"ശരത്ക്കാലമാണ്, സോപ്പിയുടെ കീറിപ്പറഞ്ഞക്കുപ്പായത്തിലൂടെ തണുപ്പ് കയറിത്തുടങ്ങിയിരിക്കുകയാണ്. ദരിദ്രനും ഭവനരഹിതനുമായ സോപ്പി ഹേമന്തം എങ്ങനെ കഴിച്ചുകൂട്ടാനാണ്. ഇത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ ന്യൂ യോർക്ക് ആണെന്ന് ഓർക്കണം. നിങ്ങൾക്ക് ഇന്നറിയാവുന്ന സമ്പന്ന നഗരമല്ലത്. സോപ്പിയെ പോലെ നിരാലംബരായ അനേകം മനുഷ്യരുണ്ടവിടെ .."
ഓ. ഹെൻറിയുടെ The cop and the anthem എന്ന പ്രസിദ്ധമായ ചെറുകഥയിൽ നിന്നുള്ള പാഠഭാഗമാണ് രാധാമണി ടീച്ചർ ക്ലാസ്സിൽ വായിച്ചു കൊണ്ടിരിക്കുന്നത്. സീമ തുറന്നുവച്ച പുസ്തകത്തിലേക്കും ടീച്ചറുടെ മുഖത്തേക്കും മാറി മാറി നോക്കി. മുൻപേ വായിച്ചിട്ടുണ്ട് ഈ കഥ, ഓ. ഹെൻറിയുടെ മറ്റു ചില കഥകളിലെപോലെ അടിസ്ഥാനസൗകര്യങ്ങൾപോലും നിഷേധിക്കപ്പെട്ട മനുഷ്യരുടെ മനോവീചികൾ ആണ് ഇതിലേയും ഇതിവൃത്തം. ഇനി ടീച്ചറുടെ വ്യാഖ്യാനം അറിയണം. പുതിയ ഒരു പുസ്തകമോ കഥയോ വായിക്കുമ്പോൾ ഈയിടെയായി സീമ ആലോചിക്കാറുള്ളത് അതാണ്, അതേ പുസ്തകം വായിക്കുന്ന വേറൊരാൾ എങ്ങനെയാകും ആ കഥ വ്യാഖ്യാനിക്കുന്നത് എന്ന്. ഒരേ വാചകങ്ങളിൽ നിന്ന് മറ്റൊരാൾ മറ്റൊരർത്ഥം കണ്ടെത്തുമോ.
ക്ലാസ്സിൽ വായനാക്ലബ് തുടങ്ങിയതിനുശേഷം ഈ ജിജ്ഞാസ കൂടുതലാണ്. ഉദാഹരണത്തിന് ഹക്കിൾബറി ഫിന്നിന്റെ സാഹസങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കയിലെ അടിമത്തം നിലനിന്നിരുന്ന സംസ്ഥാനങ്ങളിലെ സാമൂഹികാവസ്ഥയുടെ പകർപ്പായാണ് സീമ കണ്ടത്. എന്നാൽ നന്ദിനിയ്ക്ക് അതിൽ മിസ്സിസ്സിപ്പിനദിയിലൂടെയുള്ള ഉദ്യോഗജനകമായ ഒരു യാത്ര എന്നതിലുപരി എന്തെങ്കിലും കാണാനായോ എന്ന് സംശയമാണ്. ആ പുസ്തകം വായിച്ചപ്പോൾ നന്ദിനിയ്ക്ക് മിസിസിപ്പി നദിയുടെ ഓളങ്ങളിലൂടെ താൻ ഒഴുകുന്നതായി തോന്നിയത്രേ.. പങ്കായം ജലത്തിന്റെ ഉപരിതലത്തിൽ വന്നടിയ്ക്കുന്ന ശബ്ദവും കാറ്റിൻറെ ശീൽക്കാരവും കേൾക്കാനായത്രേ.. മറ്റുള്ളവർക്ക് എന്താണ് പറയാനുള്ളത് എന്ന് കാത്തിരുന്നുകാണണം.
തൽകാലം പതിനഞ്ചുപുസ്തകങ്ങളാണ് ക്ലബ്ബിലെത്തിയത്. അതിൽ ആറെണ്ണം സീമയുടേതാണ്, ബാക്കി നന്ദിനിയുടേതും ദിവ്യയുടേതും. അഗതാക്രിസ്റ്റിയുടെ അപസർപ്പകനോവലുകളുടെ തർജ്ജമകളാണ് നാലെണ്ണം. അവയ്ക്കാണ് ആവശ്യക്കാർ കൂടുതലായി ഉള്ളത്.
