Friday, May 26, 2023

കഥകളുടെ കാലം - ആറ്

മൺപാതകൾ

"ശരത്ക്കാലമാണ്, സോപ്പിയുടെ കീറിപ്പറഞ്ഞക്കുപ്പായത്തിലൂടെ തണുപ്പ് കയറിത്തുടങ്ങിയിരിക്കുകയാണ്. ദരിദ്രനും ഭവനരഹിതനുമായ സോപ്പി ഹേമന്തം എങ്ങനെ കഴിച്ചുകൂട്ടാനാണ്. ഇത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ ന്യൂ യോർക്ക് ആണെന്ന് ഓർക്കണം. നിങ്ങൾക്ക് ഇന്നറിയാവുന്ന സമ്പന്ന നഗരമല്ലത്. സോപ്പിയെ പോലെ നിരാലംബരായ അനേകം മനുഷ്യരുണ്ടവിടെ .."

ഓ. ഹെൻറിയുടെ The cop and the anthem എന്ന പ്രസിദ്ധമായ ചെറുകഥയിൽ നിന്നുള്ള പാഠഭാഗമാണ് രാധാമണി ടീച്ചർ ക്ലാസ്സിൽ വായിച്ചു കൊണ്ടിരിക്കുന്നത്. സീമ തുറന്നുവച്ച പുസ്തകത്തിലേക്കും ടീച്ചറുടെ മുഖത്തേക്കും മാറി മാറി നോക്കി. മുൻപേ വായിച്ചിട്ടുണ്ട് ഈ കഥ, ഓ. ഹെൻറിയുടെ മറ്റു ചില കഥകളിലെപോലെ അടിസ്ഥാനസൗകര്യങ്ങൾപോലും നിഷേധിക്കപ്പെട്ട മനുഷ്യരുടെ മനോവീചികൾ ആണ് ഇതിലേയും ഇതിവൃത്തം. ഇനി ടീച്ചറുടെ വ്യാഖ്യാനം അറിയണം. പുതിയ ഒരു പുസ്തകമോ കഥയോ വായിക്കുമ്പോൾ ഈയിടെയായി സീമ ആലോചിക്കാറുള്ളത് അതാണ്, അതേ പുസ്തകം വായിക്കുന്ന വേറൊരാൾ എങ്ങനെയാകും ആ കഥ വ്യാഖ്യാനിക്കുന്നത് എന്ന്. ഒരേ വാചകങ്ങളിൽ നിന്ന് മറ്റൊരാൾ മറ്റൊരർത്ഥം കണ്ടെത്തുമോ.

ക്ലാസ്സിൽ വായനാക്ലബ് തുടങ്ങിയതിനുശേഷം ഈ ജിജ്ഞാസ കൂടുതലാണ്. ഉദാഹരണത്തിന് ഹക്കിൾബറി ഫിന്നിന്റെ സാഹസങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കയിലെ അടിമത്തം നിലനിന്നിരുന്ന സംസ്ഥാനങ്ങളിലെ സാമൂഹികാവസ്ഥയുടെ പകർപ്പായാണ് സീമ കണ്ടത്. എന്നാൽ നന്ദിനിയ്ക്ക് അതിൽ മിസ്സിസ്സിപ്പിനദിയിലൂടെയുള്ള ഉദ്യോഗജനകമായ ഒരു യാത്ര എന്നതിലുപരി എന്തെങ്കിലും കാണാനായോ എന്ന് സംശയമാണ്. ആ പുസ്തകം വായിച്ചപ്പോൾ നന്ദിനിയ്ക്ക് മിസിസിപ്പി നദിയുടെ ഓളങ്ങളിലൂടെ താൻ ഒഴുകുന്നതായി തോന്നിയത്രേ.. പങ്കായം ജലത്തിന്റെ ഉപരിതലത്തിൽ വന്നടിയ്ക്കുന്ന ശബ്ദവും കാറ്റിൻറെ ശീൽക്കാരവും കേൾക്കാനായത്രേ.. മറ്റുള്ളവർക്ക് എന്താണ് പറയാനുള്ളത് എന്ന് കാത്തിരുന്നുകാണണം.

തൽകാലം പതിനഞ്ചുപുസ്തകങ്ങളാണ് ക്ലബ്ബിലെത്തിയത്. അതിൽ ആറെണ്ണം സീമയുടേതാണ്, ബാക്കി നന്ദിനിയുടേതും ദിവ്യയുടേതും. അഗതാക്രിസ്റ്റിയുടെ അപസർപ്പകനോവലുകളുടെ തർജ്ജമകളാണ് നാലെണ്ണം. അവയ്ക്കാണ് ആവശ്യക്കാർ കൂടുതലായി ഉള്ളത്.

രാധാമണി ടീച്ചർ കഥ തുടരുകയാണ്, ജയിലിൽ മഞ്ഞുകാലം കഴിച്ചുകൂട്ടാനുള്ള മോഹവുമായി, സോപ്പി പലതവണ നിയമം ലംഘിക്കുന്നു. പക്ഷെ ഓരോ തവണയും നിയമപാലകർ സോപ്പിയെ നിരാശപ്പെടുത്തുകയാണ്...

ഒടുവിൽ ഉച്ചഭക്ഷണത്തിനുള്ള മണി മുഴങ്ങി.
"ബാക്കി നാളെ..," ടീച്ചർ പറഞ്ഞു..

ഉച്ചഭക്ഷണത്തിനുശേഷം സീമ, വായനാക്ലബ്ബിന്റെ വിവരങ്ങൾ എഴുതിയ പുസ്തകം തുറന്നുവച്ചു. പുസ്തകങ്ങൾ തിരിച്ചുതന്നവരിൽ നിന്നും അതുവാങ്ങി ലിസ്റ്റുനോക്കി മറ്റുള്ളവർക്ക് നൽകി. രണ്ടു മൂന്നുദിവസത്തിൽ കൂടുതൽ പുസ്തകങ്ങൾ കൈവശം വയ്ക്കാൻ ആർക്കും അധികാരമില്ല. മൂന്നുദിവസത്തിനകം ഒരു പുസ്തകം വായിക്കുവാൻ കഴിയുന്നവർ മാത്രം ക്ലബ്ബിൽ അംഗങ്ങളായാൽ മതി എന്നു നിർദ്ദേശിച്ചത് സീമതന്നെയാണ്. വായിച്ചുകഴിഞ്ഞ പുസ്തകങ്ങളെക്കുറിച്ച് ഓരോരുത്തരോടും ചോദിക്കാനും അവൾ മറന്നില്ല. അപസർപ്പകനോവലുകൾക്കും കുട്ടിക്കഥകൾക്കും പ്രണയകഥകൾക്കും ഉപരിയായ ഒരു വായന എത്ര പേരിലേക്ക് പകർത്താനാകും, അതാണ് അവൾക്ക് അറിയേണ്ടിയിരുന്നത്.

വായിച്ചപുസ്തകങ്ങളെക്കുറിച്ച് കൂടുതലായി സംസാരിക്കുവാനും സംശയങ്ങൾ ചോദിക്കുവാനും താല്പര്യമുള്ള കുട്ടികൾ എന്നും ക്ലാസ്സിനുമുന്നിലുള്ള വരാന്തയിൽ ഒത്തുകൂടിയിരുന്നു.

