Sunday, April 30, 2023

കഥകളുടെ കാലം - മൂന്ന്

പറക്കും പരവതാനികൾ

നന്ദുവിന്റെ ക്ലാസ് മുറി സ്ഥിതിചെയ്തിരുന്ന മൂന്നുനില കെട്ടിടത്തിനു പിറകിലായി, വളർന്നുവരുന്ന പതിനൊന്ന് തേക്കുമരങ്ങൾ ഉണ്ടായിരുന്നു. ചെറിയ കളിസ്ഥലത്തിന്റെ അറ്റത്തായി, കാവൽക്കാരെപോലെ, പരസ്പരം കൃത്യമായ രണ്ടുമീറ്റർ അകലം സൂക്ഷിച്ച് , ഇളംപച്ചക്കുടകൾചൂടി അവ പ്രൗഢിയോടെ നിന്നു. മൂന്നാം നിലയുടെ പിറകുവശത്തെ വരാന്തയിൽനിന്നുനോക്കുമ്പോൾ കൃത്യമായ അകലം പാലിച്ച് പറന്നുപോകുന്ന മാന്ത്രികപരവതാനികളാണ് ഈ ഇലപ്പച്ചകളെന്ന് നന്ദുവിന്‌ തോന്നാറുണ്ടായിരുന്നു. ചിലപ്പോളൊക്കെ അവൾ ആ പരവതാനികൾക്കുമുകളിൽ അറബിക്കഥകളിലെ കഥാപാത്രങ്ങളെ വിഭാവനചെയ്തു. ഹുക്ക വലിക്കുന്ന രാജാക്കന്മാരും, അതിസുന്ദരികളായ റാണിമാരും, ബുദ്ധിമതികളായ അടിമപ്പെൺകുട്ടികളും , അത്ഭുതവിളക്കിലൊളിക്കുന്ന ഭൂതങ്ങളും, സാഹസികരായ നാവികരും നിരനിരയായി പരവതാനികളിലേറി എങ്ങോട്ടോ പോവുകയാണ്. അവരെല്ലാവരും ഉൾപ്പെടുന്ന ഉദ്യോഗജനകമായ ഒരുകഥയിലാണ് താനുമെന്ന് നന്ദു സങ്കൽപ്പിച്ചു.

'ഹാറൂൺ അൽ നന്ദൂ, നിന്നെപ്പോലെ ബുദ്ധിമതിയായ ഒരുപെൺകുട്ടിയുടെ അടിമയാകുന്നതിൽ എനിയ്ക്കുസന്തോഷമേയുള്ളൂ , ചോദിച്ചോളൂ ഒരു മൂന്നാലു വരങ്ങൾ!' വിളക്കിൽനിന്നും എത്തിനോക്കിക്കൊണ്ട് ഭൂതം പറയുകയാണ്. 'എന്റെ കപ്പലിന് ഒരു സഹമേധാവിയെ ആവശ്യമുണ്ട്. നിന്നെക്കാൾ ധീരയായി വേറെയാരാണ് ഉള്ളത് ?' നാവികനായ സിൻബാദ് മിണ്ടാതിരുന്നില്ല. സങ്കല്പങ്ങളിൽ പോലും നന്ദു താൻ സുന്ദരിയാണെന്ന് കരുതിയിരുന്നില്ല. അതിനാൽ രാജകുമാരന്മാർ അവളെ പാടെ അവഗണിച്ചു.

എന്നാൽ മറ്റുചിലപ്പോൾ തന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ പതിനൊന്നുവര്ഷങ്ങളാണ് ആ തേക്കുമരങ്ങൾ എന്ന് നന്ദുവിനു തോന്നി. കഴിഞ്ഞു പോയ ദശകവും പിരിഞ്ഞുവന്ന നഗരവും അവൾ എന്തുകൊണ്ടോ തേക്കുമരങ്ങളുടെ ഇലക്കൂമ്പാരങ്ങളിൽ കണ്ടു.

അമ്മയുടെ തറവാട്ടിലാണ് നന്ദു വളർന്നത്, അമ്മയുടെ സഹോദരിയുടെ സംരക്ഷണയിൽ. അച്ഛനമ്മമാരോടൊപ്പമല്ലെങ്കിലും അല്ലലില്ലാതെ കഴിഞ്ഞ ബാല്യം കാവ്യാത്മകമായ ചിത്രങ്ങളായി അവളുടെ മുന്നിൽ അണിനിരന്നു. സ്കൂളുവിട്ട് നടന്നുവരാറുണ്ടായിരുന്ന ഇടവഴികൾ, മതിലരുകിൽ പുഞ്ചിരിയുമായി കാത്തുനിൽക്കാറുള്ള ശീമക്കൊന്നകൾ, പടിയ്ക്കലെ പേരമരം , വലിയമ്മ ചൊല്ലിത്തരാറുണ്ടായിരുന്ന കവിതകൾ, സ്വാതന്ത്ര്യലബ്ധിക്കുമുൻപുള്ള ഒരു കാലത്തിന്റെ രഹസ്യങ്ങൾ പേറുന്ന പഴയ വീട്, രണ്ടാമത്തെ നിലയിലെ ഇടനാഴിയിലെ പുസ്തകഷെൽഫുകൾ, ഇടനാഴിയുടെ മൂലയിൽ വലിയ അട്ടികളായി അടുക്കിവച്ചിരുന്ന ആഴ്ചപ്പതിപ്പുകൾ.

അവിടെ, പഴയ പുസ്തകത്താളുകളുടെ ഗന്ധമുള്ള ആ മൂലയിൽ ഒരുവലിയ പിത്തളപ്പെട്ടിക്കുമുകളിലിരുന്നാണ് നന്ദു വായിക്കാറുണ്ടായിരുന്നത്. ...

സ്‌കൂളിനരികിലൂടെ, ദൂരെയെവിടെയോ ഒരു സാഗരം തന്നെ കാത്തിരിപ്പുണ്ടെന്ന പ്രതീക്ഷയിൽ, തിരക്കിട്ടൊഴുകിയിരുന്ന കുഞ്ഞരുവി..

'ഒഴുകുന്നൊരരുവി തൻ ഓളങ്ങളിൽ , ഞാനൊരു കടലാസുതോണിയുണ്ടാക്കിയിട്ടു.
ഓളങ്ങളിൽ തട്ടിമുട്ടിയതെങ്ങനെ മുങ്ങിയും പൊങ്ങിയും സഞ്ചരിച്ചു.
പെട്ടൊന്നൊരാ തെക്കൻകാറ്റുവന്നീയെന്റെ ആശകളൊക്കെയും തച്ചുടച്ചു.
കരയുവാനായിഞാൻ ഇനിയൊരു കടലാസുതോണിയുണ്ടാക്കുവാനില്ലൊരിക്കലും.'

തന്റേതല്ലാതായിത്തീർന്ന ആ പഴയ, പ്രിയപ്പെട്ട ലോകത്തെക്കുറിച്ച് ചിന്തിക്കുമ്പോളൊക്കെ സംസാരഭാഷയിൽ പ്രകടിപ്പിക്കാനാകാത്ത ഒരു വിഷാദം അവളുടെ ഹൃദയത്തിൽ തടയാറുണ്ടായിരുന്നു. ചിലപ്പോളൊക്കെ അവ ഈണത്തിലടുക്കിയ വരികളുള്ള കവിതാശകലങ്ങളായി പുറത്തുചാടി.

