Sunday, August 20, 2023

കഥകളുടെ കാലം - പതിനൊന്ന്

രാജകുമാരി

അവധിക്കാലമാണ്...

പഴയ പേരമരത്തിൽ ഇപ്പോഴും ചെറിയ സ്വർണഗോളങ്ങൾ പോലെ പഴങ്ങൾ തൂങ്ങിക്കിടപ്പുണ്ട്. ഉച്ചവെയിലിൽ തിളങ്ങുന്ന പച്ചക്കുടകൾ ചൂടിയ മരച്ചില്ലകൾ ഇപ്പോഴും സുഖപ്രദമായ ഇരിപ്പിടങ്ങൾ തന്നെയാണ്. എങ്കിലും നന്ദുവിന്‌ മരത്തിൽ കയറുവാനോ മരച്ചില്ലകളിൽ മണിക്കൂറുകൾ തള്ളിനീക്കുവാനോ എന്തുകൊണ്ടോ കഴിഞ്ഞില്ല. ജീവിതത്തിന്റെ അപ്രതീക്ഷിതമായ തിരിവുകളിലൊന്നിൽ കണ്ടുമുട്ടിയ ചിരപരിചിതരായ സുഹൃത്തുക്കളെ പോലെ ആയിരുന്നു അവർ. ആലിംഗനം ചെയ്യാനാവാതെ സ്നേഹപൂർവ്വമുള്ള ഒരു നോട്ടം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നവർ... നന്ദു പേരമരത്തിനെ ഇടയ്ക്കിടെ സ്നേഹപൂർവ്വം നോക്കുക മാത്രം ചെയ്തു.

നന്ദു പുസ്തകങ്ങളും ആഴ്ചപ്പതിപ്പുകളും വായിച്ചും, അടുക്കളപ്പടിയിൽ ഇരുന്ന് വല്യമ്മയോട് സംസാരിച്ചും ദിവസങ്ങൾ തള്ളിനീക്കി. യഥേഷ്ടം ഓടിക്കളിക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല കൗമാരം കവർന്നെടുത്തത്, യാഥാർത്ഥ്യം കണ്ണുകളിൽ നിന്നും മറച്ചിരുന്ന നിറമുള്ള ചില്ലുമറ കൂടിയാണ്. വീട്ടുജോലികൾ ചെയ്യുമ്പോൾ വലിയമ്മയുടെ മുഖത്തുള്ള ദൈന്യത ഇപ്പോൾ കൂടുതൽ വ്യക്തമാണ്. വിശ്രമവേളകളിൽ പോലും അവരുടെ മുഖത്തുനിന്നും മാറാതെ നിന്ന നിരാശ ഹൃദയഭേദകവും. ഏറ്റവും വിഷാദകരമായ ജീവിത സാഹചര്യങ്ങളിൽനിന്നും ഏറ്റവും മനോഹരമായ കവിതകളുണ്ടാകാമെന്ന് വലിയമ്മ തന്നെ പണ്ടുപറഞ്ഞത് നന്ദു ഓർത്തു. മരണവും വിരഹവും യുദ്ധവും മോഹഭംഗവുമൊക്കെ എത്രയോ കവിതകൾക്ക് വിഷയമായിട്ടുണ്ട്. അടുക്കളയിലെ കരിയും പുകയുമേറ്റുള്ള ജീവിതം എന്നെങ്കിലും ഒരു കവിതയ്ക്ക് വിഷയമാകുമോ എന്ന് അവൾ ചിന്തിച്ചു.

"എന്താണ് നിനക്കുപറ്റിയത് ..?" അവരെ ആശ്വസിപ്പിക്കാൻ എന്താണ് പറയേണ്ടത് എന്നാലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് വലിയമ്മ അത് ചോദിച്ചത്.

"എന്ത്? ഒന്നുമില്ലല്ലോ," നന്ദു പറഞ്ഞു.

"ഒന്നുമില്ലാതെയല്ല. നീ രാത്രി ഉറങ്ങുന്നില്ലല്ലോ. പല തവണ ഞെട്ടി ഉണരുന്നുമുണ്ട്. തലയണയ്ക്കടിയിൽ നീ എന്താണ് തിരയുന്നത്?"

