ഇന്ന് വിഷുവാണ്. കണിക്കൊന്നയ്ക്ക് പകരം മഞ്ഞ റോസാപ്പൂക്കൾ കൊണ്ട് കണിവച്ചു. അവളുടെ ആദ്യത്തെ വിഷു. ഒരു ചെവി പകുതിമടങ്ങിയ നായക്കുട്ടിയെപ്പോലെയാണ് അവൾ. കുറെനാൾ തല ഒരു വശത്തേക്ക് വച്ചുകിടന്നത് കൊണ്ടാകാം.
ഈ വിഷു അവൾ ഓർക്കില്ല. ഞാൻ ഓർക്കും
വിഷു എന്നും എന്റെ പ്രിയപ്പെട്ട ഉത്സവം ആയിരുന്നു. കുട്ടിക്കാലത്ത് ചെറിയ ശബ്ദങ്ങൾക്കായി കാതോർത്ത് ഞാൻ ഉറക്കം നടിച്ച് കിടക്കുമായിരുന്നു. അവർ വന്നെന്നെ വിളിക്കും വരെ. എനിയ്ക്ക് എത്തിപ്പിടിക്കാനാവാത്ത എന്തൊക്കെയോ നിഗൂഢതകൾ ആ പുലരികൾക്ക് ഉണ്ടായിരുന്നു. സാധാരണ ദിവസങ്ങളിൽ കേൾക്കാനാവാത്ത ശബ്ദങ്ങൾ, കണ്ണുകൾ ഇറുക്കിയടച്ചുകിടക്കുമ്പോൾ എന്നെ തേടി വരാറുണ്ടായിരുന്നു. അമ്പലത്തിലെ മണിയടിമുതൽ മീൻകാരൻ കോയയുടെ കൂക്കിവിളി വരെ.
പുതിയ ദിശകളിൽ, പുതിയ വേഗങ്ങളിൽ ജീവിതം പുരോഗമിച്ചുകൊണ്ടിരിമ്പോളും ഞാൻ പഴയ കാല്പാടുകൾ തേടിപ്പോകുന്നു.
കുറെനാളായി ചാരനിറമായിരുന്നു, പ്രകൃതിയ്ക്കും എനിയ്ക്കും. പൂമൊട്ടുകളും തളിരിലകളും അതു പതുക്കെ പതുക്കെ മായ്ക്കുന്നു.
ഈ വിഷു മംഗളകരമായിരിക്കട്ടെ..