കവിതകളിലൂടെ മാത്രം പറയാനാകുന്ന ചില കാര്യങ്ങളുണ്ട് ജീവിതത്തിലെന്ന് പണ്ട് വലിയമ്മ പറയാറുണ്ടായിരുന്നു..
നന്ദുവിനാകട്ടെ എന്നും കഥകളോടായിരുന്നു പ്രിയം. അണുവിട ചലിക്കാതെ തന്നെ, ഒരാളെ ലോകത്തിന്റെ മറ്റൊരുഭാഗത്തേക്കോ, മറ്റൊരു കാലഘട്ടത്തിലേക്കോ കൊണ്ടുപോകാൻ കഥകൾക്കല്ലാതെ മറ്റെന്തിനാണ് കഴിയുന്നത് ?

"നീ എന്താണ് ആലോചിക്കുന്നത്?" നിമിഷ ചോദിക്കുകയാണ്.

താൻ കുറെ നേരമായി തേക്കുമരങ്ങളെ മിഴിച്ചുനോക്കിക്കൊണ്ട് വിഷണ്ണഭാവത്തിൽ മിണ്ടാതെ നിൽക്കുകയായിരുന്നു എന്ന് അപ്പോഴാണ് നന്ദു മനസ്സിലാക്കിയത്. നിമിഷ തൻറെ ഡയറിയുടെ പേജുകൾ മറിക്കുകയാണ്. പുതിയ ഹിന്ദി സിനിമകളിലെ പാട്ടുകളുടെ വരികളാണ് നിമിഷ തന്റെ ഡയറിയിൽ എഴുതിയിരുന്നത്. ഡയറിയും കയ്യിൽ വച്ചാണ് അവൾ ടിവിയിലെ പാട്ടുപരിപാടികൾ കണ്ടിരുന്നത് എന്ന് പറഞ്ഞിട്ടുണ്ട് . സ്‌കൂളിലിരിക്കുമ്പോളും അവൾ ഇടയ്ക്കിടയ്ക്ക് ഡയറി തുറന്നുനോക്കി തെറ്റുകൾ തിരുത്തുകയും , വെട്ടിക്കൂട്ടിയ പേജുകൾ പകർത്തിയെഴുതുകയും ചെയ്യും. സമരം കാരണം സ്കൂൾ വിടുകയാണെങ്കിൽ വൈകുന്നേരം സ്‌കൂൾ ബസ് പുറപ്പെടുന്ന സമയമാകുന്നതുവരെ അതുതന്നെ പണി.

അന്നും സമരമായിരുന്നു. മാർച്ചുമാസമാണ്, രണ്ടുമൂന്നാഴ്ചകൾക്കകം കൊല്ലപ്പരീക്ഷത്തുടങ്ങും. വർഷത്തിന്റെ ആദ്യപകുതിയിൽ വിസ്മരിക്കപ്പെട്ടിരുന്ന ഉപപാഠപുസ്തകം വായിച്ചുതീർക്കാനുള്ള തത്രപ്പാടിലായിരുന്നു ചന്ദ്രിക ടീച്ചർ. കാട്ലു ഖാൻ എന്ന പഠാണിയുടെ അന്തഃപുരത്തിൽ അകപ്പെട്ടിരിക്കുകയാണ് തിലോത്തമ. ജഗത് സിംഹൻ ആകട്ടെ തടവറയിലും. കാട്ലു ഖാൻറെ കിരാതഹസ്തങ്ങളിൽ നിന്ന് ആ പാവത്തിനെ ഇനി ആരാണ് രക്ഷിക്കാൻ! ചന്ദ്രികടീച്ചർ വികാരംകൊണ്ടു !

അതാ വരുന്നു ആയിഷ, കാട്ലു ഖാൻറെ നല്ലവളായ മകൾ. ജഗത്‌സിംഹന്റെ മറ്റൊരു ആരാധിക.

അപ്പോഴാണ് സമരക്കാരും വന്നത്. മനസില്ലാമനസോടെ ടീച്ചർ പുസ്തകമടച്ചു.

"കൊല്ലപ്പരീക്ഷയാണ് വരുന്നത്, അത് മറക്കണ്ട" പോകുന്നപോക്കിൽ ടീച്ചർ പറഞ്ഞു.

"ഫിർ കിസികെ ചെഹരെ കാ രംഗ് കിൽ ഗയാ ..
ബിഛ്ഡാ ഹുവാ ആജ് കോയി ഉസ്‌കോ മിൽ ഗയാ.." നിമിഷ ഡയറി നോക്കി പാടുകയാണ്.
"കിൽ ഗയാ, അല്ല, ഖിൽ ഗയാ .." നന്ദു പറഞ്ഞു.
"അല്ല, ഞാൻ എത്രയോ വട്ടം കേട്ടതാണ് , ഒരു നൂറുവട്ടമെങ്കിലും .." നിമിഷവിട്ടുകൊടുത്തില്ല
"എത്ര പ്രാവശ്യം കേട്ടതാണെങ്കിലും, തെറ്റാണ് കേട്ടത്," നന്ദു ദൂരേക്കുനോക്കിക്കൊണ്ടു പറഞ്ഞു. നിമിഷയോടു തർക്കിക്കാൻ പാടാണ്. എപ്പോഴും അവൾ പറയുന്നതുമാത്രമാണ് ശരി.
"ഇല്ല, എനിക്കുറപ്പാണ്, സീമയുണ്ട് ക്ലാസ്സിൽ , ഞാൻ ചോദിക്കട്ടെ ," നിമിഷ ഡയറി വരാന്തയിൽ ഉപേക്ഷിച്ച്, ക്‌ളാസ്സിനകത്തേക്കുപോയി.

നന്ദു ഡയറിയിൽ എഴുതിയിരുന്ന വരികൾ വായിച്ചു.

വീണ്ടും ആരുടെയോ മുഖം തെളിഞ്ഞു,
പിരിഞ്ഞു പോയ ആരെയോ വീണ്ടും കണ്ടുമുട്ടിയതാവാം...

ചടുലമായ നൃത്തച്ചുവടുകൾക്കു പറ്റിയ ഈണമാണെങ്കിലും വരികൾക്ക് അർത്ഥമുണ്ട്..

'വീണ്ടും വരില്ലെ നീ, എന്റെ കരളിലെ താമരപ്പൊയ്കയിൽ അരയന്നമായ്‌!
വീണ്ടും വരില്ലെ നീ, എന്റെ മനസ്സിലെ ആയിരം ചോദ്യങ്ങൾക്കുത്തരമായ്! '

നിമിഷയുടെ പേനകൊണ്ട്, ഒന്നും ആലോചിക്കാതെ, നന്ദു ഡയറിയുടെ അടുത്ത താളിൽ എഴുതി.
അടുത്ത നിമിഷം, നിമിഷ ഡയറി പിടിച്ചുപറച്ച് വീണ്ടും ക്ലാസ്സിനകത്തേക്കു കയറിപ്പോയി. നന്ദുവും പിറകെ നടന്നു. ആറേഴു കുട്ടികളുണ്ട് ക്ലാസ്സിൽ. സ്‌കൂൾ ബസ്സിൽ യാത്ര ചെയ്യുന്നവർ , താക്കോലെടുക്കാൻ മറന്നവർ .. ലേഖയും ദിവ്യയും സീമയും , മുന്നിലത്തെ ബെഞ്ചിൽ ഇരുന്ന് നിമിഷയുടെ ഡയറി നോക്കുകയാണ്.

"നീ പറഞ്ഞതാണ് ശരി, എനിക്കിനി, തിരുത്തിയെഴുതണം ," ജാള്യതയോടെ നിമിഷ പറഞ്ഞു.

