Tuesday, November 21, 2023

അതിഗൂഢമെന്നെപ്പൊതിയും നിശബ്ദതേ എന്നുനീ ഇമ്പമായെൻ പേർ വിളിച്ചിടും. എന്നു വന്നെന്നോടു ചൊല്ലിടും, നിനവിലും നേരിന്റെ നോവാലൊളിപ്പിച്ചതൊക്കെയും.

Friday, November 10, 2023

കഥകളുടെ കാലം - പതിനാല്

ഭീരുക്കളുടെ ലോകം

ശനിയാഴ്ച്ചദിവസം അമ്മ ഓഫീസിലേക്കുപോകാനായി തയ്യാറായി വന്നിട്ടും, സീമ പഠനമേശയ്ക്കരികിൽനിന്ന് എഴുനേറ്റിരുന്നില്ല.

"എനിയ്ക്ക് ചെറിയൊരു തലവേദന, പിന്നെ തിങ്കളാഴ്ച കണക്കുപരീക്ഷയാണ്, പഠിക്കാനുമുണ്ട് ധാരാളം," അമ്മയുടെ ചോദ്യഭാവത്തിലുള്ള നോട്ടം തന്റെമേൽ പതിയുന്നതറിഞ്ഞുകൊണ്ട് സീമ പറഞ്ഞു.

"പുസ്തകങ്ങൾ എടുത്താൽ പോരെ, അവിടെയിരുന്നും പഠിക്കാമല്ലോ.." അമ്മയുടെ ശബ്ദത്തിൽ പരിഭ്രാന്തിയുണ്ടായിരുന്നു.

"പക്ഷെ തലവേദന.. വെയിലുകൊണ്ടാൽ കൂടിയാലോ? തിങ്കളാഴ്ച്ച പരീക്ഷ യുണ്ട്, അതുകൊണ്ടാണ്. അച്ഛൻ എന്തായാലും ഉച്ചയോടെ വരുമല്ലോ. അതുവരെയല്ലേ ഞാൻ ഒറ്റയ്ക്കുള്ളൂ.."

അമ്മ കുറച്ചുനേരം കൂടി എന്തുചെയ്യണം എന്നറിയാതെ സീമയെ തുറിച്ചുനോക്കിക്കൊണ്ട് നിന്നു.

"ബസ്സിനു സമയമാകുന്നു.." സീമ ഓർമ്മിപ്പിച്ചു.

ഒടുവിൽ അമ്മ കുടയും ബാഗും ചോറുപാത്രവുമായി തിരക്കിട്ട് പടികളിറങ്ങി. തന്റെ വീടുൾപ്പെടുന്ന കെട്ടിടത്തിനുമുന്നിലുള്ള വഴികളിലൂടെ നടന്ന് മതിലിനപ്പുറത്ത് അമ്മ അപ്രത്യക്ഷയാകുന്നതുവരെ സീമ ജനലിലൂടെ നോക്കി നിന്നു. അവൾക്ക് വല്ലാത്തൊരു കുറ്റബോധം തോന്നി. ആദ്യമായാണ് അമ്മയോടൊരു നുണ പറയുന്നത്. ഇനിയിതാവർത്തിക്കില്ല എന്ന് അവൾ സ്വയം പറഞ്ഞു. പക്ഷെ അത് സാധ്യമാണോ. ശനിയാഴ്ചകളിൽ അല്ലാതെ അഭിലാഷിനോട് കുറച്ചുസമയം ഒറ്റയ്ക്ക് സംസാരിക്കാൻ അവസരം കിട്ടുന്നതെന്നാണ്?

പുതിയ സൗഹൃദം തന്നിൽ വരുത്തിയ മാറ്റങ്ങൾ സീമയും അറിഞ്ഞുതുടങ്ങിയിരുന്നു. ബസ്‌സ്റ്റോപ്പിലും ബസ്സിലും വീടിനുമുന്നിലുള്ള വഴികളിലും വച്ച് അഭിലാഷുമായി സംസാരിക്കുമ്പോൾ ഭയവും ആവേശവും ചേർന്ന ഒരു വികാരമാണ് അവൾക്കുതോന്നിയിരുന്നത്. തന്നെക്കാൾ മൂന്നോ നാലോ വയസ്സുകൂടുതലുള്ള ഒരു ആൺകുട്ടിയുമായി, ദൈനംദിനജീവിതത്തിലെ ഏറ്റവും നിസ്സാരവും ബാലിശവുമായ കാര്യങ്ങൾപോലും പങ്കിടുന്നതിൽ ഇത്രയും രസമുണ്ടാകുമെന്ന് ആരറിഞ്ഞു ? അസൂയാലുക്കളായ അഭ്യുദയകാംക്ഷികൾ പറഞ്ഞ്, അമ്മ എല്ലാം അറിയുകയാണെങ്കിൽ എന്താകുമെന്ന് ചിന്തിക്കാതെയല്ല. പക്ഷെ അവളുടെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സാഹസികത ഉണർന്നു കഴിഞ്ഞിരുന്നു.