രാധാമണി ടീച്ചർ കഥ തുടരുകയാണ്, ജയിലിൽ മഞ്ഞുകാലം കഴിച്ചുകൂട്ടാനുള്ള മോഹവുമായി, സോപ്പി പലതവണ നിയമം ലംഘിക്കുന്നു. പക്ഷെ ഓരോ തവണയും നിയമപാലകർ സോപ്പിയെ നിരാശപ്പെടുത്തുകയാണ്...
ഒടുവിൽ ഉച്ചഭക്ഷണത്തിനുള്ള മണി മുഴങ്ങി.
"ബാക്കി നാളെ..," ടീച്ചർ പറഞ്ഞു..
ഉച്ചഭക്ഷണത്തിനുശേഷം സീമ, വായനാക്ലബ്ബിന്റെ വിവരങ്ങൾ എഴുതിയ പുസ്തകം തുറന്നുവച്ചു. പുസ്തകങ്ങൾ തിരിച്ചുതന്നവരിൽ നിന്നും അതുവാങ്ങി ലിസ്റ്റുനോക്കി മറ്റുള്ളവർക്ക് നൽകി. രണ്ടു മൂന്നുദിവസത്തിൽ കൂടുതൽ പുസ്തകങ്ങൾ കൈവശം വയ്ക്കാൻ ആർക്കും അധികാരമില്ല. മൂന്നുദിവസത്തിനകം ഒരു പുസ്തകം വായിക്കുവാൻ കഴിയുന്നവർ മാത്രം ക്ലബ്ബിൽ അംഗങ്ങളായാൽ മതി എന്നു നിർദ്ദേശിച്ചത് സീമതന്നെയാണ്. വായിച്ചുകഴിഞ്ഞ പുസ്തകങ്ങളെക്കുറിച്ച് ഓരോരുത്തരോടും ചോദിക്കാനും അവൾ മറന്നില്ല. അപസർപ്പകനോവലുകൾക്കും കുട്ടിക്കഥകൾക്കും പ്രണയകഥകൾക്കും ഉപരിയായ ഒരു വായന എത്ര പേരിലേക്ക് പകർത്താനാകും, അതാണ് അവൾക്ക് അറിയേണ്ടിയിരുന്നത്.
വായിച്ചപുസ്തകങ്ങളെക്കുറിച്ച് കൂടുതലായി സംസാരിക്കുവാനും സംശയങ്ങൾ ചോദിക്കുവാനും താല്പര്യമുള്ള കുട്ടികൾ എന്നും ക്ലാസ്സിനുമുന്നിലുള്ള വരാന്തയിൽ ഒത്തുകൂടിയിരുന്നു.
"നൈൽ നദിയിലെ മരണം, ഞാൻ കരുതിയതുപോലെയല്ല അവസാനിച്ചത്. ആരാണ് കൊലപാതകിയെന്ന് എന്ന് ഒരു ഏകദേശധാരണ തുടക്കം മുതലേ എനിക്കുണ്ടായിരുന്നു. അവസാനമായപ്പോൾ അത് തെറ്റാണെന്ന് മനസ്സിലായി." ജിഷ പറഞ്ഞു"എന്തായാലും ഒരു രാത്രികൊണ്ട് ഞാൻ പുസ്തകം വായിച്ചുതീർത്തു, വായിച്ചുതീർക്കാതെ എങ്ങനെ ഉറങ്ങാനാണ്."
"ഞാൻ ഗ്രിം സഹോദരന്മാരുടെ നാടോടിക്കഥയാണ് വായിച്ചത്," ലേഖ പറഞ്ഞു. "പണ്ടുമുതലേ കേട്ടിട്ടുള്ള കഥകളുടെ യാതാർത്ഥരൂപം എങ്ങനെയാണെന്ന് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചു."
സീമയും ലേഖയും ദിവ്യയും നന്ദിനിയുമടക്കം പത്തുകുട്ടികളാണ് ക്ലബ്ബിലുള്ളത്. ഓരോരുത്തരായി വായിച്ചപുസ്തകങ്ങളെക്കുറിച്ച് പറഞ്ഞു.
ബഷീറിന്റെ ചെറുകഥാസമാഹാരമാണ് ദിവ്യ വായിച്ചുതീർത്തത്.
"ചില കഥകൾ എന്നെ ചിരിപ്പിച്ചു, മറ്റുളളവ എന്നെ ചിന്തിപ്പിച്ചു..," അവൾ പറഞ്ഞു.
സീമയുടെ ഊഴമായി, " ഞാൻ വായിച്ചത്.. " അവൾ പറഞ്ഞു തുടങ്ങി. തനിക്കുചുറ്റുമുള്ള മുഖങ്ങൾ ഓരോന്നായി ശ്രദ്ധിച്ചപ്പോളാണ് നന്ദിനി അവിടെയില്ല എന്ന് സീമ ശ്രദ്ധിച്ചത്.