"നീയും പോകുന്നുണ്ടോ ഹിന്ദി പ്രചാരസഭയുടെ ക്ലാസ്സുകൾക്ക്?" സീമചോദിച്ചു, " ഏതുവരെയായി, ഞാൻ ഭൂഷൺ കഴിഞ്ഞു."
"ഹിന്ദി സഭയോ, അതെന്താണ് ?" നന്ദു ചോദിച്ചു. എല്ലാവരും ചിരിച്ചു. താൻ പറഞ്ഞത് വിഡ്ഢിത്തമാണോ എന്ന് നന്ദു സംശയിച്ചു.
"ഹിന്ദി ക്ലാസിനൊന്നും പോകുന്നില്ലെങ്കിൽ പിന്നെ നിനക്കെങ്ങനെ നിമിഷ എഴുതിയത് തെറ്റാണെന്ന് മനസിലായി?"
"അതോ..ഞാൻ ധാരാളം ഹിന്ദി പാട്ടുകൾ കേൾക്കാറുണ്ട്."
"നിമിഷയെപ്പോലെ ഹവാ ഹവാ പിന്നെ ഹവാ ഹവായി ..?"
"പഴയ പാട്ടുകൾ, 1940 മുതലുള്ളതെല്ലാം .."

സീമ ഡയറിയുടെ പേജുമറിക്കുകയാണ്.

"അയ്യോ," നന്ദു അറിയാതെ പറഞ്ഞുപോയി.

നന്ദു എഴുതിയ വരികളാണ് അവർ വായിക്കുന്നത്. ജാള്യതകൊണ്ട് നന്ദുവിന്റെ മുഖം ചുവന്നു.

"ഇത് നീ എഴുതിയതാണോ ," ദിവ്യയാണ് ചോദിക്കുന്നത്..

നന്ദു ഒന്നും പറഞ്ഞില്ല. അത്ഭുതവിളക്കിലെ ഭൂതം സത്യത്തിൽ കണ്മുന്നിൽ വന്നിരുന്നെങ്കിൽ അവൾ അപ്പോൾ അപ്രത്യക്ഷയാകാനുള്ള വരം ചോദിച്ചേനേ..

Tuesday, April 18, 2023

കഥകളുടെ കാലം - രണ്ട്

പുസ്തക ഷെൽഫിനരികിലെ സുന്ദരിക്കുട്ടി

ശനിയാഴ്ചയാണ്. സ്‌കൂളവധി. വേണമെങ്കിൽ എട്ടുമണി വരെ കിടന്നുറങ്ങാം, എന്നാൽ ഇന്ന് വീട്ടിൽ അച്ഛനുള്ള ദിവസമാണ്. സീമ എന്നത്തേയും പോലെ ആറുമണിയ്ക്കുതന്നെ എഴുന്നേറ്റിരുന്നു പഠിക്കാൻ ആരംഭിച്ചു. മേശപ്പുറത്തുചിതറികിടന്നിരുന്ന ആഴ്ചപ്പതിപ്പുകളും, നോവലുകളും മറ്റും അവൾ അച്ഛൻ വരുന്നതിനു തലേന്നുതന്നെ അടുക്കിവച്ചിരുന്നു. ഇത് പഠനത്തിൽ മാത്രം ശ്രദ്ധയുള്ള ഒരു കുട്ടിയുടെ മേശയാണ്. കാഴ്ചയ്ക്കെങ്കിലും അങ്ങനെ ആയിരിക്കണം.

സീമ കണക്കുപുസ്തകം തുറന്നുവച്ചു. നോട്ടുബുക്കിൽ തലങ്ങും വിലങ്ങും രേഖകൾ വരച്ച്, അവയുടെ മധ്യബിന്ദുക്കൾ കണ്ടുപിടിച്ചു. വൃത്തങ്ങളെ, അസങ്കോജം ഖണ്ഡിച്ചു കഷണങ്ങളാക്കി. ത്രികോണങ്ങളുടെ കോണുകൾ കൃത്യമായി അളന്നെടുത്തു . ഗൃഹപാഠത്തിനായി അടയാളപ്പെടുത്തിയതിലധികം കണക്കുകൾ അവൾ ഒരുമണിക്കൂറിനകം ചെയ്തു തീർത്തു. ഇനി എന്തുചെയ്യാനാണ്? മലയാളം പുസ്തകമെടുത്ത് ചിലകവിതകൾ ഈണത്തിൽ ചൊല്ലി. പിന്നീടാണോർത്തത് , അച്ഛന് മതിപ്പുതോന്നണമെങ്കിൽ ഇംഗ്ലീഷ് തന്നെ വായിക്കണം. ഇംഗ്ലീഷ് പുസ്തകം തുറന്നുവച്ച് , ഓ ഹെൻറി യുടെ ചെറുകഥ ഉറക്കെ വായിച്ചു. ഉച്ചാരണത്തിലാണ് അവൾ ഏറ്റവും ശ്രദ്ധിച്ചത്. നഗരത്തിൽ താമസിയ്ക്കുന്നതിലും നഗരത്തിലെ സ്‌കൂളിൽ പഠിക്കുന്നതിലും പ്രയോജനമുണ്ടെന്ന് അച്ഛന് തോന്നണമല്ലോ.

ഓരോമാസവും അച്ഛൻ വീട്ടിലുള്ള ദിവസങ്ങളിൽ സീമ അതീവ ശ്രദ്ധയോടെയാണ് ചെറിയകാര്യങ്ങൾ പോലും ചെയ്തിരുന്നത്. താൻ കാരണം അച്ഛനും അമ്മയും കലഹിക്കരുത് എന്ന് അവൾ ആഗ്രഹിച്ചിരുന്നു. എങ്കിലും ഓരോ തവണയും അമ്മയുമായി വഴക്കിട്ടാണ് അച്ഛൻ ബാഗും തൂക്കിയിറങ്ങിയിരുന്നത്. അച്ഛന് തന്റെ ഗ്രാമവും പലചരക്കുകടയും വിട്ടുവരാൻ ആയിരുന്നില്ല. അമ്മയ്ക്ക് സർക്കാർ ജോലിയുടെ സുരക്ഷിതത്വം ഉപേക്ഷിക്കുവാനും.

സർക്കാർ ജീവനക്കാർക്കായുള്ള ക്വാർട്ടേഴ്‌സിലാണ് കഴിഞ്ഞ കുറെ വർഷങ്ങളായി സീമയും അമ്മയും താമസിച്ചിരുന്നത്. നാലുനിലകെട്ടിടങ്ങളുടെ നീണ്ട വരിയിൽ, ഏറ്റവും അവസാനത്തേതിലെ മൂന്നാമത്തെ നിലയിൽ, രണ്ടുകിടപ്പുമുറികളും, അടുക്കളയും, ഒരു വലിയ സ്വീകരണ മുറിയുമുള്ള വീട്. എങ്കിലും അവടെ തങ്ങിയിരുന്ന ചുരുക്കം ദിവസങ്ങളിൽപോലും അച്ഛൻ വല്ലാത്ത വീർപ്പുമുട്ടാണ് അനുഭവിച്ചിരുന്നത്. മുകളിലത്തെ നിലയിൽ നിന്നോ, പുറത്തെ വരാന്തയിൽ നിന്നോ കേൾക്കുന്ന ചെറിയ ശബ്ദങ്ങൾ പോലും അദ്ദേഹത്തെ അസ്വസ്ഥനാക്കി.

