Wednesday, December 1, 2021

 അരുവികൾ പോലെയീ കണ്ണുനീർധാരകൾ

വാർത്തും തുടച്ചും ഒളിപ്പിച്ചുമെത്രനാൾ!

ഹൃദയം വരണ്ടു, തളർന്നങ്ങനന്തരം

വീണ്ടും പ്രതീക്ഷതൻ മുകിലുകാത്തെത്രനാൾ

മാമരക്കൊമ്പിലും പുൽക്കൊടിത്തുമ്പിലും

ആശതൻ പൂക്കൾ തിരഞ്ഞലഞ്ഞെത്രനാൾ

ഒടുവിലാ പൂക്കൾ നിലംപതിച്ചീടവേ

കണ്ണീരരുവിയൊഴുകുന്നു പിന്നെയും 



Monday, November 15, 2021

 ദൈവമേ, നിൻ ദിവ്യ നാമമീ മണ്ണിലും

വിണ്ണിലുമെന്നും മുഴങ്ങിടട്ടെ.

കൈവിടാതെന്നുമാ കാരുണ്യമെന്നിലും

ചേതനയായി തുടിച്ചിടട്ടെ. 


ദൈവമേ, നിൻ ദിവ്യ നാമമീ മണ്ണിലും

വിണ്ണിലുമെന്നും മുഴങ്ങിടട്ടെ.


സത്യവും ധർമ്മവും നീതിയും വാണിടും

പുത്തനാം 'നാളെ'ക്കു കാവലാകാൻ,

നിത്യവും നിന്നെ വണങ്ങിടും ഞങ്ങൾതൻ

കൊച്ചു കരങ്ങൾ വളർന്നിടട്ടെ..


ദൈവമേ, നിൻ ദിവ്യ നാമമീ മണ്ണിലും

വിണ്ണിലുമെന്നും മുഴങ്ങിടട്ടെ.


വഴിമറന്നെങ്ങോ അലഞ്ഞുപോയെങ്കിലും

അകലെ നിൻ പാതയെ തേടുവാനായ് ,

പഴമതൻ ചെപ്പിലൊളിച്ചോരു മൂല്യങ്ങ

ളിനിയും വെളിച്ചം പകർന്നിടട്ടെ .


ദൈവമേ, നിൻ ദിവ്യ നാമമീ മണ്ണിലും

വിണ്ണിലുമെന്നും മുഴങ്ങിടട്ടെ.






Thursday, October 28, 2021

 പുലരൊളി വീണ്ടുമെൻ ജാലകവാതിലിൽ

പുതിയൊരു പുഞ്ചിരിയായിത്തെളിയവേ,

 പതിയെ കിനാവിന്റ്റെ കമ്പളം മാറ്റി ഞാൻ 

പഴയതാം ലോകത്തിലേക്കു മടങ്ങവേ,

ഉറയുന്നു, കൺകോണിലിന്നലെ കണ്ടൊരാ

മുഗ്ദമാം സ്വപ്നവും, കണ്ണുനീർത്തുള്ളിയായ്!

അതിലോലമെന്നെത്തഴുകിയ കൈകളോ

വഴിതെറ്റി വന്നോരിളംകാറ്റുമാത്രമായ്!



 

Thursday, September 30, 2021


മിഴികളിൽ മായാതെ നിറയുന്ന നോവിനെ,

മൊഴികളിൽ ചോരാതെ കാത്തുവച്ചെത്രനാൾ

മഴയായി മാറട്ടെ, ഇനിയതിൻ താപമീ

വഴികളിൽ പെയ്തങ്ങടങ്ങട്ടെ, മൂകമായ്.






Tuesday, August 17, 2021

അറിയാത്ത വഴികളിൽ, നിഴൽ വീണ വനികയിൽ

അലയുകയാണുഞാൻ അന്ധകാരങ്ങളിൽ,

അതിദൂരമെന്തിനോ, അറിയില്ല തെല്ലുമി

ന്നൊരുപാടുകാലമായ് തിരയുന്നതെന്തിനായ്

മിഴിനീരണിഞ്ഞൊരാ മിഴികളും മൗനവും

മനഃതാരിലെന്നോ നിറഞ്ഞുപോയെങ്കിലും,

അകലങ്ങൾ താണ്ടുവാനാകാതെ നീറിയി-

ന്നൊരു വ്യാഴവട്ടം കടന്നുപോയെങ്കിലും

പിടയുന്ന ചിന്തകൾ പൊരുതുന്നതെന്തിനായ്

ഇടറുന്ന  കാലുകൾ നിൽക്കാത്തതെന്തിനായ്









 

മൗനം  





Friday, July 23, 2021


മറികടന്നില്ലൊരു ലക്ഷ്മണരേഖയും,

ലംഘിച്ചതില്ല  ഞാൻ സീമകളൊന്നുമേ,

ആരോ തെളിച്ചോരുപാതയിൽ, മൂകമെൻ

മാറാപ്പുപേറിച്ചരിയ്ക്കുകയാണുഞാൻ.