"അതോ..എനിക്കിപ്പോൾ ഇരുട്ടിനെ ഭയമാണ് " നന്ദു ദീർഘശ്വാസമെടുക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

"ഇരുട്ടിനെ ഭയമോ?" വലിയമ്മ പൊട്ടിച്ചിരിച്ചു. " 'വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' എന്നാണ് മഹാകവി പറയുന്നത്. പിന്നെ ഇരുട്ടിനെ എന്തിന് ഭയക്കണം? വെളിച്ചത്ത് ഇല്ലാത്ത ഒന്നും ഇരുട്ടിലും ഉണ്ടാകില്ല .."

നന്ദു മറുപടിയൊന്നും പറഞ്ഞില്ല. തന്റെ വീട്ടിൽ, തലയണയ്ക്കടിയിലൊളിപ്പിച്ചുവച്ച ടോർച്ച് ലൈറ്റ്കൊണ്ട് താൻ രാത്രി വളരെ വൈകുവോളും മുറിയുടെ മുക്കും മൂലയും പരിശോദിക്കാറുണ്ടെന്നെന്നും, നിഴലിനെ ഭയന്ന് പലപ്പോളും ഉറങ്ങാറില്ലെന്നും, സ്കൂൾ ബസ്സിലും ക്ലാസ്സിലും ഉറങ്ങിപ്പോകാറുണ്ടെന്നും നന്ദുവിന്‌ പറയാനായില്ല. അല്ലെങ്കിൽതന്നെ ആരുവിശ്വസിക്കാനാണ് അതെല്ലാം.

ജനാലയ്ക്കപ്പുറത്ത് സന്ധ്യ ഉണരുകയാണ്. അസ്തമയസൂര്യൻ മാനത്ത് വർണ്ണങ്ങൾ വാരി വിതറുന്നു. അവൾ അത് നോക്കിയിരുന്നു.

ഇടവഴികളിലൂടെ നടക്കാനിറങ്ങിയ ഒരു ദിവസം കാലുകൾ, ഉന്മേഷമില്ലാതെയെങ്കിലും നന്ദുവിനെ ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടന്നിരുന്ന ആ പഴയവീടിനുസമീപത്തെത്തിച്ചു. പണ്ടെല്ലാം സ്‌കൂളിലേക്കുള്ള നടത്തത്തിനിടയിൽ സാകൂതം നിരീക്ഷിച്ചിരുന്നതാണ് കാടുപിടിച്ചുകിടന്നിരുന്ന ആ വീടും പരിസരവും. ആ വീടിനെക്കുറിച്ചുള്ള ഒടുങ്ങാത്ത ജിജ്ഞ്ജാസ തന്നെയാകാം മാളവികയുടെ കഥയ്ക്കുമാധാരം. കഥ മുന്നോട്ടുപോകാനാകാതെ വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിൽ പുതിയൊരു പ്രചോദനത്തിന്റെ ആവശ്യമുണ്ട്. കാട്ടുചെടികൾ നിറഞ്ഞ ആ മുറ്റവും പൊടിപിടിച്ചു കിടക്കുന്ന വരാന്തയും ഒന്നുകൂടെ കാണണം. അടഞ്ഞുകിടക്കുന്ന ആ വാതിൽ അല്പം ഭയത്തേയോടെ അല്പം നേരം നോക്കി നിൽക്കണം. പ്രചോദനം - അതാണാവശ്യം.