"എന്തൊരു ബഹളക്കാരാണ് മുകളിൽ പുതുതായി താമസിക്കുന്നവർ. രാത്രി ഉറക്കവുമില്ല, രാത്രിമുഴുവൻ കേൾക്കാമായിരുന്നു അടുക്കളയിൽ പാത്രം അടുക്കുന്നതുപോലെ ഒരു ശബ്ദം. ഉറങ്ങാനേ കഴിഞ്ഞില്ല " അച്ഛൻ രാവിലെ തന്നെ പരാതിപ്പെട്ടു.

അമ്മ കേട്ടതായി ഭാവിച്ചില്ല. അവർ അച്ഛനുള്ള ചായ മേശപ്പുറത്തുവച്ച്, തിരക്കിട്ട് അടുക്കളയിലേക്ക് നടന്നു.

"ഏതു അപരിചതനും കയറി ഇറങ്ങി നടക്കാവുന്ന കെട്ടിടം, ഇവിടെ എങ്ങനെയാണ് ഒരു പെൺകുട്ടിയെ വളർത്തുന്നത്? ആലോചിക്കാൻ തന്നെ പേടിയാണ്. അതുകൊണ്ടാണ് എല്ലാമാസവും ഇഷ്ടമില്ലെങ്കിലും ഞാൻ വരുന്നത്. അതല്ലാതെ ഇവിടെ ആരുടെയും തേനീച്ചകുത്തിയ മുഖം കാണാനല്ല!" അച്ഛൻ സ്വീകരണ മുറിയിലിരുന്ന് പത്രം വായിക്കുന്നതിനിടയിൽ, അടുക്കളയിലേക്കുനോക്കി ഉറക്കെ വിളിച്ചുപറഞ്ഞു.

"ഒന്നുവിളിച്ചാൽ ഓടിവരാൻ തൊട്ടടുത്ത് ആരെങ്കിലും ഉണ്ടാകുമെന്നത് വലിയ കാര്യമല്ലേ, ആ ഒരു ധൈര്യത്തിലാണ് ഞാൻ ഇവിടെ ഇവളെയും കൊണ്ട് നിൽക്കുന്നത്... അല്ലാതെ മാസത്തിൽ മൂന്നോനാലോ ദിവസം വന്നുനോക്കാൻ ആളുണ്ടെന്നുവിചാരിച്ചിട്ടൊന്നുമല്ല .." അമ്മ ദോശചുടുന്നതിനിടയിൽ മറുപടി കൊടുത്തു.

സീമ പുസ്തങ്ങളെല്ലാം അടച്ചുവച്ചു. ഇന്നത്തെ ദിവസം ഇനി എന്തായാലും വഷളാകാനേ പോകുന്നുള്ളൂ. എത്ര ഉറക്കെ പാഠം വായിച്ചിട്ടും കാര്യമില്ല. അവൾ എഴുനേറ്റുനടന്ന് സ്വീകരണമുറിയിലെത്തി അച്ഛന് അഭിമുഖമായി ഇരുന്നു.

"അച്ഛൻ എന്തിനാണ് വിഷമിക്കുന്നത്, ഇവിടെ താമസിക്കുന്നവരെയൊക്കെ നമുക്ക് വർഷങ്ങളായി അറിയാവുന്നതല്ലേ, " സീമ ഏറ്റവും സൗമ്യമായ ശബ്ദത്തിൽ പറഞ്ഞു.

"അറിയാമെന്നൊക്കെ നമുക്കുതോന്നും, പക്ഷെ വിശ്വസിക്കാൻ കൊള്ളില്ല ആരെയും. എവടെന്നോ ഒക്കെ വന്നു താമസയ്ക്കുന്നവരല്ലേ " അച്ഛൻ പറഞ്ഞു. "സ്കൂളില്ലാത്ത ദിവസങ്ങളിൽ നീയിവിടെ ഒറ്റയ്ക്കിരിക്കുന്നത് ആലോചിക്കുമ്പോളാണ് എനിക്ക് വിഷമം. ആരു വന്നു മുട്ടിയാലും വാതിൽ തുറക്കരുത്."

"തുറക്കില്ല," സീമ ഉറപ്പുകൊടുത്തു. " അല്ലെങ്കിൽ തന്നെ ശനിയാഴ്ചകളിൽ ഞാനിവിടെ ഒറ്റയ്ക്കിരിക്കാറില്ലല്ലോ. ഞാൻ അമ്മയോടൊപ്പം ഓഫീസിൽ പോകുകയല്ലേ പതിവ്. പിന്നെ എന്താണ് പേടിക്കാൻ! അച്ഛൻ വെറുതെ ഓരോന്ന് ആലോചിച്ചുകൂട്ടാതെ ചായ കുടിക്കൂ "

സീമ ചായക്കപ്പെടുത്ത് അച്ഛന്റെ കയ്യിൽ കൊടുത്തു. പിന്നീടവൾ അടുക്കളയിലേക്കു പോയി അമ്മയുടെ കയ്യിൽനിന്നും ദോശ മറച്ചിടുന്ന ചട്ടുകം ബലമായി പിടിച്ചുവാങ്ങി.

"'അമ്മ പോയി കുളിച്ചോളൂ, ബാക്കി ദോശ ഞാൻ ചുടാം."

അമ്മ തിടുക്കത്തിൽ കുളിമുറിയിലേക്ക് നടന്നു.

"പന്ത്രണ്ടുവയസ്സേ ആയുള്ളൂ, എങ്കിലും നിന്നെക്കാൾ വകതിരിവുണ്ടവൾക്ക്." അച്ഛൻ പറഞ്ഞു. ഒറ്റ ഒരു വാചകം കൊണ്ട് സീമയെ പുകഴ്ത്തുകയും അമ്മയെ ഇകഴ്ത്തുകയും ചെയ്തു.

"അത്, ഞാനവളെ നല്ലപോലെ വളർത്തുന്നത് കൊണ്ടല്ലേ " അമ്മയും വിട്ടുകൊടുത്തില്ല.

സീമ നെടുവീർപ്പിട്ട്, കുറച്ചു നേരത്തെ നിശബ്ദത എത്ര വിലപ്പെട്ടതാണ് എന്ന് ആലോചിച്ചു. പിന്നീടവൾ ദോശക്കല്ലിൽ നിന്നും ദോശ ഒട്ടിപ്പിടിക്കാത്ത ഇളക്കിയെടുക്കുക എന്ന വലിയ ദൗത്യത്തിലേക്കു കടന്നു.

അന്നത്തെ ദിവസം സീമയും അമ്മയും തയ്യാറായി പോകാനൊരുങ്ങിയപ്പോൾ അച്ഛൻ ചോദ്യഭാവത്തിൽ നോക്കി.

"ഒരു ദിവസം പോലും ലീവെടുക്കാൻ പാടില്ല, അല്ലെ ?" അദ്ദേഹത്തിന്റെ ശബ്ദത്തിൽ നിരാശയുണ്ടായിരുന്നു

"ഓഡിറ്റുണ്ട് , അടുത്ത ആഴ്ച , അതുകൊണ്ടാണ് , ഉച്ചകഴിഞ്ഞാൽ ഇറങ്ങാം . അഞ്ചുമണിവരെ നിൽക്കുന്നില്ല," അമ്മയുടെ ശബ്ദത്തിൽ ക്ഷമാപണത്തിന്റെ ലാഞ്ചനയും.

"ഇവൾക്കൊരു പുസ്തകം വാങ്ങാനുണ്ടെന്ന് പറയുന്നു, പിന്നെ ഹിന്ദി പ്രചാര സഭയുടെ ക്‌ളാസുണ്ടല്ലോ, ചോറും കറികളുമെല്ലാം മേശപ്പുറത്തുണ്ട്."

