ഈ വിചിത്രമാം നാളുകളൊക്കെയും
ഒടുവിലോർമ്മതൻ തീരത്തണഞ്ഞിടും.
അലസമേതോ ദിവാസ്വപ്നമെന്നപോൽ
അവയിൽ നമ്മളും മുത്തുകൾതേടിടും.
Goetheയുടെ Gefunden എന്ന കവിതയുടെ തർജ്ജമ
കണ്ടെത്തൽ
വെറുതെ നടന്നു ഞാൻ,
സ്വച്ഛമാ വനഭൂവിൽ,
ഒന്നുമേ തേടാനല്ലെ-
ന്നുദ്ധ്യമം തുച്ഛം നൂനം.
കണ്ടു ഞാൻ തണലിലാ,
സുന്ദരപുഷ്പം , മിന്നും
താരകം പോലെ, ഏതോ
മോഹനനേത്രം പോലെ.
പറയ്ക്കാനൊരുങ്ങവേ,
കേട്ടുവോ പൂവിൻ തേങ്ങൽ,
"അടർന്നു ദ്രവിച്ചുഞാൻ,
ഒടുങ്ങിത്തീർന്നീടണോ?"
പിഴുതൂ, വേരോടെയാ,
പൂച്ചെടി, മന്ദം ഞാനെ-
ന്നരുമപ്പൂന്തോട്ടത്തി-
ന്നകമേ പ്രതിഷ്ഠിക്കാൻ.
തളിർത്തും പൂത്തും പുതു-
നാമ്പുകൾ കിളിർത്തുമി-
ന്നവിടെയൊരുകോണിൽ
വളരുന്നതു ശാന്തം!