Tuesday, March 22, 2016


സി ജെ തോമസിന്റെ സഹധർമ്മിണിയും എം പി പോളിന്റെ മകളുമായ റോസി തോമസിന്റെ ഒരു ലേഖനത്തിൽ വായിച്ചതായി ഓർക്കുന്നു, കൌമാരപ്രായത്തിൽ കവിതയും കഥയുമൊക്കെ സ്വപ്നം കാണുന്ന ഒരുപാടു പെൺകുട്ടികൾ ഉണ്ടാകും. പക്ഷെ മഴയെയും പുഴയെയും ഒക്കെ പറ്റി എഴുതിക്കഴിയുമ്പോൾ അവർക്ക് ഒന്നും എഴുതനില്ലാതെയാകും. ജീവിതയാഥാർത്ഥ്യങ്ങളെ പഞ്ചസാരക്കുഴമ്പിൽ മുക്കാതെ സത്യമായിത്തന്നെ കാണാൻ അവർക്ക് ധൈര്യമുണ്ടാകില്ല.

ശരിക്കും അസാമാന്യ ധൈര്യം തന്നെ സത്യം പറയാൻ! കുട്ടിക്കാലത്ത് പഠിച്ചിട്ടുള്ള പ്രാർത്ഥനപോലെ കൃത്യങ്ങൾ ചെയ്യുവാനുള്ള ഭാഗ്യത്തിനും സത്യം പറയുവാനുള്ള ശക്തിക്കുമായി ഞാൻ പ്രാർത്ഥിക്കുന്നു..

Thursday, March 17, 2016

ഉറക്കമില്ലാത്ത രാത്രികളുമായി ഞാൻ പൊരുത്തപ്പെട്ടുവരുന്നു. എന്റെ ജനൽപ്പാളികളിൽ മഞ്ഞുത്തുള്ളികൾ തെരുവുവിളക്കിന്റെ പ്രകാശത്തിൽ തിളങ്ങുന്നു.. രാത്രി ശരിയ്ക്കും ഒരു മയജാലക്കാരിതന്നെയാണ്. പകൽവെളിച്ചത്തിൽ ഈ തെരുവുകൾക്ക്‌ ഇത്ര ഭംഗിയുണ്ടോ.. അതിന്റെ സാധാരണത്വത്തിന്  ഈ അരണ്ടവെളിച്ചം ഒരു രഹസ്യഭാവം നല്കിയിരിക്കുന്നു.

എന്റെ രാജകുമാരി ]ഉറങ്ങുകയാണ്. ഞാൻ അവളെ കുറിച്ചും മറ്റു കുഞ്ഞുങ്ങളെ കുറിച്ചും ചിന്തിയ്ക്കുന്നു. താൻ സ്നേഹിക്കപ്പെടും എന്നാ വിശ്വാസത്തോടെയല്ലേ ഓരോ കുഞ്ഞും ഈ ലോകത്തേയ്ക്ക് വരുന്നത്?

എനിയ്ക്ക് പരിചയമുള്ള  രണ്ടുപേർ വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണ്. അവര്ക്ക് അഞ്ചുവയസുകാരനായ ഒരു മകനുണ്ട്.
ഇത്തരം കാര്യങ്ങൾ മുൻപുണ്ടാക്കിയിരുന്ന ഞെട്ടൽ ഇപ്പോഴില്ല , ആര്ക്കും. നമ്മളും ലോകത്തിനൊപ്പം മാറുകയാണ്.

താൻ വിവാഹമോചനം ആഗ്രഹിക്കുന്നുവെന്ന് എന്റെ അടുത്ത സ്നേഹിത ഈയിടെ പറയുകയുണ്ടായി. സംസ്കാരം എന്നെ പറയാൻ പഠിപ്പിച്ചത് തന്നെ ഞാൻ അവളോട്‌ പറഞ്ഞു. കുട്ടികൾക്ക് വേണ്ടി സഹിക്കൂ..
മറ്റുള്ളവരും അവളോട് അതുതന്നെയാകും പറഞ്ഞത്.
ദിവസംപ്രതി അവഹേളിയ്ക്കപ്പെടുന്ന ഒരു അമ്മയെകണ്ടാണോ എന്റെ പെണ്മക്കൾ വളരേണ്ടത്? അവൾ ചോദിച്ചു. എല്ലാം സഹിയ്ക്കാൻ എന്നെപ്പോലെ അവരും ബാധ്യസ്ഥരാണ് എന്നാണോ ഞാൻ അവര്ക്ക് കൊടുക്കേണ്ട പാഠം? ജീവിതകാലം മുഴുവൻ അവരുടെ അച്ഛനും അമ്മയും അസന്തുഷ്ടരായിരിയ്ക്കണം എന്ന് അവർ ആഗ്രഹിക്കുമോ?
എന്താണ് ശരി? ചിലപ്പോൾ അവൾ പറഞ്ഞതുതന്നെയാകാം.. പ്രത്യക്ഷത്തിൽ തെറ്റ് എന്ന് തോന്നുത്തത് പലതും വലിയ ശരികൾ ആകാറുണ്ടല്ലോ.. അതുപോലെ മറിച്ചും..