"നൈൽ നദിയിലെ മരണം, ഞാൻ കരുതിയതുപോലെയല്ല അവസാനിച്ചത്. ആരാണ് കൊലപാതകിയെന്ന് എന്ന് ഒരു ഏകദേശധാരണ തുടക്കം മുതലേ എനിക്കുണ്ടായിരുന്നു. അവസാനമായപ്പോൾ അത് തെറ്റാണെന്ന് മനസ്സിലായി." ജിഷ പറഞ്ഞു"എന്തായാലും ഒരു രാത്രികൊണ്ട് ഞാൻ പുസ്തകം വായിച്ചുതീർത്തു, വായിച്ചുതീർക്കാതെ എങ്ങനെ ഉറങ്ങാനാണ്."

"ഞാൻ ഗ്രിം സഹോദരന്മാരുടെ നാടോടിക്കഥയാണ് വായിച്ചത്," ലേഖ പറഞ്ഞു. "പണ്ടുമുതലേ കേട്ടിട്ടുള്ള കഥകളുടെ യാതാർത്ഥരൂപം എങ്ങനെയാണെന്ന് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചു."

സീമയും ലേഖയും ദിവ്യയും നന്ദിനിയുമടക്കം പത്തുകുട്ടികളാണ് ക്ലബ്ബിലുള്ളത്. ഓരോരുത്തരായി വായിച്ചപുസ്തകങ്ങളെക്കുറിച്ച് പറഞ്ഞു.

ബഷീറിന്റെ ചെറുകഥാസമാഹാരമാണ് ദിവ്യ വായിച്ചുതീർത്തത്.
"ചില കഥകൾ എന്നെ ചിരിപ്പിച്ചു, മറ്റുളളവ എന്നെ ചിന്തിപ്പിച്ചു..," അവൾ പറഞ്ഞു.

സീമയുടെ ഊഴമായി, " ഞാൻ വായിച്ചത്.. " അവൾ പറഞ്ഞു തുടങ്ങി. തനിക്കുചുറ്റുമുള്ള മുഖങ്ങൾ ഓരോന്നായി ശ്രദ്ധിച്ചപ്പോളാണ് നന്ദിനി അവിടെയില്ല എന്ന് സീമ ശ്രദ്ധിച്ചത്.

"നന്ദിനിയെവിടെ?" അവൾ ദിവ്യയോട് ചോദിച്ചു.

"നിമിഷ വീട്ടുകാണില്ല, " ദിവ്യ പറഞ്ഞു.

സീമ ക്ലാസ്സിനകത്തുചെന്നു നിമിഷയോട് നന്ദിനിയെ പറ്റി ചോദിച്ചു. നിമിഷ തന്റെ ഡയറിയിൽ എന്തോ വെട്ടിത്തിരുത്തുകയാണ്.

"എനിക്കെങ്ങനെ അറിയാനാണ്, ഞാൻ നന്ദിനിയെ കയ്യിൽ കൊണ്ട് നടക്കാറില്ല." ആ നിസ്സംഗമായ മറുപടികേട്ട് സീമ അമ്പരന്നുപോയി.

സീമ ക്ലാസ്സിൽ നിന്നിറങ്ങി പുറത്തേക്കുനടന്നു. ഒരു ചെറിയ കുന്നിൻ ചെരിവിലാണ് സ്കൂളിന്റെ ഒരുവശം. കുത്തനെയുള്ള പടികളിറങ്ങിവേണം സ്കൂളിന്റെ മുഖ്യഭാഗത്തെത്താൻ. സീമ പടികൾ ഓടിയിറങ്ങി.

കൊന്നക്കാട്ടിൽ ഇപ്പോളും കുട്ടികളുടെ ഒരു കൂട്ടമുണ്ട്.

"അതാ, ബാബയാഗവരുന്നു.." ആരോ വിളിച്ചു പറയുന്നുണ്ട്. അഞ്ചാം ക്ലാസ്സുകാരാണ്. എത്രപെട്ടെന്നാണ് 'ബാബായാഗയെ' മറ്റുകളാസ്സുകാർ ഏറ്റെടുത്തത്. സീമ ചുറ്റും നോക്കി നന്ദിനിയെ അവിടെയെങ്ങും കണ്ടില്ല. അവൾ ലൈബ്രറിയുടെ മറുവശത്തെത്തി. അവിടെ ലൈബ്രറിയുടെ തിണ്ണയിലിരുന്ന് എന്തോ എഴുതുകയാണ് നന്ദിനി.

"എന്താണ്, നിമിഷയുമായി പിണങ്ങിയോ ?" സീമ ചോദിച്ചു.

"പിണങ്ങിയോ എന്നറിയില്ല. തല്ക്കാലം ഒന്നുരണ്ടുദിവസമായി നിമിഷ എന്നോടുമിണ്ടുന്നില്ല."

"എന്തുപറ്റി, നിമിഷയുടെ ഡയറിയിലെ സിമിനാതാരങ്ങളുടെ ചിത്രങ്ങളേതെങ്കിലും നീ ഇളക്കിയോ," സീമ ചിരിച്ചുകൊണ്ട് ചോദിച്ചു. " അതിനാണ് അവൾ രാജിയോട് പിണങ്ങിയത്. നീ വരുന്നതിനുമുൻപ്. അതിനും മുൻപ് മഞ്ജുവിനോടും."

"നിമിഷ ഒരു സീരിയൽ പിണക്കക്കാരിയായിരുന്നോ ?" നന്ദിനി അമ്പരന്ന് തലയിൽ കൈവച്ചു. "വളരെ ബാലിശമായ ഒരു കാര്യം.." അവൾ മടിച്ചുകൊണ്ടു പറയാൻ തുടങ്ങി. "ഞങ്ങളുടെ ഡെസ്കിൽ പേരെഴുതാത്ത ഒരു ആശംസാകാർഡ് പ്രത്യക്ഷപ്പെട്ടു. ആർക്കാണെന്നോ, ആരിൽ നിന്നാണെന്നോ അറിയില്ല. ചിലപ്പോൾ ആരുടെയെങ്കിലും ബാഗിൽ നിന്ന് വീണതുമാകാം. എന്തായാലും അതിന്റെ ഉത്ഭവം കണ്ടെത്തണമെന്നായി അവൾ. അവൾ ഭാവിയിൽ ഒരു ഡിറ്റക്റ്റീവ് ആകുമത്രേ. അതിനുള്ള തയ്യാറെടുപ്പാണത്രെ.. ഞാൻ വേണ്ട എന്ന് പറഞ്ഞു .. അതോടെ എന്നോടുമിണ്ടാതെയായി .."

"എന്താണ്, ആ കാർഡിൽ എഴുതിയിരുന്നത്, ഇത്രമാത്രം അത് അവളെ ജിജ്ഞാസുവാക്കണമെങ്കിൽ .."

"അതോ, നീ ഒരു മാലാഖയാണ്, അത്രമാത്രം."

സീമയ്ക്കുപൊട്ടിച്ചിരിക്കാനാണ് തോന്നിയത്. ആര് ആരെ മാലാഖ എന്ന് വിളിച്ചു ? ആര് ആരാൽ മാലാഖ എന്ന് വിളിക്കപ്പെട്ടു?

സീമ നന്ദിനിയുടെ പുസ്തകത്തിലേക്ക് നോക്കി.