തിരക്കിട്ടുനടന്ന് , അമ്മയും സീമയും ബസ് സ്റ്റോപ്പിലെത്തി.

"നേരം വൈകി ," അമ്മ അക്ഷമയായി വാച്ചിൽ നോക്കി

ബസ് സ്റ്റോപ്പിൽ തിരക്കുണ്ട്. ബാഗും വാച്ചും കുടയുമായി അമ്മയെപ്പോലെ നിരവധി സ്ത്രീകൾ. നഗരത്തിലെ പല സർക്കാർ ഓഫീസുകളിലും ജോലി ചെയ്യുന്നവർ. പരിചയക്കാരാണ് പലരും. അമ്മയോടൊപ്പം സീമയെക്കണ്ടതുകൊണ്ട് പലരും ചിരിച്ചു.

"പത്മയ്ക്ക് ശനിയാഴ്ച്ച മോളെ കൂടെ കൊണ്ടുപോകാതെ സമാധാനമാകില്ല അല്ലെ," ആരോ ചോദിച്ചു.

"ഇങ്ങനെ ഒരു കുട്ടിയല്ലേ, എങ്ങനെ സമാധാനമായി പോകും ?" മറ്റാരോ മറുപടി കൊടുത്തു.

ആരോ സീമയുടെ കവിളിൽ നുള്ളി, ചുവന്ന പട്ടുപാവാടയും ബ്ലൗസും നന്നായി യോജിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. സീമയ്ക്ക് വല്ലാത്ത ജാള്യത തോന്നി. എല്ലാ ശനിയാഴ്ചകളിലും ഇത് പതിവുള്ളതാണെങ്കിലും, സീമയ്ക്ക് ഇത്തരം സ്നേഹപ്രകടനങ്ങളോട് പൊരുത്തപ്പെടാൻ ആയിരുന്നില്ല.

തന്റെ രൂപത്തിന്റെ അസാധാരണത്വം അവൾക്ക് ഏറെക്കുറെ അറിയാമായിരുന്നു. തിരക്കുള്ള ബസ്സിൽ, നിരവധി ആളുകൾക്കൊപ്പം, തലയ്ക്കുമുകളിലെ കൈപ്പിടിയിൽ പിടിച്ചുകൊണ്ടുനിൽക്കുമ്പോളൊക്കെ അവൾ ശ്രദ്ധിച്ചിട്ടുണ്ട്, ഏറ്റവും വെളുത്ത കൈ തന്റേതാണ് എന്ന്. നൃത്തം പഠിച്ചിട്ടില്ലെങ്കിലും എല്ലാ കൊല്ലവും ഒപ്പനയ്‌ക്ക്‌ മണവാട്ടിയാകാൻ അവൾ നിർബന്ധിക്കപ്പെടാറുണ്ട്. അദ്ധ്യാപകർ തന്നോടു കാണിച്ചിരുന്ന വാത്സല്യത്തിനുപോലും കാരണം, തന്റെ നിറവും അല്പം ചെമ്പിച്ച കൃഷ്ണമണികളും തലമുടിയും ആണെന്ന് അവൾ സംശയിച്ചിരുന്നു.

പ്രൈമറി സ്‌കൂളിൽ പഠിച്ചിരുന്നപ്പോൾ പൂച്ചക്കണ്ണി എന്നും സായിപ്പിന്റെ കുട്ടി എന്നുമൊക്കെ മറ്റുകുട്ടികൾ അവളെ വിളിക്കാറുണ്ടായിരുന്നു. എന്നാൽ വളർന്നപ്പോൾ ഇത്തരം അവഹേളനങ്ങൾ ഇല്ലാതെയായി. മറിച്ച്, അവളെ ആരാധിക്കുവാനും, അനുകരിക്കുവാനും ചുറ്റിലും നിരവധിപേരുണ്ടായി. അവൾ ഉപയോഗിച്ചിരുന്ന സോപ്പിന്റെയും ഷാംപൂവിനേയും പേരറിയാൻ മറ്റുള്ള ക്ലാസ്സുകളിലെ കുട്ടികൾ പോലും താത്പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ സീമ രഹസ്യമായി ആഗ്രഹിച്ചിരുന്നത് ആൾക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാതിരിക്കാൻ ആയിരുന്നു. രാപകൽ കാവലിരിക്കേണ്ട ഒരു നിധിയാണ് താനെന്ന് അച്ഛനും അമ്മയും ചിന്തിക്കാതെയിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു.

ബസ് ഓഫീസിനടുത്തുള്ള സ്റ്റോപ്പിൽ എത്തിയപ്പോൾ സമയം പത്തുകഴിഞ്ഞിരുന്നു. അമ്മ തിടുക്കത്തിൽ പടികൾ കയറി. വരാന്തയിലൂടെ നടന്ന് രണ്ടാമത്തെ നിലയുടെ മൂലയിലുള്ള വായനശാലവരെ സീമയെ അനുഗമിച്ചശേഷം അവർ തന്റെ മേശയ്ക്കരികിലേക്കുപോയി.

"എന്താ സീമക്കുട്ടി, ഇന്നും വായന തന്നെ അല്ലെ .." വാതിൽക്കൽ നിന്ന അമ്മയുടെ സൂപ്പർവൈസർ ശാരദ മാഡം സ്നേഹപൂർവ്വം കുശലാന്വേഷണം നടത്തി. ചുവന്ന പട്ടുപാവാട നന്നായി ചേരുന്നു, എന്നുപറയാൻ അവരും മറന്നില്ല. ചെറിയൊരു അസ്വസ്ഥതയോടെ സീമ ചിരിച്ചെന്നുവരുത്തി.

പുസ്തകഷെൽഫുകളുടെ നിരകൾ കണ്ടപ്പോൾ രാവിലെ ഉണർന്നപ്പോൾ മുതൽ ഉണ്ടായിരുന്ന പിരിമുറുക്കം സീമയെ വിട്ടുപോയി. ആ ചെറിയ വായനശാല സ്ഥിതിചെയ്തിരുന്നത് ഒരു സർക്കാർ ഓഫീസിനുള്ളിലാണെന്നും, പുറത്ത് നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ടൈപ്പ് റൈറ്ററുകളും, ഫയലുകളുമായി തിരക്കിട്ടുനടക്കുന്ന മനുഷ്യരും ഉണ്ടെന്നുള്ളതും അവൾ മറന്നു.

തോമസ് ഹാർഡിയുടെ ടെസ്സ് ആണ് കഴിഞ്ഞ ആഴ്ച വായിച്ചുകൊണ്ടിരുന്നത്. ക്‌ളാസ്സിക്കുകളുടെ ഷെൽഫിൽ നിന്നും സീമ ആകാംക്ഷകൊണ്ട് വിറയ്ക്കുന്ന വിരലുകൾകൊണ്ട് സീമ ആ പുസ്തകം തിരഞ്ഞെടുത്തു. സുന്ദരിയും നിഷ്കളങ്കയുമായ നായികയ്ക്ക് പിണഞ്ഞ വിപത്തിനെ കുറിച്ച് ഓർത്തപ്പോൾ ശ്വാസോഛാസം ധൃതഗതിയിലായി. പുസ്തകഷെൽഫുകൾക്കിടയിലിൽ ചെറിയൊരു സ്റ്റൂളിൽ ഇരുന്നുകൊണ്ട് സീമ കന്യകയല്ലാതായിത്തീർന്ന ടെസ്സിന്റെ തുടർന്നുള്ള ജീവിതത്തെക്കുറിച്ച് വായിച്ചു.

പള്ളി കയ്യൊഴിഞ്ഞ,തന്റെ രോഗിയായ കുഞ്ഞിന് ദുഃഖം എന്ന് പേരിട്ട ടെസ്സ്.