ശരിയും തെറ്റും വിലയിരുത്താനുള്ള കഴിവ് എനിയ്ക്ക് നഷ്ടമായിരിക്കുന്നു.

എന്റെ മകന്റെ ജർമൻ രണ്ടാം പാഠത്തിലുള്ള കഥകൾ ഇങ്ങനെയൊക്കെയാണ്..
ലൂസി ഭയന്നു. ഇന്നാണ് അമ്മയുടെ പുതിയ ഭർത്താവിന്റെ മകൾ അവരോടൊപ്പം താമസത്തിനെത്തുക. ആ കുട്ടി അവളോടൊപ്പം കളിക്കാൻ ഇഷ്ടപ്പെടുമോ?....

ഫിലിപ്പ് ചിന്തിച്ചു.. ആരാണിനി തന്റെ സൈക്കിൾ നന്നാക്കി തരിക.. അമ്മ ജോലിസ്ഥലത്താണ്. അച്ഛനെ ഇനി അവധിക്കേ കാണൂ. ആനിയുടെ അപ്പൂപ്പനോടു ചോദിച്ചാലോ ?

ഇത്തരം കഥകൾ നാട്ടിലെ പാഠപുസ്തകങ്ങളിലുമുണ്ടോ ? അതോ ഇപ്പോളും മൃഗങ്ങളുടെ കഥകളാണോ അവയിൽ...

തരം കിട്ടിയാൽ വീട്ടിൽ നിന്നിറങ്ങി തെരുവിലൂടെ ഒടാരുണ്ടായിരുന്ന ആ അഞ്ചുവയസ്സുകാരന്റെ മുഖം എന്റെ മനസ്സിൽ ഇപ്പോളുമുണ്ട്. സത്യത്തെ ഉൾക്കൊണ്ട് അതുമായി പൊരുത്തപ്പെട്ട് , സന്തോഷമായിത്തന്നെ ജീവിയ്ക്കാൻ അവനാകട്ടെ.
 

Thursday, March 10, 2016

ഞാൻ തടവുകാരിയാണ് , അവളുടെ വിശപ്പിന്റെ , ഉറക്കത്തിന്റെ .. എന്റെ കൈകളിൽ തന്നെ ഉറങ്ങണം എന്ന് അവൾ ശഠിയ്ക്കുന്നു. കരച്ചിൽ മാറ്റാൻ ഞാൻ അടുത്തുണ്ടാവും എന്ന് അവൾ കരുതുന്നു.

ഒന്നോർത്താൽ നമ്മളോരോരുത്തരും തടവുകാരല്ലേ സമയത്തിന്റെ , അവസ്ഥകളുടെ..

Tuesday, March 8, 2016

Really sick...
When will everything be normal. .?
:-(

Sunday, March 6, 2016

അവന്റെ കയ്യക്ഷരം വടിവില്ലാത്തതാണ്. എഴുതിപ്പഠിക്കാൻ അവന് മടിയാണ്. ക്ലാസിൽ പഠിപ്പിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവന് വളരെ വിഷമമാണ്.  എങ്കിലും അവൻ ബഹിരാകാശത്തെ കുറിച്ചും, പ്ലൂട്ടോയുടെ ഭ്രമണപഥത്തെ കുറിച്ചും നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങളെ കുറിച്ചും വെള്ളയും ചുവപ്പും കറുപ്പും കുള്ളന്മാരെ കുറിച്ചും മണിക്കൂറുകളോളം സംസാരിയ്ക്കും.
അവൻ ആശുപത്രിയിലായിരുന്നു, അച്ഛനോടൊപ്പം. ഇതിനുമുൻപും അവനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നിട്ടുണ്ട്. കുറെ കാലമായി ഈ അസുഖം ഇനി ഒരിക്കലും ഉണ്ടാകില്ല എന്ന ധാരണയായിരുന്നു എനിയ്ക്ക്. എങ്കിലും എന്തുകൊണ്ടോ അത് വീണ്ടും വന്നു. ആദ്യമായാണ്‌ ഞാനില്ലാതെ അവന് ആശുപത്രിയിൽ  നിൽക്കേണ്ടി വന്നത്. എന്റെ മകളെയും കൊണ്ട് ഉറങ്ങാതെ ഇരുന്നപ്പോൾ ഇവടെ ഞങ്ങൾ ഒറ്റയ്ക്കാണെന്ന ചിന്ത എന്നെ കീഴടക്കി.

തിരിച്ചു വന്നപ്പോൾ ഞാൻ അവനോട് പറഞ്ഞു . എന്തിന് ഇപ്പോൾ ഇങ്ങനെ സംഭവിച്ചു. അതും ഇപ്പോൾ..  അവന്റെ മുഖം മെലിഞ്ഞും കണ്ണുകൾ ക്ഷീണിച്ചും ഇരുന്നു.  എന്തെല്ലാം സംഭവിയ്ക്കാം .. അവൻ പറഞ്ഞു.
എന്നെങ്കിലും നമ്മുടെ സൂര്യൻ ഒരു ബ്ലാക്ക് ഹോൾ ആയി മാറാം. ഒന്നോർത്തു നോക്കൂ..
കുട്ടികളിൽ നിന്ന് നമ്മൾ പഠിയ്ക്കേണ്ടിയിരിക്കുന്നു....