'വാർദ്ധക്യം ബാധിച്ചു തുടങ്ങിയ ആ പഴയ നഗരത്തിൽ രക്തധമനികളെ പോലെ ആയിരുന്നു മൺപാതകൾ. അവ തലങ്ങും വിലങ്ങും ഓടിനടന്ന് നിത്യനുഷ്ടാനങ്ങളുടെ മടുപ്പിൽ ജീർണ്ണിച്ചു തുടങ്ങിയ പഴയ തെരുവുകൾക്ക് ജീവൻ നൽകി. ഓരോ രാത്രിയും മൺപാതകളിൽ കാൽപെരുമാറ്റങ്ങൾ ഇല്ലാതെയാകുമ്പോൾ തെരുവുകൾ താൽക്കാലികമായെങ്കിലും മരണത്തിന്റെ കയ്യിലമർന്നു. പ്രഭാതങ്ങളിൽ തോളത്തു പുസ്തകസഞ്ചിയും കണ്ണുകളിൽ കുസൃതിയുമായി വീടുകളിൽ നിന്നിറങ്ങിയ കുട്ടികൾ അവരുടെ തിടുക്കമേറിയ കാൽവെയ്പ്പുകൾ കൊണ്ട് അവയെ പുനർജ്ജീവിപ്പിച്ചു.'

"കഥയാണോ .." സീമ അത്ഭുതത്തോടെ ചോദിച്ചു.

"കഥപോലെയെന്തോ.." നന്ദിനി പുസ്തകം അടച്ചുകൊണ്ട് പറഞ്ഞു. "നിങ്ങൾ മീറ്റിങ്ങ് നടത്തുകയായിരുന്നില്ലേ .." അവൾ അല്പമൊരു പരിഭ്രമത്തോടെ ചോദിച്ചു.

"നമ്മൾ മീറ്റിങ്ങ് നടത്തേണ്ടതായിരുന്നു .. പക്ഷെ .. നിന്നെ കാണാനില്ലായിരുന്നു."

നന്ദിനിയെയും കൂട്ടി തിരിച്ചു ക്ലാസ്സിന്റെ വരാന്തയിലെത്തിയശേഷം സീമ തൂണും ചാരി തന്റെ പതിവു സ്ഥാനത്തിരുന്നു.

"ഞാൻ വായിച്ചു കൊണ്ടിരിക്കുന്നത്.. " അവൾ പറയാൻ തുടങ്ങി " അമ്മയുടെ ഓഫീസ് ലൈബ്രറിയിൽ നിന്നെടുത്ത ഒരു പുസ്തകമാണ്. ബംഗാളി നോവലിന്റെ തർജ്ജമയാണ്. ബിഭൂതിഭൂഷൺ ബാനർജിയുടെ പഥേർ പാഞ്ചാലി.. എങ്ങനെയാണ് ഈ പുസ്തകത്തെക്കുറിച്ചു വിശദീകരിക്കുക എന്ന് എനിക്കറിയില്ല. പാതയുടെ സങ്കീർത്തനം അതാണ് ആ പേരിന്റെ അർത്ഥം. മൺപാതകൾ, അവയ്ക്ക് അവയുടേതായ ഭാഷയുണ്ടാകാം , ചിലപ്പോൾ സംഗീതവും.."

ഉച്ചയ്ക്കുശേഷമുള്ള ക്ലാസുകൾ ആരംഭിയ്ക്കാനുള്ള മണി മുഴങ്ങി. കുട്ടികൾ തിരക്കിട്ട് ക്ലാസ്സിലേക്ക് കയറിപ്പോയി. നന്ദിനിമാത്രം അപ്പോളും ചവിട്ടുപടികളിലൊന്നിലിരുന്ന് സീമയെ അത്ഭുതത്തോടെ നോക്കി.

"മൺപാതകൾ ?" അവൾ ചോദിച്ചു.

"പാതകൾ, നിരത്തുകൾ, മൺപാതകൾ എന്തുമാകാം. ബാക്കി നാളെ പറയാം.." സീമപറഞ്ഞു.

Sunday, May 21, 2023

കഥകളുടെ കാലം - അഞ്ച്

വേനലും മഴയും

അവധിക്കാലം മിഠായി നുണയുന്നതു പോലെ ആസ്വദിക്കുകയായിരുന്നു നന്ദു.

കുറച്ചുമാസങ്ങൾക്കുമുൻപ് താൻ വിടപറഞ്ഞുവന്ന ലോകം, വേദനിക്കുന്ന ഹൃദയത്തോടെ, തന്നെ കാത്തിരിക്കുകയായിരുന്നു എന്ന് അവൾക്ക് തോന്നി. പഴയതിലധികം വാത്സല്യത്തോടെ തന്നെ നെഞ്ചോടുചേർക്കാൻ കൊതിച്ചത് വലിയമ്മ മാത്രമല്ല, മരങ്ങളും മൺപാതകളും എന്തിന് പുസ്തകങ്ങൾകൂടിയായിരുന്നു എന്ന് അവൾ തന്നോടുതന്നെ പറഞ്ഞു. ഒരു മാറ്റവുമില്ല ഒന്നിനും. അതിരാവിലെ മുകളിലത്തെ നിലയിലെ വടക്കേമുറിയുടെ ജനലതുറന്ന് ദൂരേക്ക് നോക്കുമ്പോൾ പഴയതുപോലെ തന്നെ ഉണർന്നുതുടങ്ങുന്ന തെരുവുകളുടെ മുകളിൽ മൂടൽ മഞ്ഞിന്റെ ലാഞ്ചനയുണ്ട്. വെയിലത്താടുന്ന പേരമരത്തിന്റെ ഇലകൾക്ക് പഴയതുപോലെ തന്നെ ഏറ്റവും ഹൃദ്യമായ ഇളം പച്ച. അലക്കുകല്ലിന്റെ മുകളിൽ കയറിനിന്ന്, എത്തിപ്പിടിച്ചു പറിച്ചെടുക്കുന്ന അരിനെല്ലിക്കയ്ക്ക് ഇപ്പോഴും പറഞ്ഞറിയിക്കാനാവാത്ത സ്വാദ്. പേരമരത്തിന്റെ ചില്ലകളിലൊന്നിൽ വിശ്രമിക്കുമ്പോൾ കണ്ട, തെളിഞ്ഞ ആകാശത്തിലെ വേനൽ മേഘങ്ങളുടെ രൂപരേഖകൾ പോലും മുമ്പ്കണ്ടു മറന്നപോലെ..

നന്ദു യഥേഷ്ടം പറമ്പിൽ ചുറ്റിനടന്നു, ഓരോ പുൽക്കൊടിയോടും കുശലാന്വേഷണം നടത്തി. ഇടനാഴിയുടെ മൂലയിലുള്ള ആഴ്ചപ്പതിപ്പുകളുടെ കൂന തിരിച്ചും മറിച്ചുമിട്ട് വായിച്ചു. മണിക്കൂറുകളോളം പുസ്തകങ്ങളോട് സംസാരിച്ചു. പഴയ കൂട്ടുകാരോടൊപ്പം കളിച്ചു. പണ്ട് പഠിച്ചിരുന്ന സ്കൂളിനരികിലേക്ക് ഇടവഴികളിലൂടെ നടന്നു. പഴയ 'കുഞ്ഞരുവിയിൽ' വീണ്ടും കടലാസുതോണികൾ ഒഴുക്കി.