ഒരു പെൺകുട്ടിയുടെ ജീവിതം പ്രായത്തിന്റെ ചാപല്യം കൊണ്ടും, എന്തിന് നിഷ്കളങ്കത കൊണ്ടുപോലും നാശത്തിലെത്തിച്ചേരുമെന്ന് ആ പുസ്തകം അവളോട് പറഞ്ഞു.

കഥ നടക്കുന്നത് 1890 കളിൽ ആണ്. നൂറുവർഷങ്ങക്കുമുൻപ്.

പത്തൊമ്പതാം നൂറ്റാണ്ടിൽ, ദൂരെയെവിടെയോ... ഇപ്പോഴത്തെ ലോകം, ഇങ്ങനെയൊന്നുമല്ല. അവൾ സ്വയം ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.

Saturday, April 8, 2023

കഥകളുടെ കാലം - ഒന്ന്

ദുർഗേശനന്ദിനി

സ്കൂൾ ബസ്സിന്റെ ജനലഴികളിലൂടെ മഴത്തുള്ളികൾ നീങ്ങുകയാണ്. പതിയെ, പതിയെ അവ പരസ്പരം കണ്ടുമുട്ടി ഒന്നുചേർന്ന്, ഭാരം കൂടിയ മറ്റൊരു ജലബിന്ദുവായി, താഴേക്കുവീഴുന്നു. തൊട്ടുതാഴെയുള്ള ജനലഴി അതിനെ ഏറ്റുവാങ്ങുന്നു. പിന്നീട് അത് വീണ്ടും പിരിഞ്ഞുരണ്ടായിത്തീരുന്നു.

നന്ദു വെള്ളത്തുള്ളികൾ ഓരോന്നായി തന്റെ കൈവിരലുകൾ കൊണ്ട് അടർത്തിയെടുത്തു. അവയുടെ സ്ഥാനത്ത്, ഞൊടിയിടയിൽ പുതിയ വെള്ളത്തുള്ളികൾ രൂപം കൊള്ളുന്നത് അവൾ വിസ്മയത്തോടെ നോക്കിക്കണ്ടു.

ശക്തിയില്ലാത്ത മഴയാണ്. ഷട്ടറുകൾ ചിലതുമാത്രമേ ഇപ്പോഴും അടച്ചിട്ടുള്ളൂ. എങ്കിലും നന്ദുവിന്റെ മടിയിൽ കൂമ്പാരമായി അടുക്കിവച്ചിരുന്ന സ്കൂൾ ബാഗുകളിൽ ഏറ്റവും മുകളിലുള്ളതിൽ മഴവെള്ളം തെറിച്ചുതുടങ്ങിയിരുന്നു.

സ്കൂൾ ബസ്സിൽ ഇരിയ്ക്കാൻ സ്ഥലം കിട്ടുക എന്നു പറഞ്ഞാൽ, നാലോ അഞ്ചോ ബാഗുകളുടെ സൂക്ഷിപ്പുകാരിയാകുക എന്നൊരർത്ഥം കൂടിയുണ്ട്. ബാഗുകളുടെ ഭാരം കൊണ്ട് വീർപ്പുമുട്ടുന്നതുപോലെയൊക്കെ തോന്നും. എങ്കിലും ജനലിനടുത്തിരുന്ന്, പിറകോട്ടുപായുന്ന നഗരക്കാഴ്ചകളിൽ മുഴുകുക എന്നത് വല്ലപ്പോളും മാത്രം ലഭിയ്ക്കുന്ന ഭാഗ്യമാണ്.

ബസ് വളരെ താമസിച്ചായിരുന്നു അന്ന് നന്ദുവിന്റെ സ്റ്റോപ്പിൽ എത്തിയത്. ഒൻപതുമണി കഴിഞ്ഞപ്പോളേക്കും കുട്ടികളിൽ ചിലർ വീട്ടിലേക്കു നടക്കാൻ തുടങ്ങിയിരുന്നു.

"ഇന്നിനി സ്കൂളുണ്ടാവില്ല," ആറാം ക്ലാസ്സിലെ ഷീമ പറഞ്ഞു. നിലത്തുവച്ചിരുന്ന ബാഗെടുത്ത് തോളത്തുതൂക്കി, അവൾ വേഗത്തിൽ നടക്കാൻ തുടങ്ങി. ഇടവഴിയിലേക്കു തിരിയുന്നതിനുമുൻപ് ബസ് വന്നുകളയുമോ എന്ന് പേടിച്ചാവണം അവൾ തിരിഞ്ഞു നോക്കാതിരുന്നത്. മറ്റുപലരും തിരിച്ചുപോകാനൊരുങ്ങി. എന്നാൽ അടുത്ത നിമിഷമാണ് കുട്ടികളെ നിരാശപ്പെടുത്തിക്കൊണ്ട് സ്കൂൾ ബസ് വളവിനപ്പുറം പ്രത്യക്ഷപ്പെട്ടത്.

നന്ദു എന്നത്തേയുമെന്നപോലെ ബസ് പോകുന്ന വഴി മനസ്സുകൊണ്ടുരേഖപ്പെടുത്താൻ നോക്കി. എന്നത്തേയുമെന്നപോലെ അവളുടെ ശ്രദ്ധ അധികം താമസിയാതെ മറ്റുപലതിലുമായി. വഴിയരികിൽ കുട ചൂടി നിൽക്കുന്ന അജ്ഞാതരായ മനുഷ്യർ, ബസ്സുകാത്തുനിൽക്കുന്ന കുട്ടികൾ, കടകളുടെ ഷട്ടറുകൾ തുറന്നുതുടങ്ങുന്നതേയുള്ളൂ.. ഈ നഗരം പുതിയതാണവൾക്ക്. ഈ വഴികളും കാഴ്ചകളും.. ഓരോ ദിവസവും അവൾ വഴി മനസിലാക്കാൻ ആവതും ശ്രമിച്ചു. ഓരോ ദിവസവും തന്നെ ആശയക്കുഴപ്പത്തിലാക്കാനായി ബസ് പുതിയ വഴികളിലൂടെയാണോ പോകുന്നത് എന്ന് അവൾ സംശയിച്ചു.

പുതിയ ദശകം പുതിയ നഗരത്തിൽ പുതിയ സ്കൂളിൽ തുടങ്ങുകയാണ്. സ്കൂൾ വര്ഷം പകുതിക്കുവച്ച് പുതിയ സ്‌കൂളിൽ വന്നുചേർന്നതിന്റെ ബുദ്ധിമുട്ടുണ്ട്. മലയാളം അല്പം നീട്ടി പറയുന്നു എന്നതുകൊണ്ട് കുട്ടികൾ അവളെ ഒരു അത്ഭുതജീവിയെ പോലയാണ് നോക്കിയിരുന്നത്.

"കുട്ടീ, എന്റെ ബാഗ് നനയുന്നു .." നന്ദുവിന്റെ സീറ്റിന്റെ അരികിൽ പിടിച്ചുകൊണ്ടുനിന്നിരുന്ന കുട്ടികളിലൊരാൾ പറഞ്ഞു. നന്ദു ബാഗുകളുടെ കൂമ്പാരം കാൽമുട്ടുകളിൽ താങ്ങിനിർത്തി, രണ്ടുകൈകളും കൊണ്ട് ഷട്ടർ വലിച്ചു താഴ്ത്തി. എന്നിട്ട് താഴേക്കുവീഴാൻപോയ ബാഗുകൾ ഒന്നുകൂടി അടുക്കി നെഞ്ചിനോടു ചേർത്തുപിടിച്ചു.

