Friday, October 30, 2015

.
മറക്കയില്ലെന്നോതി മറഞ്ഞ മുഖങ്ങളെ
മറക്കാതിരുന്നിടാം , പൊറുക്കാൻ പഠിച്ചിടാം
തടുക്കാൻ കഴിയാത്തോരസ്ത്രങ്ങളയയ്ക്കുവാൻ
വിരുതനാകും വിധി അടിവെച്ചടുത്തോട്ടെ
ഇതിഹാസങ്ങൾ നമുക്കിനിയും രചിച്ചിടാം
പൊരുതാം,പൊരുതിനാം മണ്ണിൽ വീണിടുംവരെ.

Friday, October 16, 2015

വെസ്റ്റ് ഹില്ലിലെ ഫിഷറീസ് ക്വാട്ടേർസ് ഏതാണ്ട് ഒരേക്കറോളം വരുന്ന പച്ചപ്പിന്റെ ഒരു ചെറിയ തുരുത്തായിരുന്നു. 89 -90 കാലഘട്ടത്തിൽ ആ മതിൽക്കെട്ടിനുള്ളിൽ ആകെ ഉണ്ടായിരുന്നത് നാല് വീടുകൾ മാത്രമണ്. നട്ടുച്ചയ്ക്കുപോലും പടുകൂറ്റൻ മരങ്ങൾ നിഴൽ വിരിയ്ക്കുന്ന ഒരു വലിയ കളിസ്ഥലവും, നിലംപരണ്ട എന്ന പുൽച്ചെടി പരവതാനി വിരിച്ച ഒരു പുൽത്തകിടിയും അവടെ ഉണ്ടായിരുന്നു.

അവിടെ താമസിച്ച് സ്കൂളിൽ പോയിരുന്ന ദിവസങ്ങളിൽ നീണ്ട ബസ് യാത്ര എന്നെ തളർത്തി. അതുകൊണ്ടാകാം കാരണമില്ലാത്ത പനി ഇടയ്ക്കിടെ എന്നെ ബാധിയ്ക്കാൻ തുടങ്ങിയത്. ആദ്യത്തെ മാസം തന്നെ ഞാൻ സ്കൂളിൽ പോകാനാവാതെ മൂന്നാലുദിവസം കിടപ്പിലായി. പകൽ സമയത്തെ, ശീലിച്ചിട്ടില്ലാത്ത ഏകാന്തത എന്നെ വിഷമിപ്പിച്ചു. വീട്ടുജോലികളിൽ സഹായിച്ചിരുന്ന മനോഹരിയേച്ചി സ്വന്തം വീട്ടിൽ പോയിരുന്ന സമയം ആയിരുന്നു അത്.

അമ്മയുടെ കട്ടിലിന് അഭിമുഖമായി ഇട്ടിരുന്ന ചെറിയ കട്ടിലിൽ തുറന്നിട്ട ജനാലയ്ക്ക് സമീപമാണ് ഞാൻ കിടന്നിരുന്നത്. മരങ്ങളുടെ വലിയ നിഴലുകൾ എന്നെ എന്തുകൊണ്ടോ ഭയപ്പെടുത്തി. ഈ സ്ഥലത്തിന്റെ ചരിത്രം കുറെയൊക്കെ മനോഹരിയേച്ചി പറഞ്ഞുതന്നിട്ടുണ്ട്. വര്ഷങ്ങൾക്ക് മുൻപ് ഒരു ചുടലക്കളമായിരുന്നുവത്രേ ഇവിടം. പ്രേതശല്യം കാരണം നാട്ടുകാർ വാങ്ങാൻ മടിച്ചതിനാലാകാം ഈ സ്ഥലം ഗവണ്‍മന്റ്റ് ഏറ്റെടുക്കാൻ സന്നദ്ധമായാത്. മനോഹരിയേച്ചി ഏതാണ്ട് ആ നാട്ടുകാരി ആയിരുന്നു, അവർ പറയുന്നത് വിശ്വസിക്കാതെ തരമില്ലായിരുന്നു. പല തവണ പ്രേതത്തിനെ നേരിട്ടുകണ്ടിട്ടുണ്ടത്രേ അവർ . ഒരിക്കൽ അർദ്ധരാത്രി ജനലിലൂടെ നോക്കിയപ്പോൾ മതിൽക്കെട്ടിനകത്തെ പഴയകിണറ്റിൻകരയിൽ അപരിചിതയായ ഒരു യുവതിയെ കണ്ടത് അവർ എനിയ്ക്ക് പറഞ്ഞു തന്നിട്ടുണ്ട്.
"പുലർച്ചയ്ക്ക് വെള്ളം കോരുന്ന തൊട്ടീലുണ്ട്  നെറയെ ചോര! ഞാൻ കണ്ടതാ.." അവർ ഉറപ്പിച്ചു പറഞ്ഞത് എനിയ്ക്ക് മറക്കാനായിട്ടില്ലായിരുന്നു . മറ്റൊരിക്കൽ മറ്റൊരു കുടുംബത്തോടൊപ്പം താമസിച്ചിരുന്നപ്പോൾ താൻ ഒരു വെട്ടിക്കൊലപ്രേതത്തിനെ മുഖാമുഖം കണ്ടതും അവർ എനിയ്ക്ക് പറഞ്ഞുതന്നിരുന്നു.