'കളകളം പാടുമീ അരുവിതന്നരുകിലീ,
ആൽമരത്തിൻ സ്വച്ഛ ശീതളഛായയിൽ,
ഒഴുകുമീ തെന്നലിൻ താരാട്ടുകേട്ടുഞാൻ
ഒന്നുറങ്ങട്ടെയിന്നൊരുമാത്രയെങ്കിലും.'

അങ്ങനെ ഒരു പാട്ടുമെഴുതിയുണ്ടാക്കി...

ചപ്രത്തലമുടിയിൽ ഇലകളും പേരമരത്തൊലിയും, ഉടുപ്പിൽ ചെമ്മണ്ണുമായി വീട്ടിലെക്കുകയറിയ ഒരു സന്ധ്യക്ക് വലിയമ്മ ചോദിച്ചു..

"നീ നിന്റെ പുതിയ വീട്ടിൽ എങ്ങനെ ജീവിക്കുന്നു, അവടെ മരങ്ങളില്ലല്ലോ.. അവടെ നിനക്കു വീർപ്പുമുട്ടില്ലേ.. അമ്മ ഓഫീസിൽ നിന്നും വരാൻ വൈകില്ലേ.. അതുവരെ എന്തുചെയ്യും നീ .."

ഒരു നിമിഷാർദ്ധം, നന്ദുവിനു ശ്വസിക്കാനായില്ല. ഇരുണ്ടുതുടങ്ങിയ ആകാശം തന്നെ പൊടുന്നനെ വന്നു മൂടുന്നതുപോലെ അവൾക്കുതോന്നി. വലിയമ്മ അടുക്കളവാതിലിന്റെ പാളികൾ അടയ്ക്കുകയാണ്. ഇനിയവർ മുഖം കഴുകി വിളക്കുകൊളുത്തും. വർഷങ്ങളായി ഓരോവൈകുന്നേരവും കണ്ടുവന്നിരുന്ന കാഴ്ച. ഇവിടെ എല്ലാം പരിചിതമാണ്. നിഴലുകൾ പോലും. ഇവിടെ ഭയപ്പെടുത്തുന്നതായി ഒന്നുമില്ല.

ഇലഞ്ഞിപ്പൊയിലിൽ അവധിക്കാലം ചിലവഴിക്കാനെത്തിയ ശ്രീധരനാണ് താനെന്ന് നന്ദുസങ്കൽപിക്കാൻ ശ്രമിച്ചു. അല്ലെങ്കിൽ നാലപ്പാട്ട് തിരിച്ചെത്തിയ ആമി... അതുമല്ലെങ്കിൽ ദ്നീപ്പറിന്റെ തീരത്തെത്തിയ കോസ്ത്യ.., ഗ്രീൻ ഗേബിളിലെ ആൻ... ശ്വാസം തിരിച്ചുകിട്ടി.

"വീട്ടിൽ മരങ്ങളില്ല, പക്ഷെ സ്കൂളിലുണ്ട്, ധാരാളം മരങ്ങൾ..കൂട്ടുകാരും.." നന്ദു ദീർഘശ്വാസമെടുത്തുകൊണ്ട് പറഞ്ഞു.

"സ്കൂളിലൊന്നും ഇങ്ങനെ മരം കയറി നടക്കല്ലേ.. ഇനി വലിയ കുട്ടിയാകുകയാണ്, അത് മറക്കണ്ട.." വലിയമ്മ അപേക്ഷാഭാവത്തിൽ പറഞ്ഞു.

നന്ദു ചിരിച്ചു. ഈയിടെയായി, പലരും പറയുന്നുണ്ട് അവളോടിത്, അമ്മ, വീട്ടുജോലിക്കാരി, എന്തിന് ചന്ദ്രിക ടീച്ചർ പോലും. ചിലപ്പോളൊക്കെ അപേക്ഷയായും മറ്റുചിലപ്പോൾ താക്കീതായും. ഇനിയുള്ള രണ്ടുമൂന്നുവർഷങ്ങൾ കൊണ്ട് തന്റെ ശരീരം തനിക്കു മനസിലാക്കാനാകാത്ത രീതിയിൽ പ്രവർത്തിക്കുന്ന ഒരു യന്ത്രമായിത്തീരുമെന്ന അറിവ് അവളെ കുറച്ചൊന്നുമല്ല തളർത്തിയത്. ഇരുപതുവയസ്സിനുമുൻപേ, വിവാഹം കഴിക്കുകയോ, അമ്മയായിത്തീരുകയോ ചെയ്ത ഒരു സ്ത്രീയെപ്പോലും നന്ദുവിന്‌ നേരിട്ട് പരിചയമുണ്ടായിരുന്നില്ല. വലിയമ്മപോലും വിവാഹിതയായത് ഇരുപതാം വയസ്സിലാണ്. ഇരുപത്തിമൂന്നുവയസ്സിൽ അമ്മയാകുന്നതിനായി ഒരു സ്ത്രീയുടെ ശരീരം പതിമൂന്നുവയസ്സുമുതൽ തയ്യാറെടുപ്പുകൾ നടത്തിത്തുടങ്ങണമോ .. ആർത്തവവും മറ്റും ഒരു പതിനെട്ടുവയസ്സിൽ തുടങ്ങിയാൽ മതിയായിരുന്നില്ലേ..തന്നോടുമാത്രം ദൈവം കരുണകാണിക്കുമെന്നും തന്റെ ശരീരം അടുത്തകാലത്തൊന്നും പേടിപ്പെടുത്തുന്നതരത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകില്ല എന്നും അവൾ സ്വയം വിശ്വസിപ്പിക്കുവാൻ ശ്രമിച്ചുവരികയായിരുന്നു.

വലിയമ്മയുടെ മുൻപിൽ പക്ഷെ ഇത്തരം ഭയങ്ങളൊന്നും കാണിക്കാനാകില്ല. വല്യമ്മയ്ക്ക്, ഒരു പക്ഷെ വലിയമ്മയ്ക്കുമാത്രം, അവൾ ഏറ്റവും ധീരയും ബുദ്ധിമതിയുമായ കുട്ടിയാണ്. വലിയമ്മയുടെ മുന്നിൽ ഭീരുവാകാനാവില്ല.

എങ്കിലും അന്ന് മുഖം കഴുകി, ഗീതാധ്യാന ശ്ലോകങ്ങൾ ഉരുവിട്ട് വിളക്കിനുമുന്നിൽ ഇരുന്നപ്പോൾ നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഏറ്റവും അമൂല്യമായ നിധിയായിരുന്നു ആ അൻപതു ദിവസങ്ങൾ. കണ്ണിമവെട്ടാതെ കാവലിരുന്നിട്ടും, അവ ഓരോന്നായി കവർന്നെടുക്കപ്പെട്ടു. ഒടുവിൽ തിരിച്ചുപോകാനുള്ള ദിവസമായി. വല്യമ്മയോടും ചേച്ചിമാരോടും യാത്രപറഞ്ഞു.

രാത്രിയിലായിരുന്നു ട്രെയിൻ. നന്ദു തന്റെ അഭിമുഖമായി ഇരുന്നിരുന്ന അമ്മയുടെയും സഹോദരന്റെയും മുഖത്തേക്ക് നോക്കിയതേയില്ല. ജനലിലൂടെ മേഘാവൃതമായ ആകാശത്ത് ഒരു നേർത്ത ചന്ദ്രക്കല കാണാമായിരുന്നു. 'നീയും വരുന്നുവോ എൻറെകൂടെ..' അവൾ ചന്ദ്രനോട് പറഞ്ഞു. ചന്ദ്രന്റെ മാഞ്ഞുപോയ പകുതിപോലെ അവളും തന്റെ ആത്മാവിന്റെ പകുതി ഉപേക്ഷിച്ചിട്ടാണ് തിരിച്ചുപോകുന്നത്.

