Saturday, June 22, 2024

 

ബാല്യകാലസഖി എനിക്കായി ഒരു കവിത എഴുതി. പ്രകൃതിസ്നേഹി ആയതുകൊണ്ടാകാം പണ്ടും അവളുടെ രചനകളിൽ പാപ്പാത്തികളും അപ്പൂപ്പൻതാടികളും നിറഞ്ഞുനിന്നിരുന്നു എന്ന് ഇപ്പോൾ ഓർക്കുന്നു. 

പ്രാർത്ഥനകളുടെ ശക്തി കൊണ്ടാകാം ഞാൻ ശക്തി വീണ്ടെടുക്കുന്നു.


നിനക്കായി 


നമുക്കൊരുമിച്ചാമല കേറണം 

നമുക്കൊരുമിച്ചാ കടലു കടക്കണം 

ഒരുമിച്ചു ഒരു പിടി മഞ്ചാടി പറക്കണം 

ഒരുമിച്ചാ മാഞ്ചോട്ടിൽ മണ്ണപ്പം ചുടണം 

അണ്ണാറക്കണ്ണന് ചോറൂണ് നടത്തണം 

തൊടിയിലെ തുമ്പിയെ തോളത്തു കേറ്റണം 

കണ്ണാടി നോക്കുന്ന കാക്കകറുമ്പിക്ക് 

കസ്തുരിമഞ്ഞളരച്ചു കൊടുക്കണം

മഞ്ഞ മന്താരത്തിൽ കൊമ്പിൽ മയങ്ങുന്ന 

കുഞ്ഞു ശലഭത്തെ തൊട്ടു വിളിക്കണം 

പാപ്പാത്തിയായി പറന്നു നടക്കണം 

അപ്പുപ്പൻ താടിയെ ചാടി പിടിക്കണം 


കുളപ്പടിയിൽ കണ്ട മഴിതണ്ടു പൊട്ടിച്ചു

നിൻ വ്യഥയെല്ലാം മായ്ച്ചു കളയണം 

കാറ്റായി വന്ന് നിൻ കണ്ണ് പൊത്തീടേണം 

മഴയായി വന്ന് നിൻ കണ്ണീരിലലിയനം 

ഈ സന്ധ്യയിൽ നിന്റെ ചന്ദ്രനായ് മാറണം 

രാവിൽ മിന്നാമിന്നിയായ് വഴി കാട്ടണം 

നിലാവുള്ള രാത്രിയിൽ നിഴലായി മാറണം 

കൈകോർത്തിരുന്നീ തിരമാല എണ്ണണം 


എന്റെ ഈ സ്വപ്ങ്ങൾ നിനക്കായി വെയ്ക്കാം 

മൈലുകൾക്കിപ്പുറം നിനക്കായി കാക്കാം 

നീ വരും നാളിനായ് ... ഈ വഴിത്താരയിൽ ... ഞാൻ കാത്തിരിപ്പു  ... നിനക്കായി മാത്രം  ...

Monday, June 17, 2024

 കത്തുന്ന വേനലിൻ ചൂടിലിന്നീ

വാക്കുകൾ പോലും വരണ്ടുപോകേ,

ഒരു മഴമേഘത്തിനായി വീണ്ടും

വേഴാമ്പലൊന്നുകൊതിച്ചിടുന്നു.


Wednesday, June 5, 2024

 ആടിത്തകർക്കുകയാണീ ദിനങ്ങളും 

ജീവിതനാടക വേദിയിലീവിധം.

വന്നു പിണങ്ങി പരിഭവിച്ചൂ ചിലർ

പിന്നെ കരഞ്ഞു കലഹിച്ചു പോകയായ്!

പാടുകയായ് ചിലർ സ്വാന്തന ഗീതികൾ

നാളെതൻ ഭാസുര ഭംഗിയെ വാഴ്ത്തയായ്!

ചായം പലവിധം തേച്ച മുഖങ്ങളിൽ

ഭാവങ്ങളെത്രയോ മാറി മറഞ്ഞിതാ!