Saturday, February 25, 2017

രാജ് ഖോസ്‌ലയുടെ ദൊ ബദൻ എന്ന സിനിമ കണ്ടത് എനിയ്ക്ക് ഒൻപത് വയസുള്ളപ്പോളാണെന്ന് തോന്നുന്നു, അത്തരം ദുരന്തപര്യവസാനികളായ അനേകം പ്രേമകഥകൾ ഉണ്ടെങ്കിലും എന്തുകൊണ്ടോ ഈ സിനിമയും അതിലെ മനോഹരഗാനങ്ങളും എന്റെ മനസ്സിൽ തങ്ങിനിന്നു.

കോളേജ് എന്ന സ്വപ്നലോകം വിട്ട് ജീവിതയാഥാർത്ഥ്യങ്ങൾ നേരിടേണ്ടിവന്ന ആശയും വികാസും ലോകത്തിനുമുന്നിൽ പരാജയപ്പെടുന്നു. താൻ വഞ്ചിയ്ക്കപ്പെട്ടു എന്ന ധാരണയിൽ ആശ മറ്റൊരാളുടെ ഭാര്യയാകുന്നു. പിന്നീട് എല്ലാം ഒരു ഗൂഢാലോചനയുടെ ഭാഗം ആയിരുന്നു എന്ന് തിരിച്ചറിയുന്ന നിമിഷം തൊട്ട് ആശ രോഗിയാകുന്നു.

എങ്ങനെ, എന്തുകൊണ്ട് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ടോ ? രോഗിയാകാൻ അവൾ തന്റെ ശരീരത്തിന് അനുവാദം കൊടുത്തതാകണം. ഇക്കാലത്താണെങ്കിൽ അവൾ വിഷാദരോഗത്തിനുള്ള മരുന്നുകൾകൊണ്ട് ഒരുപക്ഷെ രക്ഷപ്പെട്ടേനേ.. പക്ഷെ ഹൃദയവേദനകൊണ്ട് മാത്രം രോഗിയാകാൻ കഴിയുന്ന ഒരു കാലത്തിന്റെ വക്താവാവണം അവൾ. അവളുടെ ഹൃദയം അവളെ അനുദിനം ക്ഷീണിതയാക്കി.

അവൾ നിഴലുകൾ നോക്കി നെടുവീർപ്പിടുകയും കാറ്റേറ്റ് അനങ്ങുന്ന തിരശീലകൾ കണ്ട് വിറയ്ക്കുകയും ചെയ്തുകൊണ്ട് മരണം കാത്ത് കിടന്നു. മരണം അവളെ വിളിച്ചത് പ്രിയപ്പെട്ടവന്റെ ശബ്ദത്തിലായിരുന്നു. വികാസും മരിയ്ക്കുന്നു.എങ്ങനെ, എന്തുകൊണ്ട് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ടോ ?

പൂർണ്ണ ആരോഗ്യവാനായിരുന്ന വികാസ് എങ്ങനെ മരിച്ചു, അത് യുക്തിയ്ക്ക് നിരക്കുന്നതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്ന നിരൂപണങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. അധികം യുക്തിബോധമില്ലാത്തതിനാൽ ആകണം ഞാൻ ഇത്തരത്തിൽ ചിന്തിച്ചിട്ടില്ല.
ദൊ ബദൻ എന്ന പേരുതന്നെ ഒരു പ്രഹേളികയാകണം , 'രണ്ടു ശരീരങ്ങൾ' എന്നതിൽ ഒരു ആത്മാവ് എന്നുള്ളത് അടങ്ങിയിരിക്കണം..

പലപ്പോഴും ഞാൻ പാവം ആശയെ ഓർക്കാറുണ്ട്.