"നന്ദിനിയെവിടെ?" അവൾ ദിവ്യയോട് ചോദിച്ചു.
"നിമിഷ വീട്ടുകാണില്ല, " ദിവ്യ പറഞ്ഞു.
സീമ ക്ലാസ്സിനകത്തുചെന്നു നിമിഷയോട് നന്ദിനിയെ പറ്റി ചോദിച്ചു. നിമിഷ തന്റെ ഡയറിയിൽ എന്തോ വെട്ടിത്തിരുത്തുകയാണ്.
"എനിക്കെങ്ങനെ അറിയാനാണ്, ഞാൻ നന്ദിനിയെ കയ്യിൽ കൊണ്ട് നടക്കാറില്ല." ആ നിസ്സംഗമായ മറുപടികേട്ട് സീമ അമ്പരന്നുപോയി.
സീമ ക്ലാസ്സിൽ നിന്നിറങ്ങി പുറത്തേക്കുനടന്നു. ഒരു ചെറിയ കുന്നിൻ ചെരിവിലാണ് സ്കൂളിന്റെ ഒരുവശം. കുത്തനെയുള്ള പടികളിറങ്ങിവേണം സ്കൂളിന്റെ മുഖ്യഭാഗത്തെത്താൻ. സീമ പടികൾ ഓടിയിറങ്ങി.
കൊന്നക്കാട്ടിൽ ഇപ്പോളും കുട്ടികളുടെ ഒരു കൂട്ടമുണ്ട്.
"അതാ, ബാബയാഗവരുന്നു.." ആരോ വിളിച്ചു പറയുന്നുണ്ട്. അഞ്ചാം ക്ലാസ്സുകാരാണ്. എത്രപെട്ടെന്നാണ് 'ബാബായാഗയെ' മറ്റുകളാസ്സുകാർ ഏറ്റെടുത്തത്. സീമ ചുറ്റും നോക്കി നന്ദിനിയെ അവിടെയെങ്ങും കണ്ടില്ല. അവൾ ലൈബ്രറിയുടെ മറുവശത്തെത്തി. അവിടെ ലൈബ്രറിയുടെ തിണ്ണയിലിരുന്ന് എന്തോ എഴുതുകയാണ് നന്ദിനി.
"എന്താണ്, നിമിഷയുമായി പിണങ്ങിയോ ?" സീമ ചോദിച്ചു.
"പിണങ്ങിയോ എന്നറിയില്ല. തല്ക്കാലം ഒന്നുരണ്ടുദിവസമായി നിമിഷ എന്നോടുമിണ്ടുന്നില്ല."
"എന്തുപറ്റി, നിമിഷയുടെ ഡയറിയിലെ സിമിനാതാരങ്ങളുടെ ചിത്രങ്ങളേതെങ്കിലും നീ ഇളക്കിയോ," സീമ ചിരിച്ചുകൊണ്ട് ചോദിച്ചു. " അതിനാണ് അവൾ രാജിയോട് പിണങ്ങിയത്. നീ വരുന്നതിനുമുൻപ്. അതിനും മുൻപ് മഞ്ജുവിനോടും."
"നിമിഷ ഒരു സീരിയൽ പിണക്കക്കാരിയായിരുന്നോ ?" നന്ദിനി അമ്പരന്ന് തലയിൽ കൈവച്ചു. "വളരെ ബാലിശമായ ഒരു കാര്യം.." അവൾ മടിച്ചുകൊണ്ടു പറയാൻ തുടങ്ങി. "ഞങ്ങളുടെ ഡെസ്കിൽ പേരെഴുതാത്ത ഒരു ആശംസാകാർഡ് പ്രത്യക്ഷപ്പെട്ടു. ആർക്കാണെന്നോ, ആരിൽ നിന്നാണെന്നോ അറിയില്ല. ചിലപ്പോൾ ആരുടെയെങ്കിലും ബാഗിൽ നിന്ന് വീണതുമാകാം. എന്തായാലും അതിന്റെ ഉത്ഭവം കണ്ടെത്തണമെന്നായി അവൾ. അവൾ ഭാവിയിൽ ഒരു ഡിറ്റക്റ്റീവ് ആകുമത്രേ. അതിനുള്ള തയ്യാറെടുപ്പാണത്രെ.. ഞാൻ വേണ്ട എന്ന് പറഞ്ഞു .. അതോടെ എന്നോടുമിണ്ടാതെയായി .."
