണ്ട് ടോർച്ച് ലൈറ്റ് പുറത്തെടുത്ത് ബട്ടണിൽ ഞെക്കി. ആ ചെറിയ പ്രകാശസ്‌തൂപം അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം നൽകി. അവൾ ടോർച്ച് ലൈറ്റ് ഒരായുധം പോലെ വീശി തന്റെ ഭയങ്ങളോട് യുദ്ധം ചെയ്തു.