പുതിയ സ്കൂൾ വർഷം തുടങ്ങിയത് കോരിച്ചൊരിയുന്ന മഴയോടെയാണ്. നന്ദുവിന്റെ ക്‌ളാസ്സുകാർ പുതിയ ക്‌ളാസ്സ് ടീച്ചറുടെ വരവിനായി കാത്തിരുന്നു. ദേഷ്യക്കാരിയായ ചന്ദ്രിക ടീച്ചർക്കുപകരം അതീവ സൗമ്യയായ രാജാമണി ടീച്ചർ. സമാധാനമായി എല്ലാവർക്കും.

പുറത്തെ മഴയോടൊപ്പം ടീച്ചറുടെ മധുരമായ ശബ്ദം സംഗീതം പോലെ..

ഇന്റർവൽ സമയത്ത് സീമയും ദിവ്യയും ലേഖയും ഒരു കടലാസുമായി വന്നു.

"ഇത് ഹെഡ്-മിസ്ട്രസ്സിനുള്ള അപേക്ഷയാണ്." ടീച്ചറുടെ മേശയ്ക്കുമുന്പിൽ നിന്ന് ദിവ്യപറഞ്ഞു. "ലൈബ്രറി കുട്ടികൾക്കായി തുറന്നുതരാൻ.. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമാണ് ലൈബ്രറിക്കകത്തുപോകാൻ കഴിഞ്ഞിട്ടുള്ളത്.. എല്ലാ ക്‌ളാസ്സിലും വായിക്കാൻ ആഗ്രഹമുള്ളവർ ഉണ്ടാകില്ലേ. താൽപര്യമുള്ളവർ ഇവിടെ പേരെഴുതി ഒപ്പിടണം. "

ദിവ്യ ക്ലാസ് ലീഡറാണ്. ക്ലാസ്സിൽ സംസാരിക്കുന്ന കുട്ടികളുടെ പേരെഴുതി ടീച്ചറെ ഏല്പിക്കാൻ അധികാരമുള്ളവൾ. ചില കുട്ടികൾ അനുസരണയോടെ ഒപ്പിട്ടു.

"ഞാനില്ല ഇതിനൊന്നും, " നിമിഷ പ്രഖ്യാപിച്ചു. " ഹെഡ്-മിസ്ട്രസ്സിന് മൂക്കത്താണ് കോപം. ഓരോ അസംബ്ലിയിലും അവർ പറയാറുള്ളത് എന്തിനും തക്കതായ ശിക്ഷകിട്ടുമെന്നാണ്. ഓടിയാൽ തക്കതായ ശിക്ഷ, ഉറക്കെ സംസാരിച്ചാൽ തക്കതായ ശിക്ഷ. മതിലിനടുത്തുനിന്ന് ഏതെങ്കിലും ആൺകുട്ടിയോട് ചിരിച്ചാൽ തക്കതായ ശിക്ഷ.. എന്നെങ്കിലും അവർക്കു തൊണ്ടവേദന വന്നാൽ അസംബ്ലിയിൽ ആകെ പറയുന്നത് , എന്തിനും തക്കതായ ശിക്ഷ എന്നായിരിക്കും. ഇനി ലൈബ്രറി തുറപ്പിക്കാൻ ചെന്നാൽ അതിനും കിട്ടും തക്കതായ ശിക്ഷ.."

"നീ വരില്ലേ ഞങ്ങളുടെ കൂടെ.." സീമ നന്ദുവിനോട് ചോദിച്ചു.
നന്ദു നിമിഷയെ നോക്കി. നിമിഷ വേണ്ട എന്ന് തലയാട്ടി.
"ബംഗാളി നോവലേതാണ്, മലയാളം നോവലേതാണ് എന്ന് നമുക്ക് എല്ലാവരെയും പഠിപ്പിക്കണ്ടേ.."
സീമ അപേക്ഷിക്കുകയാണ്.
"വരാം.." നന്ദു പറഞ്ഞു.. നിമിഷയുടെ മുഖത്തുനോക്കാതെ ദിവ്യ നീട്ടിയ കടലാസ്സിൽ ഒപ്പിട്ടു.
"ഉച്ചയ്ക്ക് പോയി കാണാം, ഊണുകഴിഞ്ഞ് .. നീ വരണം.." ദിവ്യ പറഞ്ഞു.

ഉച്ചയ്ക്ക് പ്രധാനാദ്ധ്യാപികയുടെ ഓഫീസിനുള്ളിൽ പ്രവേശിച്ചപ്പോൾ തന്റെ തൊണ്ട വരളുകയാണ് എന്ന് നന്ദുവിന്‌ തോന്നി. ഭംഗിയായി അടുക്കിയ ഒരുമേശ, കടലാസുകെട്ടുകൾക്കുമീതെ കൗതുകമുള്ള പേപ്പർ വെയിറ്റുകൾ.. ഒത്ത നടുവിലായി അതാ ആ പ്രസിദ്ധമായ ചൂരൽ. ഇതാണ് തക്കതായ ശിക്ഷ വിധിക്കുന്ന നീതിപീഠം.

"ഒരു പെറ്റീഷനാണ്, ലൈബ്രറി കുട്ടികൾക്കായി തുറന്നുതരാൻ.." ദിവ്യ പറഞ്ഞു.

ടീച്ചർ അത്ഭുതത്തോടെ ദിവ്യയെ നോക്കി, അവൾ നീട്ടിയ കടലാസ് ഓടിച്ചുവായിച്ചു.

"ഏതു ക്ലാസ്സിലാണ് നിങ്ങൾ?" ടീച്ചർ ചോദിക്കുകയാണ്. ആ ചോദ്യത്തിൽ ഒരു പുച്ഛഭാവം ഒളിച്ചിരിപ്പുണ്ടെന്ന് നന്ദു ഉറപ്പിച്ചു.
"എട്ടിൽ.."
"പാഠപുസ്തകങ്ങൾ ഒക്കെ കിട്ടിയില്ലേ എല്ലാർക്കും.. അതാദ്യം വായിക്കൂ.."
" ടീച്ചർ, പാഠപുസ്തകങ്ങൾ അല്ല ഇവിടെ പ്രശ്നം..വായിക്കാനാഗ്രഹമുള്ള ധാരാളം കുട്ടികളുണ്ട്.."
" ലൈബ്രറി തുറന്നിടണമെങ്കിൽ ഒരു സ്ഥിരം ലൈബ്രേറിയൻ വേണം. അങ്ങനെ ഒരു പോസ്റ്റ് സ്കൂളിലില്ല. ടീച്ചർമാർക്ക് സമയം കിട്ടുമ്പോൾ പുസ്തകങ്ങൾ ക്ലാസ്സിൽ കൊണ്ടുവരും. നിങ്ങളുടെ പ്രായത്തിന് അനോയോജ്യമായ പുസ്തങ്ങൾ..അത് വായിച്ചാൽ മതി.."
"കഴിഞ്ഞ കൊല്ലവും അങ്ങനെയൊക്കെ പറഞ്ഞതാണ്. പക്ഷെ രണ്ടേ രണ്ടുതവണയാണ്..."
"രണ്ടേ രണ്ടുപ്രാവശ്യം!.. എന്നിട്ടുതന്നെ ചിലപുസ്തകങ്ങൾ തിരിച്ചുകിട്ടാനുണ്ട്.. പൊയ്‌ക്കോളൂ.. ഇതൊന്നും നടക്കില്ല!"