ഷട്ടർ അടച്ചുകഴിഞ്ഞു. ഇനിയിപ്പോൾ പുറത്തേക്കുനോക്കിയിരിക്കാൻ കഴിയില്ല. നന്ദുവാച്ചിൽ നോക്കി. ഒൻപതര കഴിഞ്ഞിരുന്നു. മലയാളം ടീച്ചർ ഇപ്പോൾ ക്ലാസ്സിൽ വന്നു കാണും. ആരെക്കൊണ്ടെങ്കിലും പദ്യം കാണാതെ ചൊല്ലിക്കുകയാവും. എന്തിനാണ് ഏതെങ്കിലും ഒരു പദ്യത്തിന്റെ നിശ്ചിതമായ ഒരു ഭാഗം എല്ലാകുട്ടികളും കാണാതെ പഠിക്കണം എന്ന് ടീച്ചർ ശഠിക്കുന്നത് എന്ന് നന്ദുവിന്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ടീച്ചർ തിരഞ്ഞെടുക്കുന്ന വരികൾ , ഉദാഹരണത്തിന് 14 മുതൽ 36 വരെ , പദ്യത്തിന്റെ മറ്റുഭാഗങ്ങളെക്കാൾ പ്രസക്തമാണോ..

സ്‌കൂൾ ബസ് ഒടുവിൽ നിശ്ചലമായി. കുട്ടികൾ തിരക്കുകൂട്ടി ഇറങ്ങി ക്ലാസുകളിലേക്ക് ഓടാൻ തുടങ്ങി. ബസുകാത്തുനിന്നപ്പോൾ ഇല്ലാതിരുന്ന വെപ്രാളം ഇവർക്കൊക്കെ സ്കൂളിൽ എത്തിച്ചേർന്നപ്പോൾ വന്നതെങ്ങനെയാണെന്ന് നന്ദു അത്ഭുതപ്പെട്ടു.

സ്‌കൂൾ വളപ്പിന്റെ അങ്ങേയറ്റത്താണ് അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസുകൾ സ്ഥിതിചെയ്യുന്ന മൂന്നുനില കെട്ടിടം. ഗുൽമോഹർ മരങ്ങൾക്കരികിലൂടെ നന്ദു വളരെ പതുക്കെ നടന്നു. അവൾക്ക് പ്രത്യേകിച്ച് ഒരു തിരക്കും തോന്നിയില്ല. ക്ലാസ്സിൽ ചെന്നിട്ട് എന്തുചെയ്യാനാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിൽ നിന്നുള്ള പാഠഭാഗത്തിൽ നിന്നും കുറെ വരികൾ കാണാതെ ചൊല്ലണം. കുറെ നേരം മരങ്ങൾക്കിടയിൽ ഒളിച്ചിരുന്നാലോ എന്ന് നന്ദു ഒരു നിമിഷം ചിന്തിച്ചു. കണ്ടുപിടിക്കപ്പെടുമെന്നുള്ള ഭയംകൊണ്ട് അവൾ അതിനു മുതിർന്നില്ല.

"ബസ് വൈകിപ്പോയതാണ്," ക്ലാസ്സിന്റെ വാതിൽക്കലെത്തിയപ്പോൾ നന്ദു മലയാളം പഠിപ്പിക്കുന്ന ചന്ദ്രിക ടീച്ചറോട് പറഞ്ഞു. അവരുടെ മുഖത്തുള്ള കാർക്കശ്യം മനസ്സിലാക്കിയതുകൊണ്ട് അവൾ തിരുത്തി പറഞ്ഞു."സ്‌കൂൾ ബസ് വൈകിപ്പോയതാണ്.."

"പോയിരിക്കൂ ദുർഗേശനന്ദിനി .." ഒടുവിൽ ചന്ദ്രിക ടീച്ചർ അവൾക്ക് ക്‌ളാസ്സിനകത്തു പ്രവേശിക്കാൻ അനുവാദം കൊടുത്തു.കുട്ടികൾ മലയാളം ഉപപാഠപുസ്തകം തുറന്നുവച്ചിരിക്കുകയാണ്. ദുർഗേശനന്ദിനി..

അന്നത്തെ ദിവസം ഉപപാഠപുസ്തകം കൊണ്ടുവരണമെന്ന് ടീച്ചർ തലേദിവസം പറഞ്ഞിരുന്നത് നന്ദു അപ്പോൾ ഓർത്തു. അവൾ വെറുതെയാണെങ്കിലും കുറെ നേരം ബാഗിൽ തിരഞ്ഞു. പിന്നീട് ജാള്യതയോടെ അടുത്തിരുന്ന നിമിഷ നീട്ടിവച്ച പുസ്തകത്തിലേക്ക് നോക്കിയിരുന്നു.

ജഗത് സിംഹനും, ദുർഗേശനന്ദിനി തിലോത്തമയും കണ്ടുമുട്ടുന്ന രംഗം ആവേശത്തോടെ വിശദീകരിക്കുകയാണ് ടീച്ചർ.

സർവ്വാംഗസുന്ദരിയായ മധുരപ്പതിനാറുകാരി തിലോത്തമ തന്നെ രക്ഷിച്ച പുരുഷകേസരിയായ ജഗത്‌സിംഹനെ കണ്ടു മതിമറന്നു നിൽക്കുകയാണ്. ഒരുനിമിഷം കൊണ്ടുതന്നെ ഇരുവരും പരസ്പരം അനുരക്തരാകുന്നു. തന്റെ യുള്ളിൽ നടക്കുന്ന വികാരവിസ്ഫോടനങ്ങൾ കൊണ്ടാകണം, തിലോത്തമ മോഹാലസ്യപ്പെടുന്നു.

"നമ്മുടെ നന്ദിനിയെപോലെയല്ല ദുർഗേശനന്ദിനി തിലോത്തമ.അവൾക്ക് നീണ്ട തലമുടിയുണ്ട്. അവൾ സർവ്വഗുണ സമ്പന്നയാണ്. അവൾ പുസ്തകം കൊണ്ടുവരാൻ മറക്കാറില്ല, " ടീച്ചർ ഒരു പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു. "അവൾ കുലീനയും ലജ്ജാലുമാണ്, എങ്കിലും താൻ വിവാഹം കഴിക്കുന്നത് ജഗത്‌സിംഹനെ മാത്രമായിരിക്കും എന്ന് ഒരു നിമിഷം കൊണ്ട് തീരുമാനിക്കാൻ ധൈര്യമുള്ളവളുമാണ്."

നന്ദുവിന്‌ തിലോത്തമയുടെ മണ്ടത്തരമോർത്ത് ചിരിവന്നു. നിമിഷ പുസ്തകത്തിന്റെ തുറന്നുവച്ചിരുന്ന പേജിൽ തിലോത്തമയെ വരയ്ക്കുകയാണ്. സാരിപോലെ എന്തോ ധരിച്ച നിറയെ ആഭരണങ്ങളിട്ട ഒരു രൂപം, അല്പം കോങ്കണ്ണുണ്ടോ എന്ന് സംശയമുണ്ട്.

"അവളുടെ അനുരാഗം, നിങ്ങൾ സിനിമകളിൽ കാണുന്നതുപോലെയൊന്നുമല്ല. അതു പവിത്രമാണ് , തീവ്രമാണ്..." ടീച്ചർ തുടരുകയാണ്, "ഈ കാലഘട്ടത്തിൽ .."

പറയാൻ തുടങ്ങിയത് മുഴുമിക്കാതെ ടീച്ചർ നന്ദുവിന്റെ മുഖത്തുനോക്കി.

