Thursday, April 14, 2016


ഇന്ന് വിഷുവാണ്. കണിക്കൊന്നയ്ക്ക് പകരം മഞ്ഞ റോസാപ്പൂക്കൾ കൊണ്ട് കണിവച്ചു. അവളുടെ ആദ്യത്തെ വിഷു. ഒരു ചെവി പകുതിമടങ്ങിയ നായക്കുട്ടിയെപ്പോലെയാണ് അവൾ. കുറെനാൾ തല ഒരു വശത്തേക്ക് വച്ചുകിടന്നത് കൊണ്ടാകാം.
ഈ വിഷു അവൾ ഓർക്കില്ല. ഞാൻ ഓർക്കും

വിഷു എന്നും എന്റെ പ്രിയപ്പെട്ട ഉത്സവം ആയിരുന്നു. കുട്ടിക്കാലത്ത് ചെറിയ ശബ്ദങ്ങൾക്കായി കാതോർത്ത് ഞാൻ ഉറക്കം നടിച്ച് കിടക്കുമായിരുന്നു. അവർ വന്നെന്നെ വിളിക്കും വരെ. എനിയ്ക്ക് എത്തിപ്പിടിക്കാനാവാത്ത എന്തൊക്കെയോ നിഗൂഢതകൾ ആ പുലരികൾക്ക് ഉണ്ടായിരുന്നു. സാധാരണ ദിവസങ്ങളിൽ കേൾക്കാനാവാത്ത ശബ്ദങ്ങൾ, കണ്ണുകൾ ഇറുക്കിയടച്ചുകിടക്കുമ്പോൾ എന്നെ തേടി വരാറുണ്ടായിരുന്നു. അമ്പലത്തിലെ മണിയടിമുതൽ മീൻകാരൻ കോയയുടെ കൂക്കിവിളി വരെ.

പുതിയ ദിശകളിൽ, പുതിയ വേഗങ്ങളിൽ ജീവിതം പുരോഗമിച്ചുകൊണ്ടിരിമ്പോളും ഞാൻ പഴയ കാല്പാടുകൾ തേടിപ്പോകുന്നു.

കുറെനാളായി ചാരനിറമായിരുന്നു, പ്രകൃതിയ്ക്കും എനിയ്ക്കും. പൂമൊട്ടുകളും തളിരിലകളും അതു പതുക്കെ പതുക്കെ മായ്ക്കുന്നു.

ഈ വിഷു മംഗളകരമായിരിക്കട്ടെ..
 

Friday, April 8, 2016


ഗസലുകളെ പറ്റി ചിന്തിക്കുകയായിരുന്നു. ലളിതമായ വാക്കുകളിലെ പ്രാണൻ പിടയുന്ന ദുഃഖത്തെ പറ്റി.
ദുഃഖങ്ങൾ ഇല്ലാതാക്കാൻ ഇന്നത്തെ ലോകത്തിന് എന്തെല്ലാം വഴികൾ ഉണ്ട്. ഇന്നലെവരെയുള്ള എല്ലാം മറന്ന് ഇന്നിൽ ജീവിക്കാൻ.. പക്ഷെ ദുഃഖങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, വിരഹവും വേദനകളും ഇല്ലായിരുന്നുവെങ്കിൽ കവിതയുണ്ടാകുമായിരുന്നോ ? ഗസലുകൾ ഉണ്ടാകുമായിരുന്നോ ?

ഗസൽ ഗായകർ ഇപ്പോഴും എറ്റവും കൂടുതൽ പാടുന്നത് മിർസ ഖാലിബിന്റെ കവിതകളാണത്രേ.. നൂറ്റാണ്ടുകൾക്ക് മുൻപേ എഴുതപ്പെട്ട വരികൾ. സംഗീതവും ശബ്ദവും മാത്രം മാറുന്നു.

എനിക്ക് പരിചയമുള്ളത് ഗസലുകളുടെ അനുകരണങ്ങൾ ആയ സിനിമാപാട്ടുകളെയാണ്.. ഗസലുകളുടെ സുൽത്താൻ ആയ മെഹ്ദി ഹസ്സന്റെ പാട്ടുകൾ കേൾക്കുകയായിരുന്നു ഞാൻ, മകളുടെ കരച്ചിലിന്റെ ഇടവേളയിൽ .

 

Saturday, April 2, 2016

പ്രാണൻ - എത്രയോ തുച്ഛമാണാ പദം
നിത്യതേ നിന്റെ പേരായ് വിളിക്കുവാൻ
ഹൃദയമെത്രയോ എളിയതാണീവിധം
ഹൃദ്യതേ നിന്റെ കാൽക്കലായ് വയ്ക്കുവാൻ