ഓഫീസ് മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സീമയുടെയും ദിവ്യയുടെയും മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത നിരാശയുണ്ടായിരുന്നു. നന്ദുവിന്‌ നിരാശയെക്കാൾ ആശ്വാസമാണ് തോന്നിയത്. ടീച്ചർക്ക് ചൂരലെടുത്ത് പ്രയോഗിക്കാൻ തോന്നിയില്ലല്ലോ..

"ഇനിയെന്ത് ചെയ്യും.." സീമ ചോദിച്ചു..
"എന്ത് ചെയ്യാനാണ്.. നീ കേട്ടതല്ലേ അവർ പറഞ്ഞത് .." ദിവ്യ നിസ്സംഗതയോടെ തലയാട്ടി..
"തോറ്റുകൊടുക്കണമെന്നാണോ.."
"നീ ധാരാളം വായിക്കുന്നുണ്ടല്ലോ. അതുപോരെ. മറ്റുകുട്ടികളെ വായിപ്പിക്കുവാൻ നമുക്ക് തൽക്കാലം കഴിയില്ല." ലേഖ പറഞ്ഞു

ആ സംഭാഷണത്തിന്റെ വിഫലത നന്ദുവിന്‌ അസഹ്യമായിതോന്നി ..

"നിങ്ങൾക്ക് പുസ്തകങ്ങളാണോ വേണ്ടത്?.." അവൾ ചോദിച്ചു. " എന്റെ വീട്ടിൽ പുസ്തകങ്ങളുണ്ട്, ഒരു ലൈബ്രറി എന്നൊന്നും പറയാനില്ല, എങ്കിലും രണ്ടുമൂന്നുഷെൽഫുകളുണ്ട്..തിരിച്ചുകൊണ്ടുതരുമെന്ന് ഉറപ്പുണ്ടെങ്കിൽ ഞാൻ കൊണ്ടുവരാം പുസ്തങ്ങൾ."

"എന്റെ കയ്യിലുമുണ്ട് കുറച്ച്." സീമ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു.
"അതു പോരെ.. നമുക്ക് ഒരു നോട്ട്ബുക്കിൽ എഴുതിവയ്ക്കാം ഏതുപുസ്തകം ആരുടെ കയ്യിലാണ് എന്ന്..," ദിവ്യ പറഞ്ഞു.
"അതുമതി.." സീമ ആഹ്‌ളാദത്തോടെ നന്ദുവിന്റെ കൈ പിടിച്ചുകുലുക്കി.

"എല്ലാവരും പുസ്തകങ്ങൾ തിരിച്ചുതരുമെന്ന് ഉറപ്പാണല്ലോ.." ചെളിവെള്ളച്ചാലുകൾ മുറിച്ചുകടന്ന് ക്‌ളാസ്സിലെത്തിയപ്പോൾ നന്ദു ചോദിച്ചു..

"ഉറപ്പ്.." സീമയും ദിവ്യയും ലേഖയും അവളുടെ കൈ പിടിച്ച് ഉറപ്പുകൊടുത്തു.

ഉച്ചക്ക് ആദ്യത്തെ പീരീഡ് ഇംഗ്ലീഷ് ആണ്. ഇംഗ്ലീഷ് പുസ്തകം പുറത്തെടുക്കുകയാണ് കുട്ടികൾ. ക്ലാസ്സിലെങ്ങും പുതിയ പുസ്തകത്താളുകളുടെ മണം. പുതിയ പ്രതീക്ഷകളുടെ വിഹ്വലതയും..

Saturday, May 13, 2023

കഥകളുടെ കാലം - നാല്

ബാബായാഗ

'അയിഷ വജ്രമോതിരം വിഴുങ്ങി ജീവനൊടുക്കണമെന്ന് ചിന്തിക്കുവാൻ കാരണമെന്ത്?' ചോദ്യം കുഴപ്പിക്കുന്നതൊന്നുമല്ല. എങ്കിലും സീമയ്ക്ക് താനെഴുതിയ ഉത്തരത്തിൽ എന്തുകൊണ്ടോ തൃപ്തി തോന്നിയില്ല.

സീമ ഉത്തരപേപ്പറിലേക്ക് ഒരിക്കൽ കൂടി നോക്കി. ജഗത്‌സിംഹനോട് അയിഷയ്ക്ക് തോന്നിയിരുന്ന ആരാധനയെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ജഗത്‌സിംഹൻറെ പ്രതിശ്രുതവധുവായിരുന്ന തിലോത്തമയെ കുറിച്ചറിയാമെങ്കിലും, ശത്രുവംശജയായ തന്നെ രജപുത്രനായ ജഗത്‌സിംഹന് ഒരിക്കലും സ്വീകരിക്കുവാനാവില്ല എന്ന സത്യം മനസ്സിലാക്കിയിരുന്നുവെങ്കിലും അയിഷയ്ക്ക് തന്റെ മനസ്സിനെ കടിഞ്ഞാണിട്ട് നിയന്ത്രിക്കുവാനായിരുന്നില്ല. അയിഷയുടെ മനസ്സിൽ ജഗത്‌സിംഹന് പകരമാകാൻ ഒരിക്കലും മറ്റൊരു പുരുഷനാകില്ല. അതിനാൽ തിലോത്തമയുടെയും ജഗത്‌സിംഹന്റെയും കൂടിച്ചേരലിനു സാക്ഷി ആയതിനു ശേഷം, വജ്രമോതിരം വിഴുങ്ങി ജീവിതം അവസാനിപ്പിക്കണമെന്ന് അയിഷ തീരുമാനിച്ചു.

ഒരുപേജിൽ കവിയാത്ത ഉത്തരമാണ് വേണ്ടത്. ജഗത്‌സിംഹന്റെ ഗുണഗണങ്ങൾ അല്പം കൂടി വർണ്ണിക്കണോ? ജഗത്‌സിംഹനെ പോലെ ഒരാളെ കിട്ടിയില്ല എങ്കിൽ പിന്നെ ജീവിച്ചിട്ടു കാര്യമില്ല എന്ന് ഉത്തരപേപ്പർ നോക്കുന്ന അദ്ധ്യാപികയ്ക്കും തോന്നണം.

അവസാനത്തെ ചോദ്യമാണ്. ഇനിയും സമയമുണ്ട്. സീമ ചുറ്റും നോക്കി. എല്ലാകുട്ടികളും തിരക്കുപിടിച്ചെഴുതുകയാണ്. വർഷപ്പരീക്ഷയാണല്ലോ. വേഗം എഴുതിത്തീർത്തൽ അതോടെ ആ വിഷയം കഴിഞ്ഞു. തന്നേപ്പോലെതന്നെ മറ്റുള്ള ഏഴാം ക്ലാസ്സുകാരും അയിഷയുടെ ദുഖത്തിന് കാരണം കണ്ടെത്തുകയാണോ എന്ന് സീമ ആലോചിച്ചു. സീമയുടെ അടുത്തിരുന്നിരുന്നത് ഒരു അഞ്ചാം ക്ലാസ്സുകാരിയാണ്. അവൾ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും ചേരുംപടി ചേർക്കുകയാണ്. മേഘാലയയുടെ തലസ്ഥാനം എന്താണെന്നുള്ള ചിന്തയിലാണ് കക്ഷി എന്നുവ്യക്തമാണ്.