സമയം പത്തുമണി കഴിഞ്ഞതേയുള്ളൂ. സീമ കുറച്ചുനേരം പാഠപുസ്തകങ്ങൾ മറിച്ചുനോക്കി. പിന്നീട് നന്ദിനിയെഴുതിയ നാടകത്തിന്റെ ആദ്യരംഗങ്ങൾ ഒന്നുകൂടി വായിച്ചു.

പത്താംക്ലാസ്സുകഴിഞ്ഞ് നഗരത്തിലെ കോളേജിൽ പഠിക്കാനെത്തിയ ദേവി തന്റെ പുതിയലോകവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. തന്റെ നീണ്ടതലമുടി ഏറ്റവും വലിയ ഭാരമാണെന്ന് അവൾക്കുതോന്നുന്നു. തൻറെ നീണ്ട പാവാടകളെ അവൾ വെറുത്തുതുടങ്ങിയിരുന്നു. ക്രമേണ അവളുടെ രൂപത്തിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുന്നു. അതു ശ്രദ്ധിച്ച ടീച്ചർ അവളെ ആൾക്കൂട്ടത്തിൽ സ്വയം നഷ്ടപ്പെടരുതെന്ന് ഉപദേശിക്കുന്നു. ദേവി മിണ്ടാതെ കേട്ടുനിൽക്കുകയല്ല, മറിച്ച് തന്റെ ഭാഗം വിശദീകരിക്കുകയാണ്.

'കുട്ടിക്കാലം മുതൽ അച്ഛനും അമ്മയും സമൂഹവും വരച്ചിട്ട വരകളിലൂടെയാണ് ഞാൻ നടന്നത്. മുടിനീട്ടിവളർത്തണമെന്നും കാൽവണ്ണ മറയുന്ന പാവാടകൾ ധരിയ്ക്കണമെന്നും തീരുമാനിച്ചത് അമ്മയാണ്. ഞാനല്ല. ഏതു കോളേജിൽ ഏതുവിഷയം പഠിക്കണമെന്നു തീരുമാനിച്ചത് അച്ഛനാണ്, ഞാനല്ല. ഈ ലോകം, പുഴകളും പൂമ്പാറ്റകളുമുള്ള ഈ ലോകം, മഴയും മൺപാതകളുമുള്ള ഈ ലോകം എന്റേതുകൂടെയല്ലേ.. എന്റെ വഴികളിലുള്ള ചതിക്കുഴികളെ തിരിച്ചറിയേണ്ടത് ഞാൻ തന്നെയല്ലേ...'

സീമ വായനനിർത്തി അൽപനേരം തലയിൽ കൈവച്ചിരുന്നു.

പുഴയും പൂമ്പാറ്റകളും .. മഴയും മൺപാതകളും..

ഇത്തരം വാക്കുകളൊന്നും ഉപയോഗിക്കരുതെന്ന് നന്ദിനിയോട് പറഞ്ഞിരുന്നതാണ്. തീപ്പൊരികളാണ് വേണ്ടത്.. തീപ്പൊരികൾ!

എന്താണ് തിരുത്തി എഴുതേണ്ടത്? കഴിഞ്ഞ ദിവസം തന്റെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനായി അഭിലാഷ് തയ്യാറാക്കിയ പ്രസംഗം സീമ വായിച്ചിരുന്നു. ഭീരുക്കൾ വെറുക്കപ്പെടേണ്ടവരാണ് അതുകൊണ്ട് ഭീരുവാകരുത് എന്നൊക്കെ അതിലുണ്ടായിരുന്നു. അതെടുത്ത് ഇവിടെ പ്രയോഗിച്ചാലോ? നന്ദിനി എന്തുപറയും? ഇത്രയധികം പുസ്തകങ്ങൾ വായിച്ചിട്ടും തനിക്ക് സ്വന്തമായി ആശയങ്ങളൊന്നുമില്ലല്ലോ എന്നോർത്തപ്പോൾ സീമയ്ക്ക് ചിരിവന്നു.

മേശപ്പുറത്തിരുന്ന അലാറം ക്ലോക്ക് സമയം പത്തര കഴിഞ്ഞെന്നു സീമയെ ഓർമ്മിപ്പിച്ചു. സീമ വീണ്ടും ജനലിലൂടെ പുറത്തേക്കുനോക്കി.കളിസ്ഥലത്ത് കുട്ടികൾ കളിക്കുന്നുണ്ട്. വീടിനുമുൻപിലുള്ള വഴികൾ ഒഴിഞ്ഞുകിടക്കുന്നു. ഓഫീസിലേക്ക് പോകുന്നവർ ഇതിനകം തന്നെ പോയിരിക്കണം. ചെറിയ മഴച്ചാറലുണ്ട്. അതുവകവയ്ക്കാതെ സീമ പതുക്കെ പുറത്തേക്കിറങ്ങി.