"എന്താണ്, ദുർഗേശനന്ദിനി, ഇതൊക്കെ തമാശയാണെന്നുതോന്നുന്നുണ്ടോ?"

നന്ദു യാന്ത്രികമായി ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. അവൾ അപ്പോഴും ടീച്ചർ പറയാതെ നിർത്തിയ വാചകത്തെക്കുറിച്ചാണ് ചിന്തിച്ചത്. ഈ കാലഘട്ടത്തിൽ ഇത്തരം പാവനമായ അനുരാഗം ഇല്ല എന്നാണോ.

"പുസ്തകമോ കൊണ്ടുവന്നിട്ടില്ല. ക്ലാസ്സിൽ ശ്രദ്ധിക്കാതെ എന്തൊക്കെയോ ആലോചിച്ചുചിരിക്കുന്നു! എന്താണിത്ര ചിരിക്കാൻ, അതുപറയൂ.. "

"ഒന്നുമില്ല , വെറുതെ .." നന്ദു പറഞ്ഞു. നിമിഷ കൈപ്പത്തികൊണ്ട്, തിലോത്തമയുടെ ചിത്രം മറച്ചു.

"പറയാതെ പറ്റില്ല! ഞങ്ങളും കേൾക്കട്ടെ സാഹിത്യം തമാശയാകുന്നത് എങ്ങനെയാണെന്ന്.."

ടീച്ചർ അടുത്തുവന്നുനിൽപ്പായി. ഇനി ഒന്നും മിണ്ടാതിരുന്നാൽ പറ്റില്ല. എന്താണ് പറയേണ്ടത്. അനുരാഗം കൊണ്ട് ബോധംകെടുന്നത് എങ്ങനെയാണ് എന്ന് ആലോചിച്ചുചിരിച്ചതാണെന്ന് പറഞ്ഞാലോ..

"ഭാഷയും സാഹിത്യവുമൊക്കെ മനസ്സിലാക്കണമെങ്കിൽ കുറച്ചൊക്കെ അച്ചടക്കം വേണം. മലയാള സാഹിത്യമെന്നത് ശ്രേഷ്ഠമാണ്. മനസ്സിലാകുന്നുണ്ടോ "

നന്ദു തലയാട്ടി.

"ഇനി പറയൂ , എന്താണ് ആലോചിച്ചുകൊണ്ടിരുന്നത്." ടീച്ചർ വിടാനുള്ള ഭാവമില്ല.

മലയാളസാഹിത്യം, അത് ടീച്ചർ തന്നെ തുടങ്ങിത്തന്നു , ഇനി പറയാം.

"ബംഗാളി നോവലിന്റെ തർജ്ജമ എങ്ങനെ മലയാളം ഉപപാഠപുസ്തകമായി എന്ന് ആലോചിക്കുകയായിരുന്നു," നന്ദു പറഞ്ഞു, " ശ്രേഷ്ഠമായ മലയാളസാഹിത്യത്തിൽ എത്രയധികം നോവലുകളുണ്ട്."

ബങ്കിം ചന്ദ്ര ചാറ്റർജിയുടെ നോവലാണ്, ദുർഗേശനന്ദിനി.

"എന്തുകൊണ്ട് പാത്തുമ്മയുടെ ആട് ഉപപാഠപുസ്തകമാക്കിയില്ല, അല്ലെങ്കിൽ ഉണ്ണിക്കുട്ടന്റെ ലോകം, അല്ലെങ്കിൽ ബാല്യകാലസഖി.. "

ടീച്ചർ ഒരു നിമിഷം നന്ദുവിനെ സൂക്ഷിച്ചുനോക്കി.അവരുടെ മുഖത്തെ കാഠിന്യം മാഞ്ഞുപോയിരുന്നു. അവർ സുഹറയെയും മജീദിനെയും ഓർത്തുവോ.

"ദുർഗേശനന്ദിനി ഒരു ചരിത്രനോവലാണ്, ആ ഒരർത്ഥത്തിൽ അത് മറ്റു പുസ്തകങ്ങളെക്കാൾ പ്രസക്തമാണ് ."

"ഇതിലും നല്ല ചരിത്ര നോവലുകളുണ്ടല്ലോ .." ക്ലാസ്സിന്റെ മറു വശത്തുനിന്നും മറ്റൊരുശബ്ദമുയർന്നു. ടീച്ചർ തിരിഞ്ഞു നോക്കി. അവർ തിടുക്കത്തിൽ അങ്ങോട്ട് നടന്നു. നന്ദു ആശ്വാസത്തോടെ നെടുവീർപ്പിട്ടു.

"സീമയ്ക്ക് എന്താണ് പറയാനുള്ളത്?" ടീച്ചർ ചോദിച്ചു.

"ബങ്കിം ചന്ദ്രന്റെ തന്നെ ആനന്ദമഠം, ഇതിനേക്കാൾ പ്രസക്തമല്ലേ.."

"ശരിയാണ്, " ടീച്ചർ സമ്മതിച്ചു. "പക്ഷെ ഇത് നമ്മൾ എടുക്കുന്ന തീരുമാനമല്ലല്ലോ.. പിന്നെ ഈ കൊല്ലം എന്തായാലും ദുർഗേശനന്ദിനി വായിച്ചാലേ പറ്റൂ.."

സീമയോട് സംസാരിക്കുമ്പോൾ ടീച്ചറുടെ ശബ്ദത്തിനു വല്ലാത്തൊരു അലിവുണ്ടെന്നു നന്ദുവിന്‌ തോന്നി.

അദ്ധ്യാപരുടെ കണ്ണിലുണ്ണിയാകാൻ നന്ദുവിന്‌ ഒരിക്കലും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ, അവൾ അത്തരം കുട്ടികളെ അത്ഭുതത്തോടെയാണ് നിരീക്ഷിച്ചിരുന്നത്.

ടീച്ചർ തിലോത്തമയുടെ സൗകുമാര്യം വർണ്ണിക്കാൻ ആരംഭിച്ചു.

പതിനാറുവയസ്സിന്റെ യൗവനം, രാത്രിയുടെ ഇരുൾ പേറുന്ന നീണ്ടതലമുടി, പ്രഭാതത്തിലെ ആദ്യത്തെ സൂര്യകിരണം പോലെയുള്ള മുഖം.

നന്ദു നിമിഷയുടെ ചിത്രത്തിലേക്കുനോക്കി, ചിരിക്കാതിരിക്കാനായി കൈപ്പത്തികൊണ്ട് മുഖം പകുതി മറച്ചിരുന്നു.

Saturday, April 1, 2023

പറഞ്ഞ കഥകളേക്കാൾ ഒരുപക്ഷെ പറയാനാഗ്രഹിച്ച കഥകളാകും കൂടുതൽ.. പണ്ടെപ്പോളോ ഒരുരൂപ സ്റ്റാമ്പൊട്ടിച്ച കവറിനുള്ളിലെ നാലായി മടക്കിയ കടലാസിന്റ്റെ ഒരറ്റത്ത് എഴുതപ്പെട്ട ചില വരികൾ... അല്ലെങ്കിൽ മേഘാവൃതമായ ആകാശത്തോട് മാത്രമായി പറഞ്ഞ ആശയങ്ങൾ. എന്തുകൊണ്ടോ മേഘങ്ങൾക്ക് വഴിതെറ്റി. കത്തുകളുടെ കാലം, അതു കഴിഞ്ഞുംപോയി. കഥകൾ, അവ അവസാനം കണ്ടെത്താനാകാതെ അലയുകയാണ്..