"എന്താണ്, ആ കാർഡിൽ എഴുതിയിരുന്നത്, ഇത്രമാത്രം അത് അവളെ ജിജ്ഞാസുവാക്കണമെങ്കിൽ .."
"അതോ, നീ ഒരു മാലാഖയാണ്, അത്രമാത്രം."
സീമയ്ക്കുപൊട്ടിച്ചിരിക്കാനാണ് തോന്നിയത്. ആര് ആരെ മാലാഖ എന്ന് വിളിച്ചു ? ആര് ആരാൽ മാലാഖ എന്ന് വിളിക്കപ്പെട്ടു?
സീമ നന്ദിനിയുടെ പുസ്തകത്തിലേക്ക് നോക്കി.
'വാർദ്ധക്യം ബാധിച്ചു തുടങ്ങിയ ആ പഴയ നഗരത്തിൽ രക്തധമനികളെ പോലെ ആയിരുന്നു മൺപാതകൾ. അവ തലങ്ങും വിലങ്ങും ഓടിനടന്ന് നിത്യനുഷ്ടാനങ്ങളുടെ മടുപ്പിൽ ജീർണ്ണിച്ചു തുടങ്ങിയ പഴയ തെരുവുകൾക്ക് ജീവൻ നൽകി. ഓരോ രാത്രിയും മൺപാതകളിൽ കാൽപെരുമാറ്റങ്ങൾ ഇല്ലാതെയാകുമ്പോൾ തെരുവുകൾ താൽക്കാലികമായെങ്കിലും മരണത്തിന്റെ കയ്യിലമർന്നു. പ്രഭാതങ്ങളിൽ തോളത്തു പുസ്തകസഞ്ചിയും കണ്ണുകളിൽ കുസൃതിയുമായി വീടുകളിൽ നിന്നിറങ്ങിയ കുട്ടികൾ അവരുടെ തിടുക്കമേറിയ കാൽവെയ്പ്പുകൾ കൊണ്ട് അവയെ പുനർജ്ജീവിപ്പിച്ചു.'
"കഥയാണോ .." സീമ അത്ഭുതത്തോടെ ചോദിച്ചു.
"കഥപോലെയെന്തോ.." നന്ദിനി പുസ്തകം അടച്ചുകൊണ്ട് പറഞ്ഞു. "നിങ്ങൾ മീറ്റിങ്ങ് നടത്തുകയായിരുന്നില്ലേ .." അവൾ അല്പമൊരു പരിഭ്രമത്തോടെ ചോദിച്ചു.
"നമ്മൾ മീറ്റിങ്ങ് നടത്തേണ്ടതായിരുന്നു .. പക്ഷെ .. നിന്നെ കാണാനില്ലായിരുന്നു."
നന്ദിനിയെയും കൂട്ടി തിരിച്ചു ക്ലാസ്സിന്റെ വരാന്തയിലെത്തിയശേഷം സീമ തൂണും ചാരി തന്റെ പതിവു സ്ഥാനത്തിരുന്നു.
"ഞാൻ വായിച്ചു കൊണ്ടിരിക്കുന്നത്.. " അവൾ പറയാൻ തുടങ്ങി " അമ്മയുടെ ഓഫീസ് ലൈബ്രറിയിൽ നിന്നെടുത്ത ഒരു പുസ്തകമാണ്. ബംഗാളി നോവലിന്റെ തർജ്ജമയാണ്. ബിഭൂതിഭൂഷൺ ബാനർജിയുടെ പഥേർ പാഞ്ചാലി.. എങ്ങനെയാണ് ഈ പുസ്തകത്തെക്കുറിച്ചു വിശദീകരിക്കുക എന്ന് എനിക്കറിയില്ല. പാതയുടെ സങ്കീർത്തനം അതാണ് ആ പേരിന്റെ അർത്ഥം. മൺപാതകൾ, അവയ്ക്ക് അവയുടേതായ ഭാഷയുണ്ടാകാം , ചിലപ്പോൾ സംഗീതവും.."
ഉച്ചയ്ക്കുശേഷമുള്ള ക്ലാസുകൾ ആരംഭിയ്ക്കാനുള്ള മണി മുഴങ്ങി. കുട്ടികൾ തിരക്കിട്ട് ക്ലാസ്സിലേക്ക് കയറിപ്പോയി. നന്ദിനിമാത്രം അപ്പോളും ചവിട്ടുപടികളിലൊന്നിലിരുന്ന് സീമയെ അത്ഭുതത്തോടെ നോക്കി.
"മൺപാതകൾ ?" അവൾ ചോദിച്ചു.
"പാതകൾ, നിരത്തുകൾ, മൺപാതകൾ എന്തുമാകാം. ബാക്കി നാളെ പറയാം.." സീമപറഞ്ഞു.