കളിസ്ഥലം വലംവച്ച് നടന്ന്, മതിലിനരികിലുള്ള ആൽമരത്തിനുപുറകിൽ അഭിലാഷിനെയും കാത്തുനിന്നുതുടങ്ങിയപ്പോൾ സീമയ്ക്ക് പരിചിതമായ ആ ഭയം വീണ്ടും അനുഭവപ്പെട്ടുതുടങ്ങി. ഏതെങ്കിലും ഒരു കെട്ടിടത്തിന്റെ ജനാലയിലൂടെ ആരെങ്കിലും തന്നെ കാണുന്നുണ്ടാവില്ലേ.. ആരെങ്കിലും അമ്മയോടുപറഞ്ഞാൽ എന്താകും സ്ഥിതി? എന്നാൽ കളിസ്ഥലത്തുനിന്ന് അഭിലാഷ് വന്നുകഴിഞ്ഞപ്പോൾ അത്തരം ആകുലതകളെല്ലാം മാഞ്ഞുപോയി.

"എവിടെയായിരുന്നു? അമ്മ ഓഫീസിൽ പോയിട്ട് ഒരുമണിക്കൂറോളമായല്ലോ?" അവൻ ചെറിയൊരു പരിഭവത്തോടെ ചോദിച്ചു.

"'അമ്മ മാത്രം പോയാൽ മതിയാവില്ലല്ലോ, ഓഫീസിൽ പോകുന്നവരുടെ തിരക്കുകഴിയട്ടെ എന്നുകരുതി. പിന്നെ സ്‌കൂളിലേക്ക് ചിലതു തയ്യാറാക്കാൻ ഉണ്ടായിരുന്നു." സീമ പറഞ്ഞു.

"ഇങ്ങനെ ഏതുനേരവും പഠിച്ചാൽ തലപൊട്ടില്ലേ.." അഭിലാഷ് ചിരിച്ചുകൊണ്ട് സീമയുടെ കൈ തന്റെ കയ്യിലെടുത്തു. വിരലുകളിൽ കുരുങ്ങുന്ന വിരലുകൾ. തന്റെ കൈകൾ മഞ്ഞുപോലെ തണുത്തതായി സീമയ്ക്ക് തോന്നി.

"പഠിക്കുകയായിരുന്നില്ല, ഞങ്ങൾ സ്‌കൂളിൽ ഒരു നാടകമവതരിപ്പിക്കുന്നുണ്ട്, അതാണ്."

"നാടകമോ? കൊള്ളാം..നായിക നീ തന്നെ ആയിരിക്കും അല്ലേ?"

"ഞാനല്ല, ഞാൻ അഭിനയിക്കുന്നേയില്ല!"

"നിന്നെപ്പോലെ ഒരു സുന്ദരി നാടകത്തിൽ നായികയായില്ല എന്നോ?" അഭിലാഷ് അത്ഭുതത്തോടെ സീമയെ നോക്കി. "ആരാണ് നായികയെ തിരഞ്ഞെടുത്തത്, ഇത്രയും നല്ലൊരാൾ ഉണ്ടായിരുന്നിട്ടും ആരാണ് മറ്റൊരാളെ നായികയാക്കിയത്?"

"ഞാൻ തന്നെ," സീമ അഭിമാനത്തോടെ പറഞ്ഞു. "ഞാനാണ് നാടകം സംവിധാനം ചെയ്യുന്നത്."

"സംവിധാനമോ? നീയോ?" അഭിലാഷ് ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു. " അതൊക്കെ കാണാൻ ഭംഗിയില്ലാത്ത ആളുകൾ ചെയ്യുന്നതല്ലേ.."

സീമയ്ക്ക് അപ്പോൾ എന്തുകൊണ്ടോ കലശലായ അസ്വസ്ഥത തോന്നി. അവളുടെ കൈവിരലുകളിൽ ഉറഞ്ഞുകൂടിയ തണുപ്പ് അസഹ്യമായി. അവൾ പതുക്കെ പതുക്കെ തന്റെ വിരലുകൾ ഓരോന്നായി വേർപെടുത്തി, അഭിലാഷിൽ നിന്നും അല്പം മാറി നിന്നു. താൻ ഒരു ഭീരുവാണെന്ന് അവൾ സ്വയം പറഞ്ഞു.