Monday, February 13, 2017

ഫിയൻഹൈം എന്ന ഈ കൊച്ചു പട്ടണം ഒരിക്കൽ യുദ്ധാനന്തര ജർമ്മനിയുടെ  അമേരിക്കൻ മേൽനോട്ടത്തിലായിരുന്ന ഭാഗമായിരുന്നു. അമേരിക്കൻ പട്ടാളക്കാർ താമസിച്ചിരുന്ന വലിയ പാർപ്പിടസമുച്ഛയങ്ങൾ ഏതാനും വർഷങ്ങൾ മുൻപുവരെ കാടുപിടിച്ച് ഒഴിഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ ഒന്നോ രണ്ടോ വർഷങ്ങളായി അവിടെ മറ്റൊരു കൂട്ടം ജീവിതങ്ങൾ തളിർത്തുകൊണ്ടിരിക്കുന്നു. സിറിയയിൽ നിന്നുള്ള അഭയാർത്ഥികളാണ് ഇവർ.

അവർ ബാൽക്കണിയിൽ കയറുകൊണ്ട് അഴ കെട്ടി അലക്കിയ തുണികൾ ഉണങ്ങാനിടുകയും, പുൽത്തകിടിയിൽ വട്ടം കൂടിയിരുന്നു വർത്തമാനം പറയുകയും ചെയ്യുന്നത് അതുവഴി യാത്ര ചെയ്യുമ്പോൾ ഞാൻ കണ്ടിട്ടുണ്ട്. ഇവിടത്തുകാർക്ക് അഭയാർത്ഥികളോട് ഭയം കലർന്ന അറപ്പാണുള്ളത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഈയിടെ ആയി  ഞാൻ എന്റെ നിറത്തെക്കുറിച്ചും മുടിയെക്കുറിച്ചും അത് ആളുകളിൽ ഉണ്ടാക്കാൻ ഇടയുള്ള ധാരണയെക്കുറിച്ചും ബോധവതിയാണ്. ഞാൻ അഭയാർത്ഥിയല്ല  എന്ന് പല അവസരങ്ങളിലും പറയേണ്ടതായി വന്നിട്ടുണ്ട്.

എങ്കിലും ഒരുതരത്തിൽ ചിന്തിച്ചാൽ ചരിത്രത്തിന്റെ ക്ഷമാപണം ആയിരിക്കും ഇത്. ഒരിക്കൽ ഇവിടെനിന്ന് കൂട്ടത്തോടെ ഇല്ലാതാക്കപ്പെട്ട മറ്റൊരു കൂട്ടം ജീവിതങ്ങളോടുള്ള ക്ഷമാപണം.
നാസി ജർമ്മനിയിലെ ജൂതന്മാരുടെ ദുരിതങ്ങളെക്കുറിച്ച് എത്രമാത്രം പുസ്തകങ്ങളും സിനിമകളുമുണ്ട്. ഏറ്റവും കഠിന ഹൃദയരെപ്പോലും അവ കരയിക്കില്ലേ..

എന്തുകൊണ്ടോ കഴിഞ്ഞകുറെ ദിവസങ്ങളായി ഞാൻ ഓസ്ഷ്‌വിട്സ് എന്ന മരണക്യാമ്പിനെ കുറിച്ച് ചിന്തിക്കുന്നു. ദിവസങ്ങൾ ട്രെയിനിലും വാഗണുകളിലും നിന്ന് യാത്രചെയ്ത് അവിടെ എത്തപ്പെട്ട നിരപരാധികളായ മനുഷ്യരെ കുറിച്ച്.. അവരിൽ കൊച്ചുകുട്ടികളും വൃദ്ധരും ഗർഭിണികളും എല്ലാം ഉണ്ടായിരുന്നു. ജോലിചെയ്യാൻ പ്രാപ്‌തരല്ലാത്തവരെ കുളിമുറികൾ എന്നുതെറ്റിദ്ധരിപ്പിച്ച്, സൈക്ളോൺ ബി എന്ന വിഷവാതകം പമ്പുചെയ്യാവുന്ന ഗാസ് ചേംബറുകളിൽ കയറ്റി കൂട്ടത്തോടെ കൊന്നിരുന്നു എന്ന് പല പുസ്തകങ്ങളിലും പറയുന്നു.