 

Tuesday, June 15, 2021

 ഇടറി ഞാൻ വച്ചിടും കാലടികളൊക്കെയും 

അകലെ നിൻ പാതയെ തേടിയാണിപ്പൊഴും

അകലത്തിലെങ്ങോ മറഞ്ഞിരുന്നാലുമെൻ

 ഉൾക്കണ്ണിലെന്നും നിറയുകയാണുനീ




 

 

Sunday, May 23, 2021

അലയുന്ന കാറ്റിനോടെത്ര ചോദിച്ചു ഞാൻ,

അകലുന്ന  മുകിലിനോടെത്രമേൽ കെഞ്ചി ഞാൻ .

ഇല്ലൊരു വാർത്തയും ,കാതോർത്തിരിക്കിലും,

ഇഴയും നിശബ്ദത മാത്രമാണുത്തരം.

Thursday, April 29, 2021

 പായുന്നു കാലമീ കഠിനമാം പാതയി-

ലൊരുഞൊടി നിൽക്കാതെ തന്നെയിന്നും.

മായുന്നു , വീണ്ടുമീ രാവിൻറ്റെ മാറിലായ് 

കുങ്കുമം ചാർത്തിയീ സന്ധ്യയെന്നും.


പെരുകുന്നനന്തമായ് യാതനയെങ്കിലും

പൂക്കുന്നു നിർലജ്ജമീ  വസന്തം. 

ഉരുകുന്നു  ദാരുണം, ഉലകമെന്നാകിലും

ഉണരാതെ പോകുവതില്ലുഷസ്സും.


അറിയാമെനിയ്ക്കെന്റ്റെ നൊമ്പരം, മണ്ണിലി-

ന്നൊരു മൺതരിമാത്രമായിരിക്കാം.

പറയുവാനാകാതെയുള്ളിൽ നിറയുവ -

തരുതാത്ത മോഹങ്ങളായിരിക്കാം.


നിറയുന്ന കണ്ണുകൾ തേടുന്നു, എങ്കിലും,

നിത്യവുമാകാശ ദൂതിനായി.

മറയുന്നൊരിന്നുകൾ പറയാൻ മറന്നൊരു

മധുരമാം വാഗ്ദാനമൊന്നിനായി.


















 

Monday, April 5, 2021

പാട്ടുകൾ ചിന്നിച്ചിതറിയ വഴികൾ-

ക്കൊടുവിലെ മൂകത തിരയട്ടെ,

വാക്കുകൾ തിങ്ങി ഞെരുങ്ങിയ വരികൾ-

 ക്കിടയിലൊളിച്ചൊരു ഹൃദയത്തെ...




Thursday, February 25, 2021



ഉണ്ടെന്റെ ചുറ്റിലും സൂര്യപ്രകാശവും

ഉള്ളം കുളിർക്കുന്ന നൽ കിളിക്കൊഞ്ചലും

ഊഷ്മളവായുവിലാടുന്ന പൂക്കളും

ഊഴം  കൊതിക്കുന്ന നാളെതന്നാശയും.


എങ്കിലുമെന്തോ ഉറഞ്ഞുപോയ് നെഞ്ചിലീ

മഞ്ഞും മരവിച്ച ദീർഘനിശ്വാസവും

അരഞൊടിപോലും വിടാതെയീ നോവുമാ 

നോവിൽ ഞെരിഞ്ഞോരപൂർണ്ണമാം ഗാനവും.


തഴുകാതെ പോയോരിളംകാറ്റിനായിനി

തലമുടിനാരുകൾ, കാത്തുനിൽപ്പെന്തിനായ്?

അവയിലില്ലൽപവും ജീവനെന്നാകിലും

ഒരു വിരൽസ്പർശംകൊതിക്കുവതെന്തിനായ്?










 




Friday, January 8, 2021

 ഘാലിബിന്റെ വരികളിലെന്നപോൽ

എത്ര ചോദിച്ചു പാവം ഹൃദയമേ,

എന്തുവന്നുപിണഞ്ഞുപോയ്, നോവിതി-

ന്നേതൊരൗഷധം, എന്തു പ്രതിവിധി?









Monday, January 4, 2021

ഇരുളാണിതെങ്ങുമിന്നുലകത്തിലെങ്കിലും

ഒരു ദിവ്യദീപമായുണരട്ടെയീദിനം.

ചേർക്കട്ടെ ഞാനതിൽ,ഹൃദയത്തിലൊരുനാളു

മണയാതെ സൂക്ഷിച്ച കൈത്തിരിനാളവും.