പ്രചോദനം ലഭിയ്ക്കാനായി എഴുത്തുകാർ പണ്ടുകാലം മുതൽക്കേ പല സാഹസങ്ങളും കാട്ടാറുണ്ട് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ട്രെഷർ ഐലണ്ടിന്റെ രചയിതാവായ റോബർട്ട് ലൂയി സ്റ്റീവൻസൺ രോഗാവസ്ഥയിലും കപ്പൽ യാത്രകൾക്കായി നിർബന്ധം പിടിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. ഏറ്റവും ഉദ്യോഗജനകമായ കപ്പൽയാത്രകളെക്കുറിച്ച് അദ്ദേഹത്തിന് എഴുതാനായത് അങ്ങനെയാകാം. നന്ദു, സ്റ്റീവൻസൺന്റെ പ്രസിദ്ധമായ കഥയിലെ, കടൽക്കൊള്ളക്കാർക്കിടയിൽ അകപ്പെട്ട ജിം ഹാക്കിൻസ് എന്ന കുട്ടിയെ ഓർത്തു. ഒരുവശത്ത് വലിയ തിരമാലകൾ മറുവശത്ത് അതിക്രൂരനായ ലോങ് ജോൺ സിൽവർ എന്ന കടൽക്കൊള്ളക്കാരനും കൂട്ടരും. അറിയാതെ നന്ദുവിന്റെ കാലുകൾക്ക് വേഗത കൂടി.

ഇടവഴിയുടെ വളവുകഴിഞ്ഞ് ആ വലിയ ഗേറ്റിനു മുന്നിലെത്തിയപ്പോൾ നന്ദു സ്തംഭിച്ചുപോയി.

വലിയ മുറ്റത്ത് ഒരു കാട്ടുചെടി പോലുമില്ല. വരാന്തയും തൂണുകളും ചുമരുകളുമെല്ലാം പുതിയ നിറങ്ങളണിഞ്ഞ് പ്രൗഢിയോടെ നിൽക്കുന്നു. കാലങ്ങളായി നിയമപ്രശ്നങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ആ വീടിന് ഒടുവിൽ ശാപമോക്ഷം കിട്ടിയോ? ജനാലകൾ മലക്കെ തുറന്നിട്ടിരിക്കുന്നു. ജനലഴികൾ പോലും തിളങ്ങുകയാണ്. പൊടിയുടെ ഒരു കണികപോലുമില്ല എങ്ങും.

ഇനി എന്തുചെയ്യാനാണ്. പ്രചോദനത്തിനായി ഇനി എങ്ങോട്ടാണ് പോകേണ്ടത്.

നന്ദു ഇടവഴിയിലൂടെ തിരിച്ചുനടന്നു. പഴയ സ്കൂൾ വളപ്പിനരികിലൂടെ ആ കുഞ്ഞരുവി ഇപ്പോഴും സ്വച്ഛമായി ഒഴുകുന്നു. ദൂരെയൊരു സാഗരം തന്നെ കാത്തിരിക്കുന്നു എന്ന പ്രതീക്ഷയിലാകണം..സാഗരം പോലെ വിശാലമായ ഒരു ലോകം തന്നെയും കാത്തിരിക്കുന്നുണ്ടാകുമെന്ന് നന്ദുവിന്‌ തോന്നി. പ്രതീക്ഷകളാണല്ലോ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

അന്ന് വൈകുന്നേരം എഴുത്തുപുസ്തകം തുറന്നുവച്ച് നന്ദു മാളവികയെ കുറിച്ച് ചിന്തിച്ചു. ആരാണ് ശരിക്കും മാളവിക.. അവളുടെ സ്വപ്‌നങ്ങൾ എന്തൊക്കെയാണ്?

മേശയ്ക്കരികിലേക്ക് നീങ്ങിയിരുന്ന് ഒടുവിൽ നന്ദു എഴുതാൻ തുടങ്ങി.