നീണ്ട ക്യുവിൽ തങ്ങളുടെ വിധിയറിയാതെ നിൽക്കുന്ന ആളുകളുടെ ചിത്രങ്ങൾ എന്റെ മനസ്സിൽനിന്നും മാഞ്ഞുപോകുന്നില്ല. കുട്ടികളെയും അവരുടെ അമ്മമാരെയും വൃദ്ധരെയും പരിശോധകർ ഇടത്തോട്ടാണ് തിരിച്ചു വിട്ടിരുന്നത്.

ഇവർ നടന്നു പോയിരുന്നത് ബിർച് മരങ്ങൾ നിറഞ്ഞ ഒരു പുൽത്തകിടിയിലൂടെയാണ്. ഇത് അവരിൽ ഒരു തെറ്റായ സുരക്ഷാബോധം ജനിപ്പിച്ചിരിക്കണം. കുളിമുറികൾ ഒരുങ്ങുന്നതുവരെ അവർ മരത്തണലുകളിൽ ഇരുന്നു വിശ്രമിച്ചിരുന്നുവത്രെ..

വലത്തോട്ട് തിരിഞ്ഞു പോയവരെ കാത്തിരുന്നത് ഒരുപക്ഷെ മരണത്തേക്കാൾ ക്രൂരമായ വധിയായിരുന്നു. വിഷവാതകം മിനിറ്റുകളിൽ മരണം ഉറപ്പാക്കിയപ്പോൾ തണുപ്പും പട്ടിണിയും രോഗങ്ങളും മർദ്ദനവും വെടിയുണ്ടകളും മാസങ്ങളെടുത്തു എന്നുമാത്രം.

ഇത്തരമൊരു ചരിത്രം സ്കൂൾ കുട്ടികളെ ഈ രാജ്യം എങ്ങനെ പഠിപ്പിക്കുന്നു എന്ന് ഞാൻ ചിന്തിച്ചിരുന്നു. പഴിചാരപ്പെടുന്നത് അഡോൾഫ് ഹിറ്റ്ലർ എന്ന മനുഷ്യനും അദ്ദേഹത്തിന്റെ ചുരുക്കം അനുയായികളുമാണ് . ഹിറ്റ്ലർ യഥാർത്ഥത്തിൽ ഓസ്ട്രിയക്കാരനായിരുന്നു എന്നും ആവർത്തിക്കപ്പെടുന്നു. അയാളുടെ വാഗ്മികത സാധാരണക്കാരെ സ്വാധീനിച്ചിരുന്നു എന്നും പറയുന്നു .

ഹിറ്റ്ലറുടെ പ്രസിദ്ധമായ 'ജൂതന്മാരുടെ സമസ്യക്കുള്ള അവസാന പരിഹാരം' ആയിരുന്നു പോളണ്ടിലെ ഇത്തരം മരണക്യാംപുകൾ. എങ്കിലും അവിടെ ജോലിചെയ്തിരുന്ന ഡോക്ടർമാർ കാവൽക്കാർ പട്ടാളക്കാർ, ഗേറ്റോകളിലെ കാവൽക്കാർ ഇതെല്ലം അനുകൂലിച്ചിരുന്ന സമൂഹം ഇവരെല്ലാം ഉത്തരവാദികളല്ലേ...

യുദ്ധാവസാനം തകർന്നു തരിപ്പണമായ ജർമ്മനിയെ അവശിഷ്ടങ്ങളിൽ നിന്നും പടുത്തുയർത്തിയത് ഗ്രീസിൽ നിന്നും ഇറ്റലിയിൽ നിന്നും തുർക്കിയിൽ നിന്നും കുടിയേറിയവരാണ്. കുടിയേറ്റം ഒരുപക്ഷെ പ്രകൃതിയുടെ നിയമം തന്നെയാവണം .

എന്നെങ്കിലും ഓസ്ഷ്വിട്സ് പോയിക്കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഓസ്ഷ്വിട്സിൽ നിന്നും അരപ്രാണനോടെ മോചിക്കപ്പെട്ടവർ തങ്ങളുടെ പ്രിയപ്പെട്ടവരെ വര്ഷങ്ങളോളം തിരഞ്ഞുകാണണം..

പ്രിയപ്പെട്ടവരെ പിരിഞ്ഞുള്ള ജീവിതം സത്യത്തിൽ ജീവിതമാണോ?