"ഷില്ലോങ്," സീമ ചോദ്യപേപ്പർ മുഖത്തുചേർത്തുവച്ച് മന്ത്രിച്ചു. അഞ്ചാം ക്ലാസ്സുകാരി നന്ദിയോടെ പുഞ്ചിരിച്ചു.

ബെഞ്ചിന്റെ മറ്റേ അറ്റത്തിരുന്ന കുട്ടി എഴുതിക്കൂട്ടിയ കടലാസുകൾ ഡെസ്കിൽ പരത്തിയിട്ടിരിക്കുകയാണ്. സീമ അലസമായൊരു നോട്ടം നോക്കി.

'അയിഷയെപോലെ ധീരയും ആദർശവതിയുമായ ഒരു യുവതി പ്രണയനൈരാശ്യം കൊണ്ട് ജീവനൊടുക്കാൻ ഒരുങ്ങി എന്നത് ഒരർത്ഥത്തിൽ യുക്തിക്ക് നിരക്കാത്തതാണ്. നിഷ്ഠൂരനെങ്കിലും, കാട്ലു ഖാൻ അയിഷയുടെ പിതാവായിരുന്നു. പിതാവിന്റെ മരണത്തിന് താനും കരണക്കാരിയാണ് എന്ന തിരിച്ചറിവ് അവളെ തളർത്തിയിരിക്കണം. ശത്രുവിനായി സ്വന്തം ജന്മദാതാവിനെ ഒറ്റുകൊടുത്തവളായി മാത്രം പ്രജകൾ തന്നെ നോക്കിക്കാണുമെന്നും വൈകിയെങ്കിലും അയിഷ മനസ്സിലാക്കിയിരിക്കണം. ജഗത്‌സിംഹനാൽ തിരസ്ക്കരിക്കപ്പെട്ടു എന്നതിനുപരിയായി പ്രജകളാൽ വെറുക്കപ്പെട്ടവളായി ജീവിക്കുവാൻ അവൾ ഒരുപക്ഷെ ആഗ്രഹിച്ചിരിക്കില്ല...'

ഇതൊക്കെ പുസ്തകത്തിലുണ്ടോ? സീമക്ക് സംശയമായി, ഇങ്ങനെയൊന്നും വായിച്ചതായി ഓർക്കുന്നില്ല.

'അയിഷ തന്റെ തലയ്ക്കുമുകളിലുള്ള ആകാശത്തിലെ താരജാലങ്ങളെ ഒരിയ്ക്കലെങ്കിലും നോക്കിയിരുന്നുവെങ്കിൽ, തന്റെ ആരാമത്തിലെ പൂക്കളെ ഒരിയ്ക്കലെങ്കിലും...'

കൂടുതൽ വായിക്കാനായില്ല. വളകളിട്ടിട്ടില്ലാത്ത ഒരു കൈ ഉത്തരപ്പേപ്പറിന്റെ ബാക്കി ഭാഗം മറച്ചുകൊണ്ട് ഡെസ്കിനു കുറുകെ വിശ്രമിക്കുകയാണ്.

നന്ദിനിയാണ്, പുതിയ കുട്ടി...

സീമ സ്വന്തം ഉത്തരപ്പേപ്പറിലേക്കുനോക്കി. ജഗത്‌സിംഹന്റെ ഗുണഗണങ്ങൾ വർണ്ണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. ആവശ്യത്തിലധികം എന്തായാലും എഴുതിയിട്ടുണ്ട്. ഏഴാം ക്ലാസ്സിലെ പരീക്ഷയല്ലേ, ഇത്രയൊക്കെ തന്നെ ധാരാളം.

ഉത്തരപ്പേപ്പർ മടക്കി ടീച്ചറെ ഏല്പിച്ചശേഷം സീമ ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി. മൂന്നുനില കെട്ടിടത്തിനുമുന്നിലുള്ള കളിസ്ഥലം മുറിച്ചുകടന്ന് അടച്ചിട്ട ലൈബ്രറിയുടെ വരാന്തയുടെ തിണ്ണയിൽ കൂട്ടുകാരെ കാത്തിരുന്നു. വാതിലിന്റെ സാക്ഷയിലിട്ട വലിയ പൂട്ടിലേക്ക് അവൾ അമർഷത്തോടെ നോക്കി. വളരെ അപൂർവ്വമായി മാത്രമേ ആ ലൈബ്രറി തുറന്ന്, കുട്ടികളെ അതിനകത്ത് പ്രവേശിപ്പിച്ചിരുന്നുള്ളൂ.

തനിക്കല്ലാതെ മറ്റാർക്കും അതിൽ വിഷമമില്ല എന്നതാണ് സീമയെ കൂടുതൽ ദുഖിപ്പിച്ചത്.

ലൈബ്രറിയുടെ മുന്നിലുള്ള മൈതാനത്ത് ഏഴാം ക്ലാസ്സിലെ ചില കുട്ടികൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു. അവർക്കിടയിലൂടെ സൂക്ഷിച്ച് ദിവ്യ പതുക്കെ നടന്നുവരുന്നത് സീമ കണ്ടു.

"ബെല്ലടിച്ചാലുടൻ എല്ലാവരും കൂടി ഇറങ്ങി ഓടും, ഓടിത്തൊട്ടുകളിക്കാൻ, ഇതൊക്കെ നിർത്താറായില്ലേ," ദിവ്യക്ക് ഇരിക്കാനുള്ള സ്ഥലം ഉണ്ടാക്കി, തിണ്ണയുടെ അറ്റത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് സീമ പറഞ്ഞു.
"എല്ലാവരും നിന്നെപ്പോലെ ഇവിടെ കുത്തിയിരുന്ന് സത്യാഗ്രഹം ചെയ്യണം, അല്ലെ.." ദിവ്യ ചിരിച്ചു.
"അതല്ല, ഇനിയത്തെ കൊല്ലം ഹൈ സ്കൂളല്ലേ.. ഈ കുട്ടിക്കളിയൊക്കെ നിർത്താറായില്ലേ.."
"അത്, അവർക്കും കൂടി തോന്നണ്ടേ.."

സീമ ഒന്നും പറയാതെ കുറച്ചു നേരം മൈതാനത്തേക്കുനോക്കിയിരുന്നു.

"നീ എന്തെഴുതി, അയിഷയുടെ ചോദ്യത്തിന് ?" ദിവ്യ ചോദിച്ചു.
"എന്തൊക്കെയോ .." സീമ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.

ദിവ്യ പൂട്ടിയിട്ട ലൈബ്രറിയുടെ വാതിലിലേക്ക് നിസ്സഹായായി നോക്കി.