പനിയുടെ ആലസ്യത്തിൽ കാറ്റിന്റെ മൂളൽ എന്നെ അസ്വസ്ഥയാക്കി. പ്രകൃതിയുടെ നിഗൂഢതകളെപറ്റി ചിന്തിയ്ക്കുന്തോറും പരിചിതമല്ലാത്ത ഒരു ഭയം എന്നെ കീഴടക്കുന്നതായി എനിയ്ക്ക് തോന്നി. കളിസ്ഥലത്തുനിന്നും കിട്ടിയ വിചിത്രമായ എല്ലിൻകഷ്ണം ഞാൻ ഓർത്തു. മനോഹരിയേച്ചിയുടെ കഥകൾ സത്യമാകാതെ തരമില്ല എന്ന നിഗമനത്തിൽ താമസിയാതെ ഞാൻ എത്തിച്ചേർന്നു. ചെറിയ ഒരു ശബ്ദം പോലും എന്നെ ഞെട്ടിപ്പിച്ച്‌ പെരുവിരലിൻ തുമ്പത്തുനിർത്തും എന്ന അവസ്ഥയിൽ എത്തിയപ്പോളാണ് കോലായിൽ കാൽ പെരുമാറ്റം കേട്ടത്. വാതിൽ പുറത്തുനിന്ന് താക്കോലിട്ടുതുറന്ന് ആരോ അകത്തുപ്രവേശിച്ചു .
ഞാൻ പുതപ്പിനുള്ളിൽ മുഖം ഒളിപ്പിച്ചുകിടന്നു. വെട്ടിക്കൊലപ്രേതങ്ങൾക്ക് താക്കോലിട്ടു വീട് തുറക്കാൻ ആകുമോ എന്നൊന്നും ഞാൻ ചിന്തിച്ചില്ല.

"പനി കുറവുണ്ടോ ?" അമ്മ ചോദിച്ചു. ഞാൻ പുതപ്പു മാറ്റി അവരെ വിശ്വാസം വരുവോളം നോക്കി.
അമ്മയും മകളും തമ്മിലുണ്ടാവേണ്ടിയിരുന്ന വൈകാരികബന്ധം ഞങ്ങൾ തമ്മിൽ ഒരിയ്ക്കലും ഉണ്ടായിരുന്നില്ല. എങ്കിലും അക്കാലത്ത് ഞാൻ അതിനെ പറ്റി ചിന്തിച്ചുതുടങ്ങിയിരുന്നില്ല.
അവർക്ക് എന്നോട് എന്തുപറയണം എന്ന് അറിയില്ലായിരുന്നു.
"പാട്ട് കേക്കണോ?" അവർ ചോദിച്ചു.
"എനിയ്ക്ക് പഴയ ഹിന്ദി പാട്ടേ ഇഷ്ടമുള്ളൂ .." ഞാൻ എന്തുകൊണ്ടോ അങ്ങനെ പറഞ്ഞു. അവർ നിസ്സഹായയായി പഴയ കാസറ്റുകൾ തിരഞ്ഞു. ഒടുവിൽ എന്തോ ഓർത്തിട്ടെന്നപോലെ, ആഴ്ചപതിപ്പുകളിലൊന്നെടുത്ത് ഒരു കവിത ഈണത്തിൽ ചൊല്ലി. കന്യാകുമാരിയിൽ സൂര്യോദയം കാണാൻ പോയ ഒരു കുടുംബത്തെ കുറിച്ചായിരുന്നു ആ കവിത. കുട്ടി സൂര്യനെ കാണാൻ കാത്തിരുന്നു, പക്ഷെ സൂര്യൻ ഉദിച്ചില്ല. എന്തുകൊണ്ടാണ് ഞാൻ അത് ഇന്നും ഓര്ക്കുന്നത്?

അമ്മ പ്രതീക്ഷിച്ചപോലെ ആയിത്തീരാൻ എനിയ്ക്ക് ഒരിയ്ക്കലും ആയില്ല. അവർ തികച്ചും പ്രൗഢയായ ഒരു സ്ത്രീ ആയിരുന്നു. സുന്ദരിയും ബുദ്ധിമതിയുമായ ഒരു സ്ത്രീയിൽ മാത്രം കാണുന്ന ഒരു തരം ആത്മവിശ്വാസം അവർക്ക് കൈമുതൽ ആയി ഉണ്ടായിരുന്നു. ഞാൻ എന്തുകൊണ്ടൊക്കെയോ അവരിൽനിന്നും വർഷങ്ങൾതോറും അകന്നുകൊണ്ടിരുന്നു. എങ്കിലും അവർക്ക് മതിപ്പുതോന്നുന്ന എന്തെങ്കിലും ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
 ജീവിതത്തിൽ പല കാര്യങ്ങൾക്കും രണ്ടാമൂഴങ്ങൾ ഉണ്ടാകില്ല. അതുകൊണ്ട് പുതിയ തുടക്കങ്ങൾ ശ്രദ്ധാപൂർവ്വമായിരിക്കട്ടെ.
 

Saturday, October 10, 2015

അമരദീപമേ , ഇനിയും നയിക്കുക
വിഷമവീഥിയിലൂടെൻ പദങ്ങളെ
Apparently he is still remembered...