'ജനാലയ്ക്കപ്പുറത്തുള്ള വെളിച്ചം മങ്ങിത്തുടങ്ങി. ഇരുട്ട് പതുക്കെ പതുക്കെ പ്രകാശകണങ്ങളെ ഓരോന്നായി വിഴുങ്ങുന്നത് മാളവിക ഭയത്തോടെ നോക്കിയിരുന്നു. അവൾ ടോർച്ച്‌ലൈറ്റിന്റെ ബട്ടണിൽ വിരലമർത്തി. അവൾ തന്റെ അമ്മയെയും അച്ഛനെയും കുറിച്ചോർമ്മിച്ചു. കൂലിപ്പണിക്കാരനാണ് അച്ഛൻ. രണ്ടുമുറികൾ മാത്രമുള്ള ഒരു വീട്ടിലാണ് അവർ താമസിച്ചിരുന്നത്. സ്കൂളിൽ പഠിച്ചിട്ടുള്ള കഥകളിലെ കൊട്ടാരങ്ങളും കമനീയമായ അകത്തളങ്ങളും സ്വപ്നം കണ്ടിരുന്ന മാളവികയ്ക്ക് അവളുടെ ചെറിയ വീട് സത്യത്തിൽ ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോളാലോചിക്കുമ്പോൾ അത് ഏറ്റവും വലിയ കൊട്ടാരത്തെക്കാളും വിശിഷ്ടമായിതോന്നുന്നു. അച്ഛനും അമ്മയും അവളെ തിരയുകയാവും. അവളെ കണ്ടുകിട്ടാതെ അവർ പരിഭ്രാന്തരായികാണും. ജനാലയ്ക്കപ്പുറത്തുനിന്നും ആരെങ്കിലും അവളുടെ പേര് ഉച്ചത്തിൽ വിളിക്കുന്നുണ്ടോ..

അടച്ചിട്ട വാതിലിനപ്പുറത്തുനിന്നും നിഴലുകളുടെ മുക്കാലും മൂളലും കേൾക്കുന്നുണ്ട്. ടോർച്ച്‌ലൈറ്റിന്റെ വെളിച്ചമില്ലെങ്കിൽ അവ വാതിലിന്റെ അടിയിലെ വിടവിലൂടെ അകത്തെത്തുമെന്ന് ഉറപ്പാണ്. ഭയപ്പെടരുത്- മാളവിക സ്വയം ഓർമ്മപ്പെടുത്തി. വെളിച്ചമുള്ളിടത്തോളം അവ അകത്തുകടക്കില്ല . ചിന്തിച്ച് ഒരുപായം കണ്ടെത്തണം. അതാണ് വേണ്ടത്. എവിടെനിന്നോ വന്ന ഒരിളം കാറ്റ് അവളുടെ ക്ഷീണിച്ചമുഖത്തും മുടിയിഴകളിലും തഴുകി.അടച്ചിട്ട മുറിയിൽ എവിടെ നിന്നാണ് കാറ്റ് ..? മാളവിക ഡെട്രീഷ്യയുടെ വരികളോർത്തു. ശരിയാണ് എവിടെ നിന്നോ ഒരിളംകാറ്റ് മുറിയിൽ പ്രവേശിച്ചിട്ടുണ്ട്. എവിടെ നിന്നാണത്.

മാളവിക ജനാലകൾ ടോർച്ചിന്റെ പ്രകാശത്തിൽ സൂക്ഷ്മമായി പരിശോദിച്ചു. ഒരു ചെറിയ വിടവുപോലുമില്ല എങ്ങും. ജനാലയ്ക്കുമറുവശത്താണ് മുറിയിലെ ഒരേയൊരു ചുമരലമാര. അതിന്റെ അടഞ്ഞുകിടന്നിരുന്ന വാതിൽ പതിയെ തുറക്കുകയാണോ. മാളവിക മിടിക്കുന്ന ഹൃദയത്തോടെ അലമാരയുടെ അരികിലെത്തി പകുതി അടഞ്ഞുകിടന്നിരുന്ന വാതിൽ മലക്കെ തുറന്നു. അവളുടെ കൈകാലുകൾ ഉദ്യോഗം കൊണ്ട് വിറയ്ക്കുണ്ടായിരുന്നു. പകൽ സമയത്ത് തുറക്കാൻ ശ്രമിച്ചതാണ് ആ വാതിൽ. പക്ഷെ അപ്പോൾ അത് ഒരിഞ്ചുപോലും അനങ്ങുകയുണ്ടായില്ല.

എന്നാൽ ഇപ്പോളത് നിഷ്പ്രയാസം തുറക്കാനായി. അലമാരയ്ക്കുള്ളിൽ മറ്റൊരുവാതിലുണ്ട്. അതിന്റെ വിടവിലൂടെ വെളിച്ചം കാണാം. അപ്പുറത്തുനിന്നും കാൽപ്പെരുമാറ്റം കേൾക്കാം. ഭയത്തോടെയാണെങ്കിലും മാളവിക ആ വാതിൽ തള്ളിത്തുറന്നു. നിഴലുകളുടെ കയ്യിലകപ്പെടുന്നതിലും ഭീകരമല്ല മറ്റൊന്നും.