തിങ്കളാഴ്ച്ച രാവിലെ സ്‌കൂളിലെത്തിയപ്പോൾതന്നെ, സീമ നാടകത്തിന്റെ തിരുത്തേണ്ട ഭാഗത്തെക്കുറിച്ചു സംസാരിക്കാനായി നന്ദിനിയുടെ അടുത്തെത്തി. തന്റെ ഡെസ്കിൽ നിമിഷയുടെ അടുത്തിരിക്കുകയാണ് നന്ദിനി. ആരോ വരച്ച ഒരു ചിത്രമുണ്ട് അവളുടെ കയ്യിൽ.

"ഇത്തവണ ചിത്രമാണ്, ഇനി ഞാനിതു കണ്ടുപിടിക്കും.." നിമിഷ പറയുകയാണ്.

സീമയും നോക്കി. മേശപ്പുറത്തു കത്തിച്ചുവെച്ച മെഴുകുതിരികളെ നോക്കി കരയുന്ന പെൺകുട്ടിയുടെ ചിത്രം.

"ചിത്രം മാത്രമല്ല!" നന്ദിനി കടലാസിന്റെ മറുപുറം കാണിച്ചു. ചെരിഞ്ഞ കൈപ്പടയിലെഴുതിയ വരികൾ.

'ഹൃദയം തകർന്നേക്കാം, പക്ഷെ തകർന്നവരും ജീവിക്കണമല്ലോ..'

"ലോർഡ് ബൈറൺന്റെ വരികളാണ്.." സീമ ആലോചിക്കാതെ പറഞ്ഞുപോയി.

"ഇനി എളുപ്പമായി," നിമിഷ പറഞ്ഞു. "നമ്മുടെ ക്ലാസ്സിൽ നന്നായി വരയ്ക്കുന്നവർ ആരൊക്കെയാണ് , പിന്നെ കവിതയും കഥയുമൊക്കെ വായിക്കുന്നവർ ആരൊക്കെയാണ്, ഈ രണ്ടു സെറ്റുകളുടെയും ഇന്റർസെക്ഷൻ എടുത്താൽ അതിൽ എത്രപേർ വരും?"

നിമിഷ ചോദ്യഭാവത്തിൽ നന്ദിനിയുടെയും സീമയുടെയും മുഖത്തുനോക്കി. നന്ദിനിയുടെ മുഖത്ത് ആശ്ചര്യവും അതോടൊപ്പം ഭയവും പരക്കുകയാണ്. വിഷയം മാറ്റുന്നതാകും നല്ലതെന്ന് സീമയ്ക്ക് തോന്നി.

"നമ്മുടെ നാടകം, എനിക്കു ചില സംഭാഷണങ്ങൾ ഇഷ്ടപ്പെട്ടില്ല, നമുക്കൊന്നുനോക്കിയാലോ.." സീമ നന്ദിനിയുടെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു.

കണക്കുപരീക്ഷ എങ്ങനെയോ എഴുതിത്തീർത്ത ശേഷം ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ സ്‌കൂളിന്റെ പിൻ ഭാഗത്തുള്ള കളിസ്ഥലത്ത് നാടകപരിശീലനം തുടങ്ങുകയായി.

മടക്കികെട്ടിവച്ചിരുന്ന നീണ്ട തലമുടി അഴിച്ചിട്ട്, ദിവ്യ തന്റെ കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ ആവാഹിച്ചെടുക്കാൻ തയ്യാറായി. ആരോ കൊടുത്ത ഒരു ഷാൾ പാവാടയ്ക്കും ഷർട്ടിനും മീതെയായി കെട്ടി ലേഖ ടീച്ചറായി.

'ഈ ലോകം എന്റേതുകൂടെയാണ്...," ദിവ്യയുടെ ശബ്ദത്തിൽ ഇടർച്ചയുണ്ടായിരുന്നു. "എന്റെ വഴികളിൽ ചേറും ചെളിയുമുണ്ടായിരിക്കട്ടെ, പക്ഷെ ഞാൻ തളരില്ല. കാരണം എനിക്കറിയാം, ഇന്നല്ലെങ്കിൽ നാളെ ഞാൻ തേടുന്നത് ഞാൻ കണ്ടെത്തുക തന്നെ ചെയ്യും."

സീമ നന്ദിനിയെ നോക്കി. നന്ദിനിയുടെ മുഖത്ത് അപ്പോഴും ഭയമുണ്ട്. അവൾ കയ്യിൽ മുറുക്കെ പിടിച്ചിരുന്ന കടലാസുകൾ പോലും വിറയ്ക്കുന്നുണ്ടായിരുന്നു.സംവിധായികയുടെ ഗൗരവത്തോടെ, ആ രംഗം വീണ്ടും മാറ്റിയെഴുതേണ്ടതുണ്ടെന്ന് സീമ പ്രഖ്യാപിച്ചു.