"ഇനിയത്തെ കൊല്ലം നമുക്കു തുറപ്പിക്കാം ആ വാതിൽ. എന്തായാലും ഹൈസ്കൂൾ അല്ലെ .."
"വെറുതെ പറഞ്ഞിട്ടു കാര്യമില്ല. നീ സ്ഥിരമായി സ്കൂൾ പാർലമെന്റ് അംഗമല്ലേ, നീ പോയി ഘോരഘോരം പ്രസംഗിക്കണം. "
"നോക്കട്ടെ, നമുക്ക് മറ്റുകുട്ടികളെ ചേർത്ത് ഒരു പെറ്റീഷൻ എഴുതിയുണ്ടാക്കാം."
"നമുക്കല്ലാതെ വേറെ ആർക്കാണിതിൽ താല്പര്യമുള്ളത് ..?"
"ലേഖയില്ലെ.. പിന്നെ ജിഷ.. പിന്നെ .." ദിവ്യ എന്തോ ആലോചിച്ചുകൊണ്ട് ശബ്ദം പതുക്കെയാക്കി . "പിന്നെ ആ പുതിയ കുട്ടിയില്ലേ, നന്ദിനി .."
" അയിഷ , ആകാശത്തേക്കു നോക്കിയിരുന്നുവെങ്കിൽ , പൂക്കളെ നോക്കി ചിരിച്ചിരുന്നുവെങ്കിൽ എന്നൊക്കെ എഴുതിയവളോ? " സീമ ചിരിച്ചു. " അവളിപ്പോൾ എവിടെ കാണും , നമുക്കുപോയി സംസാരിച്ചാലോ?"
"ആ കൊന്നമരങ്ങൾക്കിടയിൽ .." ദിവ്യ ദൂരേക്കുനോക്കികൊണ്ട് പറഞ്ഞു.

ലൈബ്രറിയുടെ പിറകിലാണ് മഞ്ഞക്കൊന്നകളും കണിക്കൊന്നകളും നിറഞ്ഞുനിൽക്കുന്ന 'കൊന്നക്കാട്.' അവടെ കളിക്കുന്ന കുട്ടികൾക്കിടയിൽ ലേഖയെയും കണ്ടതിൽ സീമയ്ക്ക് അത്ഭുതമായി.

"എന്താണ് നിങ്ങൾ കളിക്കുന്നത് ?" സീമ ചോദിച്ചു.
"ബാബായാഗ " ആരോ പറഞ്ഞു. " ബാബായാഗ ആയ ആൾ ഒറ്റയ്ക്കുനിൽക്കുന്ന കുട്ടിയെ പിടിച്ച് ആ മരത്തിനു പിറകിൽ ഒളിച്ചിരുത്തും. പിന്നെ മറ്റുള്ളവർ ചേർന്ന് ആ കുട്ടിയെ രക്ഷിക്കണം . കൊന്നപൂക്കളെറിഞ്ഞ് ബാബായാഗയെ ആക്രമിക്കണം. കൊന്നപ്പൂക്കൾ ഭയമാണ് ബാബായാഗയ്ക്ക്. പക്ഷെ വേഗം വേണം, അല്ലെങ്കിൽ കുട്ടിയെ ചുട്ടുതിന്നും.. "
"കൊന്നപ്പൂക്കളെ ഭയമോ ബാബായാഗയ്ക്ക്," സീമ പൊട്ടിച്ചിരിച്ചു. "ഇതൊക്കെ ആരു പറഞ്ഞു, ബാബായാഗ റഷ്യൻ നാടോടി കഥയിലെ ദുർമന്ത്രവാദിനിയാണെന്ന് ഇവിടെ എത്രപേർക്കറിയാം.. എന്തെങ്കിലുമൊക്കെ പറഞ്ഞുണ്ടാക്കുന്നോ .."
"കൊന്നപ്പൂക്കളെ ഭയമാണ്. ഉറങ്ങിക്കിടക്കുമ്പോൾ കൊന്നപ്പൂ മണപ്പിച്ചാൽ ബാബായാഗയ്ക്ക് മനംമാറ്റമുണ്ടാകും. പിന്നെ കുറെ നേരത്തേക്ക് കുട്ടികളെ വലിയ സ്നേഹമാണ്.." നിമിഷ തറപ്പിച്ചു പറഞ്ഞു.
"ഇതൊക്കെ ആര് പറഞ്ഞു .." സീമ ചോദിച്ചു.
"നന്ദിനിയുടെ ബുക്കിൽ എഴുതിവച്ചിട്ടുണ്ട് കളിയുടെ നിയമങ്ങൾ! ഞാൻ കാണിക്കാം.."

ആരോ ഒരു നോട്ടുബുക്ക് കൊണ്ടുവന്നു. ശരിയാണ് , എല്ലാം എഴുതിവച്ചിട്ടുണ്ട്.

'ബാബായാഗയ്ക്ക് ഭയമുള്ള സാധനങ്ങൾ : കൊന്നപ്പൂവ്, മാന്തളിർ, അല്ലെങ്കിൽ മഞ്ഞയോ ഓറഞ്ചോ നിറമുള്ള എന്തെങ്കിലും.
ബാബയാഗയ്ക്ക് മനംമാറ്റമുണ്ടാകാൻ ചെയ്യേണ്ടത്: കൊന്നപ്പൂ മണപ്പിക്കുക, മാന്തളിർ ചെവിക്കുമുകളിൽ വയ്ക്കുക.'

സീമ നോട്ടുബുക്ക് മറിച്ചുനോക്കി. സന്ധിയും സമാസവും വിഭക്തി പ്രത്യയങ്ങളും..

"ഇതുനിന്റെ മലയാളം ബുക്കല്ലേ.." സീമ നന്ദിനിയോട് ചോദിച്ചു.
"അതിനെന്താ, മലയാളം പരീക്ഷ കഴിഞ്ഞില്ലേ .."
"ബാബായാഗയ്ക്ക് മനംമാറ്റമുണ്ടാകും എന്നൊക്കെ നീ ഏതു കഥയിലാണ് വായിച്ചിട്ടുള്ളത് ? അയിഷ ആകാശത്തുനോക്കിയിരുന്നുവെങ്കിൽ എന്നൊക്കെ എഴുതിയതുപോലെ അല്ലെ ഇതും."

നന്ദിനി അല്പം നേരം അത്ഭുതത്തോടെ സീമയെ നോക്കി.

"വായിച്ചതൊന്നുമല്ല, ഞാൻ ഉണ്ടാക്കിയതാണ്, ഇങ്ങനെയും ഒരു ബാബായാഗ ഉണ്ടായിക്കൂടെന്നില്ലല്ലോ.."

എത്രയധികം കഥകളുണ്ട് ബാബായാഗയെ കുറിച്ച്, ഇങ്ങനെയും ഒരു ബാബായാഗ ഉണ്ടായിക്കൂടെന്നില്ല. ശരിയാണ്.

"നമുക്കും കളിച്ചാലോ ?" ദിവ്യ ചോദിച്ചു.

ഓടിക്കളിയൊക്കെ പ്രൈമറി സ്‌കൂളിലേ നിർത്തിയതാണ്.

"നീ കളിച്ചോളൂ, ഞാൻ ഇവിടെ ഇരിക്കാം ," സീമ പറഞ്ഞു.

സീമ കൊന്നമരങ്ങളിലൊന്നിന്റെ ചുവട്ടിലിരുന്നു. കുട്ടികൾ കളി തുടർന്നു. സീമ തനിക്കുചുറ്റും വീണുകിടക്കുന്ന മഞ്ഞപ്പൂക്കളെ നോക്കി, പിന്നീട് ആകാശത്തേക്കും..