വാതിലതിനപ്പുറത്ത് വെളിച്ചമുണ്ട്. കണ്ണഞ്ചിക്കുന്ന വെളിച്ചം. അതിമനോഹരമായ ഒരു മുറിയിലാണ് മാളവിക എത്തിപ്പെട്ടിരിക്കുന്നത്. ജനാലകളിൽ ഇളം നിറങ്ങളിലുള്ള തിരശ്ശീലകൾ, ചുമരുകളിൽ ചുമർചിത്രങ്ങൾ , ഒരായിരം ദീപങ്ങളെങ്കിലുമുണ്ട് ആ ഒരൊറ്റമുറിയിൽ. മനോഹരമായ ഉടയാടകൾ ധരിച്ച ചില സ്ത്രീകൾ ഒരു വലിയ മേശമേൽ പാനീയങ്ങളും മധുരപലഹാരങ്ങളും നിരത്തുന്നു.

"എന്നെ രക്ഷിക്കുമോ.." മാളവിക കേണപേക്ഷിച്ചു. "നിഴലുകളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടു വന്നതാണ് ഞാൻ. എന്നെ എന്റെ അച്ഛനമ്മമാരുടെ അടുത്തെത്തിക്കുമോ ?"

സ്ത്രീകൾ അവളെ നോക്കിചിരിച്ചു. "എന്താണ് കുമാരി പറയുന്നത്. ഇതുവരെ വസ്ത്രം മാറിയില്ലേ. ഇന്ന് ജന്മദിനാഘോഷമല്ലേ.. എവിടെ ആടയാഭരണങ്ങൾ ?"

"കുമാരിയോ ? എന്റെ പേര് മാളവിക എന്നാണ്."

ചില സ്ത്രീകൾ പൊട്ടിച്ചിരിച്ചു. "കുമാരി മാളവിക ഞങ്ങളെ കളിയാക്കുകയാണോ.?" അവർ ചോദിച്ചു.

മാളവിക ഞെട്ടിപ്പോയി. താനാണോ കുമാരി മാളവിക ?'

ഇനി എന്താണ്? നന്ദു ചിന്തിച്ചു. മാളവിക ഇപ്പോൾ രാജകുമാരിയാണ്. ഇനിയവൾക്ക് നിഴലുകളെ ഭയപ്പെടേണ്ടതില്ല. സ്വപ്നം കണ്ടിരുന്നതുപോലെ ഒരു കൊട്ടാരത്തിലാണ് ഇപ്പോളവൾ.

എത്രപെട്ടെന്നാണ് നിഴലുകളുടെ കയ്യിലകപ്പെടേണ്ടിയിരുന്ന മാളവികയെ നന്ദു രക്ഷിച്ച് മറ്റൊരു ലോകത്തെത്തിച്ചത്. ജീവിതത്തിൽ ഇത് സാധ്യമായിരുന്നെങ്കിൽ അവൾ വലിയമ്മയെ ഒരു സാഹിത്യാദ്ധ്യാപികയാക്കിയേനെ. സീമയ്ക്കായി വലിയൊരു വായനാശാല തുറന്നേനെ. ലേഖയെ ഒരു നിത്യ ഹരിത വനത്തിൽ പ്രതിഷ്ഠിച്ചേനെ. സ്വന്തം ഭയങ്ങളെ തുരത്തിയോടിച്ചേനെ.

പക്ഷെ കഥകൾ കഥകൾ മാത്രമാണല്ലോ.

അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ നന്ദു കണ്ടത്, തന്റെ മുറിയുടെ കേടായിപ്പോയ സാക്ഷയുള്ള വാതിൽ അറ്റകുറ്റപ്പണികൾക്കുശേഷം തികച്ചും പുത്തനായിരിക്കുന്നതാണ്. അവൾ ആശ്വാസം കൊണ്ടുനെടുവീർപ്പിട്ടു .

Thursday, August 10, 2023

കാണാതെ പോയത് അവളെ മാത്രമാണ്....